Skip to main content
Srishti-2022   >>  Poem - Malayalam   >>  പ്രേമ സാഫല്യം

പ്രേമ സാഫല്യം

'ഞാൻ' നിറഞ്ഞാടിയ വരികളാണിവിടെ

'നീ' വന്നു നോക്കുക, നിനക്കു എന്നെയും

എനിക്ക് നിന്നെയും കാണാം.

മറന്നു വെച്ച് പോയ നിശ്വാസത്തിന്റെ

അവസാന ശ്വാസവും കാണാം

'നീ' ഞാനായി മാറിയ നമ്മളെ കാണാം!

 

            കൊല്ലങ്ങളെത്ര കാത്തു ഞാൻ പ്രിയനേ..

            നിന്നോടിങ്ങനെയോരം ചേർന്നിരിക്കാൻ

            കണ്ണോട് കൺ നോക്കി കാലം കഴിക്കാൻ

            കുന്നോളം കഥയുണ്ട് , കടലോളം കിനാവുണ്ട്

            തീരാത്ത നോവുണ്ട് ഉള്ളിന്റെ ഉള്ളിൽ

            വരിക നീ, എന്നിലേക്ക് തുന്നി ചേർക്കുക -

            നീ നിന്നെ …

            മോക്ഷവും മുക്തിയും കാത്തെത്ര കൊല്ലം ഞാൻ

            ഇനി വയ്യ , പറയാതെ വയ്യ , അറിയാതെ വയ്യ അകലാനും വയ്യ..

 

തെക്കേത്തൊടിയിലെ ചുടലപ്പറമ്പിൽ

നീയേകിയ അവസാന ചുടുചുംബനത്തിൽ

മരവിപ്പുവിട്ട ദേഹിയുണ്ടിപ്പോഴുമിവിടെ..

ജീർണ്ണിച്ച ദേഹത്തിൽ, ജ്വലിക്കുന്ന ആത്മാവിൽ

നീമാത്രമായിരുന്നെന്നും നീ മാത്രം!

ജീവിക്കുകയായിരുന്നു ഞാനിന്നോളം

നിന്നിലെ കനലൂതി കത്തിച്ച ഓര്മകളിൽമാത്രം

കാത്തിരിപ്പായിരുന്നു ഞാനിന്നോളം

നീ എന്നിലേക്കെത്തുന്ന ഈ 'ഒറ്റ' നിമിഷത്തിനായി

കൈകൾ കോർക്കുന്ന ഈ നിമിഷത്തിനായി

ഇനിയൊരിക്കലും പിരിയില്ലായെന്ന ഈ

ഒരൊറ്റ സത്യത്തിനായി…

 

            കാത്തുകാത്തെത്ര കാലം കടന്നതെന്നറിയില്ല

            എത്ര നരകൾ ബാധിച്ചതെന്നറിയില്ല

            എത്ര നിറം മങ്ങിയതെന്നറിയില്ല , ഓർമ്മകൾക്ക്

            അറിയുന്നതിത്രമാത്രം!

            നീയില്ലാതെ ഞാനില്ലായെന്നു മാത്രം!

 

വേർപിരിക്കാൻ മാത്രമറിയുള്ള മരണമേ..

നിന്നെ നമ്മൾ തോൽപ്പിച്ചിരിക്കുന്നു.

നിന്റെ വിധിയെ നാം മാറ്റികുറിച്ചിരിക്കുന്നു.

ഇനി നീയാണ് സാക്ഷി

ഈ ഒന്നിച്ചയാത്രയിൽ നീയാണ് സാക്ഷി!!!

Srishti-2022   >>  Poem - Malayalam   >>  സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദമേ നിന്നോളം ഹൃദയത്തിലൂറിയ  വാക്കില്ല എന്നിൽ...
നിന്നോളം ആത്മാവിൽ ലയിച്ച ഒരു വാക്കും വേറെയില്ല...
നിന്നോളം അഗ്നി ഉതിർക്കുന്ന ഒരു അവസാനവുമില്ലയെന്നിൽ...
നിന്നോളം നീ തന്നെ!
അത്രമാത്രം...
 
പ്രണയം, ഇടയ്ക്കിടെ താഴെ വീഴുന്ന-
പിച്ചള പാത്രം കണക്കെ വക്ക് കോടുമെങ്കിലോ.
സൗഹൃദം എന്നും പുഞ്ചിരിയാൽ പുതുമഴ പെയ്യിച്ചുകൊണ്ടേയിരിക്കും.
ആ പുതുമഴയിൽ ഊറുന്ന മധുര സ്മൃതിയിൽ,
അവൾ ഏകിയ മയിൽപ്പീലിത്തുണ്ട് മാനം കാണാതെ കാത്തു വെച്ചതും...
അവനോടു തല്ലുകൂടി കൈക്കുള്ളിൽ കുത്തി മുറിവേറ്റ് ചോര പൊടിയിച്ച കുപ്പിവള നുറുങ്ങുകളും....
അവരോടൊത്ത് മണ്ണപ്പം ചുട്ടതും മഴയിൽ കുളിച്ചതും ....
പിന്നെ, ഇത്തിരി കണ്ണീരിൻ നോവും...!
 
കലാലയ മുറ്റത്തെ തണൽ മരങ്ങൾ
അത്ര പ്രിയമായി മാറിയത് നിന്നിലൂടെയായിരുന്നു.
ഒരില ചോറിൽ നൂറു കൈകൾ വന്നിട്ടും, 
അതിൻ്റെ വറ്റാത്ത രുചി അറിയിച്ചിരുന്നതും നീ തന്നെ.
 
കരയിച്ച പ്രണയത്തേക്കാൾ എനിക്കേറെ പ്രിയം, കണ്ണീരാലും പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച സൗഹൃദ ചുരുളുകളാണ്.
 
സൗഹൃദം അത് വെറുമൊരു വാക്കല്ല...
ആത്മാർത്ഥതയിൽ  ജനിച്ച് , ജീവിച്ചു...
ഒരിക്കലും മരിക്കാത്ത നീരുറവ!
 

Subscribe to G D Innovative Solutions Pvt Ltd