Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഓർമയുടെ പടവുകൾ

Bibin Baiju Raj

IDynamics Software Pvt Ltd

ഓർമയുടെ പടവുകൾ

അഗ്നി.. സർവ്വതിനും സാക്ഷിയായ അഗ്നി. ഒരു മർത്യായുസ്സിന്റെ പാപങ്ങൾ മുഴുവൻ ജ്വലിപ്പിച്ചു പഞ്ചഭൂതങ്ങളിൽ ലയിപ്പിക്കുന്ന അഗ്നി. വിദ്വേഷവും, പ്രതികാരവും, പ്രണയവും, കാമവും, ദുഃഖങ്ങളും ഈ കാശിയുടെ മണികർണ്ണിക ഗട്ടിലെ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചു ഗംഗയിൽ ലയിക്കാനായി വെറും വിഭൂതി മാത്രമാക്കുന്ന അഗ്‌നി. ഇവിടെ ഘോര പാപങ്ങൾ കൊഴിഞ്ഞു വീഴുന്നു. മന്ത്രത്തിൽ ബന്ധിച്ച കല്യാണ ചരടുകൾ അഴിഞ്ഞു വീഴുന്നു. ഇരുപത്തിനാല് മണിക്കൂറും സർവ്വദാഹിയായ അവൻ കത്തിയമർന്നു തന്നിലേക്ക് വരുന്നവരെയെല്ലാം ശാന്തികവാടത്തിലേക്കു അയക്കുന്നു. അവന്റെ നിലയ്ക്കാത്ത അട്ടഹാസച്ചിരിയുടെ കാഴ്ചക്കാരനായി, ആയിരങ്ങളിൽ ഒരുവനായി, ഞാനും ഈ ഗംഗാതീരത്തെ പടിക്കെട്ടിന്റെ മരവിച്ച തണുപ്പിൽ ഭൂതകാലത്തിൻ സ്‌മൃതികളെ കഴുകിക്കളയാൻ ശ്രമിക്കുന്നു.

മൂന്നു കൊല്ലത്തിലേറെയായി സ്ഥിരം തെറ്റാത്ത കൂടിക്കാഴ്ച്ച. ഇവിടെ ലയിച്ച ആത്മാക്കളെല്ലാം ബന്ധുജനങ്ങൾ ആകുന്ന അവസ്ഥ. അവർ ഏകാന്തതയെ ശല്യം ചെയ്യാറില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കാറില്ല. ദുഃഖങ്ങളുടെ കാണാക്കിണറുകൾ എത്തിനോക്കാറില്ല. എന്നെപോലെ വെറും കാഴ്ച്ചക്കാരനായി, എന്നെയും നോക്കികൊണ്ട് മോക്ഷപ്രാപ്തി നേടും വരെ എന്റെ സഹചാരിയായി തുടരുന്നു. ആത്മമിത്രങ്ങൾ...

എന്നത്തെ പോലെ ഇന്നും റയിൽവേ ടിക്കറ്റുകൾ ബുക്കു ചെയ്യുന്ന കടയുടെ എനിക്കു മാത്രമായി ആറടിക്കു തുല്യം തയ്യാറാക്കപ്പെട്ട പ്ലാസ്റ്റിക് നൂലിനാൽ വരിഞ്ഞ കട്ടിലിലേക്ക് പ്രജ്‌ഞ നശിച്ചുറങ്ങാൻ പോകേണ്ട എന്നെ മൊബൈലിൽ വന്ന ആ സന്ദേശം പിടിച്ചുലച്ചു. ആരുവിളിച്ചാലും ഞാൻ ഇതെടുക്കാറില്ല. എടുത്തുവളർത്തിയ അപ്പച്ചിയുടെ മരണശേഷം മണികർണ്ണിക ഗട്ടിലെ എരിഞ്ഞടങ്ങുന്ന ബന്ധുക്കളൊഴിച്ചാൽ എനിക്കാരും ഇല്ല. പിന്നെയും ഞാൻ ഇതും പേറി നടന്നത് ചിലപ്പോൾ ഈ ഒരു സന്ദേശത്തിനു വേണ്ടിയാകും. ഉള്ളടക്കം വളെരെ ചെറുതാണ്.

എനിക്കൊന്നു കാണണം

ഞാൻ എനിക്കുചുറ്റും കെട്ടിപ്പൊക്കിയ കൂറ്റൻ ഭിത്തികളെ വകഞ്ഞുമാറ്റി ഹൃദയത്തിന്റെ ഉൾനാമ്പിലേക്കു ഇടിച്ചുകയറാൻ പ്രഹരശേഷി ഉണ്ടായിരുന്നു ആ സന്ദേശത്തിനു. ഒരായിരം മെസ്സേജുകളും കാളുകളും വന്നിട്ടുണ്ട്. ഒന്നും എത്തിനോക്കിയതുപോലും ഇല്ല. ഒഴിവാക്കലായിരുന്നു, അതോ ഒളിച്ചോടാലോ? അറിയില്ല. പക്ഷെ ഈ മെസ്സേജ്... അവളുടെ മനോഹരമായ ചുണ്ടുകളിൽ ഒരു ചെറു ചിരിയോടെ ആ വാക്കുകൾ തത്തിക്കളിക്കുന്നത് മനസ്സിനെ വേട്ടയാടി തോല്പിച്ചിരിക്കുന്നു.

"എനിക്കൊന്നു കാണണം".

മീനു... അവൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടാവുമോ.

ഓർമ്മകൾ, നശിച്ച ഓർമ്മകൾ, മരിക്കാത്ത ഓർമ്മകൾ. ഒരു വേട്ടപ്പട്ടിയുടെ രൂപം ധരിച്ചു അവ ഏകാന്തതയിൽ എന്നെ വേട്ടയാടുന്നു. ഞാൻ ബോധത്തെ ഭയക്കുന്നു. ജീവിതത്തെ ഭയക്കുന്നു. മരിച്ചു മുകളിൽ നിൽക്കുന്ന ആത്മാക്കൾ എന്നിൽ അസൂയ ജനിപ്പിക്കുന്നു. ജീവിതം മരണത്തെക്കാൾ എത്രയോ ഭയപെടുത്തുന്നതെന്ന സത്യം ഓരോ നിമിഷവും എന്നെ അതിലേക്കടുപ്പിക്കുന്നു. ഓർമ്മകൾ, നശിച്ച ഓർമ്മകൾ.

സ്‌കൂൾ കാലം മുതൽ അവൾ എന്നുമുണ്ടായിരുന്നു എന്റെ കൂടെ. അവളുടെ ചിരിയും, നുണക്കുഴിയും, കിലുങ്ങുന്ന കുപ്പിവളകളും, ദഹിപ്പിക്കുന്ന നോട്ടവും. ദേഷ്യം വരുന്നമാത്രയിൽ ബുദ്ധിജീവികണ്ണട താങ്ങിയിരുന്ന മൂക്കു ചുവക്കുമായിരുന്നു. അവളുടെ നോട്ടത്തിൽ ഞാൻ എന്നും ചൂളിപ്പോയിരുന്നു. കണ്ണുകൾ, തീ പാറുന്ന കണ്ണുകൾ. പക്ഷെ എപ്പോളോ ആ കണ്ണിനപ്പുറം അവളുടെ ഹൃദയകവാടം ഞാൻ കണ്ടിരുന്നു. ദേഷ്യത്തിൽ തീക്കടലാകുന്ന കണ്ണുകളിൽ തേൻ നിറഞ്ഞൊഴുകുന്നതും കണ്ടിരുന്നു. അത്ഭുദവും ഹാസ്യവും സമ്മിശ്രമായി തഴുകിയിരുന്ന അവളുടെ മുഖത്തെ നുണക്കുഴികളെ ഞാൻ സ്നേഹിച്ചിരുന്നു. അവളുടെ ഓർമ്മകൾ പാമ്പിനെ പോലെയാണ്. അത് കഴുത്തു ഞെരിക്കുന്നു. ശ്വാസം മുട്ടിക്കുന്നു.

അവൾ എന്നോട് ആദ്യം മിണ്ടിയത് നാലാം ക്ലാസ്സിൽ വച്ചാണ്. കൂട്ടുകാരനെ പെൻസിലിനു കുത്തിയതിനു ഉടുതുണി ഉരിയപെട്ടു അടിവസ്ത്രത്തിൽ സ്റ്റാഫ് റൂമിൽ നിൽകുകയെന്ന ഹെഡ്മാസ്റ്ററിൻ കാടൻ ശിക്ഷയ്ക്കു വിധേയനായ ദിവസം. നാണം രോമകൂപങ്ങളിലൂടെ വിയർത്തു പുറത്തേക്കു തള്ളപ്പെട്ട ആ ദിവസം. ഒടുവിൽ ക്ലാസ്സ്ടീച്ചറിൻ കരുണയിൽ തിരികെ ക്ലാസ്സിലെത്തിയപ്പോൾ ആദ്യം അടക്കിച്ചിരികളും പിന്നീട് പൊട്ടിച്ചിരികളെയും അഭിമുഖീകരിക്കേണ്ടി വന്ന ദിവസം. അവളുമുണ്ടായിരുന്നു ആദ്യബെഞ്ചിൽ ചിരിനിർത്താതെ. ഒടുവിൽ തിരികെ പോകാൻ നേരം അവൾ റോഡിൻ അരികിലൂടെ അടുത്തേക്കു വന്നു.

"ഞാൻ അറിഞ്ഞു കേട്ടോ... നോക്കിക്കോ ഞാൻ എല്ലാരോടും പറയും"

അക്ഷരാർത്ഥത്തിൽ ഭയന്ന നിമിഷം. അയല്പക്കത്തെ പെണ്ണാണ്. അവിടൊക്കെ അറിഞ്ഞാലുള്ള അവസ്ഥ ചിന്തിച്ചു കൂടുതൽ വിഷമത്തിലായി. പിന്നെ അവളെ കാണുമ്പോൾ ഒഴിഞ്ഞു നടക്കുക പതിവായി. അവൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാലും ഭയമായിരുന്നു എനിക്കു. ഒരിക്കൽ അവൾ റോഡിൽ വച്ച് ഓടി വന്നു എന്നെ തടഞ്ഞു നിർത്തി.

" എന്തിനാ എന്നെ കാണുമ്പോൾ പേടിക്കുന്നേ?"

"ഒന്നുമില്ല".

"ഇയാൾക്ക് അച്ഛനും അമ്മയും ഇല്ല അല്ലേ"

"ഉം"

"നമ്മൾ ഒരു സ്ഥലത്തേക്കു അല്ലെ പോകുന്നെ. ഇനി മുതൽ എന്റെ കൂടെ വാ കേട്ടോ"

അവിടം മുതലാണ് ഞാൻ ക്ഷണിക്കപ്പെട്ടത്. അനാഥന്റെ ലോകത്തുനിന്ന് അവളുടെ എല്ലാമായത് . അപ്പച്ചി എന്നോട് എല്ലാം പറഞ്ഞിട്ടില്ല. പക്ഷെ അടക്കം പറച്ചിലും നാട്ടിലെ പരക്കെയുള്ള സഹതാപകണ്ണീരിലും എന്റെ അച്ഛനും അമ്മയും ഒരു കയറിൽ തൂങ്ങിയാടിയതാണ് എന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. ഒരിക്കലും ഞാൻ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ല. ഞാൻ ഒരിക്കലും അതൊന്നും ഓർക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്കെല്ലാം അപ്പച്ചിയായിരുന്നു. ആ നിമിഷം മുതൽ അവളും. ഉള്ളിലേക്ക് ചൂഴ്ന്നു വേരുകൾ ആഴത്തിൽ ഇറങ്ങിയ ബന്ധം. അവളുടെ ഓർമ്മകൾ തിരമാലകൾ പോലെയാണ്. പിന്നോക്കം ആയുന്നതിലും ഇരട്ടിവേഗത്തിൽ മുന്നോട്ടു ഇരമ്പിവരുന്ന തിരമാലകൾ.

രാവിലെ ജ്യോതിഷ് ദയാലും സുഹൃത്ത് തുളസിലാലും ഷോപ്പിൽ എത്തിയപ്പോൾ ഓർമ്മകളിൽ തണുത്തു മരവിച്ച എന്നെയാണ് കണ്ടത്. മൂന്ന് വർഷങ്ങൾക്കു മുൻപ് മരണത്തിനു മേൽ സന്യാസജീവിതം ജയിച്ചപ്പോൾ, ഇരുണ്ട മനസ്സുമായി കാശിയിലെ തെരുവുകളിൽ അലഞ്ഞപ്പോൾ, സാക്ഷാൽ കാശിദേവൻ പോലും തുണയ്‌ക്കെത്തിയില്ല. കാഷായവേഷം പൊതിഞ്ഞ ശരീരമല്ല മനസ്സാണ് സന്യാസത്തിനു വേണ്ടത് എന്ന തിരിച്ചറിവ്, ശാന്തിയുടെ നാരു പോലും ലഭ്യമായില്ല എന്ന സത്യവും ചേർന്ന് എന്നെ പിന്നെയും മാതാപിതാക്കൾ പോയ വഴിയേ പോകാൻ പ്രേരിപ്പിച്ച നിമിഷം. ഗംഗയുടെ ആഴങ്ങളിൽ വിശ്രമിക്കാൻ തീരുമാനിച്ച സമയം. പടിക്കെട്ടിൽ നിന്നായുന്ന എന്റെ തോളിൽ കടുത്ത ഹിന്ദി ചുവയിൽ ജ്യോതിഷ് ദയാൽ എന്ന മനുഷ്യന്റെ കൈകൾ പ്രത്യക്ഷപ്പെട്ട ദിവസം. ഭക്ഷണത്തിനു പുറമെ ഒരു ജോലിയും കിടക്കാൻ ഈ കട്ടിലും എനിക്കായി മാറ്റപ്പെട്ട ദിവസം. അദ്ദേഹം ഒരിക്കലും എന്റെ ഭൂതകാലം അന്വേഷിച്ചിരുന്നില്ല. ഒരിക്കൽ ഒരു ആസ്സാമീസ് യാത്രികനോട് അദ്ദേഹം പറഞ്ഞു ഇവിടെ അലയുന്ന ഒരുപാടു മനുഷ്യരുടെ ഹൃദയം മുറിവേറ്റതാണ് എന്ന്. പലതിലും ആഴത്തിൽ ഇറങ്ങിയ യക്ഷിയുടെ തേറ്റ പല്ലുകൾ കാണാമെന്നും.

കാര്യങ്ങൾ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജ്യോതിഷ് ദയാൽ എന്നോട് നാട്ടിലേക്കു പോകാൻ പറഞ്ഞു.

"സുഹൃത്തേ ഞാനും ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. നിങ്ങൾ ഇതിനകത്ത് എരിഞ്ഞു തീരുന്നത് കാണാൻ എനിക്കും വയ്യ. കാശിയിൽ എന്നല്ല ഒരിടത്തും നിങ്ങൾക്കു ശാന്തി കിട്ടുകയും ഇല്ല. എത്ര ദൂരേക്ക് ഓടിയാലും നിങ്ങൾക്കു ഭൂതകാലത്തിൽ നിന്ന് മോചനവും കിട്ടില്ല. മനസ്സിലായില്ലേ, നിനക്ക് ക്ഷമിക്കാനുള്ളത് നിന്നോട് തന്നെയാണ്. ജീവിതത്തിന്റെ കുറച്ചു താളുകൾ പിന്നോട്ട് മറിക്കൂ."

ചുവന്ന ബാഗിൽ നിന്ന് പതിനയ്യായിരം രൂപയും രണ്ടുലക്ഷം രൂപയുടെ ഭാരം പേറുന്ന ഒരു ഇന്ത്യൻ ബാങ്കിന്റെ ചെക്കും അദ്ദേഹം എന്റെ നേരെ നീട്ടി. ഈ തുക മതി ചെക്ക് വേണ്ട എന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. ആ ചിരിയിൽ കരുണയുണ്ടായിരുന്നു. പേര് അന്വർത്ഥമാക്കുന്ന ദയ ഉണ്ടായിരുന്നു.

"ഇത് നിങ്ങൾ ജോലി ചെയ്ത തുക തന്നെയാണ്. ഇത് നിങ്ങൾടെയാണ്. ഇടയ്ക്കു വിളിക്കുക. നിങ്ങൾക്ക് നല്ലതു വരാൻ ഞാൻ പ്രാർത്ഥിക്കും"

തീവണ്ടിച്ചക്രങ്ങൾ, മുന്നിലേക്കിരമ്പി നീങ്ങുന്ന ചക്രങ്ങൾ. എന്നെയും വലിച്ചുകൊണ്ട് ഭൂതകാലത്തിന്റെ മടിത്തട്ടിലേക്കോടുന്ന ചക്രങ്ങൾ. അവളെന്നോട് എന്നും ദേഷ്യപ്പെട്ടിരുന്നു. പരീക്ഷ നന്നായി എഴുതിയില്ലേൽ, തുണികൾ വൃത്തിയായിരുന്നില്ല എങ്കിൽ, ക്ലാസ്സിൽ വൈകിയാൽ ഒക്കെ. അവൾ ചിലപ്പോൾ എന്റെ അമ്മയായും, മറ്റു ചിലപ്പോൾ അച്ഛനായും ഒക്കെ ഭാവിച്ചിരുന്നു. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു

"എല്ലാരോടും നിനക്ക് സ്നേഹമാണല്ലോ, എന്നോട് മാത്രം എന്തിനാ എപ്പോഴും ദേഷ്യപ്പെടുന്നേ?"

"എന്റെ വായിന്നു ഒന്നും കേൾക്കണ്ട എങ്കിൽ മര്യാദയ്‌ക്കു നടന്നോ..!"

ഭയന്നിരുന്നു ഞാൻ അവളെ ഒരുപാട്. അവളെ നഷ്ടമാകുമോ എന്ന ഭയം. അതിതീവ്രമായ പ്രണയത്തിന്റ ഇരമ്പലുകളായിരുന്നു അത്. അവളോട് മറ്റൊരാൾ ഇഷ്ടമാണ് എന്ന് പറഞ്ഞതുമുതൽ ഹൃദയത്തിൽ വല്ലാത്തൊരു കല്ലിന്റെ ഭാരം ആയിരുന്നു. ശ്വാസം കിട്ടാത്ത മീൻ പിടയുന്നപോലെ അത് വെറുതെ പിടച്ചിരുന്നു.പലയിടത്തും വച്ചു ഞാൻ അവളോട്

അതിനെ പറ്റി ചോദിച്ചു

"എന്തായി, നീ എന്ത് പറഞ്ഞു"

"എന്ത്? എന്ത് പറയാൻ"

" അല്ല മറ്റേ ചേട്ടൻ ഇഷ്ടാണ് എന്ന് പറഞ്ഞിട്ട് നീ എന്ത് തീരുമാനിച്ചു എന്ന്"

" ആ, എനിക്കറിയില്ല"

"ഒരു തീരുമാനം എടുത്തൂടെ? ഇഷ്ടമില്ലേൽ വേണ്ട എന്ന് പറയരുതോ?"

"അതിനു ഇഷ്ടമല്ല എന്നു ഞാൻ പറഞ്ഞില്ലലൊ. നിനക്ക് ഇപ്പോ എന്താ വേണ്ടേ? അയാളെക്കാളും വലിയ ദൃതി ആണല്ലോ."

എന്റെ സർവ്വ നിയന്ത്രണവും വിട്ടുപോയ നിമിഷം. ഭൂമിയിലെ സർവദൈര്യവും എന്റെ നാവിലേക്ക് ആവാഹിക്കപ്പെടുന്നതായി തോന്നി. അത് ഭയത്തിന്റെ കെട്ടു പൊട്ടിച്ചു ചലിക്കുകയും ചെയ്തു.

"എടി എനിക്ക് നിന്നെ പ്രാന്ത് പിടിക്കുന്ന പോലെയുള്ള ഇഷ്ടമാണ്. ഇനിയും ഞാൻ ഇത് പറയാതിരുന്നാൽ ഇതുപോലെ പലരും നിന്നോട് ഇഷ്ടം പറയുന്നത് ഞാൻ കേൾക്കേണ്ടി വരും. നീ എന്നെ ഇഷ്ടപ്പെടാതിരുന്നാലും കുഴപ്പമില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ. ഇനി അയാളെ ആണ് നിനക്കിഷ്ടമെങ്കിൽ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആ ഭാഗ്യവാന് എന്റെ ആശംസകൾ"

പൊട്ടിത്തെറിക്കുമെന്നു കരുതി മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പുഞ്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ആ ചിരി. അവളുടെ നുണക്കുഴികളിൽ കുറുമ്പ് നിറഞ്ഞിരുന്നു. മനോഹരമായ ആ കൈകൾ എന്റെ നേർക്കു നീട്ടി. എന്റെ കൈകളിൽ അവളുടെ കൈകൾ കോർത്ത് അവൾ പറഞ്ഞു.

"കാള വാലുപൊക്കുമ്പോഴൊക്കെ എനിക്കറിയാമായിരുന്നു. പിന്നെ പറയട്ടെ എന്ന് കരുതി"

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ ഭൂമിയിലെ എല്ലാ മാലാഖമാരും എന്റെ ചുറ്റും നിൽക്കുന്നതായി എനിക്ക് തോന്നി. അമ്മയെയും അച്ഛനെയും ഞാൻ ഓർത്തു. ഈശ്വരാ ആ ഭാഗ്യവാൻ ഞാനാണെന്നോ.. പ്രണയം.. അതിതീവ്രമായ പ്രണയം..

നാലു വർഷങ്ങൾക്കിപ്പുറം പറന്നകന്ന ദേശാടനക്കിളി തിരികെയെത്തിയ പ്രതീതിയായിരുന്നു എനിക്ക്. വീടിനു ചുറ്റും കാടുപിടിച്ചിരിക്കുന്നു, എന്റെ തലച്ചോറിനും. പൊടിപിടിച്ച ചുമരിലെ അപ്പച്ചിടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. മോനെ നീ വന്നോടാ എന്ന് ചോദിക്കുന്നതായി തോന്നി. അപ്പച്ചി പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടാം ദിവസം ആശുപത്രിക്കാർ പൊതിഞ്ഞു കെട്ടിവിട്ട ശരീരത്തിനുമുന്നിൽ കരഞ്ഞിരുന്ന എന്റെ തല അവളുടെ തോളിലാണ് ചാരിയിരുന്നെ. അവൾ കവിളിൽ തടവുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവളുടെ അമ്മയെത്തി അവളോട് എനിക്ക് വല്ലതും കഴിക്കാൻ കൊടുക്കാൻ പറഞ്ഞു. അവളുടെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാടിഷ്ടമായിരുന്നു. പിന്നെയും അവൾ എന്നെ പറിച്ചെറിഞ്ഞതെന്താണ് എന്ന് ചോദ്യത്തിനുള്ള ഉത്തരം മാത്രം ബാക്കിനിൽക്കുന്നു. ജീവിതം വല്ലാത്തൊരു പ്രഹേളികയാണ്. ബുദ്ധിസ്ഥിരതയില്ലാത്തൊരു ഭ്രാന്തന്റെ നിരർത്ഥമായ ചൂളംവിളി പോലെയാണ്.

വായനശാലയിലെത്തി രാമേട്ടനെ കണ്ടു. എന്റെ സ്‌പ്ലെൻഡർ ബൈക്കിന്റെ ചാപി വാങ്ങി. നിധികാക്കുന്ന ഭൂതത്തെ പോലെ എന്റെ വാഹനത്തെ രാമേട്ടൻ സൂക്ഷിച്ചിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇത് നിധി തന്നെയാണ്. അവളുമായിയുള്ള യാത്രയുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന നിധികുംഭം. ഒരിക്കൽ ക്ലാസ് കഴിഞ്ഞു അവളെകൂട്ടാൻ പോയ എന്നോട് അവൾ വല്ലാണ്ട് ദേഷ്യപ്പെട്ടു.

"എന്താടി ഒരുകാരണവും ഇല്ലാണ്ട് ഇത്ര ദേഷ്യം, പിരീഡ്സ്‌ മൂഡ് സ്വിങ് വല്ലോം ആണോ?"

"ആണെങ്കിൽ? സാധാരണ അച്ഛനോട് ആണ് കാണിക്കുന്നേ, ഇന്ന് നിന്നയാ കിട്ടിയേ, എനിക്ക് വല്ലാണ്ട് ദേഷ്യം വരുന്നുണ്ടേ."

"ഈ മുഖമൊന്നു നേരെയാക്കാൻ ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടേ!"

"എനിക്ക് കടലിൽ കുളിക്കണം, പറ്റുവോ.. ഒലിപ്പിക്കാണ്ട് വണ്ടി എട്"

ഞാൻ അവളെയൊന്നു നോക്കി. സ്ഥിരം പോകാറുള്ളവഴി മാറിയപ്പോൾ അവൾ ബഹളമുണ്ടാക്കി.

"എങ്ങോട്ടു പോകുന്നു. വീട്ടിൽ പോ.ഞാൻ വെറുതെ പറഞ്ഞതാ"

ഞാൻ നിർത്തിയില്ല. അസ്തമയസൂര്യൻ മുങ്ങാംകുഴിയിടാൻ വെമ്പുന്ന കടൽത്തീരത്തെത്തി. അവളുടെ ബാഗും ചെരുപ്പും ഇരിക്കുന്നടത്തു ഞാൻ ഇരുന്നു. അവൾ ദൂരെ തിരമാലകൾക്കരികിലെത്തി എന്നെ തിരിഞ്ഞു നോക്കി. ആ കൈകൾ ഉയർന്നു. ചിരിച്ചുകൊണ്ട് എന്നോട് അടുത്തുവരാൻ ആഗ്യം കാണിച്ചു. പരസ്പരം കൈകൾ കോർത്തപ്പോൾ അവളുടെ തല എന്റെ തോളിൽ വിശ്രമിച്ചു.

"പറയുമ്പോൾ കൊണ്ടുവരാൻ ഒരാളുണ്ടാകുന്നതും ഭാഗ്യമാണ് അല്ലെ"

ഹൃദയത്തിൽ നിന്നുതിർന്ന ആ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. പൊടുന്നനെ ഒരു തിരമാല ശക്തിയായി നമ്മളെ പൊതിഞ്ഞു. അവൾ ഒന്ന് ചാടി തുള്ളി. പിന്നെയും എന്റെ മേലേക്ക് ചാഞ്ഞു പറഞ്ഞു.

"മുഴുവനും വെള്ളം അടിച്ചു കയറി നനഞ്ഞു"

"നിനക്ക് കുളിക്കണം എന്നല്ലേ പറഞ്ഞെ. അതാവും തിരമാലകൾ നിന്നെ കുളിപ്പിച്ചേ"

കടൽ ഒരു അത്ഭുദമായ് തോന്നിയത് അന്നാണ്. തിരമാലകളിൻ കൊഞ്ചൽ അത്രമേൽ ശ്രവണമനോഹരമായതും അന്നാണ്. അതിന്റെ കാറ്റിനു എന്റെ ഹൃദയത്തെ തണുപ്പിക്കാനും ആത്മാവിനെ കുളിർമയമാക്കാനും ശേഷിയുണ്ട് എന്ന് മനസ്സിലായതും അന്നാണ്…. കിഴക്കിനേക്കാൾ പടിഞ്ഞാറിനേറ്റ ഭംഗി… നിന്റെ തിലകക്കുറി… പ്രപഞ്ചമേ നന്ദി.. നിലക്കാത്ത തിരകളാൽ നിന്നെ നിറച്ചതിനു.. ഇളം സ്വർണ്ണരശ്മികളാൽ നിന്നെ തിളക്കിയതിന് .. സർവോപരി ഒരു തീരവും അതിൽ കൈകൾ കോർത്ത് നിന്നെ കാണാൻ ഒരു പ്രിയപെട്ടവളേയും തന്നതിന്...

ഓർമയുടെ തീരങ്ങൾ പുൽകിയ കാലുകൾ അറിയാതെ ചലിച്ചു. മുൻപെങ്ങോ അവളുമായി ചിരിച്ചുല്ലസിച്ച വഴികളിൽ ഇപ്പോഴും ഞാൻ തങ്ങിനിൽപുണ്ടന്നു തോന്നി. ഒരിക്കൽ അകലുമെന്നു അന്നേ അറിഞ്ഞിരുന്നേൽ ആ നിമിഷങ്ങളിൽ കുറെ കൂടി ജീവിക്കാമായിരുന്നു എന്ന് തോന്നി. നിരാശയുടെ പടവുകൾ പായലുകളും ചതുപ്പുകളും നിറഞ്ഞതാണ്. ഒരിക്കലും കയറിത്തീരാത്തവിധം കുരുക്കുന്ന ഇരുട്ടിന്റെ നിറമില്ലാത്ത നരച്ച അറകൾ ആണ്.

ചില വൈകുന്നേരങ്ങളിൽ കിള്ളിയാറിന്റെ തീരത്തെ പാറക്കൂട്ടങ്ങൾക്കു മുകളിൽ ഞങ്ങൾ സ്വപ്നങ്ങൾ മെനയാറുണ്ടായിരുന്നു. ഒരിക്കൽ ഒരു ചാറ്റൽ മഴയിൽ അവൾ വരാൻ വിസമ്മതിച്ചു.

"മഴയാടാ, എനിക്കെങ്ങും വയ്യ"

"ഞാൻ പോകുന്നു. നീ വരുന്നില്ലേൽ വേണ്ട"

മുന്നോട്ടു നടന്നു നീങ്ങിയ എന്റെ പുറകെ തെല്ലു ഒന്ന് അമാന്തിച്ചു അവൾ വന്നു. എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു

"ഉടായിപ്പ് അല്ലെ ഈ സ്ഥിരം പോക്ക്"

"എന്ത് ഉടായിപ്പ് "

"അല്ല പാറക്കൂട്ടങ്ങളിൽ പേടികാരണം നിന്റെ കൈയിൽ തൂങ്ങി അല്ലെ എനിക്ക് നടക്കാൻ പറ്റൂ. മനപൂർവം എന്റെ കൈ പിടിക്കാൻ വേണ്ടി അല്ലെ ഈ സ്ഥിരം പോക്കെന്ന്‌"

"എന്നാൽ പിന്നെ തമ്പുരാട്ടി ഒറ്റയ്ക്ക് നടന്നോ. എന്നെ തൊട്ടു അയിത്തമാക്കണ്ട"

ഒരു ചെറുപിണക്കം നടിച്ചുകൊണ്ടാണ് ഞാൻ മുന്നോട്ടു നടന്നേ. പലിടങ്ങളിലും അവൾ നടക്കാൻ നന്നേ ബുദ്ധിമുട്ടി. പലപ്പോഴും കൈനീട്ടി എങ്കിലും ഞാൻ നോക്കിയില്ല. ഒടുവിൽ ചാറ്റൽ മഴയുടെ നനവിൽ ഒരു നന്ദ്യാർവട്ടത്തിന്റെ ഇലകളുടെ മറവിൽ ഞങ്ങൾ ഇരുന്നു. അവൾ എന്റെ മുഖത്തു തന്നെ നോക്കികൊണ്ടിരുന്നു

"വിഷമമായോടാ"

ഞാൻ തലയാട്ടി. അവളുടെ കൈകൾ എന്റെ മുഖത്തെ അവളുടെ മുഖത്തേക്ക് തിരിച്ചു. നെറുകയിൽ മൃദുവായി ആ ചുണ്ടുകൾ പതിച്ചു. എന്റെ അടഞ്ഞ കണ്ണുകളിലും കവിളിലും അതാവർത്തിച്ചു. പിന്നെ അധരങ്ങളുടെ ഇതളുകൾ പരസ്പരം കെട്ടിപ്പുണർന്നു. നേരം കഴിയുംതോറും നന്ദ്യാർ വട്ടത്തിന്റെ ഇലകൾക്ക് നാണമേറിക്കൊണ്ടിരുന്നു. വിവസ്ത്രമായ ശരീരങ്ങളുടെ ഉരസലിൽ നനഞ്ഞ പാറകളിൽ പോലും തീ പടരുന്നതായി തോന്നി. ഒടുവിൽ ഉരുകിയൊലിച്ച കാമത്തിനു ഇരുപുറവും ദൃഢാലിംഗനത്തിൽ മുഴുകി ഞങ്ങൾ കിടന്നിരുന്നു.

നാളുകൾക്കിപ്പുറം നദ്ധ്യാർവട്ടത്തിന്റ ശോഭ വർദ്ധിച്ചിരിക്കുന്നു. തഴച്ചുവളർന്നു പുഷ്പലതാദികളോടെ തലയുയർത്തിനിൽക്കുന്നു. പാറകളിൽ പടർന്ന കരിനീല പായലുകൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു തോന്നി. ഇവിടെയാണ് ഒടുക്കമുണ്ടായതും. അവളുടെ പൊട്ടിയ വളച്ചില്ലുകൾ പെറുക്കിയെടുത്തു ഞാൻ കരഞ്ഞതും. പൊടുന്നനെ മാറ്റം വരികയായിരുന്നു അവളിൽ. എന്നെ കാണാൻ നിൽക്കാതായി. സംസാരിക്കാൻ കൂട്ടാക്കാതെയായി. കാണുമ്പോൾ ഒഴിഞ്ഞു പോക്ക് സ്ഥിരമായി. ഒരുപാടു പുറകെനടന്നു ഞാൻ ചോദിച്ചു. കാരണമെന്താണെന്ന്. നീ എന്നെ മറന്നേക്കൂ. ഏന്നൊഴിച്ചു മറ്റൊരു മറുപടിയും എനിക്ക് കിട്ടിയിരുന്നില്ല. ആ നാളുകൾ വേദനയോടെ ഞാൻ അലഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ വിട്ടുകൊടുത്തില്ല. ദിവസവും അവളെ കാണാൻ ശ്രമിച്ചു. അവസാനം ഒരു ദിവസം അവൾ എന്നോട് ഇതേ നദ്ധ്യാർവട്ടത്തിന്റെ ചുവട്ടിൽ വരാൻ പറഞ്ഞു. ജീവിതത്തിലെ ഒരിക്കലും മറക്കാത്ത സമയം. കഴിഞ്ഞ മൂന്നുകൊല്ലമായി കാശിയുടെ ഇരുട്ടിൽ ഞാൻ കഴുകിക്കളയാൻ ശ്രമിച്ച നിമിഷം. അവൾ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. ഇനി ഒരിക്കലും അവളെ കാണരുത് എന്ന് പറഞ്ഞു. മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ പറഞ്ഞു. സാധ്യമല്ല എന്ന് പറഞ്ഞ എന്റെ മുന്നിൽ, അന്ന് ഞങ്ങൾ ഒന്നായ അതെ പാറയിൽ അവളുടെ കൈകൾ ശക്തിയായി മർദ്ധിച്ചു. പൊട്ടിയ കുപ്പിവളകളിൽ നിന്നും ചോരത്തുള്ളികൾ തെറിച്ചു. ഈ ഭ്രാന്ത് ഒന്ന് നിർത്താൻ ഞാൻ ആവതും കേണു പറഞ്ഞു. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്ന് പറഞ്ഞു. അവൾ പോയിക്കഴിഞ്ഞും ഞാൻ ആ പാറമേൽ കരഞ്ഞുകൊണ്ടിരുന്നു. അവളുടെ കുപ്പിവളത്തുണ്ടുകൾ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ഓർമ്മകൾ ഒരിക്കലും പൊറുക്കാത്ത വൃണം പോലെയാണ്. ഓർക്കാപ്പുറത്തു അത് പഴുക്കും, വേദനയുണ്ടാക്കും. ദുർഗന്ധം വമിച്ചുകൊണ്ട് ഉള്ളിൽ ഉള്ളതെല്ലാം പുറത്തുതള്ളും.

ചിന്തകൾ താണ്ടിയ ദൂരം അവളുടെ വീടിന്റെ ഉമ്മറത്തു അവസാനിച്ചു. മുറ്റം നിറയെ കരിഞ്ഞ ഇലകൾ. ഉപേക്ഷിക്കപ്പെട്ട ഒരു ഭവനപ്രതീതി അതിനുണ്ടായിരുന്നു. സോപാനത്തിൽ വിശ്രമിക്കുവായിരുന്ന അവളുടെ അമ്മ എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എണീറ്റു. ആ കണ്ണുകളിൽ മുൻപ് എപ്പോഴോ കരഞ്ഞതിന്റെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. ഉള്ളിലേക്ക് വിളിച്ചുകൊണ്ട് അവർ അവളുടെ അച്ഛനെയും പുറത്തുകൊണ്ടുവന്നു. രണ്ടുപേരും എന്നെ അടിമുടി നോക്കി. ഈ നീണ്ട താടിയാവും, സന്യാസകോലമാകും, നിരാശകൾ നിഴലിച്ച കണ്ണുകൾ ആകും.

"നീ വരുമെന്ന് കരുതിയില്ല. മെസ്സേജ് കണ്ടിട്ടുണ്ടാകുമോ എന്ന് പോലും സംശയം ആയിരുന്നു. ഞാനാണ് അത് അയച്ചത്"

അവളുടെ അമ്മ ഇതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ ആയിരം ചോദ്യങ്ങളുടെ കുന്തമുനകൾ എന്റെ ഉള്ളിൽ നിന്നും മുഖം തുളച്ചു പുറത്തുവന്നിരുന്നു. അത് മനസ്സിലായിട്ടാകണം അച്ഛൻ നമുക്ക് ഒന്ന് പുറത്തു പോകാം എന്നു പറഞ്ഞതും എന്റെ പുറകിൽ ഇരുന്നു യാത്രയായതും. വഴിനീളെ അദ്ദേഹം ഒരുപാടു സംസാരിച്ചു. നിരർത്ഥമായി കാശിയിൽ അലയുന്നതിനെയും നാട്ടിൽ നിൽകാത്തതിനെയും പഴിച്ചു. ഒന്നും എനിക്ക് വ്യക്തമായിരുന്നില്ല. അല്ലെങ്കിൽ എനിക്ക് വ്യക്തത ആവശ്യവും ഇല്ലായിരുന്നു. മനസ്സിൽ ചോദ്യങ്ങൾ മുഴുവൻ മീനുവിനെ പറ്റിയാണ്. അവൾക്കു വേണ്ടങ്കിലും നിങ്ങൾ ഇപ്പോൾ എന്നെ എന്തിനു വിളിച്ചു വരുത്തി എന്നതിനെപ്പറ്റിയാണ്. ഇനി പാപഭാരമാകുമോ, എങ്കിൽ ലവലേശം വേണ്ട. അവളെ ഞാൻ ഒരിക്കലും ശപിക്കില്ല. അവസാനം ഒരു കഥയിൽ തുടങ്ങി അവളുടെ അച്ഛൻ.

"മോനെ, നിനക്കറിയാല്ലോ അവളുടെ ദേഷ്യം. നീ ഇവിടന്നു പോകുന്നതിനും മറ്റും കുറച്ചു മുൻപ് അത് ചിലപ്പോൾ വളരെ കൂടുതലായതും നിനക്കോർമ്മ കാണും. പ്രശ്നം അതായിരുന്നില്ല. ചില കാര്യങ്ങളിൽ ഒരു മിസ്സിംഗ് വരുന്നതായി അവൾക്കു തന്നെ ആദ്യമേ സംശയം ഉണ്ടായിരുന്നു. ഉദാഹരണത്തിന് അവൾ രാവിലെ ഇട്ടോണ്ട് പോയ ഡ്രസിന്റെ കളർ ചിലപ്പോൾ അവൾക്കു ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല. പിന്നെ സ്ഥിരം പോയികൊണ്ടിരിക്കുന്ന വഴികളിൽ കൺഫ്യൂഷൻ ഉണ്ടാകുക അങ്ങനെയൊക്കെ. പിന്നെ പിന്നെ അത് കാര്യമായി കൂടി. പല്ലു തേച്ചോ എന്ന് മറന്നിട്ട്‌ രണ്ടും മൂന്നും തവണ അവൾ പല്ലു തേക്കാൻ തുടങ്ങി. പല ബന്ധുക്കളെയും മുഖങ്ങൾ മറന്നു തുടങ്ങി. ചികിത്സക്കായി ചെന്നപ്പോൾ ആണ് ഏർളി കേസ് ഓഫ് ഡിംനേഷ്യ എന്ന് മനസ്സിലായത്. ബ്ലഡ് ഷുഗർ കൂടിയിട്ട് തലച്ചോറിൽ പോകുന്ന ഏതോ ഞരമ്പുകൾ നശിച്ചുവെന്നും. നാലു വർഷത്തിൽ ഓർമ്മ മുഴുവനായിപോകും എന്ന് വിധിയെഴുതിയതു മുതൽ പിന്നെ നിന്നെ ഒഴിവാക്കണം എന്നായി ചിന്ത. അവൻ എന്നെ ജീവിതകാലം മുഴുവൻ നോക്കും. ഞാൻ ഒരു പാവയായി അവന്റെ മുന്നിൽ ഒന്നും അറിയാതെ ജീവിക്കും. അതിലും വലിയ ഒരു ശിക്ഷ ഇല്ല. അവനെന്നും ആരെങ്കിലും തുണയാകണം. ജീവിതകാലം മുഴുവനും ഇനിയും ഒരു അനാഥനായി തുടരാൻ പാടില്ല. അവൻ പോയി രക്ഷപെടട്ടെ എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ തീരുമാനമെടുത്തതും. ഈ ഇടയ്ക്ക് രാമനെ കണ്ടപ്പോൾ നീ കാശിയിൽ അലയുന്നതിനെപ്പറ്റി അവൻ എന്നോട് പറഞ്ഞു. അവൾ അതറിഞ്ഞപ്പോൾ മുതൽ ഒരു കുറ്റബോധം. എടുത്ത തീരുമാനം തെറ്റായിപോയോ എന്നൊരു തോന്നൽ. ഭാനു എന്നോട് ചോദിച്ചു നിന്നെ ഒന്ന് വിളിച്ചാലോ എന്നു. അങ്ങനെയാണ് അവൾ ആ മെസേജ് നിനക്കയച്ചത്. നീ വരുന്നതും വന്നതും ഒന്നും മീനു അറിഞ്ഞിട്ടില്ല. ഇപ്പൊ കുറെ കാര്യങ്ങൾ പാവം മറന്നു പോയി. പക്ഷെ ഒരു കാര്യം ഞങ്ങൾക്കുറപ്പാണ്. നിന്നെയാവും അവളുടെ മനസ്സ് അവസാനം പടിയിറക്കുക, എന്നിട്ടു ഒരു ജീവച്ഛവം ആകുക."

ഭൂമി വിറയ്ക്കുന്നതു കണ്ടിട്ടുണ്ടൊ? ഞാൻ കണ്ടു. നിലയില്ലാതെ താളം തെറ്റി ഞാൻ മണ്ണിലേക്ക് വീണു. ശരീരം മുഴുവൻ വിയർത്തു, നാവിൽ വെള്ളം വറ്റി, കണ്ണുകൾ നിറഞ്ഞു, ശക്തിയെല്ലാം ക്ഷയിച്ചു മണ്ണിൽ കിടന്നു വീണ്ടും വിറച്ചു. ആരെക്കയോ ഓടിക്കൂടി അവളുടെ അച്ഛന്റെ കൂടെ കൂടി എന്നെ താങ്ങി ഒരു പോസ്റ്റ് ബെഞ്ചിൻമേൽ ഇരുത്തി. എനിക്കുമാത്രം എന്തിനീ വിധി. ചിന്തയിൽ അവൾ മാത്രം. മുഴുവൻ ദൈവങ്ങളെയും ശപിക്കാൻ തോന്നി. വളരെനേരം എടുത്തു മനസ്സ് തിരികെ കൈപ്പിടിയിൽ ഒതുക്കാൻ. തിരികെ വീട്ടിൽ എത്തി കോണിപ്പടികൾ ഓടിക്കയറുമ്പോളും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇല്ല എന്റെ കണ്ണുകൾക്ക് അഭിനയിക്കാൻ അറിയില്ല. മുറിക്കുള്ളിൽ അവളെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. ചുണ്ടുകൾ വിറയ്ക്കുന്നതു കണ്ടു. തേങ്ങലുകൾക്കു ശക്തിപ്രാപിക്കുന്നതും അതു തിരമാലകളായി ഭവിക്കുന്നതും ഞാൻ അറിഞ്ഞു. ഓർമ്മകൾ അവളുടെ കണ്ണിലൂടെ മിന്നിമായുന്നതും ഞാൻ അറിഞ്ഞു. വളരെ നേരം നമ്മൾ പരസ്പരം നോക്കികൊണ്ടിരുന്നു. ജീവിതം ഒരു മയക്കണ്ണാടിയായിരുന്നെങ്കിൽ, ഓർമകളിലേക്ക് ഒരിക്കൽ കൂടി വാതിലുകൾ തുറന്നു തന്നിരുന്നുവെങ്കിൽ.

"എന്നെ വല്ലാണ്ട് ശപിച്ചിട്ടുണ്ടാകും അല്ലേടാ"

"ഇല്ല, എനിക്കതിനു പറ്റുമോ. നിനക്ക് എന്നോട് പറയാമായിരുന്നില്ലേ. ദേഷ്യമുണ്ട്, നമ്മുടെ ജീവിതത്തിലെ മൂന്നു കൊല്ലം നീ പറിച്ചു മാറ്റിയതിന്"

ഞാനിതു പറഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. കൈവിരലുകൾ പരസ്പരം കോർത്തു.

"സന്യാസി ആവാൻ പോയിന്നു കേട്ടു"

"മരിക്കാനാണ് പോയത്. സാധിച്ചില്ല. മരണത്തിനും സന്യാസത്തിനും നടുവിലായിരുന്നു"

അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

"എനിക്ക് തെറ്റിപ്പോയടാ, നീ മറന്ന് നന്നായി ജീവിക്കും എന്ന് കരുതി. തെറ്റിപ്പോയി. അല്ലേലും മറവിയുടെ പക്ഷികൾ എന്നെയാണല്ലോ വേട്ടയാടുന്നത്. നിന്നെയും ഞാൻ ഒരിക്കൽ മറക്കും. ഓർമ്മകൾ എന്നന്നേക്കും നശിച്ചു വെറുമൊരു മരപ്പാവയാവും. പക്ഷെ അന്ന് എന്റെ ജീവനും ഈ ശരീരം വിട്ടകന്നിരിക്കും"

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പറയാൻ എനിക്കൊന്നും ഇല്ലായിരുന്നു. വാക്കുകളാൽ മറിച്ചൊന്നും അവിടെ സംഭവിക്കുകയും ഇല്ല. ഞാൻ അവളെ കെട്ടിപ്പുണർന്നു. അവളുടെ നെറ്റി എന്റെ ഹൃദയത്തിൽ ചേർത്തുവച്ചു നെറുകയിൽ ചുംമ്പിച്ചു.

ജീവിതം നദിയിൽ ദിശയില്ലാതെ ഒഴുകുന്ന കരിയിലപോലെയായി. പലസമയങ്ങളിലും അവളുടെ സ്വഭാവം മാറിക്കൊണ്ടിരുന്നു. ഒരിക്കൽ ദേഷ്യത്താൽ അവൾ കുപ്പിഗ്ലാസ്സ് എറിഞ്ഞുടച്ചു. ഞാൻ ചിരിച്ചുകൊണ്ട് ആ കുപ്പി കഷ്ണങ്ങൾ പെറുക്കിയെടുത്തപ്പോൾ അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു.

"എന്റെ കൈയിൽ നിന്ന് പോവുന്നു ടാ. എന്തെക്കെയോ പോലെ തോന്നുന്നു"

"സാരമില്ല ടി. ഈ ഗ്ലാസ് നല്ല പഴകി. ഞാനേ ഇതെറിഞ്ഞുടക്കണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു"

അവൾ കുടു കൂടെ ചിരിച്ചു. ആ പഴയ ചിരി. നുണക്കുഴികളിൽ കുറുമ്പു നിറയുന്ന ചിരി.

" ടാ, എന്നെ വൈകിട്ട് നമ്മുടെ പുഴക്കരയിൽ കൊണ്ടു പോകുമോ"

"ഓ"

"എന്നും?"

"ഓ. എന്നും കൊണ്ട് പോകാം"

പലപ്പോഴും പഴകിയ ഓർമ്മകൾ പൊടിതട്ടിയെടുത്തു ചില്ലിൻകൂട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന ഒരു കുട്ടിയായിമാറിയവൾ. പുസ്തകങ്ങൾ, എഴുത്തുകൾ, പേനകൾ അങ്ങനെ കാലങ്ങളായി അവൾ ശേഖരിച്ച ഓർമ്മകൾ വെറും വസ്തുക്കളായി മാറുന്നതും കണ്ടു ഒരു നിഴലായി ഞാൻ അവളുടെ കൂടെയും. ഒരിക്കൽ പുഴക്കരയിൽ അവൾ വിരലിലെ ആനവാൽ മോതിരം കറക്കി ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു.

"ഇപ്പോഴും പേടി തോന്നാറുണ്ടോ ടി"

"ഇല്ല, ഇതിങ്ങനെ വിരലിൽ കിടക്കുമ്പോൾ ഒരു ധൈര്യം ആണേ"

അവൾ എന്റെ മുഖത്തേക്ക് നോക്കി

"ടാ ഇതെന്റെ വലത്‌ മോതിരവിരലിൽ ഇട്ടു തരുമോ"

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. കാലങ്ങൾക്കു മുൻപ് ഒരിക്കൽ ഉത്സവപ്പറമ്പിൽ എഴുന്നള്ളത്തും കണ്ടുകൊണ്ടു നിന്ന എന്റെ ഷർട്ടിന്റെ കൈയിൽ അവൾ പിടിച്ചു വലിച്ചു പറഞ്ഞു.

"ഈ ആനേടെ വാൽ ഒരെണ്ണം കിട്ടുമോ ടാ"

"അതിനു ഈ ആനയ്ക്ക് ഒരു വാലേ ഉള്ളു ടി"

അവൾ എന്നെ ഒന്ന് നോക്കി. അസ്ഥാനത്തെ ആ തമാശ അവളുടെ തീ പാറുന്ന കണ്ണുകളെ കൂടുതൽ ചുവപ്പാക്കി

"പേടിപ്പിക്കാതെ ടി, ദേവിയെ പോലെ ഇരിക്കുന്നു നിന്റെ കണ്ണ്. ആട്ടെ എന്തിനാ ഇപ്പോ ആനവാൽ"

"വല്ലാത്ത സ്വപ്‌നങ്ങൾ ആടാ. ഇതിട്ടാ പേടി പോവുന്നു ലവളുമാർ പറയുന്നു. ഒരു മോതിരം ആക്കണം"

"ഞാൻ ചെയ്തു തരാം. കുറച്ചൊന്നു സാവകാശം തരണേ. റ്റ്യൂഷൻ കാശു മുഴുവൻ കിട്ടട്ടെ. നമുക്ക് സ്വർണ്ണത്തിൽ ചെയ്യാം"

"വേണ്ട വേണ്ട. സ്വർണ്ണത്തിൽ ഒന്നും വേണ്ട. അച്ഛൻ കൊണ്ടുപോയി പണയം വച്ചു കളയും. എനിക്ക് ചെമ്പിലോ തകിടിലോ മതി."

"ഓ ശരി മാഡം"

രണ്ടു മാസം കഴിഞ്ഞു വായനശാലയുടെ മുന്നിൽ വച്ചു ഞാൻ ചെറിയൊരു കണ്ണാടി ഡപ്പിയിൽ ഒരു വെള്ളിയിൽ ചെയ്യിച്ച മോതിരം അവൾക്കു നേരെ നീട്ടി. അവൾ ശരിക്കും അത്ഭുദപ്പെട്ടു എന്റെ മുഖത്തേക്ക് നോക്കി. അതു വാങ്ങുന്നതിനു പകരം അവൾ ഇടതുകൈയുടെ മോതിരവിരൽ എനിക്ക് നേരെ നീട്ടി. എന്റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.

"ശരിക്കും"

വിശ്വാസം വരാത്തത്കൊണ്ടു ചോദിച്ചു പോയതാണ്. അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് മൂളി. ആ മുഖത്ത് ആദ്യമായി നാണമെന്ന വികാരം കൊള്ളിയാൻ മിന്നുന്നപോലെ മിന്നി. അണിയിക്കുമ്പോൾ എന്റെ വിരലുകൾക്ക് വിറയൽ അനുഭവപ്പെട്ടോ എന്നു തോന്നിപ്പോയി.

"നന്നായി ചേരുന്നുണ്ട് അല്ലേടാ"

എന്റെ മുഖത്തു നല്ല ചിരിയുണ്ടായിരുന്നു.

"മം.. അപ്പോ ഇനിയിപ്പോൾ എനിക്ക് അധികാരം ആയി അല്ലെ."

"എന്ത് അധികാരം. നീ എന്റെ ഇടതു കൈയിലാ ഇതിട്ടെ. ഫ്രണ്ട്‌സ്‌ ഇടുന്ന പോലെ. വലതു കൈയിൽ ഇടട്ടെ. അപ്പൊ എഴുതിത്തരാം കേട്ടോ"

"ഓ അങ്ങനെയൊ.. അതെപ്പോഴാണാവോ"

"വരും ഒരിക്കൽ, ആ അനർഘ നിമിഷം"

രണ്ടുപേരും ചിരിച്ചു. ഒരിക്കലും അന്ന് കരുതിയിരുന്നില്ല. കാലങ്ങൾക്കിപ്പുറം ഈ നദ്ധ്യാർവട്ടത്തിന്റെ ചുവട്ടിലാണ് ആ അനർഘ നിമിഷം വരികയെന്ന്. ഒരു പക്ഷെ ഇവിടെത്തന്നെയാണ് ഇത് സംഭവിക്കേണ്ടതും. ഇതേ പാറയിൽ, ഇതേ നദ്ധ്യാർ വട്ടത്തിനു കീഴെ. ഇത്തവണ എന്റെ കൈകൾ വിറച്ചില്ല. അവൾ എന്റെ മേലേക്ക് ചാഞ്ഞു. അതെ, അധികാരം എഴുതിത്തന്നിരിക്കുന്നു.

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പലപ്പോഴും അവൾ വല്ലാതെ ബഹളമുണ്ടാക്കിയിരുന്നു. മുറിയിൽ ചിലപ്പോഴക്കെ മൂത്രത്തിന്റെ ദുർഗന്ധം അനുഭവപ്പെട്ടു. താൻ തന്നെയാണ് കാരണം എന്ന തിരിച്ചറിവ് അവളെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു. പലപ്പോഴും ഞാൻ അവളെ സമാധാനിപ്പിച്ചിരുന്നു. ഇതൊക്കെ പതിവാണ്. ഇതിപ്പോ എനിക്കാണെങ്കിലോ. നീയും കുടുംബവും എന്നെ പൊന്നുപോലെ നോക്കില്ലേ എന്നൊക്കെ പറഞ്ഞിരുന്നു. ഒരുദിവസം രാത്രി അവളുടെ അച്ഛൻ എന്നെ വിളിച്ചു പെട്ടന്നു വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു. മുറിയിൽ അവൾ ആകെ ദേഷ്യത്തിൽ ഇരിപ്പാണ്. അടുത്തെത്തിയതും വളരെ താണ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു

"ആ നിൽക്കുന്നതു എന്റെ അച്ഛനും അമ്മയും ആണ് അല്ലേടാ. എനിക്ക് മനസ്സിലായില്ല അവരെ"

എന്റെ കണ്ണുകൾ നിറഞ്ഞു. ഈശ്വരാ.. അവൾ അവരെ മറന്നിരിക്കുന്നു. അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് പറഞ്ഞു

"ഇനി നീ എവിടെയും പോകരുത്. എപ്പോളും എല്ലാ നിമിഷവും എന്റെ കൂടെ ഉണ്ടാകണം. ഞാൻ എപ്പോൾ നിന്നെ മറക്കുമെന്നറിയില്ല. അത്രേം സമയം എനിക്ക് നിന്റെ കൂടെ ജീവിക്കണം"

അന്നു മുതൽ ആ മുറിയിൽ ഞാനും താമസക്കാരനായി. എല്ലാ നിമിഷവും അവളുടെ കൂടെ ജീവിക്കാൻ തുടങ്ങി. ഉറങ്ങുമ്പോൾ അവൾ വല്ലാതെ എന്നെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു. വിട്ടു പോകുമെന്നുള്ള ഭയം അവളെ വല്ലാണ്ട് അലട്ടിയിരുന്നു. നാഴികകൾ അവൾ മനസ്സിൽ കുറിച്ചിടുന്നപോലെ തോന്നിപ്പോവുന്ന ദിവസങ്ങൾ. പലപ്പോഴും രാവിലെ ഉറക്കമുണർന്നു ഇരിക്കുന്ന അവളെ ഞാൻ ദയനീയമായി നോക്കാറുണ്ടായിരുന്നു. അവൾ എന്റെ മുഖത്തു നോക്കി ചിരിക്കാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ആ ചിരിവിടരുമ്പോൾ ആശ്വാസത്തിന്റെ തേനീച്ചകൾ എനിക്കുചുറ്റും മൂളിപ്പാട്ടുമായി പറക്കാറുണ്ടായിരുന്നു. ഈശ്വരാ അവൾ എന്നെ മറന്നിട്ടില്ലലോ!

ദിവസങ്ങൾ കഴിയുംതോറും അവളുടെ ശരീരം മെലിയുന്നുണ്ടായിരുന്നു. കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം വന്നു തുടങ്ങി. പിന്നെയങ്ങോട്ട് ഞാൻ ഭക്ഷണം വാരിക്കൊടുക്കാൻ തുടങ്ങി. പറമ്പിൽ ഒക്കെ കൊണ്ട് നടന്നു കാഴ്ചകൾ കാണിച്ചു കുറച്ചു കുറച്ചായി ഒരു കുട്ടിയെപ്പോലെ അവളെ ഊട്ടാൻ തുടങ്ങി. ചലങ്ങൾക്കു വേഗത ഗണ്യമായി കുറയുന്നത് എന്നെ ഏറെ വിഷമിപ്പിക്കാനും തുടങ്ങി. ഒരു രാത്രി നടക്കും വഴി അവൾ എന്നോട് ചോദിച്ചു

"പണ്ട് ഞാൻ പിണങ്ങിയപ്പോൾ നീ എന്താണ് കാരണം എന്ന് കരുതിയത്. എനിക്ക് മറ്റാരുമായെങ്കിലും ഇഷ്ടം അങ്ങനെ വല്ലോം?"

"ഏയ് ആ പോസ്സിബിലിറ്റി ആദ്യമേ ഞാൻ തള്ളിക്കളഞ്ഞായിരുന്നു"

"പിന്നെ , പറയു "

"എടി പലതരത്തിൽ ചിന്തിച്ചു. മുൻപേ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തെടുത്തു എവിടെയാണ് ഞാൻ നിനക്ക് വിഷമം ഉണ്ടാക്കിയത്, എവിടെയാണ് ഞാൻ തെറ്റിയത് എന്നെല്ലാം ചിന്തിച്ചു. പക്ഷ ഒരു ഉത്തരം കിട്ടിയില്ല. പിന്നെ കരുതിയത് നിന്നിൽ ഒരു യക്ഷി കയറിയെന്നാണ്. ഏഴിലം പാലയിൽ നിന്നും പറന്നു അവൾ നിന്റെ ശരീരത്തിലേക്ക് കയറി ഉള്ളിലെ സ്നേഹമെല്ലാം കളഞ്ഞു തേറ്റ പല്ലുകൾ പുറത്തു നാട്ടി നിന്നെ നീ അല്ലാതാക്കിയെന്ന് "

അവൾ ചിരിച്ചു

"സത്യാടാ, യക്ഷി തന്നെയാ കയറിയിരിക്കുന്നെ. വൈകാതെ ഉള്ളിലുള്ളതെല്ലാം അവൾ പറിച്ചു പുറത്തെറിയും. പതിയെ പതിയ ഞാൻ അവളാകും. അവൾക്കു നിങ്ങളെ അറിയില്ല. അവൾ ആക്രമിക്കും ചിലപ്പോ. ചിലപ്പോ കണ്ടില്ല എന്ന് നടിക്കും. അങ്ങനെ ആവുമ്പോൾ നീ ആ യക്ഷിയെ തളയ്ക്കണം. ആണിയടിച്ചു ഏതേലും പാലയിൽ ബന്ധിക്കണം. എന്നിട്ടു മനസ്സിന്റെ വാതിലുകൾ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കണം"

"എടി എനിക്കൊരാളെ പ്രണയിക്കാൻ അയാൾ എന്റെ കൂടെയുണ്ടാകണം എന്നില്ല. കൂടയില്ലാതാവുമ്പോൾ ആണ് അത് ഏറ്റവും മനോഹരമാകുന്നത്, അനശ്വരമാകുന്നത്. അനശ്വര പ്രണയം"

അവൾ എന്നെ നോക്കി കരയാൻ തുടങ്ങി. എത്ര സമാധാനിപ്പിച്ചിട്ടും ആ കണ്ണുകൾ അടങ്ങിയല്ല. കണ്ണുകൾ കാട്ടിയതിനും ആയിരം മടങ്ങു വേദനയിൽ ആ ഹൃദയവും വിങ്ങുന്നുണ്ടായിരിക്കണം. അന്നു രാത്രി നിർത്താതെ മഴ പെയ്തിരുന്നു. ജനാലകൾക്കു ഭ്രാന്തുപിടിപ്പുകുമാറു കാറ്റ് അട്ടഹസിച്ചിരുന്നു. അവൾ വല്ലാണ്ട് മൂളുന്നതായി തോന്നി. കൈയിലും കഴുത്തിലും വിയർപ്പിന്റെ കണങ്ങൾ ഉള്ളതായി തോന്നി.

"ടി എന്താണ്, നിനക്ക് സുഖമില്ലേ. നമുക്ക് ഒന്ന് ആശുപത്രി വരെ പോകാം"

"വേണ്ട വേണ്ട. കുഴപ്പമൊന്നും ഇല്ല. എനിക്കിങ്ങനെ കിടന്നാൽ മതി. നിന്നെ ചേർന്ന് കിടന്നാൽ മതി"

പുറത്തു പ്രകൃതി ഗംഭീര താണ്ഡവമാടി തകർക്കുമ്പോൾ അവൾ എന്നെ വരിഞ്ഞു മുറുകി കണ്ണുകൾ അടച്ചു. എപ്പോഴോ സർവ്വതും ശാന്തമായപ്പോൾ ഞാനും കണ്ണുകൾ തുറന്നു. മഴയും കാറ്റും ഒക്കെ മാറിയിരിക്കുന്നു. എല്ലാം നിശംബ്ദം. അവളുടെ ചേർന്നിരുന്ന മാറിൽ നിന്നും സ്ഥിരം കിട്ടാറുളള ഹൃദയമിടിപ്പും കേൾക്കാനില്ല. എല്ലാം നിശബ്ദം. ഈശ്വരാ.. ഞാൻ ആവുന്നതും കേണു വിളിച്ചു. അവൾ കണ്ണുകൾ തുറക്കുന്നില്ല. ആ മുഖത്തു ആ ചിരിയുള്ളപോലെ. എന്റെ കരച്ചിലുകൾ വീട്ടുകാരെ മുഴുവൻ ഉണർത്തിയെങ്കിലും അവളെ ഉണർത്തിയില്ല. ഏറെ നേരം ഞാൻ അവളെ കെട്ടിപ്പിടിച്ചു തന്നെ കരഞ്ഞു കിടന്നു. ആളുകൾ കൂടിയപ്പോൾ അവളുടെ അച്ഛൻ എന്റെ അടുത്ത് വന്നു.

"മോനെ, എണീക്കു. അവൾ പോയി".

ഞാൻ എണീറ്റ് ഭ്രാന്തമായി അലറി

"കണ്ടോ...കണ്ടോ..... അവൾ എന്നെ മറന്നില്ല. അവൾ എന്നെ മാത്രം മറന്നില്ല"

സമചിത്തത എന്നെ വിട്ടകന്ന മണിക്കൂറുകൾ ആയിരുന്നു പിന്നെങ്ങോട്ടു. ഞാൻ അവൾക്കു വെള്ളം കൊടുക്കാൻ പറഞ്ഞു. അവൾ അനങ്ങുന്നുണ്ടോ എന്ന് ചോദിച്ചു. ആരും മറുപടി പറയുന്നില്ല. എല്ലാർക്കും കരച്ചിൽ മാത്രം. എല്ലാർക്കും കരച്ചിൽ മാത്രം. രാമേട്ടൻ എന്നെ മുറുകെപ്പിടിച്ചിരുന്നു. ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

"രാമേട്ടാ കണ്ടോ, അവൾ എന്നെ മറന്നില്ല. അവൾ എന്നെ മറന്നിട്ടില്ല"

മണിക്കൂറുകൾ ചിറകുകകൾ വച്ചു പറന്നുകൊണ്ടിരുന്നു. എന്നെ ഒഴികെ എല്ലാരും ബന്ധം വേർപെടുത്തിയ ചടങ്ങുകൾ കഴിച്ചു. എനിക്ക് അത് പറ്റില്ലാലോ. അവൾക്കു വായ്ക്കരിയിട്ടു എല്ലാരും, വേണ്ട ഞാൻ അവൾ ഉള്ളപ്പോൾ ആവോളം ഊട്ടിയതാണ്. പോകാൻ നേരം ആ നുണകുഴിയിൽ ഞാൻ ഒന്നു ചുംബിച്ചു. അവൾ പിന്നെയും ചിരിക്കുന്നുവോ.

വൈകാതെ ഒരു കൊച്ചു മൺകുടത്തിലായി അവൾ എന്റെ കൈയിൽ എത്തി. നെഞ്ചോടു ചേർത്ത് എത്ര നേരം വച്ചുവെന്നറിയില്ല. ഒടുവിൽ ആ വലിയ സദസ്സിൽ ഞാൻ പറഞ്ഞു.

"ഞാൻ കാശിക്കു പോകുവാണ്. ഇവളെ ഗംഗയിൽ ഒഴുക്കണം"

അന്നു ഗംഗാ ആരതിക്കു മങ്ങൽ ഉള്ളതായി തോന്നി. ദേവസ്‌തുതികൾക്ക് ശബ്ദം കുറവായി തോന്നി. രാത്രിയിൽ ഗംഗയുടെ തണുപ്പ് പോലും എന്നെ മരവിപ്പിക്കാത്തതായി തോന്നി. ചന്ദ്രിക കരയുന്നു. അവൾ മേഘങ്ങൾക്കുള്ളിലൊളിക്കുന്നു. അവളെയും നെഞ്ചോടു ചേർത്തുകൊണ്ട് തന്നെ ഞാൻ ഗംഗയുടെ ആഴങ്ങളിലേക്കിറങ്ങി.

ഒരു ചെറു മൺകുടത്തിലടയ്ക്കപ്പെട്ട വിഭൂതിയാണിന്നവൾ. അത് ചെറുതായി അലിഞ്ഞു തുടങ്ങി. അവൾ ഗംഗയിൽ ലയിക്കാൻ തുടങ്ങി. അത് ഗംഗയിലെ ഉപ്പിനു തീവ്രതയേകുന്നതായി തോന്നി

അതെ ഞാൻ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന് ഉപ്പുരസം. വല്ലാത്ത ഉപ്പുരസം...

Srishti-2022   >>  Short Story - Malayalam   >>  ജാനകി റാം

ജാനകി റാം

2004 ഏപ്രിൽ മാസം, പ്ലസ്ടു കഴിഞ്ഞ് വേനലവധിക്ക് വട്ടചിലവിന് കാശ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അന്നത്തെ ലൈറ്റ് പിടിത്തം അന്നൊക്കെ അത്‌ ഒരു ഹരം ആയിരുന്നു കൂടെ ക്യാമറ പണിയും പടിക്കാല്ലോ. നല്ല പുത്തൻ ഉടുപ്പ് കൂട്ടുകാരിൽ നിന്നും ഒരു ദിവസത്തേക്ക് ഇരന്ന് വാങ്ങിയാകും പോകുന്നത് ഒരുപാട് പെണ്ണപിള്ളേർ വരുന്ന സ്ഥലമാണല്ലോ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന സ്റ്റുഡിയോയിലേ പ്രധാന വീഡിയോ ഗ്രാഫർ ആണ് വേണുവേട്ടൻ. കല്യാണ പാർട്ടിയുടെ കയ്യിൽ നിന്നും നല്ല പൈസ വർക്കിന്‌ മേടിക്കും എന്നിട്ട് ഞങ്ങൾ അസിസ്റ്റൻസിന് തരുന്നതോ നക്കാപിച്ച പൈസ. അന്നത്തെ വീട്ടിലെ ചുറ്റുപാട് കാരണം മടിക്കാതെ പോകും. അതുപോലെ തന്നെ ആൾ ബാക്കിയുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി ഞങ്ങളെ മനപ്പൂർവം ശകാരിക്കും. ഒരു ചീപ്പ് ഷോമാൻ ആയിരുന്നു അയാള്. ഞാൻ എല്ലാം സഹിച്ഛ് നിൽക്കും ക്യാമറ പണി പടിക്കണമല്ലോ!

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ഞാൻ വായനശാലയിൽ ഇരിക്കുമ്പോൾ വേണുവേട്ടൻ ബൈക്ക് ചവിട്ടിയിട്ട് "ടാ മോനെ ഇന്നൊരു വർക്കുണ്ട് കുറച്ച് ദൂരെയാ സ്ഥലം  ഒരു ജോഡി തുണി കൂടി എടുത്തോ, വൈകിട്ട്‌ മൂന്ന് മണിക്കെങ്കികും തിരിക്കണം പെണ്ണിന്റെ വീടാണ് ഇന്ന് വൈകിട്ടത്തെ റീസെപ്ഷനും നാളത്തെ കെട്ടും കഴിഞ്ഞേ നമ്മൾ തിരിച്ചു വരുള്ളൂ. ഇന്ന് നമ്മൾ അവിടെയായിരിക്കും സ്റ്റേ. കൃത്യം മൂന്നു മണിക്ക് കടയിലോട്ട് വാ" താമസിക്കരുത് എന്നൊരു താക്കീതും. കുറച്ച് പൈസക്ക് ആവശ്യമുള്ള സമയമായിരുന്നു, "ഉവ്വ് വരാം" എന്ന് ഞാനും. ഏതായാലും പറഞ്ഞ സമയത്ത് തന്നെ ഞാൻ കടയിൽ എത്തി. വേണുവേട്ടന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ ആണ് ഞങ്ങൾ പോകാറ്. ഒരു ക്യാമറ ബാഗും രണ്ട് ചെറിയ ലൈറ്റ് ബാഗും തൂക്കി ഞാൻ പുറകിൽ ഇരിക്കും, നല്ല വെയിറ്റുള്ള ബാഗ് ആയതുകൊണ്ട്  ദൂരെ യാത്രയിൽ  കൈ കഴയ്ക്കാറുണ്ട്

പെണ്ണിന്റെ വീട് ജംഗ്ഷനിൽ നിന്നും അരമണിക്കൂർ ഉള്ളിലോട്ട് പോകണം വഴിയറിയാതെ ഒരുപാട് ചുറ്റി, ഒരു ചായ പോലും വാങ്ങി തന്നില്ല ദുഷ്ടൻ. അങ്ങനെ കറങ്ങി തിരിഞ്ഞ് ഒരുവിധത്തിൽ പെണ്ണിന്റെ വീടെത്തി. ഇറങ്ങിയപാടെ തന്നെ അവിടെ തലമൂത്ത കാർനോര് "മ്മ്...എന്താ വൈകിയേ സമയത്തിനും കാലത്തിനും ഇറങ്ങികൂടെ" എന്നൊരു ശകാരവും, പിന്നെ ധൃതി പിടിച്ച് ബാഗിലെ സാധനങ്ങൾ ഒക്കെ എടുത്ത് സജ്ജമായി നിന്നു. പതിവുപോലെ പെണ്ണ് ഒരുങ്ങുന്നതെ ഉള്ളു, അതിനാണ് ആ കാർണോർ കിടന്ന് ചാടിയത്, എല്ലാ കല്യാണ വീട്ടിലും കാണുമല്ലോ ഷോ കാണിക്കുന്ന വയസ്സന്മാർ. ഏതായാലും വേണുവേട്ടന് ഒരു കൂട്ടായി.

അങ്ങനെ സമയം അഞ്ചരയായി ആളുകൾ വന്നുതുടങ്ങി വീടിനോട് ചേർന്ന പറമ്പിലാണ് പന്തൽ കെട്ടിയിക്കുന്നത്. പാനസോണിക്കിന്റെ വലിയ ക്യാമറയും തൂക്കിപിടിച്ച് വേണുവേട്ടനും, ലൈറ്റും വയറുമായി പുറകെ ഞാനും നിന്നു. അപ്പോഴാണ് പെണ്ണും കൂടെ ഒരു തോഴിയും പന്തലിലേക്ക് വരുന്നത്‌, എന്റെ കണ്ണിൽ പെട്ടന്ന് ഒരു പ്രകാശം പതിച്ചു, മനോഹരമായ നയണങ്ങളോട് കൂടി കല്യാണപെണ്ണിന്റെ ചെവിയിൽ എന്തോ പറഞ് ഒരു നേർത്ത ചിരിയോടെ വരുന്നു അവൾ, സഹോദരിയോ? അല്ലെങ്കിൽ കൂട്ടുകരിയോ ആവനാണ് സാധ്യത ഞാൻ അറിയാതെ ലൈറ്റ് അവളിലേക്ക് തിരിച്ചുപോയി. "ലൗ അറ്റ്‌ ഫസ്റ്റ് സൈറ്റ്" എന്നൊക്കെ പറയാറില്ലേ,  ഇടതൂർന്ന ചുരുളൻ മുടിയും, എഴുതിയ കണ്ണുകളും, വെള്ളരിപല്ലുകളുമായ്‌ ഒരു നാടൻ പെൺകുട്ടി. കൈ മെയ് മറന്ന് ലൈറ്റ് വേറെ ഏതോ ദിശയിലേക്ക്  ഞാൻ പിടിച്ചു വേണുവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ വേറൊരു മായിക ലോകത്തായിരുന്നു, പെട്ടന്നാണ് തലകിട്ട് ഒരു കൊട്ട് കിട്ടിയത് "എവിടെ നോക്കിയാടാ കഴുതെ ലൈറ്റ് പിടിക്കുന്നത്" പല്ലും കടിച്ച ദേശ്യത്തിൽ വേണുവേട്ടൻ, അവിടെ ഉള്ളവർ എല്ലാം അതു കണ്ടു, അവളും! എല്ലാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു കൂട്ടത്തിൽചിലർ അടക്കം പറഞ്ഞ് ചിരിച്ചു. അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി, അവളും സഹതാപത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെ കണ്ടതുമുതൽ യാന്ത്രികമായിരുന്നു എന്റെ പ്രവർത്തികൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും ആ സായാഹ്നത്തിൽ വന്ന എല്ലാ ചെറുപ്പകാരുടെയും കണ്ണുകളും അവളിലേക്കായിരുന്നു. സമയം ഏഴരയോടായി കല്യാണപെണ്ണിനെ കാണാൻ സമ്മാനങ്ങളുമായി നല്ല തിരക്കുളള നേരം, തിരക്കിട്ട് വീഡിയോ പിടിത്തത്തിലാണ് വേണുവേട്ടൻ, പുറകെ ലൈറ്റുമായി ഞാനും, അവൾ എന്തോ ആവശ്യത്തിന് വീടിനകത്ത് പോയി, ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുന്ന കല്യാണപെണ്ണിന്റെ കോളെജ് ഫ്രണ്ട്‌സ് കൊള്ളാം എല്ലാരും നല്ല സുന്ദരിമാർ പക്ഷെ ഒന്നും എന്റെ പെണ്ണിനോളം വരൂലാ എന്ന് മനസ്സിലൊന്നു പുച്ഛിച്ചു, പെട്ടന്നാണ് അത് സംഭവിച്ചത്, ഞാൻ പിടിച്ചുകൊണ്ടിരുന്ന ലൈറ്റ് തനിയെ ഓഫായി, പിന്നെ പറയണ്ട ചീത്തവിളിയുടെ  മേളമായിരുന്നു വേണുവേട്ടന്  

കോളേജ് പിള്ളേരുടെ മുന്നിൽ ഷോ കാണിക്കാൻ കിട്ടിയ ചാൻസ് നല്ലോണം മുതലെടുത്തു  "മര കഴുതെ, കോവർ കഴുതെ"പറയാത്ത ചീത്തയില്ല, അവിടെ കളിച്ചുകൊണ്ടിരുന്ന ഏതോ ഒരു കുട്ടി പ്ലഗ് പോയിന്റിൽ കൊടുത്ത കണക്ഷൻ ഊരിയിട്ടതാ എന്ന് അതുവഴി പോയ ചേട്ടൻ പറഞ്ഞു. അതിനാണ് എന്റെ മെക്കിട്ട് കേറിയത്. പിറുപിറുത്ത് കൊണ്ട് ശരിയാക്കാൻ പോയപ്പോൾ പെട്ടന്ന് ലൈറ്റ് ഒണ്ണായി അന്തിച്ചു നിന്ന ഞാൻ കണ്ടത് അവൾ എന്നെ  സഹായിക്കാൻ ആ പ്ലഗ് പോയിന്റിൽ കണക്റ്റ് ചെയ്തു തന്നു, എന്നിട്ട് ജന്നലിലൂടെ  എന്നെ നോക്കി ഒരു ചിരിയും. എന്റെ മുഖം തിളങ്ങി, ആയിരം വാട്ട്സ്‌ ലൈറ്റ് കത്തിച്ചത് പോലെ. ഞാൻ അതൊട്ടും പ്രതീക്ഷിച്ചിലായിരുന്നു.

അങ്ങനെ അന്നത്തെ പരിപാടിയൊക്കെ കഴിഞ്ഞ്  ആളൊഴിഞ് തുടങ്ങിയിരുന്നു എല്ലാരും കഴിച്ചു കഴിഞ്ഞ്‌ അവസാനമായിരിക്കും ക്യാമറമേനും കൂട്ടരും കഴിക്കുന്നത്. പലപ്പോഴും വിരുന്നിലെ എല്ലാ വിഭവങ്ങളും കിട്ടിയെന്ന് വരില്ല ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കും. ഞങ്ങൾക്ക് തങ്ങാനായി തൊട്ടടുത്ത കളപുറയിൽ സൗകര്യം ഒരുക്കിയിരുന്നു. വേണുവേട്ടൻ നേരത്തെ കിടന്നു എനിക്ക് ഉറക്കം വന്നില്ല ഞാൻ പുറത്തേക്കിറങ്ങി നല്ല നിലാവുള്ള രാത്രി അവളെ വീണ്ടും ഒരുനോക്ക് കാണാൻ കൊതിച്ചു. ദൈവം എന്റെ വിളി കേട്ടു അതാ ടെറസിൽ കല്യാണപെണ്ണിന് അവൾ മൈലാഞ്ചി ഇട്ട് കൊടുക്കുന്നു. നിലാവിന്റെ വെട്ടത്തിൽ അവളുടെ സുന്ദരമുഖം തെളിഞ്ഞു കാണാം. ഇരുട്ടിന്റെ മറവിൽ കുറെനേരം നോക്കി നിന്നു.

പിറ്റേന്ന് വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ എണീറ്റ്‌ ഇരന്ന് വാങ്ങിയ പുത്തൻ ഉടുപ്പും ഇട്ട് അമ്പലത്തിൽ തൊഴുന്ന വീഡിയോ പിടിക്കാൻ സജ്ജമായി തൊട്ടടുത്തുള്ള അമ്പലമായതിനാൽ കാറിൽ പോകാമെന്ന് കല്യാണ പെണ്ണിന്റെ ചേട്ടൻ കാറുമായി വന്നു നിന്നു മുന്നിലത്തെ സീറ്റിൽ നേരത്തെ വേണുവേട്ടൻ സ്ഥാനം ഉറപ്പിച്ചു പുറകിൽ കല്യാണ പെണ്ണും പിന്നെ അവളും, 

എനിക്ക് അവളുടെ അടുത്തു വേണം ഇരിക്കാൻ എന്റെ ഹൃദയമിടിപ്പ് കൂടി, അവളാണ് എനിക്ക് ഡോർ തുറന്ന് തന്നത്, നീല പട്ടുപാവാടയും ബ്ലൗസും കണ്ണെഴുതി പൊട്ടും തൊട്ട് മുല്ലപൂവും ചൂടി അതാ ഇരിക്കുന്നു ആ നാടൻ സുന്ദരി, ഒരു പരുങ്ങലോടെയും, നാണത്തോടെയും ഞാൻ അവളുടെ അടുത്തിരുന്നു അവൾക്ക് മുഖം കൊടുക്കാൻ ധൈര്യമില്ലാതെ പുറത്തോട്ടു നോക്കി ഇരുന്നു. അവളുടെ മുല്ലപ്പൂവിന്റെ വാസന മൂക്കിൽ തുളച്ചു കേറി. ഒട്ടും പ്രതീക്ഷിക്കാത്ത തരുണം. ഒളികണ്ണിട്ട് ഇടക്ക് നോക്കും അവളും എന്നെ നോകുന്നോ  എന്നറിയാൻ പണ്ടേ പെണ്ണുങ്ങളോട് സംസാരിക്കാൻ എനിക്ക് ചമ്മലായിരുന്നു, ഞാൻ പഠിച്ചത് ബോയ്സ് സ്കൂളിലാണ്. മിടിക്കുന്ന ഹൃദയവുമായി ആ സുന്ദര തരുണം ആസ്വദിച്ഛ് തിരിച്ചെത്തി.

 

വീട്ടുമുറ്റത്ത് ആൾക്കാരെ കൂട്ടാൻ വാനും കാറും സജ്ജമായി. കല്യാണ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങി ഇനി മണ്ഡപത്തിലാണ് ബാക്കി പരിപാടികൾ  പൊതുവെ ഞങ്ങൾ ക്യാമറ ടീം കല്യാണ ദിവസം രാവിലെ നല്ല തിരക്കിലായിരിക്കും ഒരു ചായയും വടയുമായിരിക്കും പ്രാതൽ. നേരത്തെ മണ്ഡപത്തിൽ ചെന്ന് സ്‌ഥാനം ഉറപ്പിക്കണം. അലങ്കരിച്ച കതിർമണ്ഡപത്തിന്റെ വീഡിയോ, കല്യാണത്തിന് വന്ന ആൾകൂട്ടത്തിന്റെ വീഡിയോ തുടങ്ങിയവ നേരത്തെക്കൂട്ടി എടുത്ത് വയ്ക്കും. അധ്യമൊക്കെ സ്റ്റേജിൽ കേറി ആൾക്കാരെ അഭിമുഖികരിക്കാൻ ഭയങ്കര ചമ്മലായിരുന്നു എല്ലാരും എന്നെ മാത്രം നോക്കുന്നത് പോലെ ചില വാല് പെണ്ണ്കുട്ടിയോളുടെ കണ്ണെടുക്കാതെയുള്ള നോട്ടവും, അടക്കപറച്ചിലും, ഓഹ് അവിടെ നിന്ന് ഉരുകി പോകാറുണ്ട്. വേണുവേട്ടന്റെ ഇടക്കുള്ള ദേഷ്യപെടലും, മറ്റുള്ളവരുടെ മുന്നിൽ എന്നെ തരംതാഴ്ത്തിയുള്ള ഷോ കാണിക്കലും പതിവ് പോലെ നടന്നു ഇന്നത്തെ പോലെ എൽഈഡി ബൾബ് അല്ല അന്ന് ചൂട്‌ കൂടിയ ഹാലോജൻ ലൈറ്റും, സ്വിച്ചിബോക്സും വയറും തൂക്കിപിടിച്ഛ് ക്യാമറമാന്റെ കൂടെ നടക്കണം ക്യാമറ പഠിക്കാൻ വേണ്ടി എല്ലാം സഹിച്ചു നിൽക്കും. ചില വയസ്സന്മാരുടെ മുഖത്ത് വെട്ടമടിക്കുമ്പോൾ ഉള്ള ഭാവവ്യത്യാസം, പിറുപിറുക്കൽ, മറ്റ്‌ ചിലവരുടെ മസ്സില് പിടിത്തം, ചെറുപ്പക്കാരികളുടെ കുണുങ്ങി ചിരി, മുതുക്കന്മാരുടെ ഗൗരവം എല്ലാംകൂടി ചിരിക്കാൻ ഉണ്ട് ഒരുപാട്.

 

കതിർമണ്ഡപത്തിൽ വരനും മാതാപിതാക്കളും എത്തി, ഞങ്ങളുടെ ക്യാമറ  ബാഗും മറ്റ് സാധനങ്ങളും കല്യാണപെണ്ണിന്റെ മേക്കപ്പ് റൂമിലാണ് വച്ചിരിക്കുന്നത്.  ബാറ്ററി ചാർജ് ചെയ്യാൻ എന്ന വ്യാജേന ഇടക്ക് അവളെ കാണാൻ പോകാറുണ്ട് എന്നെ കാണുംപോളുള്ള അവളുടെ ഭാവമാറ്റങ്ങൾ ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു ആ ഇടകണ്ണിട്ടുള്ള നോട്ടവും, നാണിച്ചു തലതാഴ്ത്തിയുള്ള ചിരിയുമൊക്കെ അവൾക്കും എന്നോട് ഇഷ്ടമാണെന്ന് മനസ്സ് മന്ത്രിച്ചു. പക്ഷെ മിണ്ടാൻ ഇപ്പോഴും എന്തൊ ഒരു മടിപോലെ അവളെ ഒറ്റക്ക് കിട്ടാൻ മനസ്സ് ആഗ്രഹിച്ചു. കല്യാണപെണ്ണിനെ ഒരുക്കുന്നത് അവളാണ്, ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് താലപ്പൊലിയും ഏന്തി കുരുന്നുകൾ ക്കൊപ്പം അവളും പുറകിൽ കല്യാണപെണ്ണും എത്തി, ആൾകൂട്ടത്തിനിടയിൽ അവളുടെ കണ്ണുകൾ എന്നെ പരതുന്നുണ്ടായിരുന്നു, ഞാൻ നിൽക്കുന്ന സ്ഥലം അവൾ ഉറപ്പുവരുത്തി എനിക്ക് കാണാൻ കണക്കിന് അവളും നിന്നു. മുഹൂർത്ത സമയമാകുമ്പോൾ താലികെട്ട് കവർ ചെയ്യാൻ രണ്ട് വീട്ടുകാരുടെ ക്യാമറ ടീമും ചുറ്റും കൂടിനിന്ന് പൊരിഞ്ഞ മത്സരമായിരിക്കും എന്റെ അറിവിൽ ഇന്നേവരെ കെട്ട് കാണാനുള്ള യോഗം കാണികൾക്ക് കിട്ടി കാണില്ല എന്നതാണ് സത്യം. പലപ്പോഴും താഴെ ഇരിക്കുന്നവരിൽ നിന്നും നല്ല താക്കിതു ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. "ശ്ശ്.. ച്ഛ്..മാറങ്ങോട്ട്"...ഇവന്മാർ ഇതെന്തോന്ന് കാണിക്കണത്" എന്ന സ്‌ഥിരം പല്ലവി, എനിക്ക് നല്ല പോക്കമുള്ളത് കൊണ്ട് കൂടുതലും വാങ്ങികൂട്ടിയത് ഞാനായിരിക്കും. നാഥസ്വരമേളം കേട്ടു, ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി അന്തരീക്ഷമാകെ പുഷപവർഷം ചൊരിഞ്ഞു. അവളെ ഞാനും അവൾ എന്നെയും ഒരുഞൊടി നോക്കി നിന്നു. അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ അവളുടെ മാന്ത്രികകണ്ണിലെ പ്രേമം ഞാൻ വായിച്ചെടുത്തു ആദ്യമായാണ് അങ്ങനെ ഒരാനുഭൂതി. സ്വപ്നലോകത്തായിരുന്ന ഞാൻ "ടാ മരങ്ങോടാ ലൈറ്റ് താഴ്ത്തിപിടിക്കട" എന്ന വേണുവേട്ടന്റെ വിളികേട്ട് ഞെട്ടി. ഓർക്കാപുറത്തെ തെറിവിളിയുടെ ചമ്മൽ മാറ്റാൻ നല്ലൊണോം ബുദ്ധിമുട്ടി. അവൾ അത്‌ ശ്രദ്ധിച്ചോ എന്ന് ഒളികണ്ണിട്ട് നോക്കി. 

കെട്ട് കഴിഞ്ഞാലുടൻ സദ്യ തുടങ്ങും പിന്നെ അവിടെയാണ് വീഡിയോ കവറേജ് കൗതുകമുള്ള കുറെ കാഴ്ചകൾ കാണാം, അവിയലും, തോരനും, കാളനും, പുളിശ്ശേരിയും, പായസവുമൊക്കെ കൂടി വെട്ടിവീശുന്ന ചില ആശാന്മാരുടെ ക്യാമറാ കാണുമ്പോലുള്ള ഭാവവ്യത്യാസവും, ഒതുക്കവും എല്ലാംകൂടി ചിരിക്കാനുണ്ട് ഒരുപാട്. വധുവും വരനും പിന്നെ കൂട്ടിന് അവളും ഒരുമിച്ചായിരുന്നു കഴിച്ചത് . അവരുടെ എതിർവശത്തായാണ്  ഞങ്ങൾ ഇരുന്ന് കഴിച്ചത് ഇടയ്ക്ക് ഇടയ്ക്ക് എന്നെ അവൾ നോക്കുന്നുണ്ടായിരുന്നു. സമയം വൈകുംതോറും എന്റെ നെഞ്ച് പിടക്കാൻ തുടങ്ങി അവളോട് പ്രണയാഭ്യർഥന നടത്താൻ ഇപ്പോഴും ധൈര്യം ഇല്ല എന്നതാണ് സത്യം.

സമയം രണ്ട് മണി കഴിഞ്ഞിരുന്നു കല്യാണപെണ്ണിന്‌ ഇറങ്ങാൻ സമയമായി എല്ലാരും മണ്ഡപതത്തിന്റെ പുറത്താണ് ലാളിച്ചുവളർത്തിയ മാതാപിതാക്കളെവിട്ട്  പുതിയ വീട്ടിലേക്ക് പോകാൻ വീട് വിട്ടിറങ്ങുന്ന പെണ്ണിന്റെ മുഖം വിളറി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു ഇനി പുതിയ വീട്ടിലാണ് ശിഷ്ടകാലമൊത്തവും. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ആ പരിസരത്ത് ഒന്നും കണ്ടില്ല വേണുവേട്ടനോട് ക്യാമറയുടെ ബാഗ്  മേക്കപ്പ് റൂമിലാണെന്നും പറഞ്ഞ് അവളെ തപ്പിയിറങ്ങി മണ്ഡപം മൊത്തം തിരഞ്ഞു എങ്ങും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി മേക്കപ്പ്റൂമിലാകുമെന്ന് കരുതി അവിടെ പോയി ഞാൻ ഒരു നിമിഷം അമ്പരന്ന് നിന്നുപോയി അവളെന്നെയും കാത്ത്‌ നിൽക്കുന്നു. ക്യാമറബാഗ്ഗ് എടുക്കാൻ വരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു, ഓടിവന്ന കിതപ്പും, ടെൻഷനും അവളെ കണ്ട സന്തോഷവും എല്ലാംകൂടി ചേർന്ന് ഞാൻ നിന്ന് വിയർത്തു. ആ മുറിയിൽ ഞങ്ങൾ മാത്രം, അവളും ടെൻഷനിൽ തലകുനിച്ച് നിൽക്കുന്നു. എനിക്ക് എങ്ങനെ തുടങ്ങണമെന്നറിയില്ലാ, എന്റെ ഉള്ളംകൈ വിയർക്കുന്നു, തൊണ്ടവെള്ളം വറ്റി തുടങ്ങി, അവളും വിയർക്കുന്നുണ്ട് സകലദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ഛ് അവളോട് ഞാൻ ചോദിച്ചു "എ...എന്താ പേര്" ആദ്യമായാണ് ഞാൻ പേടികൂടാതെ അവളുടെ കണ്ണിലേക്ക് നോക്കിയത് അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്ന് ആരോ "മോളെ ജാനകി" എന്ന് വിളിചോണ്ട്‌ അകത്തേക്ക് വന്നു അവളുടെ അമ്മയായിരുന്നു അത്, "നീ എവിടെയായിരുന്നു.....വാ സമയമായി, നാല് മണിക്കാണ് ട്രെയിൻ...വേഗം വാ"...എന്നും പറഞ്ഞ് അവളുടെ കൈയ്യും പിടിച്ച് കൂട്ടി കൊണ്ട് പോയി. പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ കലങ്ങിയിരുന്നു, എന്തോ പറയാൻ ബാക്കി വച്ച ചുണ്ടുകൾ. എന്റെ ഹൃദയം തകർന്ന നിമിഷമായിരുന്നു അത്. ഞാൻ ബാഗും എടുത്ത് പുറകിൽ പോയി. അവൾ  കാറിൽ കയറിയിരുന്ന് എന്നെ തിരിഞ്ഞു നോക്കി ഞാൻ എന്ത്ചെയ്യണമെന്ന് അറിയാതെ വിഷമിച്ഛ്

നിന്നു അവളുടെ കാർ നീങ്ങി തുടങ്ങി. എല്ലാം കെട്ടിപ്പെറുക്കി ഞങ്ങളും ഇറങ്ങി. അവളുടെ കാറിന്റെ തൊട്ട് പുറകിലായി ഞങ്ങളും ഉണ്ടായിരുന്നു, ഒരു ജംക്ഷനിൽ അവളുടെ കാർ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു പോയി  ഞങ്ങൾ വേറെ ദിശയിലും.

 

പറയാതെ പോയ എന്റെ ആദ്യ പ്രണയം ഇന്നും മനസ്സിന്റെ ഒരു മൂലയിൽ നോവ്വായി നീറി തുടിക്കുന്നുണ്ട്. അന്ന് ആ മേക്കപ്പ് മുറിയിൽ വച്ച് എന്റെ പേര് അറിയാൻ ആകാംഷയോടെ നിന്ന ജാനകിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് ഈ ധൈര്യമില്ലാത്തവന് പറയാൻ സാധിച്ചില്ല. 

ഇപ്പൊ പറയുന്നു "എന്റെ പേര് റാം".

Srishti-2022   >>  Short Story - Malayalam   >>  സുമിത്ര

സുമിത്ര

പ്രണയത്തിന്റെ ദേവതയ്ക് മണ്ണിൽ മരണമുണ്ടോ?

ആവർത്തിച്ചാവർത്തിച്‌ ഒരേ ചോദ്യം മനസ്സിന്റെ ഇടനാഴിയിൽ, വിദൂരതയിൽ കേൾക്കുന്ന അവ്യക്തമായ ഗാനത്തിന്റെ പ്രകമ്പനം പോലെ, അലയായി അലയായി മനസ്സിന്റെ കോട്ടകളെ തഴുകി തഴുകി നിന്നിരുന്നു.

അറുപതിനോടടുക്കുന്നു അയാൾക്ക്. കാഴ്ച്ചയ്ക് പഴയ വ്യക്തതയില്ല. എങ്കിലും കണ്ണെടുക്കാതെ, ഇമകൾ വെട്ടാതെ, ദൂരെ അവളുടെ ശരീരവും നോക്കി, ഊന്നുവടിയിൽ വിരലുകൾ ഇടയ്ക്കിടയ്ക്ക് മുറുക്കി, ആത്മാവിന്റെ ആന്തരിക സ്പന്ദനത്തിൽ മാത്രം ലയിച്ച്, കൂടെയുണ്ടായിരുന്ന ഭാര്യയെപോലും മറന്ന്, കണ്ണുകൾ അവളിലേക്ക് മാത്രം തിരിച്ച്, ശാന്തമായി അയാൾ ആ മരപ്പലകയാൽ നിർമിക്കപ്പെട്ട ബെഞ്ചിൽ ഇരുന്നിരുന്നു.

നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളുടെ പ്രണയവിരാമം പേറി, കത്തിച്ചു വച്ച ചിരട്ട വിളക്കുകൾക് നടുവിൽ, പൂക്കളാൽ അലങ്കരിക്കപ്പെട്ടു അവൾ കിടന്നിരുന്നു. അതിജീവിക്കപ്പെടുന്ന എല്ലാ പ്രതിബന്ധങ്ങളുടെയും അവസാനമാണ് മരണം. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാകില്ല. അവൾ ഇനി മുഖത്തു നോക്കില്ല, ചിരിക്കില്ല, പരിഭവം നടിക്കില്ല. എന്നെന്നേക്കും എന്നന്നേക്കുമായി പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക്‌ ഒളിച്ചോടിയിരിക്കുന്നു. അയാളെ ഒറ്റയ്ക്കാക്കി. ഓർമകളുടെ ഒരു തടവുകാരനാക്കി.

ഭാര്യ ഇടയ്ക്കിടയ്ക്ക്  അയാളെ നോക്കിയിരുന്നു, പിന്നെ വിദൂരതയിലേക്കും.അവളുടെ ആത്മാവും ചുട്ടുപൊള്ളുന്നുണ്ടാകണം. തന്റെ ഭർത്താവിന്റെ ഈ പ്രണയിനി ഇങ്ങനെ മരിച്ചു കാണാൻ വളരെ മുൻപേ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. തനിക്കു മാത്രം വിധിക്കപ്പെട്ട മുതലിനെ തന്നെക്കാളേറെ അനുഭവിച്ചിരുന്ന ആ ആത്മാവിനെ അവൾ ഒരുപാട് ശപിച്ചിരുന്നു.

ഇരുവരുടെയും സമാഗമത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഭാര്യ ദേവിക ആ രഹസ്യം കണ്ടുപിടിച്ചിരുന്നു. ചോദ്യം ചെയ്യലുകൾക് സ്ഥിരം വേദി ആയി അവരുടെ കുടുംബം മാറിയിരുന്നു. ഒന്നിനും അയാൾ മറുപടി പറഞ്ഞിരുന്നില്ല. നിത്യം കരച്ചിലും ബഹളവും പിന്നെ ബന്ധുക്കളുടെ ശകാരങ്ങൾക്ക് പാത്രനായി അയാൾ ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്നും പലപ്പോഴും പുറത്തേക്കിറങ്ങിപ്പോയിരുന്നു.

“നിങ്ങളുടെ ആരാ അവൾ? എന്നെക്കാളും എന്താ അവൾ നിങ്ങൾക്കു കൂടുതൽ തരുന്നെ?”

കരച്ചിലിന്റെ അകമ്പടിയോടെ സ്ഥിരം അരങ്ങേറാറുള്ള ചോദ്യം. മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു അയാൾ ഒന്നും മിണ്ടിയിരുന്നില്ല. കാലം പഴകുംതോറും ദേവിക ആ സത്യം അംഗീകരിച്ചു ജീവിക്കേണ്ടതായ ആവസ്ഥാന്തരത്തിലേക് മനസ്സിനെ മാറ്റിയെടുത്തു. കാരണം തന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ അയാളുടെ പക്കലും ഇല്ല എന്നു അവൾക്കു മനസ്സിലായിരുന്നു.

അതു തികച്ചും സത്യമായിരുന്നു. വെറും കണ്ടുമുട്ടലിൽ തുടങ്ങിയ ബന്ധം പിന്നീട് കാന്തങ്ങളെ പോലെ പരസ്പരം ആകർഷിക്കപ്പെടുന്ന പ്രണയമെന്ന വികാരത്തിന്റെ ജനനമായി എപ്പോഴോ മാറിയിരുന്നു. ദിനംപ്രതി കണ്ടുമുട്ടലുകളുടെ ദൈർഘ്യവും എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട്‌ സമയവും കാലവും അവരെ സ്വാധീനിക്കാത്തതു പോലെയായി. പ്രപഞ്ചത്തിൽ അവർ മാത്രമായതു പോലെ തോന്നിക്കപ്പെടുന്ന കൂടിച്ചേരലുകൾ.

ഒരുവിൽ ഒരുനാൾ രതീതീരത്താടിതളർന്നു, ശരീരമാസകലം വിയർത്തു കുളിച്ച് , അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ടു കളംവരയ്ക്കുമ്പോൾ അവൾ ചോദിച്ചു.

“ദേവിക എന്നെ ശപിക്കുന്നുണ്ടാവും, അല്ലെ? ഞാൻ അവളോട്‌ ചെയ്യുന്ന ഈ തെറ്റ്‌ ആവർത്തിച്ചു കൊണ്ടേയിരുക്കുന്നതിന്?”

കളംവരച്ചു കൊണ്ടിരുന്ന വിരലുകളെ കോർത്തു ഹൃദയത്തോട് ചേർത്തു വച്ചു ഞാൻ.

“നീയല്ലലോ സുമിത്രേ, ബന്ധങ്ങളും ബന്ധനങ്ങളും എന്നോടല്ലേ.. അതിന്റെ കെട്ട് പൊട്ടിച്ചതും നിന്നെ ചേർത്തു പിടിച്ചതും ഞാനല്ലേ? ഇതു തെറ്റാണെങ്കിൽ ശിക്ഷ ഞാൻ അനുഭവിച്ചുകൊള്ളാം. പക്ഷെ എന്റെ ജീവൻ ത്യജിച്ചിട്ടായാൽ പോലും ഇന്ന്‌ ഈ തെറ്റു തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. മുഖം എന്റെ കഴുത്തിനോട് ഒന്നുകൂടി ചേർന്നു. വിരലുകൾ എന്റെ ഹൃദയത്തിൽ വിശ്രമിച്ചു.

മരണവീട്ടിൽ ആളുകൾ കൂടുംതോറും പലരും അയാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യം സ്വകാര്യങ്ങളായി, പിന്നെ ചെറു ചിരികളും പരിഹാസവുമായി, കുത്തുവാക്കുകളും ശാപങ്ങളുമായി.

“ഇതു മറ്റേ ആളാ, ഇവരുടെ…”

“ ആഹാ, ഭാര്യയും കൂടെ ഉണ്ട്, ഇവർക്കിതൊന്നും അറിയില്ലേ ആവോ?”

“വയസ്സായിട്ടും കിളവന്റെ പൂതി തീർന്നില്ലന്നാ തോന്നുന്നെ. മുഖത്തെ ആ വിഷമം കണ്ടോ?”

എല്ലാം കണ്ടും കേട്ടും വളരെ ശാന്തനായി അയാൾ ഇരുന്നു. ഒരിക്കൽ സുമിത്ര ഒരു മഴയത്ത് പുറത്തുനിന്നും അരിച്ചകത്തേക്കു കാറ്റിനാൽ തള്ളപ്പെടുന്ന വെള്ളതുള്ളികളിൽ ഭയന്ന് അയാളോട് ചേർന്നു നിന്നിരുന്നപ്പോൾ, വഴിയിലൂടെ ഒരു മരണവണ്ടി ശവവുമേന്തി പോകുന്നുണ്ടായിരുന്നു. അതിൽ നോക്കി അവൾ അയാളോട് പറഞ്ഞു.

“എനിക്കാദ്യം മരിക്കണം”

അയാൾക്കു ചിരി വന്നു.

“അതെന്തേ”

ചിരിക്കുന്ന മുഖത്തേക്ക് അവൾ നോക്കി. വല്ലാത്ത ഒരു വികാരഭാവമായിരുന്നു അവളുടെ മുഖത്ത്.

“നിങ്ങളുടെ മരണം അറിഞ്ഞു ഞാൻ വരികയാണെങ്കിൽ, അവസാനമായി നിങ്ങളുടെ മുഖം ഒന്നു കാണാൻ ദേവികയും ബന്ധുക്കളും എന്നെ അനുവദിക്കില്ല. അവർ അസഭ്യം പറയും, എന്നെ തള്ളിപ്പുറത്താകും. ആ വേദന എനിക്ക് താങ്ങാൻ പറ്റില്ല. മരണത്തെക്കാൾ ഞാൻ ഭയക്കുന്നത് അതിനെയാണ്.”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. തന്റെ കണ്ണുകളിലും പൊടുന്നനെ പൊട്ടി മുളച്ച നനവ്‌ അവൾ അറിയതിരിക്കാൻ അയാൾ അവളുടെ മുഖത്തെ നെഞ്ചോടു ചേർത്തുപിടിച്ചു. പക്ഷെ ആ ഹൃദയമിടിപ്പിൽ അവൾക്കു മനസ്സിലായി, അയാളുടെ ഹൃദയം എത്രത്തോളം വിങ്ങുന്നുണ്ടായിരുന്നു എന്നു. രണ്ടു കൈകളും കോർത്തു അവൾ അയാളെ വാരിപ്പുണർന്നു.

പിന്നീടൊരിക്കൽ മുല്ലപ്പൂ ചൂടി പിറന്നാൾ ദിവസം അമ്പലദർശനം കഴിഞ്ഞു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോൾ അയാൾ ഒരു മോതിരം അവൾക്കു നേരെ നീട്ടി. അതിൽ നിന്നു കണ്ണെടുക്കാതെ തന്നെ അവൾ ചോദിച്ചു.

“നിങ്ങൾക്കിതെന്നെ അണിയിക്കാൻ പറ്റുമോ? ഭഗവാന്റെ മുന്നിൽ വച്ച്”

ചന്ദനം പൂശിയ നെറ്റി ചുളുങ്ങിയത് സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയ അയാൾ അവളുടെ കൈകൾ കോരിയെടുത്തു മോതിരവിരലിൽ അതു മെല്ലെ അണിയിച്ചു. കുറേ നേരം അവൾ അതിലേക്കു തന്നെ നോക്കിയിരുന്നു.

“ഇങ്ങനെ ഒന്നു അണിയുവാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എല്ലാവരുടെയും മുന്നിൽ വച്ചു, പുടവയൊക്കെ ചുറ്റി, നിങ്ങളെ എന്റേതു മാത്രമായി കാണാൻ.. പിന്നെ തോന്നും എന്തൊരു ദുരാഗ്രഹമാണ് എന്റേത് എന്ന്.”

അവൾ അയാളുടെ കൈകൾ കോർത്തുപിടിച്ചു തന്റെ വയറോട് ചേർത്തു. തല തോളിൽ ചാരി വിശ്രമിച്ചു.

“ഇങ്ങനെ കിടന്നു കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കരുതും ഇവ ഇനി ഒരിക്കലും തുറക്കാതിരുന്നെങ്കിൽ എന്ന്‌”

അയാൾക്കു അരിശം വന്നു.

“എന്താ ഈ ദിവസം ഇങ്ങനെയൊക്കെ പറയുന്നേ? മരിക്കാൻ കൊതിയായോ നിനക്ക്?”

നേർത്ത പുഞ്ചിരിയോടെ അവൾ അയാളുടെ മുഖത്തേക്കു നോക്കി.

“ഇല്ലടോ, എനിക്ക് തന്നെ കണ്ടു കൊതി തീർന്നിട്ടില്ല. ഈ മടിയിൽ തല വച്ചുറങ്ങി മതിയായിട്ടില്ല. തന്റെ ശരീരത്തിന്റെ ഗന്ധം എന്റേതു മാത്രമാകുന്ന  രാത്രികൾ മതിയായിട്ടില്ല. അതു കഴിയുമ്പോൾ ആലോചിക്കാവുന്നതാണ്”

തെല്ലു നിരാശയോടെ അയാൾ പറഞ്ഞു.

“നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

തീവ്രതയേറിയ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ ആലിംഗനങ്ങളിൽ മുഴുകി അങ്ങനെ ഒരുപാട് നാൾ. അയാളെ അവൾ ഒറ്റയ്ക്കാക്കി ഈ ദീർഘ നിദ്രയിൽ അഭയം പ്രാപിക്കുന്നതുവരെ. രാവുകൾ, പകലുകൾ, ശരീരവും മനസ്സും കോർത്തുപിടിച്ചു, നാഗങ്ങളായി ഇണ ചേർന്ന്, ആത്മാവിൽ അന്യോന്യം ലയിച്ച് ജീവിച്ചു നീക്കിയ വർഷങ്ങൾ. ഓർമകൾ വരിയെറിഞ്ഞ മഞ്ചാടികുരുക്കൾ പോലെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നിരുന്നു. അതെല്ലാം പെറുക്കിയെടുത്ത ഒരു കുട്ടിയായി അയാൾ.

ഒടുവിൽ ആ സമയവും ആഗതമായി.

“എനിക്കൊന്നു കാണണം”

ആരോടിന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ എണീറ്റു. വേച്ചു വേച്ചു ഊന്നുവടിയിൽ ഭാരം മുഴുവനും അർപ്പിച് പതിയെ നടന്നടുത്തു അവളിലേക്ക്. ശക്തിയുണ്ടായിരുന്നില്ല, ആത്മാവിനും മനസ്സിനും ശരീരത്തിനും. കുഴഞ്ഞുവീഴാനായ് ചെരിഞ്ഞപ്പോൾ ആരോ താങ്ങി. രണ്ടു കൈകൾ ചേർത്തു നെഞ്ചിൽ ചാരി നിർത്തി അയാളെ പതുക്കെ പതുക്കെ നടത്തിച്ചു. പാളിയൊന്നു നോക്കിയപ്പോൾ ദേവികയാണ്. ദുഃഖം നിഴലിച്ച ആ മുഖം ഒരമ്മയപോലെ അയാളെ നടത്തിച്ചു സുമിത്രയുടെ അരികിൽ ഇരുത്തി.

“അവസാനം നീ ജയിച്ചു അല്ലെടോ?”

തൊണ്ടയിടറി ഗദ്ഗദമായി അയാളുടെ വായിൽ നിന്ന് വീണ വാക്കുകൾ. രണ്ടു കൈകൾ കൊണ്ട് അവളുടെ മുഖം കോരി അയാൾ ആ ചുണ്ടുകളിൽ തന്റെ ചുണ്ടു ചേർത്തു. തടയാനായി ആരൊക്കെയോ ഓടിയടുത്തുവെങ്കിലും ഭാര്യ ദേവിക അവരോട് മാറി നിൽക്കാൻ പറഞ്ഞു.

“അദ്ദേഹംചുംബിക്കട്ടെ. അവൾക്കു എന്നും നിത്യശാന്തി ഉണ്ടാകട്ടെ.”

പിന്നീട് കത്തിയമരുന്ന അവളുടെ ശരീരവും കണ്ടുനിന്നപ്പോൾ പുകച്ചുരുളുകളുടെ ഇടയിലൂടെ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ കളഭക്കുറി തൊട്ടു, അയാൾ കൊടുത്ത മോതിരവും ഇട്ടു അവൾ നോക്കി ചിരിക്കുന്നു. കൈകൾ വീശി അന്ത്യയാത്ര നൽകുന്നു.

“പ്രണയിനീ, പോയി വരൂ. അധികനാൾ ഈ വിരഹം ഉണ്ടാകില്ല. നിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു ഞാനുമെത്തും. അനന്തതയുടെ, അമരത്വത്തിന്റെ സുന്ദരമായ ആ ലോകത്തേക്ക്”

ശുഭം….

Srishti-2022   >>  Short Story - Malayalam   >>  സ്പന്ദനം

സ്പന്ദനം

അധികമാരുംതന്നെ അപ്പോളാ കടപ്പുറത്തുണ്ടായിരുന്നില്ല. ഭൂമിയും ആകാശവുമൊരുപോലെ ശാന്തമാകാൻ തുടങ്ങിയിരുന്നു.സന്ധ്യയിലെ കുങ്കുമം മെല്ലെമാഞ്ഞു തുടങ്ങിയിരുന്നു. പുറംകടലിലേക്ക് പോകാനായി വലയും സജ്ജമാക്കിക്കൊണ്ട് മൂന്നാല് പേരങ്ങു ദൂരെ നിൽക്കുന്നത് കാണാം. അവരോരോരുത്തരുടേയും മനസ്സിൽ കടലുമായി മല്ലിടുന്ന തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പെറ്റമ്മയേയും, നല്ലപാതിയെയും, തിരയിൽ കളിച്ചുതിമിർത്ത് മണലിൽ കൊട്ടാരങ്ങൾ തീർക്കുന്ന കുഞ്ഞുങ്ങളുടെയും മങ്ങിയ ചിത്രങ്ങൾ ഒരു മിന്നൽ പോലെ കടന്നുപോയിട്ടുണ്ടാവണം.... 

 

നാല് പാദങ്ങൾ തീരത്തുകൂടി പഞ്ചരമണലിനെ ആലിംഗനം ചെയ്ത് മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. തീരത്തെ ദ്രവിച്ചു തുടങ്ങിയ പഴയ ചാരുബെഞ്ചിൽ അവരിരുവരും ഇരുന്നു.... പ്രദോഷത്തിലേക്ക് തുറന്നുപിടിച്ച നയനങ്ങളോടെയുള്ള രണ്ടു ശിലപോലെ എത്രനേരമങ്ങനെ ഇരുന്നൂ എന്നറിയില്ല.നിമിഷങ്ങളേറെ പിന്നിട്ടിരിക്കുന്നു..ഇരുട്ട് വീഴാറായി. മാനം കറുത്തുതുടങ്ങിയിരുന്നു... അയാളുടെ മുഖഭാവം അതേപടി പകർത്തും പോലെ. നര വീണ കൺപീലികൾക്കിടയിൽ എവിടെയോ ഈർഷ്യ തളംകെട്ടിക്കിടന്നു. 

എപ്പോഴോ അവിടെ നേരിയ മഴ പെയ്തിട്ടുണ്ടാവണം.ബെഞ്ചിന് പുറകെ തങ്ങളിലേക്ക് ചാഞ്ഞു നിന്ന ചെറുമരത്തിലെ ചില്ലയിൽ നിന്ന് മഴത്തുള്ളികൾ വീഴ്ത്തി ഒരു കാറ്റു കടന്നുപോയി. അത് ഹൃദയത്തിന്റെ ആഴത്തിലെവിടെയോ സ്പർശിച്ചതുകൊണ്ടാവണം അയാളുടെ കണ്ണുകളിൽനിന്ന് കണ്ണീർ ഊർന്നിറങ്ങി. സുമ കാണാതെ അയാളത് മുണ്ടിന്റെ കോന്തലകൊണ്ട് ഒപ്പിയെടുത്തു.കടലിരമ്പുന്ന ശബ്ദത്തിലും അയാൾക്ക് നിശബ്ദത കണ്ടെത്തി.. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാളുടെ വിറങ്ങലിച്ച ചുണ്ടുകൾ പയ്യെ ചലിച്ചു.

 

"അവനും നമ്മോട് തീരെ ഇഷ്ടല്ല്യാലെ സുമതിയേ ?തെക്കിനീലോ പത്തായത്തിലോ ഒരു കീറപ്പായും തലോണിയും തന്നാച്ചാലും മതിയാർന്നു. ആർക്കും ശല്യണ്ടാക്കാതെ കഴിഞ്ഞേനല്ലൊ ? "

 

വായുവിലപ്പോൾ രൂപംകൊണ്ട അസ്വാസ്ഥ്യം ഉളവാക്കിയ ഒരുതരം വീർപ്പുമുട്ടലവർ തിരിച്ചറിഞ്ഞു. 

 

" ഇഷ്ടല്ല്യാന്നാരാ പറഞ്ഞെ ?നോക്കൂ, ശ്രീകുട്ടന് സ്നേഹല്ലാഞ്ഞിട്ടാ ?വല്യ ശമ്പളക്കാരനല്ലേ ?തിരക്കല്ലേ എപ്പളും. ബാലുമോനേംകൂടി ലാളിക്കാറില്ല അവനിപ്പോ. പിന്നെ അവനെനോക്കാൻ ഉഷമോള് തന്നെ ധാരാളം. ഇതിനെടേല് മ്മ്‌ടെ കൈവേദനേം കാല്കഴപ്പിന്റെമൊക്കെ പിറകേയോടാൻ അവർക്കെവിടെയാ നേരം ?.... പിന്നെ.... പിന്നെ അതിലും നല്ലതല്ലേ മ്മ്‌ളെ അവിടെകൊണ്ടാക്കിയത്.മോന്റടുത്ത് നിന്നപ്പോളുള്ള ആ ഒരു മരവിപ്പ് മാറീലെ ?അവിടെ ഇലഞ്ഞിയ്ക്കലാകുമ്പോ രാഘവൻ നായരും ഗോപാലേട്ടനും ഗോപിയും പദ്മിനിയും സുഹ്‌റാബിയും അന്നമ്മ ടീച്ചറുമൊക്കെയില്യേ.. ?

ബെഞ്ചിൽനിന്നെഴുന്നേറ്റ് തിരിച്ചുനടക്കുമ്പോ കല്ലിൽത്തട്ടി വീഴാനാഞ്ഞ സുമയെ വാരിപിടിച്ചുകൊണ്ട് അയാളവളുടെ മുഖത്തേക്ക് 'സൂക്ഷിക്കരുതോ?'എന്നർത്ഥം വച്ചൊന്ന് നോക്കി. അവർ കിതയ്ക്കുന്നുണ്ടായിരുന്നു . ആഴിയിലേയ്ക്കാഴുന്ന സൂര്യന്റെ അവസാന രശ്മിയും പാതയിലൂടെ നടന്ന അവർക്ക് വഴി കാട്ടി.

 

ഒരു കടലിനെ വറ്റിക്കാൻപോന്നത്രയും കനലെരിയുന്നുണ്ട് മനസ്സിൽ.ഒരു ഗ്രാമത്തെ ചുഴറ്റിയെറിയാൻപോന്ന കാറ്റു ചങ്കിൽ ആഞ്ഞടിക്കുന്നുണ്ടെങ്കിലും പുറമെ സ്വസ്ഥയായിരുന്നു അവർ.... പ്രസന്നവതിയായിരുന്നു സുമ..... തുടർന്ന് നടക്കുമ്പോൾ തന്നെ തോളോടൊപ്പം പിടിച്ച ആ മനുഷ്യന്റെ മുഖം കണ്ടിട്ടാവണം, അവൾ ചോദിച്ചു, 

 

"നോക്കൂ, എന്നോട് പിണക്കാ ?മോനെക്കാണാൻ കൊത്യാവണൂന്നല്ലേ പറഞ്ഞുള്ളു. അവൻ മ്മളെ അവിടാക്കിയോണ്ടുള്ള ശുണ്ഠിയാ ?സാരല്യ മാഷേ... മ്മ്‌ടെ കുട്ട്യല്ലേ അവൻ ?നമ്മളല്ലാണ്ടാരാ അവനോടു ക്ഷമിക്ക്യാ ?....ശരീ.... !!മ്മക്ക് നമ്മളില്ലേ ?വേറെ ആരും വേണ്ട.... ! "

 

പറഞ്ഞുതീരുമ്പോഴേയ്ക്കും സുമയുടെ കണ്ണു കലങ്ങിയിരുന്നു...കവിളിലൂടൂർന്നിറങ്ങിയ കണ്ണീർതുള്ളിയെ ഇരുകൈകളുംകൊണ്ട് തുടച്ചുകൊണ്ട് ചുളിവ് വീണ അവരുടെ നെറ്റിമേല് അയാൾ ഒന്നമർത്തി ചുംബിച്ചു. ഒരായിരം സന്ധ്യയെ ആവാഹിച്ച കുങ്കുമ ചുവപ്പാ നെറ്റിയിലയാൾ കണ്ടു. അന്തിചുവപ്പിൽ ചാലിച്ച സുമയുടെ രൂപം.. അതേ... സുമക്കുട്ടി .. താനെപ്പോഴോ ആ പേര് വിളിച്ചായി ഓർക്കുന്നു. തന്നോടൊപ്പം കളിച്ചുവളർന്ന സുമക്കുട്ടിയുടെ പഴയചിത്രം മനസിലൊരു മിന്നായംപോലെ വരച്ചുചേർത്തു...

 

 തന്റെ കളിക്കൂട്ടുകാരി.. 

താനാദ്യമായി പ്രണയം കൈമാറിയവൾ... 

തന്റെ പതിനേഴാം വയസ്സിൽ ഒറ്റവരെയൊക്കെ ദൈവം നേരത്തെ വിളിച്ചപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നവൾ... 

തനിക്കു വേണ്ടി കാത്തിരുന്നവൾ... 

ഒടുവിലൊരുനാൾ മറ്റൊരുവന്റെ താലിച്ചരട് കഴുത്തിലണിയേണ്ടി വരുമെന്നറിഞ്ഞിട്ട് പെറ്റവരെ ഉപേക്ഷിച്ചു തന്നോടൊപ്പം ഇറങ്ങിവന്നവൾ...

തൊടുവിരൽകൊണ്ട് തന്നെ സിന്ദൂരരേഖയായ് നെറ്റിയിലണിഞ്ഞവൾ.... 

അസ്ഥിനുറുങ്ങുന്ന വേദനയോടെ എനിക്കെന്റെ പൊന്നോമനയെ സമ്മാനിച്ചവൾ.... 

ജീവിതത്തിൽ സന്തോഷം മാത്രം പകുത്തുനല്കിയവൾ... 

 

ഭൂതകാല സ്‌മൃതിയിൽ ലയിച്ചുപോയ പാവം വൃദ്ധൻ അപ്പോൾ മാമ്പള്ളിയിലെ പിടിവാശിക്കാരനായിരുന്ന പതിനഞ്ചുകാരനായി മാറിയിരുന്നു.

 

" പണ്ട് കാവില് വച്ചാരും കാണാതെ തന്ന കൽമണിമാലയെവിടെ?? "

 

ജീവിതത്തിലെപ്പോഴോ തനിക്കന്യമായതീർന്ന ആ കണ്ണുകളിലെ തിളക്കം അവളപ്പോൾകണ്ടു. ഓര്മകളിൽനിന്ന് മടങ്ങിവന്നയാൾ അവരെനോക്കി ചിരിച്ചു... 

 

അത് ദിനാന്തനെയും ഉഷസ്സാക്കിമാറ്റുന്ന ഒന്നായിരുന്നു.. അമാവാസിയെയും പൗർണ്ണമിയാക്കി മാറ്റുന്നതായിരുന്നു... 

അപ്പോഴേയ്ക്കും അയാളുടെ ശബ്ദം മധ്യകാലത്തെ ഗംഗാധരൻമാഷിന്റെ ഗാംഭീര്യം വീണ്ടെടുത്തിരുന്നു. ഏറെ നാളായി ഗോപനം ചെയ്യപ്പെട്ടിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തുംപോലെ അയാളവരുടെ ചെവിയിൽ മന്ത്രിച്ചു. 

 

" നിന്റെ ഈ പുഞ്ചിരിയാണെന്നെ എന്നും ശാന്തനാക്കിയിട്ടുള്ളത്. എന്റെ ചുറ്റുമുള്ള ഈ പ്രപഞ്ചം തന്നെ നിശ്ചലമായി എന്നുതോന്നിയപ്പോഴും നിന്റെ പുഞ്ചിരിയാണെന്നെ സ്വപ്നം കാണിച്ചത്... "

 

അയാളവരുടെ കൈകളിൽ മുറുകെ പിടിച്ചു. അതിനു കാലങ്ങളുടെ നൈർമല്യവും , പഴമയുടെ ഗന്ധവും, പ്രണയത്തിന്റെ സുരക്ഷിതത്വവുമുണ്ടായിരുന്നു. സ്മൃതിയിലാണ്ടുപോയ മനസ്സിനെ താല്പര്യമില്ലാതിരുന്നിട്ടും അവർ തിരികെ വിളിച്ചു. 

 

"നോക്കൂ, സമയം ഇരുട്ടിയിരിക്കുന്നു. പിണക്കമെല്ലാം മറക്കൂ..ശ്രീകുട്ടൻ മ്മ്‌ടെ മോനല്ലേ, അവൻ തെറ്റുചെയ്താൽ പൊറുക്കേണ്ടത് നമ്മളല്ലേ.. 

അവനെ കാണാൻപോണ്ടേ ? ഓർമയില്ലേ ?മുൻപ് ബാലുമോൻ അച്ചച്ചന്റെ നെഞ്ചിലല്ലേ ഉറങ്ങീരുന്നേ.. അച്ചമ്മേടെ കൈയിന്നല്ലേ ഉണ്ടിട്ടുള്ളെ... അവനൊരുപാട് വളർന്നിരിക്കണൂ. ഇക്കൊല്ലം പത്തിലാ.. കണക്കു വല്ല്യ പ്രയാസാണ്. ഉഷമോളേപ്പളും പറയും...... "

 

അങ്ങുദൂരെ ചക്രവാളത്തിലെയ്ക്കയാൾ കണ്ണൂന്നി. പക്ഷെ അതിന്റെ സീമകൾ അനർവചനീയമായിരുന്നു.. അതിന്റെ അനന്തതയിൽ അയാളുടെ ശബ്ദം വീണ്ടും.. 

 

" ഉം.. കണക്ക്... ശ്രീകുട്ടനും അതുതന്നാണ് തെറ്റാറുണ്ടായിരുന്നതും.. "

 

ധ്രുവങ്ങളിൽഒറ്റപ്പെട്ടു കിടന്ന പരിഭവത്തെ ഒരുമിച്ചു ചേർത്ത സംതൃപ്തിയോടെ സന്തോഷത്തോടെ അവർ നടന്നു... 

 

ആകാശം മുട്ടെ ഉയരമുള്ള വീടിന്റെ കവാടത്തിനുമുന്പിൽ സന്ധ്യ മയങ്ങീയിരുന്നു. മുറ്റത്തു ലൈറ്റുണ്ട്. കയറിച്ചെല്ലുമ്പോൾ തന്റെ ചാരുകസേരയിൽ മലർന്നുകിടന്നെന്തോ വായിക്കുന്ന ശ്രീകുമാറിനെ അയാൾ ചൂണ്ടികാണിച്ചു. ഒന്നും മിണ്ടാതെ തെല്ലു ഭയത്തോടെ അവരിരുവരും ഉള്ളിലേയ്ക്ക് കയറിച്ചെന്നു.

 

- - - - - - - - - - - - - - - - - - - - - - -

 

പതിവ്തെറ്റിയ ഈർഷ്യയോടെ ചായയ്ക്ക് വേണ്ടി അയാളലറി. 

 

  "ഉഷേ......... !! "

 

പഠനമലോസരപ്പെട്ട പരിഭവത്തോടെ ബാലു പൂമുഖത്തേയ്ക്ക് വന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൻ ശ്രീകുമാറിനെ നോക്കി.ശേഷം മെല്ലെ പറഞ്ഞു. 

 

" ഒച്ചവയ്ക്കാതിരിക്കൂ അച്ഛാ, 

അമ്മ അച്ഛാച്ഛന്റേം അമ്മമ്മേടേം അസ്ഥിതറേല് തിരി കൊളുത്താൻ പോയിരിക്ക്യാ....!!"

Subscribe to IDynamics Software Pvt Ltd