Skip to main content
Srishti-2022   >>  Short Story - English   >>  A Day in Thiruvananthapuram

Jisha Das

Acsia Technologies

A Day in Thiruvananthapuram

PART 1

 

Latha loved the breeze on her face,the gentle sway of the trees, and the “Oruma”* in the streets.

 

Places that reeked of beauty and plenty of stories.

 

Stories of lives lived and magic she loved.

 

*Oruma - Malayalam word for Unity and Oneness

 

 

Palayam :

 

A place where the God’s get-together for gentle banter.

A church, a mosque, and a temple coexist peacefully in close proximity to each other. Latha closed her eyes, she felt the blessings of the Gods rain down on her.

Blessings of love and kindness.

 

Napier Museum & Zoo :

 

Latha tugged at her mother’s sari, as the monkeys screeched in delight.The animal cages leaned into Latha, to speak to her.

 

  They were built in the year 1857.

 

The Maharajah of Travancore had ordered animals from the nearby jungles to be brought in, to fill up the cages. The cages remain, but the jungles do not.

 

The Bengal Tiger bared its sharp, sparkly teeth and roared at Latha.

 

She jumped, just like she did when she watched the movie, “The Life of Pi”

 

Yann Martel was the author of the Booker Prize-winning book, that also became a movie.

 

He chose to do his research at the Trivandrum Zoo, closely observing animal & human behaviorto write his book.

 

She wandered a little and squinted her eyes up a tree, a squirrel ran up in abandon, avoiding her sharp gaze.

 

The rubber tree, the squirrel scurried up hurriedly, was almost 130 years old.

 

Gifted by the British & planted by Vishakham Thirunal Ilayaraja in 1880, the then ruler of erstwhile Travancore. The saplings were gifted by the British.

 

The Rubber tree whispered in her ear, how lonely and quite rubbery he had felt at first because there wasn’t another rubber tree around!

 

Latha then headed to the Reading Room, Jawahar Nagar, where she listened to stories and snuggled in with a book.

 

One of the poshest parts of town, Jawahar Nagar was called “Marichini Vila” in the 1980s, probably because there were more Tapioca plants than big houses. (Marchini was the local term for Tapoica ) 

 

She also picked up her favorite homemade chocolate “Mathew’s” cake, before heading back home.

 

She fell asleep dreaming of adventure, Maharajas, books and rubber trees.A Day in Thiruvananthapu

Srishti-2022   >>  Short Story - Malayalam   >>  ഉപ്പ്

Abhishek S S

Acsia Technologies

ഉപ്പ്

അലസമായി കിടന്നിരുന്ന കടലിൽ നിന്ന് നല്ലൊരു തിര വന്ന് തട്ടി. കാലൊന്ന് കുളിർന്നു. കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണുകൊണ്ടിരുന്ന മണൽ തരികൾക്കിടയിൽ അയാളുടെ നരച്ച കാഴ്ച്ച കടല് കീറി മുന്നോട്ട് പോയി.

 

"ഇനിയിപ്പോ ഇന്ന് നോക്കീട്ട് കാര്യമില്ല സാറേ... നാളെ രാവിലെ ഇറങ്ങാം..."

 

കോസ്റ്റ് ഗാർഡിന്റെ പറച്ചിലിൽ ആ വയസ്സൻ കാഴ്ച മങ്ങിയില്ല.

 

മണൽ ഭിത്തിക്ക് അപ്പുറം പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ഉള്ളിൽ വാക്കിടോക്കി മുരൾച്ച കണക്കെ എന്തൊക്കെയോ ശബ്ദിച്ചു കൊണ്ടേ ഇരുന്നു.

 

"സാറ് വരണം...ഞങ്ങൾ വീട്ടിൽ കൊണ്ട് ചെന്നാക്കാം.."

 

സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ, വൃദ്ധന്റെ തോള് തന്നോട് ചേർത്ത് പിടിച്ച് ഒരു ശ്രമം നടത്തി നോക്കി.

കാഴ്ചക്ക് നേരെ പട വെട്ടിയെന്നോണം കടൽ കാക്കകൾ തിരകളൊഴിഞ്ഞ ഒരു ഭാഗത്ത് വട്ടമിട്ട് പറന്നു. വൃദ്ധൻ മണൽഭിത്തി വിട്ട് തിരികെ നടക്കാൻ കൂട്ടാക്കിയില്ല. അയാളുടെ കുറച്ചു മുന്നേയെറിഞ്ഞ നോട്ടമൊട്ട് പിന്നോക്കം വന്നതുമില്ല.

സൂര്യൻ താണു.

ആൾക്കാരോട് തീരം വിടാൻ പറഞ്ഞുകൊണ്ട് പോലീസുവണ്ടികൾ റോന്ത് തുടങ്ങി.

വൃദ്ധന്റെ കണ്ണ് തട്ടി ഒരു ഉപ്പുകാറ്റ് റോഡിലേക്കോടി മറഞ്ഞു. കൺപോളകളിലുടക്കിയ ചെറുപൊടിക്കാറ്റിന്റെ മറ നീക്കി അയാൾ കടലിലെ പരപ്പിലേക്ക് ഉറപ്പിച്ചു നോക്കി. അതാ അവിടെ, ഒരു മീൻ, തല പൊക്കി നോക്കി താണു പോയി. വീണ്ടും വന്നു നോക്കി. തന്നെത്തന്നെ നോക്കി എന്നുറപ്പിക്കാൻ അയാൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തല പൊന്തിച്ചു നോക്കി താണ മീൻ, അടിത്തട്ടിലെ ചെറുപാറകൾക്കിടയിലൂടെ താഴേക്ക് നീന്തി. ആദ്യമായി നീന്തുന്നത് പോലെ. വല്ലാത്തൊരു ഉത്സാഹം അവന്റെ നീന്തലിൽ! അവന്റെ കലങ്ങിയ കണ്ണുകളിൽ നിറഞ്ഞിരുന്ന ഉപ്പ് ചുറ്റിലുമായി പണ്ടേ പരന്നിരുന്ന ഉപ്പിൽ ചേർന്നില്ലാതായിട്ട് മണിക്കൂറുകളായി തുടങ്ങിയിരുന്നു.

 

ഊളിയിട്ട് അടിയിലേക്ക് പോകുന്തോറും അവന്റെ മുഖഭാവം മാറി. അവന്റെ മുഖത്ത് മിനിട്ടുകൾക്ക് മുന്നേ വരെ ഇല്ലാതിരുന്ന മീശ തിരികെ വന്നു. ഉടലിന് ബലം കൂടി. മിനുസമുള്ള തൊലിക്ക് പഴയ ഗോതമ്പ് നിറം കൈ വന്നു. എല്ലാം പഴയത് പോലെ തന്നെ. പക്ഷെ കാലുകൾ ഇല്ല. അടുക്കിക്കെട്ടിയ തഴുതാമ പോലെ ചെവികൾ ആടിക്കൊണ്ടേ ഇരുന്നു. സാധാരണ, വെള്ളം കയറിയാൽ കുറുകുറെ കേൾപ്പിക്കുന്ന ചെവികൾ ശാന്തഭാവത്തിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

അവൻ ഒരിക്കൽ കൂടെ മുകളിലേക്ക് ഊളിയിട്ട് പരപ്പിലെത്തി, മണൽ തിട്ടയിലേക്ക് നോക്കി. അപ്പോഴും വൃദ്ധൻ അവന്റെതായി തിരികെ എത്തിച്ച ഷൂസിൽ മണൽ നിറച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അവൻ കൈകൾ ഉയർത്തി നോക്കി. ഇല്ല, ഇതുവരെ ഉണ്ടായിരുന്ന കൈകൾ കാണുന്നില്ല. പകരം ചെറിയ ചിറകുകൾ പോലെ എന്തോ ഒന്ന്.

രണ്ടുമൂന്ന് വട്ടം കറങ്ങി, അവൻ വീണ്ടും താഴേക്ക് പോയി. മീശ വീണ്ടും കിളിർത്തു. കുടലിന്റെ വളവറിയാൻ കണക്കെ വയറിൽ വരകൾ തെളിഞ്ഞു. പക്ഷെ കാലുകളുടെ സ്ഥാനത്ത് ഇപ്പോഴും വാല് മാത്രം.

ചന്ദ്രൻ തെളിമ അറിയിച്ചു തുടങ്ങി. ഒരു വാട്ടർ സ്പിരിറ്റ് അവന്റെ മുന്നിലൂടെ വേഗത്തിൽ പാഞ്ഞു.

പെട്ടെന്നൊരു കൈവന്ന് തോളത്ത് വീണത് പോലെ തോന്നി.

 

"ഹലോ.. പുതിയ ആളാണല്ലേ?"

 

അവൻ തല കുലുക്കി.

 

"ഹ്മ്മ്.. ഞാൻ അറിഞ്ഞു. കുറച്ചു കൂടെ ടൈം എടുക്കും..."

 

അവൻ സംശയ രൂപേണ അയാളെ നോക്കി.

 

"ഐ ആം ഡേവിഡ്. ഒരു ചെറിയ ഉലകം ചുറ്റും വാലിഭൻ ആയിരുന്നു.”

 

ഒന്ന് നിറുത്തി മുകളിലേക്ക് നോട്ടം എറിഞ്ഞ് അയാൾ തുടർന്നു-

 

“ദേ അവിടെ വന്നപ്പോ പായ്ക്കപ്പലിനും ഒന്ന് ചുറ്റണം എന്ന് തോന്നിക്കാണും. പായ്ക്കപ്പൽ ഒന്ന് ചുറ്റി. വക്ക് പൊട്ടി. ഞാൻ ഇങ്ങ് പൊന്നു. കപ്പലൊന്നും അല്ലാ കേട്ടോ...ഒരു ബോട്ട്..എന്റെ സന്തോഷത്തിന് കപ്പൽ എന്ന് പറയും.. വേറെ പേരുണ്ടായിരുന്നു ഇപ്പൊ മറന്നു..ഇനിയിപ്പോ ഇപ്പൊ ഈ പറഞ്ഞതും മറക്കുമായിരിക്കും ...പ്രോസസ്സ് ഓഫ് അൺലേർണിംഗ് നടന്നോണ്ടിരിക്കുവാ... ശേ, അതിലും നല്ല വാക്ക് അറിയാമായിരുന്നു..നേരത്തെ പറഞ്ഞില്ലേ..മറവി... അത് നാച്ചുറൽ ആയി നടന്നോളും...കുറച്ചു മണിക്കൂറുകൾ ...."

 

അവൻ അയാളെ അതിശയത്തോടെ നോക്കി. അയാളുടെ വാലിന് തന്റേത് കണക്കെ ചാഞ്ചാട്ടമില്ല. ഒരു മിതത്വം മൊത്തത്തിൽ കാണാനുണ്ട്.

 

"മോൻ വാ..."

 

അയാൾ അവനെയും കൂട്ടി നീന്തി മുന്നോട്ട് പോയി. അതിനോടകം അവന്റെ ബലിഷ്ഠമായ കാലിലെ അസ്ഥികൾ പണിപ്പെട്ടെന്ന വണ്ണം വളഞ്ഞു പുളയാൻ തുടങ്ങിയിരുന്നു.

 

"ഈ ഏകകങ്ങൾ ആക്ച്വലി ഒരു പറ്റിക്കലാണ്. പ്ളീസ് ഡോണ്ട് ട്രസ്റ്റ് യൂണിറ്റ്സ്. അതാണ് ഞാൻ നേരത്തെ ‘മണിക്കൂറുകൾ’ എന്ന് മുഴുമിച്ച് പറയാത്തത്. അവിടെ, അതായത് മോൻ നേരത്തെ എത്തിനോക്കിയിടത്താണ് മണിക്കൂറും സെക്കന്റും ഒക്കെ..ഇവിടെ അത് നിമിഷങ്ങളാണ്..സോറി എഗൈൻ യൂണിറ്റ്സ്..മൈ ബാഡ്...അൺലേർണിംഗ് നടക്കുന്നതേ ഉള്ളൂ..ഇറ്റ് വിൽ ടേക് ടൈം...അതിനും വേറെ നല്ല സെന്റെൻസ് ഉണ്ടായിരുന്നു...ഞാൻ മറന്നു...മറവീടെ കാര്യം പറഞ്ഞപ്പോഴാ…”

 

ശ്വാസം വിഴുങ്ങി ഡേവിഡ് തുടർന്നു-

 

“ഞാൻ ഇടക്ക് ഓർമ്മിക്കാൻ വേണ്ടി ചിലതൊക്കെ ഇവിടത്തെ ചില പാറകളിൽ ഒക്കെ കുറിച്ചിട്ടിരുന്നു. അത്യാവശ്യം കുറെ വാക്കുകൾ...പക്ഷെ പാറകൾ എവിടെയാണെന്ന് ഞാൻ മറന്നു പോകും!...അത് വേറെ കാര്യം...ഉദാഹരണത്തിന് എന്റെ പേര്! കഴിഞ്ഞയാഴ്ച വെയിലടിക്കാൻ നേരം ഒരു പൊട്ടിത്തെറി... നാല് പാറ പൊട്ടി.. തവിടു പൊടി...ഒരു സ്‌മോൾ സ്കെയിൽ അഗ്നി പർവതം...കാരണം ഉണ്ട്..എന്നെക്കൂടാതെ ഒരു പത്തായിരം ടീംസ് പാറയുടെ മറ്റേ സൈഡിൽ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ടായിരുന്നെന്ന്!...ഈ എഴുതിയവനെയൊക്കെ എന്തു ചെയ്യാനെന്നു നോക്കണേ!!..ചിലവന്മാർ നക്ഷത്രം, ജാതകം ഒക്കെ കുറിച്ചിട്ടുണ്ടായിരുന്നെന്ന്..വൻ സംഗതികൾ ആണ് ഇവിടെ..അവിടത്തെ പോലെ അല്ലേയല്ല...ഒൺലി സ്ട്രാറ്റജിക് മൂവ്സ്... ചില സമയത്ത് സർജിക്കലും...മിണ്ടാൻ സമയം കിട്ടൂലാ..നമ്മൾ മനസ്സിൽ കാണുമ്പോ അവര് വെള്ളത്തിൽ കാണും... "

 

ആരാ അവര് എന്നയര്ത്ഥത്തിൽ അവൻ ഒന്ന് നോക്കി.

 

"അതൊക്കെ വഴിയേ മനസിലാകും...ആദ്യം നേരെ ചൊവ്വേ മറക്കാൻ പഠിക്ക്...ങ്ങും.."

 

മരതക നിറത്തിൽ തങ്ങളെ കടന്നുപോയ മത്സ്യത്തെ നോക്കി അവൻ ഒരു നിമിഷം നിന്നു.

 

"ഡേ പയ്യൻ...ആ പരിപാടി ഒക്കെ വെള്ളത്തിനപ്പുറം..ഇവിടെ അതൊന്നും നടക്കൂലാ.. വീ ആർ വെരി സ്‌ട്രിക്‌ട്..."

 

ഒന്ന് ശങ്കിച്ചെന്ന വണ്ണം അയാൾ മാറ്റി പറഞ്ഞു -"ഐ മീൻ ദേ ആർ.."

 

കുറച്ചധികം മുന്നോട്ട് നീങ്ങി താഴത്തേക്ക് പോകും വഴി, കൊട്ടാരം കണക്കെ ഒരു രൂപം. കല്ലിൽ തീർത്തത്. വക്കുകളിൽ പിരിയൻ ശംഖുകൾ പിടിപ്പിച്ചിട്ടുണ്ട്. തൂണുകളിൽ ആഫ്രിക്കൻ വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ചത് പോലെ അവന് തോന്നി.

കാഴ്‌ചകൾ കണ്ട് ഇത്തിരി മുന്നിലായ അവന്റെ വാലിൽ തട്ടിക്കൊണ്ട് അയാൾ അവനു നേരെ തന്റെ പല്ലുകൾക്കിടയിൽ കിടന്നിരുന്ന ഒരു പായൽ വള്ളി കൊടുത്തു.

"കഴിച്ചോ...ഇവിടെ ഇതൊക്കെയേ ഉള്ളൂ.. കുറെ കഴിയുമ്പോ ഡയറ്റ് പ്ലാൻ മാറും.. ഭാഗ്യം ഉണ്ടേൽ.. "

 

അവനത് വലിച്ചു ചവച്ചു.

 

"ചവർപ്പായിരിക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി, ഇനിയങ്ങോട്ട് ഇത് മധുരിച്ചു തുടങ്ങും..ആ വളവ് കഴിഞ്ഞു നാല് പാറയും മൂന്ന് നക്ഷത്ര പൊത്തും കടന്നാൽ നീലത്തട്ടാണ്. അതാണ് പുതിയ ആൾക്കാരുടെ സ്ഥലം. ആരേലും ചോദിച്ചാൽ 5 സ്റ്റാർ ആണെന്ന് പറഞ്ഞേക്കണേ. അയ്യോ! പറയാൻ വിട്ടു. ഞാൻ ആണ് മോന്റെ മെന്റർ... സ്റ്റാർ റേറ്റിംഗ് താഴെ പോയാൽ ഡിമാൻഡ് ഇടിയും. നേരത്തെ പറഞ്ഞ ഡയറ്റ് പ്ലാൻ തെറ്റും. എന്ന് വച്ചാൽ, വീണ്ടും പച്ചയും വള്ളിയും ആകും ഫുഡ്.. സൊ എന്റെ ആരോഗ്യം മോന്റെ കൈയിലാണ്..."

 

അതും പറഞ്ഞുകൊണ്ട് ഡേവിഡ് നീന്തി അകലേക്ക് പോയി, അവൻ മുന്നോട്ടും.

 

കിനാവള്ളി ചുറ്റിയ കണക്കെ ഒരിടം. ചില പ്രത്യേകയിനം പൂക്കൾ. അവയ്ക്കുള്ളിൽ ചെറു മൽസ്യങ്ങൾ ഒളിച്ചു കളിക്കുന്നത് പോലെ അവനു തോന്നി. ഒരു നക്ഷത്രയാമ പതിയെ അവന്റെ അരിക് തട്ടി കടന്നു പോയി.

 

നല്ലൊരു കാറ്റ്. ചൂരൽ ചുറ്റ് പോലെ ഇളകിയാടുന്ന ഒരു തുരങ്കത്തിലൂടെ അവൻ കൂടുതൽ വെളിച്ചമുള്ള സ്ഥലത്തേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നിച്ചു. ഒന്ന് രണ്ടു കരണം മറിഞ്ഞു കൊണ്ട് അവൻ നിലത്ത് വാലൂന്നി നിന്നു. നേരത്തെ ഡേവിഡ് പറഞ്ഞ അയാളുടെ ബോട്ടിലെ കണ്ണാടി തന്റെ മുന്നിൽ മുറിഞ്ഞു കിടപ്പുണ്ട്. തന്റെ മുന്നിലെ പൊട്ടിച്ചിതറിയ തന്റെ പ്രതിബിംബം കണ്ട് അവൻ ഞെട്ടി. ഒരു തിരിച്ചറിവ്. ഒരു തരം മരവിപ്പ് പോലെ. പിന്നെയവൻ കണ്ണാടി കഷ്ണങ്ങളിലേക്ക് നോക്കിയില്ല.

 

വീണ്ടും കാറ്റ് വീശി, കണ്ണാടി വെള്ള മണലിനടിയിൽ പുതഞ്ഞു താണു..

 

എന്തോ ചവച്ചു കൊണ്ട് ഒരാൾ ചുമല് തട്ടി മുന്നോട്ട് നീങ്ങി. വീണ്ടും ഡേവിഡ്.

 

"ഇന്നത്തെ ഫുഡ് കൊള്ളാം... എന്താ മോന്റെ പകപ്പ് മാറിയില്ലേ? പതിയെ മാറും..എത്ര പതിയെ എന്ന് ചോദിക്കരുത്.. എത്രയോ ഒരു പതിയെ...ഞാൻ ഈ യൂണിറ്സ് നെ പറ്റി പറഞ്ഞില്ലേ..അത് ഇവിടെയും ആപ്ലിക്കബിൾ ആണെന്ന് മനസിലാക്കിയാൽ മതി. ഈ മുകളിൽ ഉള്ളവരെ..."

 

"ങേ" അവൻ സംശയ രൂപത്തിൽ നോക്കി.

 

"മണ്ണിൽ ജീവിക്കുന്നവർ..കൺട്രി ഹ്യൂമൻ ബീയിങ്സ്... അവരിപ്പോഴും അവർക്ക് മുകളിലേക്ക് നോക്കിയാ തൊഴുന്നത്...അവരെ കൊണ്ട് താഴേക്ക് നോക്കി തൊഴീക്കാനാ ഇനിയുള്ള കാലം...കാലം മീൻസ് എഗൈൻ ഒരു യൂണിറ്റ്ലെസ്സ് സംഗതി.. ദാറ്റ്സ് ഓൾ മൈ ഡിയർ..."

 

അവന്റെ കണ്ണുകൾ ചെറുതായി അടഞ്ഞത് പോലെ.

 

"ഹേ കമോൺ ബോയ്... യുവർ അപ്പൂപ്പൻ വിൽ ബീ ഓൾറൈറ്.."

 

ഡേവിഡ് അവനെ ചേർത്ത് പിടിച്ചു.

 

"വേണേൽ നീ ഇടക്കിടെ പോയി അപ്പൂപ്പനെ കണ്ടിട്ട് വാ...വല്യ കാര്യം ഒന്നും ഇല്ല! നിനക്ക് കാണാം അത്ര തന്നെ... “- ഡേവിഡ് തെല്ലൊരു ലാഘവത്തോടെ പറഞ്ഞു.

 

അരികിലുണ്ടായിരുന്ന ഒരു ചെടിക്കുളളിൽ നിന്ന് മണൽ തരികൾ പാറി. കുറേയെധികം മീൻ കുഞ്ഞുങ്ങൾ ഒരു നിമിഷാർദ്ധത്തിൽ പുറത്തേക്ക് ചാടി, പല വഴിക്ക് പിരിഞ്ഞു പോയി.

ഇത്തിരി മുന്നോട്ട് നീന്തിയെങ്കിലും തിരികെ അവനരികെ എത്തി അയാൾ തുടർന്നു.

 

“ഡേയ് മോനെ, നീ Chosen ആണ് ...സ്പെഷ്യൽ ആണ്...ഓക്കേ....നീ മാത്രം അല്ല.. നമ്മളെ പോലെ കുറേപ്പേർ.. നേരെത്തെ വന്നവർ...നമ്മുടെ നാട്ടുകാർ പറയണത് പോലെ, കടലിലേക്കിടക്കുന്നത് എല്ലാം കടല് തിരിച്ചു കൊടുക്കൂലാ...ചിലത് കടല് സൂക്ഷിച്ചു വയ്ക്കും...ചിലതേ തിരികെ കൊടുക്കൂ... എനിക്കത് ഇവിടെ വന്നപ്പോ മനസിലായതാ...പോകപ്പോകെ നിനക്കത് കൂടുതൽ മനസിലാകും... ഇവിടെ, അവിടെത്തെ പോലെ തന്നെയാണ്..പക്ഷെ എല്ലാം മായ്ച്ചു കളയുന്നത് വരെ ശരിക്കുള്ള സ്ഥലത്തേക്ക് പോകാൻ പറ്റൂലാന്നെ ഉള്ളൂ.. പിന്നെ ..ഒരു കാര്യത്തിലാണ് സാമ്യം ഉള്ളത്... അതവിടേം അങ്ങനെ ആണല്ലോ...ആളെ കൂട്ടുക..എല്ലാത്തിനും... അതിന് മാത്രം ജാതി-മത വ്യത്യാസം ഇല്ലല്ലോ...ഇവിടെ എന്റെ അറിവിൽ അങ്ങനെ ഒരു തിരിവില്ല...പക്ഷെ അംഗബലം കൂട്ടുക...ആ ടാർജറ്റ് ഉണ്ട്...അഥവാ ഈ വിവരമില്ലാത്ത മനുഷ്യൻമാർ ഏതെങ്കിലും കാലത്ത് യുദ്ധം എന്നെങ്ങാനും പറഞ്ഞു വന്നാ പിടിച്ചു നിക്കാൻ പറ്റണ്ടേ? അതിനാണ്..അല്ലെങ്കിലേ വംശനാശ ഭീഷണിയിലാണ്!"

 

അത് കേട്ട് അവനൊന്നു ചിരിച്ചു.

അതിനോടകം അവർ വളരെ ദൂരം എത്തിയിരുന്നു. അവർ കുറെയേറെ സംസാരിച്ചു. ചിരിച്ചു. അവൻ ഇടക്ക് കരഞ്ഞു.

 

"ഞാൻ എവിടെയാണെന്ന് അപ്പൂപ്പനെ അറിയിക്കാൻ എന്തേലും??"

 

ഡേവിഡ് ഒന്ന് തിരിഞ്ഞു. 90 ഡിഗ്രി ചരിഞ്ഞൊന്ന് നിവർന്ന് നിന്നു.

 

"അങ്ങനെ അറിയിച്ചിട്ട് എന്തെങ്കിലും?

 

"വേണം..അപ്പൂപ്പൻ മാത്രമേ ഉള്ളൂ...എന്നെ നോക്കി ഇരിക്കും..."

 

"എന്താ, പുള്ളിയെ ഇങ്ങോട്ട് കൊണ്ട് വരണോ? അതിനുള്ള ലിസ്റ്റ് ഒക്കെ റെഡി ആകാൻ ടൈം എടുക്കും...നിന്നെപ്പോലെ അല്ലെടെ അങ്ങേര്!!!..ഹീ ഈസ് എ പുണ്യാത്മാവ്...ശേ..അതിനും വേറെ നല്ല വാക്കുണ്ടായിരുന്നു...മറന്നു.. എന്താപ്പോ ചെയ്യാൻ പറ്റുക?"

 

റോന്ത് ചുറ്റിയ ജീപ്പുകൾ പല വഴിക്ക് പിരിഞ്ഞു. ഒന്ന് രണ്ടു പോലീസുകാർ പാറക്കെട്ടിനടുത്ത് മണൽ ഭിത്തി തുടങ്ങുന്ന ഭാഗത്ത് കാവൽ എന്ന വണ്ണം നിന്നു.

 

വൃദ്ധൻ, മണൽ നിറഞ്ഞു തുളുമ്പി നിന്ന ഷൂസ് തല കീഴായി കമഴ്ത്തി. അത് വരെ നിറച്ചു കൊണ്ടിരുന്ന മണൽ തരികൾ നിലത്ത് വീണു. ആ കണ്ണുകൾ സ്ഫടികം പോലെ തോന്നിച്ചു. പോലീസുകാർ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഒറ്റക്കാൽ ഷൂസിൽ നിന്ന് മണൽ പാടെ കളഞ്ഞശേഷം അതയാളെ തിരികെ ഏൽപ്പിച്ചു.

 

അതുവരെ ശാന്തമായി കിടന്നിരുന്ന ഭാഗത്ത് നിന്ന് ഒരു വൻതിര, മണൽ ഭിത്തി ലക്ഷ്യമാക്കി എത്തിക്കൊണ്ടേ ഇരുന്നു. പതപ്പ് പിൻവാങ്ങിയപ്പോ ആ വഴി ഓടിക്കളിച്ച ഞണ്ടിൻ കൂട്ടങ്ങളുടെ പിന്നിൽ രണ്ടാമത്തെ ഷൂസ് വെള്ളം നനഞ്ഞു കിടന്നു. ആ നനവിന്റെ ഒരറ്റത്തു വൃദ്ധന്റെ ബലം കുറഞ്ഞ കാൽപ്പാടുകൾ കാണാമായിരുന്നു.

അയാൾ മണ്ണിലേക്ക് താണ കാൽ വലിച്ചു പൊക്കി, തിരമാല തന്നിട്ട് പോയ മറ്റേ ഷൂസെടുത്ത് നെഞ്ചോട് ചേർത്തു.

ആ ഷൂസിൽ ഒരു ചെറിയ പായൽ വള്ളി ചുറ്റിക്കിടന്നു. വൃദ്ധൻ പായൽ വള്ളി മാറ്റി, വെള്ളം ഇറ്റ് വീണു കൊണ്ടിരുന്ന ആ ഷൂസ് നെഞ്ചോട് ചേർത്ത് പിൻവാങ്ങുന്ന തിര നോക്കി നിന്നു. കാഴ്ച കീഴ്പ്പോട്ടാക്കി കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ പോളകൾക്കിടയിൽ ചെറു നനവ് ഒരു വര തീർത്തു. പതിയെ കണ്ണുകൾ തുറക്കാൻ തുടങ്ങി.

അകലെയായി തലപൊക്കി നോക്കിയ ഒരു മൽസ്യം, ദൂരെ നിന്നുള്ള ആ നോട്ടം തന്നിലേക്കാണെന്നറിഞ്ഞെന്ന വണ്ണം ജലോപരിതലത്തിൽ നിന്ന് പതിയെ ശരീരം താഴേക്ക് താഴ്ത്തി.

പതിയെ ആണെങ്കിലും, ചിലപ്പോൾ വരിപിടിച്ചെന്നും ചിലപ്പോൾ അല്ലാന്നും തോന്നിച്ച കുറെ കാല്പാടുകളിൽ പതയൂറിയ ഉപ്പുവെള്ളം നിറഞ്ഞു. അടയാളങ്ങൾ വെള്ളത്തിൽ ചേർന്ന് കടലിലേക്ക് തന്നെ തിരികെപ്പോയി.

Srishti-2022   >>  Short Story - Malayalam   >>  ചെമ്പകം

Abhishek S S

Acsia Technologies

ചെമ്പകം

“മുരുകാ...ഇന്ന് കണി കണ്ടവനെ എന്നും കണികാണിക്കണേ!”

 

ആരെയോ മനസ്സിലോർ‍ത്ത്, മുന്നിലിരുന്നിരുന്ന വേൽ മുരുകന്റെ പ്രതിമ തൊട്ട്, കണ്ണൊന്നടച്ച് “ആണ്ടവൻ‍” ഓട്ടോ ഡ്രൈവര്‍ ജയന്‍കുട്ടന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

 

ഇടക്ക് കണ്ണാടിയില്‍ നോക്കി, തലമുടി ഒന്ന് ചീകിയെടുത്ത്, കീഴ്ച്ചുണ്ടിനു താഴെ അങ്ങിങ്ങായി തലപൊക്കിയ ചെറുരോമങ്ങളെ ഓമനിച്ച്, ജയന്‍കുട്ടന്‍ ഗിയര്‍ മാറ്റി.

 

“ലൈഫില്‍ ആദ്യമായിട്ടാ ഇത്രേം ലോങ്ങ്‌ ഓട്ടം...അപ്പൂപ്പന് സ്ഥലം അറിയാമല്ലോ അല്ലേ?... അല്ല...ഇല്ലെങ്കിലും കുഴപ്പമില്ല, അവിടെ നമ്മുടെ പിള്ളേരൊണ്ട്... നമുക്ക്‌ ശരിയാക്കാം...കൊണ്ട് വരേണ്ട സാധനം നല്ല വെയിറ്റ് ഉള്ളതാണോ? എന്നാലും പ്രശ്നമില്ല! നമുക്ക്‌ സെറ്റ്‌ ആക്കാം..”

 

“എടാ..ഒന്നുകില്‍ നീ ചോദ്യം ചോദിക്കണം, അല്ലേല്‍ ചോദിച്ചതിന് മറുപടി പറയാന്‍ സമയം തരണം...അല്ലാതെ..എല്ലാം കൂടെ നീ പറയാനാണേ പിന്നെന്തിനാടാ എന്നോട് ചോദിക്കുന്നത്?”

 

കടവായുടെ അറ്റത്ത് പറ്റിയിരുന്ന വെറ്റിലത്തണ്ട് ചൂണ്ടുവിരല്‍ കൊണ്ടിളക്കിയെടുത്ത്, പിന്നിലിരുന്നയാള്‍ മുഷിച്ചില്‍ രേഖപ്പെടുത്തി.

 

പൊടുന്നനെയുള്ള മറുപടികേട്ട്‌ ജയന്‍കുട്ടന്‍ ഒന്ന് പരുങ്ങി. എങ്കിലും അത് പുറത്ത് കാണിക്കാതെ, അവന്‍ ചെറുതായി ചിരിച്ചു.

 

ഒന്ന് രണ്ടു നിമിഷങ്ങള്‍.

 

ഓട്ടോയില്‍ പുതുതായി പിടിപ്പിച്ച ഓഡിയോ പ്ലയെര്‍  ഓണ്‍ ചെയ്തു.

 

“മധുരയ്ക്ക്‌ പോകാതെടീ അന്ത മല്ലിപ്പൂ....”

 

പാട്ടിനനുസരിച്ച് പിന്നിലെ സീറ്റിനിരുവശത്തും പിടിപ്പിച്ച ചെറിയ LEDകള്‍ ചുവപ്പിലും നീലയിലും റോന്ത്‌ ചുറ്റി.  

 

വലത് വശത്ത് രജനികാന്തും, ഇടത് വശത്ത് 'തല അജിത്തും' പിന്‍സീറ്റില്‍ ഇരുന്ന അപ്പൂപ്പനെ തന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു.

 

അപ്പൂപ്പന്‍ : “എടേയ് നിന്‍റെ പേരിലെ കേസോക്കെ തീര്‍ന്നോടെ?”

 

ജയന്‍കുട്ടന്‍: ”കേസ്‌ തീര്‍ന്നാല്‍ പിന്നെ ലൈഫില്‍ ഒരു ത്രില്ല് വേണ്ടേ അപ്പൂപ്പാ...അതങ്ങനെ കിടക്കും... ഇതൊക്കെ ഇല്ലാതെ ജീവിതത്തിന് ഗുമ്മുണ്ടോ!”. അതും പറഞ്ഞവൻ ഷർട്ടിന്റെ കോളറിന്റെ അറ്റം പിടിച്ചൊന്ന് പൊക്കി.

 

പുറത്തോട്ട് നോക്കി കൊണ്ട് അപ്പൂപ്പന്‍ അതിന് മറുപടി കൊടുത്തു.

 

“ഗുമ്മിനല്ലല്ലോ അവളെ ഇഷ്ടമായോണ്ടല്ലേ നീ അടിച്ചോണ്ട് വന്നത്...അവന്‍റെയൊരു ഗുമ്മ് !. രണ്ടു വട്ടം നിന്നെ ഇറക്കി കൊണ്ട് വന്നത് ഞാനാന്ന് ഓര്‍ക്കണം നീ... പിന്നെ അവളുടെ തന്ത സുകുമാരനെ എനിക്ക് കൊല്ലങ്ങളായിട്ട്...”

 

പുറത്തേക്ക് വന്ന ചമ്മല്‍ അകത്തേക്ക് വിഴുങ്ങി ജയകുട്ടന്‍ സൈഡ് മിറര്‍ വഴി അപ്പൂപ്പനെ നോക്കി.

 

“പിന്നില്ലാതെ...ആ ഓര്‍മ ഉള്ളതോണ്ടാണല്ലോ രാത്രിയായിട്ടും ഞാന്‍ വണ്ടി എടുത്തത്..അവളടത്ത് ഞാന്‍ പറഞ്ഞില്ല, അപ്പൂപ്പനേം കൊണ്ടാണ് എറങ്ങിയെക്കുന്നതെന്ന്.... മരുമകൻ ഗോപാലകൃഷ്ണന്‍ സാര്‍ സ്ഥലത്തില്ലേ?. അല്ല, അപ്പൂപ്പന്‍ ഈ സമയത്ത് ഇറങ്ങിയോണ്ട് ചോദിച്ചതാ...”

 

ആ ചോദ്യം, അത്ര സുഖിക്കാത്തത് പോലെ അപ്പൂപ്പന്‍ തല വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.

 

“നീ എന്തിനാ വണ്ടി ഓടിക്കുന്നെ?”

 

ജയന്‍കുട്ടന്‍: ”വേറെ എന്തിന്? പൈസയ്ക്ക്...”

 

അപ്പൂപ്പന്‍: ”എന്നാ നേരെ നോക്കി വണ്ടി വിട്...നീ   ചോദിക്കാറാകുമ്പോ ഞാന്‍ പറയാം..”

 

ഒന്ന് നിറുത്തിയ ശേഷം, ഇത്തിരി ഘനത്തിൽ ഒരു തിരുത്തൽ പോലെ, ജയൻകുട്ടനോടായി

 

അപ്പൂപ്പൻ: “പിന്നെ…മരുമകനല്ല...അനന്തിരവൻ...അനിയത്തിയുടെ മോൻ...”

 

ജയന്‍കുട്ടന്‍: “ഈ കലിപ്പ് ഇല്ലെങ്കില്‍ അപ്പൂപ്പനെ പണ്ടേ കാക്ക കൊത്തിക്കൊണ്ട് പോയേനെ!”

 

അവന്‍ തന്നെ പറഞ്ഞ്, അവന്‍ തന്നെ ചിരിച്ച് പ്ലയറില്‍ പാട്ട് മാറ്റി.

 

”മരണോം മാസ് മരണോം....”

 

“എടാ, ഗുരുത്വ ദോഷി, അഹങ്കാരം പിടിച്ചവനേ.....ഒരു യാത്രക്കിറങ്ങുമ്പോ ഇമ്മാതിരി പാട്ടാണോടാ ഇടുന്നേ?”

 

മറുപടി പറയാതെ തന്നെ ജയന്‍കുട്ടന്‍ പാട്ട് മാറ്റി.

 

”തിരുപ്പതി ഏഴുമല വെങ്കിടേശാ...കാതലുക്ക് പച്ചക്കൊടി ...”  

 

“ആരൽവായ്മൊഴി കഴിഞ്ഞിട്ട് ഒരു ഒന്നര ഫർലോങ്...ഒരു ചെറിയ ദാബ ഉണ്ട്...നല്ല പൊറോട്ടയും തന്ഗ്രി കബാബും കിട്ടും...അവിടെ എത്താറാകുമ്പോ വിളിക്ക്...”

 

ജയൻകുട്ടൻ, പാട്ടിന്റെ ഒച്ചയൊന്ന് കുറച്ചുകൊണ്ട്, അപ്പൂപ്പനെ നോക്കി ചോദിച്ചു- "എവിടാന്ന്? ആരൽവായ്മൊഴിയാ...അതിന് ഇനീം ഒരു മണിക്കൂർ എടുക്കും....അപ്പൂപ്പൻ ഉറങ്ങാൻ പോവുവാണോ? അപ്പോൾ ഞാൻ ഒറ്റയ്ക്ക്???"

 

അപ്പൂപ്പൻ :"എടേ, നീ എന്തിന് പേടിക്കണത്?..സമയം പത്തര അല്ലേ ആയുളളൂ...നൂത്ത്‌ ഓടിച്ചാ മതി..."

 

അതും പറഞ്ഞയാൾ ഫോൺ പതിയെ ഞെക്കി സൈലന്റിൽ ആക്കി, തലൈവരുടെ ഫോട്ടോയിലേക്ക് ചാഞ്ഞു.

 

ജയൻകുട്ടൻ  ചെറിയൊരാധിയോടെ, പിന്നിലേക്ക് കഴുത്ത് ചായ്ച് ചോദിച്ചു -

 

"അല്ല...ഈ രാത്രി തന്നെ പോയി കൊണ്ട് വരേണ്ട സാധനമാണോ? നമ്മളവിടെ എത്തുമ്പോ മൂന്ന് നാല് മണിയാകും!"

 

അപ്പൂപ്പൻ പോക്കറ്റിൽ നിന്ന് രണ്ടായിരത്തിൻറെ ഒരു നോട്ട് അവന് നേരെ നീട്ടി...ഒന്നും പറയാതെ പിന്നെയും രജനികാന്തിന്റെ തോളത്തോട്ടു  ചാഞ്ഞു..

 

തുടർന്ന് കണ്ണടച്ച് കൊണ്ട് തന്നെ അവനോടായി പറഞ്ഞു -

 

"ഇന്നത്തെ വിലയ്ക്ക് ഫുൾ ടാങ്കിന് 2100 രൂപ ആകും...ബാക്കി നൂറ് നീ കൈയ്യീന്നിട്ടേര്...കഴിഞ്ഞ ആട്ടത്തിരുവാതിരയുടെ അന്ന് മുടി എഴുന്നള്ളത്തിന് വാങ്ങിയതിൽ 350 തരാൻ ഉണ്ട് നീ..."

 

"താടിയിൽ ഒറ്റ കറുപ്പില്ല...എന്നാലും കാഞ്ഞ ഓർമയാണ്!”- അവൻ മനസ്സിൽ പറഞ്ഞു.

 

എന്തോ ഓർത്തെന്ന വണ്ണം അപ്പൂപ്പൻ : "ടാ...പിന്നേ, വേണേൽ കന്നാസിൽ ഇച്ചിരി കരുതിക്കോ...തിരികെ വരുമ്പോ നിറുത്തി അടിക്കാൻ പറ്റിയില്ലെങ്കിലോ ?"

 

ജയൻകുട്ടൻ ഒന്ന് ചിന്തിച്ചത് പോലെ തോന്നിച്ചെങ്കിലും, അടുത്തുള്ള പമ്പിനരുകിൽ നിറുത്തി,വണ്ടിയുടെ പിന്നിലിരുന്ന കന്നാസ് എടുത്ത് പുറത്തേക്ക് പോയി.

 

കുറച്ച് നിമിഷങ്ങൾ കൊഴിഞ്ഞു വീണു.

 

മുന്നിലെ വിജനമായ റോഡ് നോക്കി ജയൻകുട്ടൻ -"ഞാൻ ഒരു കാര്യം ചോദിക്കട്ടാ, അപ്പൂപ്പൻ എന്താണ് കെട്ടാത്തത്?"

 

മറുപടി ഇല്ല..

 

പിന്നിൽ നിന്നുളള കൂർക്കം വലി കേൾക്കാതിരിക്കാൻ ജയൻകുട്ടൻ വീണ്ടും പ്ലെയറിന്റെ ശബ്ദം കൂട്ടി..      

 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണണം.

 

പശ്ചാത്തലത്തിലെ ഹിന്ദി പാട്ടിന്റെ ശബ്ദം കേട്ട് അപ്പൂപ്പൻ ഉണർന്നു... പോക്കറ്റിൽ കരുതിയിരിന്ന കവറിൽ നിന്ന് ഒരു ഗുളിക പൊട്ടിച്ച് പാതി വിഴുങ്ങി...

 

മുന്നിലെ ദാബയിൽ നിന്ന് രണ്ട് പ്‌ളേറ്റ് പൊറോട്ടയും പൊരിച്ച കോഴിക്കാലുമായി ജയൻകുട്ടൻ  നടന്നു വരുന്നുണ്ടായിരുന്നു.

 

"ഒഴിക്കാൻ ഒന്നും ഇല്ലേടേയ് ?? ഓ ...ഇച്ചിരി കോഴിച്ചാറ് വാങ്ങിച്ചോണ്ട് വാ.."

 
“അപ്പൂപ്പന് ഈ കട മുതലാളിയെ നേരത്തെ അറിയാമല്ലേ? അങ്ങേര് നിങ്ങളെ കണ്ടപ്പോ കൈ കാണിച്ചത് ഞാൻ കണ്ടു..”

 

“ഓ..കുറച്ചൊക്കെ അറിയാം” - ആ  ചോദ്യത്തിന് വലിയ പ്രസക്തി ഇല്ല എന്ന മട്ടിൽ ആപ്പൂപ്പൻ വെളിയിലേക്കെവിടെയോ നോക്കി മറുപടി പറഞ്ഞതായി ഭാവിച്ചു.

 

അപ്പൂപ്പൻ ഓട്ടോയിൽ ഇരുന്ന് തന്നെ പൊറോട്ടയുള്ള പ്ളേറ്റ് വാങ്ങി മടിയിൽ വച്ചു. ചാറുമായി വന്ന ജയൻകുട്ടന്റെ കൈയ്യിൽ നിന്ന് പാതി വാങ്ങി, കീറിയിട്ട പൊറോട്ടയുടെ മേൽ പരത്തി ഒഴിച്ചു.

 

കോഴിത്തുടയുടെ നല്ലൊരു ഭാഗം മുറിച്ചെടുത്തു ചവച്ചു... ബാക്കി ജയൻകുട്ടന് കൊടുത്തു.അവൻറെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തിളക്കം. അപ്പൂപ്പൻ കിറി തുടച്ച്, കൈയിൽ കരുതിയ കുപ്പിയിൽ നിന്ന് വായ് കുലുക്കി തുപ്പി.

 

"ടേയ്  വേഗം...നേരത്തേ എത്തേണ്ടതാ..."

പോക്കറ്റിൽ നിന്ന് ഒരു ഇരുനൂറു രൂപ നോട്ട് അവന് നേരെ നീട്ടി, ദാബയുടെ മുതലാളിക്ക് കൈ നീട്ടി സലാം പറഞ്ഞ് അപ്പൂപ്പൻ ഓട്ടോയുടെ സീറ്റിൽ ചാരിയിരുന്നു.

 

വേൽ പിടിച്ചിരുന്ന സാക്ഷാൽ മുരുകനെ ഒന്ന് വണങ്ങി, ഡ്രൈവർ ജയൻകുട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു...

 

"എടാ...ചെറുക്കാ...തിന്നത് ചിക്കൻ...മുട്ടയിട്ട് ഉണ്ടാക്കിയ പൊറോട്ട ! നിന്റെ മുരുകന് ഇഷ്ട്ടപ്പെടുവോടേയ്? "

 

ഡ്രൈവർ ജയൻകുട്ടൻ ഒന്ന് അമാന്തിച്ചു.


"ശരിയാണല്ലോ..." അവൻ ചെറു സങ്കോചത്തോടെ അപ്പൂപ്പനെ നോക്കി..

 

"എൻറെ അപ്പൂപ്പാ നിങ്ങളല്ലേ കയറിയപ്പോ ചിക്കൻ കഴിക്കണമെന്ന് പറഞ്ഞത്. എന്നിട്ട് അതും ഇതും പറയല്ലേ...അല്ലേൽ തന്നെ രാത്രി ഓട്ടം! "

 

"ഹഹഹ..." അപ്പൂപ്പൻ അത് കേട്ട് നന്നായൊന്നു ചിരിച്ചു.

 

ജയൻകുട്ടൻ:" ഇനി നിങ്ങൾ ഉറങ്ങണ്ടാ...എൻറെ കോൺഫിഡൻസ് അങ്ങ് പോയി..പോരാത്തതിന് പാണ്ടി ലോറികൾ അറഞ്ചം പുറഞ്ചം വരണ റോഡാണ്...മുരുകാ.."

 

അവനത് പറഞ്ഞു കൊണ്ട്, മുന്നിലിരുന്ന മുരുക വിഗ്രഹം ഒന്ന് തൊട്ട്, തൊഴാൻ തുടങ്ങി.

 

"അല്ലേ വേണ്ട..."

 

തൊടാതെ തന്നെ, മുരുകാന്ന് ഒന്ന് കൂടെ വിളിച്ച്, വണ്ടി ഗിയറിൽ ഇട്ടു...

 

അപ്പൂപ്പൻ റോഡിലേക്ക് ഒന്ന് നോക്കി അവനോടായി പറഞ്ഞു –

 

"വള്ളിയൂര് കയറി, നഞ്ചൻകുളം വഴി വിട്ടോ...നെൽവേലി പിടിക്കണ്ടാ...റോഡ് നല്ല പാളീഷാണ്..."

 

"ഇതൊക്കെ ഉള്ളത് തന്നേ?..രാത്രിയാണ്...ആരേലും വന്ന് ചാർത്തീട്ട് പോയാലും അറിയൂല...പറഞ്ഞില്ലാന്നു വേണ്ടാ..."

 

അപ്പൂപ്പൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു -"പറയണത് കേട്ട് വണ്ടി ഓടിച്ചാൽ മതി..അറിയാല്ലാ... അവളുടെ തന്ത സുകുമാരനെ ഇരുപത്തിയെട്ട് കൊല്ലത്തെ പരിചയമാണെനിക്ക്...അന്ന് നീ രണ്ടിടത്തായിരുന്നു! ങ്ങും.."

 

അപ്പൂപ്പൻ ഒന്ന് ഇരുത്തി മൂളി..  

 

ടെസ്റ്റിന് ശേഷം ആദ്യമായി ഇൻഡിക്കേറ്റർ തെളിഞ്ഞ സന്തോഷത്തിൽ, ഓട്ടോ ഇടറോഡിലേക്ക് ഇറങ്ങി.

 

അന്തരീക്ഷത്തിന് തണുപ്പ് കൂടി.  ചീവീടുകളുടെ അലോസരപ്പെടുത്തുന്ന ഒച്ച. അതിനെ കീറി മുറിച്ചു കൊണ്ട് ജയൻകുട്ടൻ പറഞ്ഞു-

 

"മധുര എത്തിയാൽ എനിക്കൊരു സ്ഥലം വരെ പോകണം...അപ്പൂപ്പനെ ഇറക്കിയിട്ട് ഞാൻ അവിടം വരെ ചെന്നിട്ട് വരാം...വൈകീട്ട് നാലിന് തിരിക്കാം...എന്താ?"

 
ചെറിയ ഉറക്കത്തിൽ നിന്നെന്നവണ്ണം അപ്പൂപ്പൻ എന്തോ പറയാൻ തുനിഞ്ഞു..


പറയാതെ വന്ന ഒരു തികട്ടൽ. എരിഞ്ഞുയർന്ന പുളിപ്പ്, തൊണ്ട കാറി, കണ്ണിരുത്തിയടച്ച് ചെറു വൈഷമ്യത്തോടെ ഒന്നിറക്കി.

 

"അതിനിവിടെ ആരാ മധുരയ്ക്ക് പോകുന്നത്?"

 

ജയൻകുട്ടൻ ഞെട്ടി.

 

"നമ്മൾ പോകുന്നത്...കോവിൽപ്പെട്ടിക്ക് അടുത്ത് അയ്യനേരി എന്ന സ്ഥലത്താണ്... സൂക്ഷം പറഞ്ഞാൽ ഇവിടെ നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂർ....പിന്നെ നീ ഓടിക്കുന്നത് പോലെ ഇരിക്കും."

 

ജയൻകുട്ടൻ അറിയാതെ തന്നെ ഓട്ടോ സ്ലോ ആയി...എതിർ ഭാഗത്ത് നിന്നും വണ്ടികൾ ഒന്നും തന്നെയില്ല. അങ്ങിങ്ങായി കുറുനരിയുടേത് പോലെ തോന്നിച്ച ഓരിയിടൽ കേൾക്കാം!

 

അവൻ നന്നേ പരുങ്ങി. മുന്നിലിരുന്ന മുരുകനെ അവൻ ശരിക്കൊന്ന് നോക്കി.

 

ജയൻകുട്ടൻ :" അപ്പൂപ്പാ...ഇത്...ഇത്..."

 

അപ്പൂപ്പൻ:" നീ പേടിക്കാതെ വണ്ടി ഓടിക്കെടാ ചെറുക്കാ.."

 

സമയം പുലർച്ചെ മൂന്ന് മണി.

 

അയ്യനേരിക്കടുത്ത്, ചെറുവീരി ഗ്രാമം.

 

നീണ്ടു നിവർന്നു കിടക്കുന്ന തെരുവ്. രണ്ടു മൂന്ന് പട്ടികൾ, റാന്തൽ തെളിച്ച ഒരു വീടിൻറെ ഓരത്ത് കിടന്നുറങ്ങുണ്ട്.

 

അകലെയുള്ള ഒരു കള്ളിമുൾക്കൂട്ടത്തിനടുത്ത് ഓട്ടോ ഒതുക്കി, ജയൻകുട്ടൻ പുറത്തിറങ്ങി...

 

"ഇനിയെങ്കിലും ഒന്ന് പറയാമോ? ആരെ കാണാനാ?"

 

അപ്പൂപ്പൻ വിരൽ പൊക്കി, ശബ്ദമുണ്ടാക്കാതെ 'കൂടെ വാ' എന്ന് ആംഗ്യം കാണിച്ചു.

 

"ഒരാളെ രക്ഷിക്കാനുണ്ട്....ഇന്ന് പറ്റിയില്ലെങ്കിൽ ഇനി പറ്റൂലാ ...ഒരിക്കലും...".

 

കൈയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ഫോട്ടോ അവന് നേരെ നീട്ടി.

 

അതുവരെ കാണാതിരുന്ന ഒരു തിടുക്കം ഉണ്ടായിരുന്നു അയാളുടെ ശരീര ഭാഷയിൽ.

 

ഫോട്ടോ തിരികെ കീശയിൽ ഇട്ട്, പതിയെ മുന്നോട്ട് നീങ്ങി.

 

ഏതാണ്ട് അരക്കിലോമീറ്റർ അകലയെയായി ഒരു വീടിൻറെ മുൻഭാഗത്ത് പച്ചയോല പന്തൽ കെട്ടിയ രീതിയിൽ കാണപ്പെട്ടു.. അപ്പൂപ്പന്റെ മുഖം വിളറി... അയാൾ പരവശപ്പെട്ടത് പോലെ തോന്നിച്ചു...

 

അയാളുടെ നടത്തത്തിന്റെ വേഗം കൂടി. ആ വീട് ലക്ഷ്യമാക്കി അയാൾ നടന്നു...

 

പൊടുന്നനെ, ഒരു കൂട്ടം ആൾക്കാർ ഒരു കസേരയുയർത്തി തമിഴിൽ എന്തോ ഉറക്കെ പാടിക്കൊണ്ട് അപ്പൂപ്പന് നിൽക്കുന്നതിന് രണ്ട് വീട് മുന്നേ എന്നവണ്ണം നടന്നു നീങ്ങി.. ആ കസേരയിൽ ഏതാണ്ട് എഴുപത്തഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു..

 

അവരുടെ നെറ്റിയിൽ പതിച്ചിരുന്നു ഒരു രൂപ നാണയം നിലത്തേക്ക് ഉരുണ്ടു പോയി, അരികിലെ ഓടയിലേക്ക്  വീണു.

 

അപ്പൂപ്പൻ, ഒരു നിമിഷം ചലനമറ്റത് പോലെ നിന്നുപോയി.

 

അപ്പൂപ്പന് പിന്നാലെ വന്ന ജയൻകുട്ടൻ ആ വീടിൻറെ, വലത്തേക്ക് തിരയുന്ന ഭാഗത്തേക്ക് ഒന്ന് മാറി നിന്നു. ആദ്യം കണ്ട വീടിൽ നിന്ന് കുറെയധികം സ്ത്രീകളും, ആ ആൾക്കൂട്ടത്തിന് പിന്നാലെ പോയി.

 

ഏതാനും നിമിഷങ്ങൾ.

 

എന്തോ കണ്ണിലുടക്കി എന്ന നിലയിൽ ജയൻകുട്ടൻ അപ്പൂപ്പനെ നോക്കി.

 

അവൻ കൈയ്യുയർത്തി അയാളെ വിളിക്കാൻ ശ്രമിച്ചു. ഒടുവിൽ ശബ്ദം കേൾപ്പിക്കാതെ നടന്ന് അപ്പൂപ്പന്റെ അരികിൽ എത്തി, തൊട്ടടുത്തുള്ള വീടിന്റെ തുറന്ന ജനാലയിലേക്ക് അവൻ വിരൽ ചൂണ്ടി.


അവർ ജനാലയ്ക്ക് അരികിലേക്ക് നടന്നു.

 

ആ ജനാലയുടെ കൈവരിയിലായി എന്തൊക്കെയോ വച്ചിരിക്കുന്നു...നാലഞ്ച് കരിക്കുകൾ...രണ്ടു പാത്രത്തിയാലായി തണുപ്പിച്ച തൈര്...ചുവട്ടിൽ ഒരു വലിയ ഭരണിയിൽ നല്ലെണ്ണയും...


അപ്പൂപ്പൻ ആകാംക്ഷയോടെ ഉള്ളിലേക്ക് തന്നെ നോക്കി... കുറച്ചു മാറി ഒരു ചൂരൽ കസേര...അതിൽ ഒരാൾ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു... ഏതാണ്ട് എഴുപതിനു മുകളിൽ പ്രായമുള്ള ഒരമ്മൂമ്മ...

 
ജയൻകുട്ടൻ, ചുറ്റും നോക്കി ആരുമില്ലായെന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറി... അമ്മൂമ്മ ഇരുന്നിരുന്ന കസേരയുടെ ഒരു കൈയ്യിൽ പിടിച്ചു...
 

അരമണിക്കൂർ കഴിഞ്ഞ്...
 

ആണ്ടവൻ ഓട്ടോ മുന്നോട്ട് തള്ളുന്നതിനിടയിൽ അപ്പൂപ്പനോടായി
 

ജയൻകുട്ടൻ: "അവരിപ്പോ വന്നാലോ?"


ഒരു ചെറിയ പ്രതീക്ഷയുള്ള ചിരിയോടെ അപ്പൂപ്പൻ പറഞ്ഞു -"ഇപ്പോൾ ഒരാളെ കസേരയിൽ കൊണ്ടു പോയില്ലേ, ആ ചടങ്ങ് ഒക്കെ കഴിഞ്ഞേ എന്തായാലും ആണുങ്ങൾ എത്തുള്ളൂ...അതിനുള്ളിൽ നമുക്കെത്തേണ്ടിടത്ത്  എത്താം... ഇതീ നാട്ടിൽ പതിവാ....ഒരു പ്രായം കഴിഞ്ഞാൽ കുറച്ചു പേർ ചേർന്നങ്ങു തീരുമാനിക്കും...ദയാവധം എന്നൊക്കെയാ ഇവന്മാർ പറയുന്നത്...വധത്തിൽ എവിടെയാ ദയ...അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ വന്നിരുന്നു... കഴിഞ്ഞയാഴ്ച എന്നല്ല, ഇടക്കിടെ ഞാൻ വരുമായിരുന്നു ഈ നാട്ടിൽ...  പലപ്പോഴും ശ്രമിച്ചതുമാണ്...പക്ഷേ, നടന്നില്ല.. കഴിഞ്ഞ ആഴ്ച അറിഞ്ഞതാ ഇവളുടെ കാര്യം…നമ്മൾ എത്തുന്നതിന് മുന്നേ നറുക്ക് വീണ വേറെ ഏതോ ഒരാൾ...അവരെയാണ് നമ്മൾ ആദ്യം കണ്ടത്... രണ്ടു നാൾ എണ്ണ തലയിൽ ഒഴിച്ച് മുറിയിൽ ഒരു മൂലയ്ക്കിരുത്തും....കുടിക്കാൻ തൈരും, തണുപ്പിച്ച കരിക്കിൻ വെള്ളവും....മൂന്ന് നാൾ തികയ്ക്കാറില്ല ആരും! "
 

അപ്പോഴേക്കും തലയിൽ തൂകിയ എണ്ണ വാർന്ന് അമ്മൂമ്മയുടെ മുഖത്തേക്ക് പടർന്നിരുന്നു. അപ്പൂപ്പൻ മുണ്ടിന്റെ തലപ്പ് കൊണ്ട് അവരുടെ മുഖം തുടച്ചു. അമ്മൂമ്മ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

 
ഒന്നര മണിക്കൂറിന് ശേഷം.
 

അപ്പൂപ്പന്റെ തോളിൽ ചാരി മയങ്ങുന്ന അമ്മൂമ്മയെ നോക്കി ജയൻകുട്ടൻ

ചോദിച്ചു - "എൻറെ പൊന്നപ്പൂപ്പാ ഇന്നലെ ഞാൻ ശരിക്കും പേടിച്ചു പോയി...ഇനി ചോദിക്കാല്ലോ?...ഇതാരാ?"

 
അപ്പൂപ്പൻ വെളുത്ത താടിയൊന്ന് തടവി... ഒരു ചെറു ചിരിയോടെ പറഞ്ഞു.

" ഇതാണ് ചെമ്പകം...ഇവിടത്തെ ഒരു പഴയ ഗവൺമെന്റ് സ്‌കൂളിൽ ഒരു പതിനഞ്ച്  കൊല്ലം തമിഴ് വാധ്യാരായി ജോലി നോക്കിയിട്ടുണ്ട് ഞാൻ... അങ്ങനെ…"

 
ഒരു ചിരിയോടെ ജയൻകുട്ടൻ തുടർന്നു - "ബാക്കി പറയണ്ടാ...ഞാൻ ഊഹിച്ചോളാം... എനിക്കൊരു കാര്യത്തിൽ സമാധാനം ആയി...അവളെ ഇറക്കി കൊണ്ട് വരാൻ സഹായിച്ച കാര്യം പറഞ്ഞ്, ഇനി എന്നെ വിരട്ടൂലല്ലോ...?"

 
അപ്പൂപ്പൻ, മറുപടി ഒരു ചെറുചിരിയിൽ ഒതുക്കി, നന്നേ തണുത്തു വിറച്ചിരുന്നിരുന്ന ചെമ്പകം അമ്മൂമ്മയെ ചേർത്ത് പിടിച്ചു. നനുത്ത സൂര്യപ്രകാശം, അമ്മൂമ്മയുടെ കൺകോണിൽ തട്ടി തിളങ്ങി. 
  

അതേസമയം, ചെറുവീരിയിലെ ഏതോ ഒരു വീട്ടിൽ, ആരോ ഒരാൾ, ആർക്കോ വേണ്ടി തണുത്ത തൈരും, ഒരു പാത്രം നിറയെ എണ്ണയും നിറയ്ക്കുന്ന തിരക്കിലായിരുന്നു..

Srishti-2022   >>  Short Story - Malayalam   >>  സൗണ്ട് ഓഫ് സൈലന്‍സ്

Abhishek S S

Acsia Technologies

സൗണ്ട് ഓഫ് സൈലന്‍സ്

സൗണ്ട് ഓഫ് സൈലന്‍സ്

പനയന്‍ചിറ അമ്പലം ചുറ്റി, ആ ചൂട്ട് വെളിച്ചം നടന്നു നീങ്ങി. സര്‍ക്കാര്‍ മതില്‍ വളപ്പിലെ പെന്‍ഡുലം പോലെ നിന്നാടിയ ഓലച്ചൂട്ടില്‍ നിന്ന് രണ്ടടി പൊക്കത്തില്‍ ചെറു കൊള്ളിയാന്‍ പോലെ ഒരു സാധൂ ബീഡി കത്തിയെരിയുന്നുണ്ടായിരുന്നു.. തവളക്കുളത്തിനു വടക്കായി, വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്നനിലയില്‍ ചാഞ്ഞു നിന്ന പുന്നമരത്തിന് അടുത്തെത്തിയതും ഓലച്ചൂട്ട് കെട്ടു. തക്കം കിട്ടുമ്പോഴൊക്കെ, നിലാവത്തുള്ള ചന്ദ്രന്‍റെ ഒളിച്ചു കളി മായ്ച്ചു കളയാന്‍ നാലഞ്ചു ചീവീടുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു. വീടെത്താന്‍ അര ഫര്‍ലോങ്ങ്‌ കഷ്ടിയാണ്. മഴമേഘങ്ങളില്‍ രമിച്ച നിലാവിന് ജനിച്ച ഇരുട്ട്, അയാളുടെ വഴിമുടക്കാന്‍ അശക്തയായി തോന്നിച്ചു. അടുത്ത ബീഡി, ചൂട്‌ മാറാത്ത ഇരുണ്ട ചുണ്ടത്ത് ചേര്‍ത്ത് അയാള്‍ നടന്നു. ഇരുട്ടിന്, കുളിച്ച് ഈറനോടെ മുടിയുടക്കെടുക്കാന്‍ പണിപ്പെടുന്ന കൊയ്ത്തുകാരിപ്പെണ്ണിന്‍റെ മണമാണ് എന്ന ഏതോ പൈങ്കിളി നോവലിസ്റ്റിന്‍റെ കണ്ടെത്തലിനെ പറ്റിയോര്‍ത്തു ചിരിച്ച് അയാള്‍ പതിയെ നടന്നു. ഒരു ചെറിയ നീര്‍ക്കോലി വണ്ടന്‍പായല്‍ക്കൂട്ടത്തിനിടയിലൂടെ ഒന്ന് പാളി നോക്കി, ‌‍ഒരു സിലോപ്യ മീനിനെ നുണഞ്ഞ്, ചേറ് തൊപ്പി കെട്ടിയ അന്തിത്തല വെള്ളത്തിലേക്ക് പൂഴ്ത്തി. ആ കുളവരമ്പിലെ അപ്പോഴത്തെ കാലൊച്ചക്ക് ഒറ്റ അവകാശിയേ ഉണ്ടായിരുന്നുള്ളൂ. അഞ്ചടി ഉയരക്കരനായ ഭാര്‍ഗവന്‍ പിള്ള മാത്രം.

 

ഭാര്‍ഗവേട്ടന് മൂക്കിന്‍റെ പാലത്തിന്‍ തുമ്പിലാ കോപം. ഇടക്കൊരിക്കല്‍ പനയന്‍ചിറ വിറപ്പിച്ചിരുന്ന റൌഡി വാസുവിന്‍റെ ചെവിക്ക് താഴെ ഒന്ന് പൊട്ടിച്ചതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതില്‍പ്പിന്നെ ചന്തയില്‍ ചെന്ന് പതിവ് പടി പിരിക്കാന്‍ പോലും വാസു ചെന്നിട്ടില്ല എന്നും നാട്ടുകാര് പറഞ്ഞു നടപ്പുണ്ട്. എഴുത്ത് കച്ചേരി പിരിഞ്ഞ് അച്ഛന്‍ എത്തിയ ലക്ഷണമില്ല. ഇറയത്ത് മുനിഞ്ഞ് കത്തുന്ന മയില്‍ വിളക്കില്‍ തലയിടിച്ച്‌, യുദ്ധം തോറ്റത് പോലെ വണ്ടുകള്‍ നിലത്ത് വീണു കിടപ്പുണ്ട്. മണ്ണില്‍ നിന്നാണ് മഴ പെയ്യുന്നത് എന്നത് പോലെ തോന്നിപ്പിക്കും വിധം ഈയാം പാറ്റകള്‍ വീണ്ടും വീണ്ടും കിളിര്‍ത്ത് വന്നു കൊണ്ടേയിരുന്നു. ‘ഇനിയെങ്ങാനും അച്ഛന്‍ വന്നിട്ടുണ്ടേലോ?’ അയാളൊന്നു പകച്ചു. ബീഡി കളഞ്ഞ്, ഒന്ന് രണ്ട് വട്ടം കാറിത്തുപ്പി, ഒറ്റമുണ്ടിന്‍റെ മേന്തലപ്പുകൊണ്ട് കിറി തുടച്ച്, അയാള്‍ നടന്ന് വീടടുത്തു. ഇറയപ്പടിയിലെ അരണ്ട വെളിച്ചത്തില്‍ നിഴലുണ്ടാക്കി, എന്തോ പൊതിഞ്ഞു വന്ന കടലാസ്സു കഷ്ണത്തിലെ ഏതോ ചെറുകഥ വായിക്കുന്ന തിരക്കിലായിരുന്നു സഹോദരിമാര്‍. ഭാര്‍ഗവേട്ടന്‍റെ തലവട്ടം കണ്ടതും നാലും നാല് കോണിലേക്ക് ചിതറിയോടി. അയാള്‍ മുറ്റത്ത്‌ വന്ന് നിന്ന് ചീറി. കണ്ണുപൊട്ടിപ്പോകും വിധം ശകാരിച്ചു. “ഓരോന്നിനേം ഓരോടത്തായി പറഞ്ഞു വിടേണ്ടതാ... ത്രിസന്ധ്യ നേരത്ത്..അതും പൂമുഖപ്പടിയില്‍ ഇരുന്ന് തന്നെ വേണം നോവല്‍ വായന......കേറിപ്പൊക്കോണം..”. അത് പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ്‌ തന്നെ അയാളുടെ ചേച്ചിമാരും അനുജത്തിമാരും മറപ്പുരയിലും മറ്റുമായി ഓടിയൊളിച്ചു. മുന്നോട്ടാഞ്ഞ് പടുതിരി കത്തിയ വിളക്കിലെ തിരിയൊന്ന് നീട്ടിച്ച്, എണ്ണപ്പാട നെറുകന്തലയില്‍ തുടച്ചു. കാലില്‍ തടഞ്ഞ ഒഴിഞ്ഞ മൊന്ത കൈയ്യിലെടുത്തപ്പോഴേക്കും ഇളയത്‌ ഓടിച്ചാടി മുന്നിലേക്ക്‌ വന്നു. മൊന്ത നിറയെ വെള്ളമൊഴിച്ച് കുലുങ്ങിച്ചിരിച്ച് അവള്‍ ഉള്ളിലേക്ക് പോയി. ചിരിച്ച്, ചേച്ചിമാരുടെ മുന്നില്‍ ചെന്ന് കൈ തുറന്നു. എണ്ണ കുതിര്‍ത്ത മനോരമ പത്രത്തിന്‍റെ ഒരു ചെറിയ താള്‍. അതില്‍ വലിഞ്ഞു തുടങ്ങാത്ത രണ്ട് പരിപ്പുവടകള്‍. മൊരിഞ്ഞ വടപ്പരിപ്പ്, പുറത്ത് കേള്‍ക്കാത്ത ചെറു ചിരികളില്‍ അമര്‍ന്ന്, നാല് വയറുകളിലേക്കായി ഊര്‍ന്നിറങ്ങി.

 

ഏഴാം കൊല്ലവും വസ്തുതര്‍ക്ക വ്യവഹാരം നീണ്ടുപോകും എന്ന വാര്‍ത്തയുമായാണ് അച്യുതന്‍ പിള്ള വീടെത്തിയത്. കച്ചേരിയില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്നും കോടതിയില്‍ ആയിരുന്നു എന്നും അച്ഛന്‍ ഭാര്‍ഗവേട്ടനോട് പറഞ്ഞു.

 

“രാവിലെ കുടിച്ച പാല്‍ച്ചായക്ക് നല്ല കടുപ്പമായിരുന്നു നീലിപ്പിള്ളേ”.

 

ഭാര്യയോടെന്നവണ്ണം അതും പറഞ്ഞ്, ചിരിച്ച മുഖത്തോടെ തന്നെ അച്യുതന്‍ പിള്ള അടുക്കള ലക്ഷ്യമാക്കി നടന്നു. കൊല്ലങ്ങളായി ഭാര്‍ഗവേട്ടന്‍റെ അച്ഛന്‍ നടത്തുന്ന കേസാണത്, ഒരു പേര്‍ഷ്യാക്കാരന്‍ കയ്യേറിയ നിലം. അത് പിന്നെയും നീളുന്നു. പക്ഷെ അതിന്‍റെ ഭാവവ്യതിയാനങ്ങള്‍ വീട്ടിലാരും അറിയണ്ടാ എന്നനിലയില്‍ അച്യുതന്‍ പിള്ള ഒരു കോപ്പ കഞ്ഞി മൊത്തി. ഉണക്കിയ നാരങ്ങാ ചേര്‍ത്ത് ബാക്കി വന്ന ഒന്ന് രണ്ടു വറ്റും ചുണ്ട് ചേര്‍ത്തു. രാവിലത്തെ ചായക്ക്‌ ശേഷം ആ വയര്‍ സ്വീകരിക്കുന്ന ആദ്യത്തെ ആഹാര കണമായിരുന്നിരിക്കാം അത്. ഇതു മനസിലാക്കിയെന്നവണ്ണം, ചെറുതായി നനഞ്ഞ കണ്ണുകള്‍ തുടച്ച്, അച്ഛനെ കാണിക്കാതെ ഭാര്‍ഗവേട്ടന്‍ ഇരുട്ടത്തേക്ക് മാറി. അച്യുതന്‍ പിള്ള, ചുണ്ടില്‍ തോര്‍ത്ത്‌ ഒപ്പി, നിഴലുണ്ടാക്കാത്ത ആ ഇരുട്ടിന്‍റെ ഇങ്ങേത്തലയ്ക്കല്‍ നിന്ന് പതിയെ ഇങ്ങനെ ചോദിച്ചു-

 

“ടാ.. നിന്നെ പറ്റി ചിലത് കേട്ടുല്ലോ? വിപ്ലവ കല്യാണമാണോ ഉദ്ദേശം? സിക്സ്ത് പാസ്സായ നിന്നെ നാട്ടില്‍ തന്നെ നിറുത്തിക്കാം എന്ന് വച്ചത് എനിക്ക് വിനയായോ? നിന്‍റെ കൂടപ്പിറപ്പുകളില്‍ ഒരാളെ മാത്രേ കെട്ടിച്ചു വിടാന്‍ അച്ഛന് പറ്റിയിട്ടുള്ളൂ....ബാക്കി മൂന്ന് പേര്....അറിയാല്ലോ അല്ലെ?”

 

അതൊരു പരാതി പറയലായോ ശകാരിക്കലായോ ഭാര്‍ഗവേട്ടന് തോന്നിയില്ല. അയാള്‍ അച്ഛനോട് ചേര്‍ന്ന് നിന്നു. അയാള്‍ പറയാറുള്ളത് പോലെ, അച്ഛന്‍റെ വിയര്‍പ്പിന്‍റെ സുഖമുള്ള മണം മൂക്കിനുള്ളില്‍ പതിഞ്ഞ് നിന്നു. “ഇല്ലച്ഛാ... ഫാക്ടറിയിലെ കുട്ടിയാ... ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലം രണ്ടായി... അവരും നമ്മുടെ ആള്‍ക്കാര് തന്നെയാ...അല്ലാതെ വിപ്ലവമല്ല!.. അവളുടെ ജാതക ദോഷം കാരണമാ എന്നാ പലരും പറഞ്ഞത്‌... അങ്ങനെ ഉള്ള ഒരു കൊച്ചിനെ ആരാ അച്ഛാ ഇനി?..” പിന്നെ സംസാരിച്ചത് നാല് കണ്ണുകളായിരുന്നു. തൊട്ടടുത്ത്‌ നിന്നിരുന്ന നേന്ത്ര വാഴയുടെ നിഴല്‍ പെട്ടെന്ന്‍ മാഞ്ഞത് പോലെ. ഇപ്പോള്‍ അച്ഛന്‍റെ മണം ഭാര്‍ഗവേട്ടന് മൂക്കിന്‍റെ തുമ്പത്തായിരുന്നു. തോളില്‍ വീണ നാലഞ്ചു തുള്ളി കണ്ണുനീര്‍, അച്യുതന്‍ പിള്ള മേല്‍തോര്‍ത്ത്‌ കൊണ്ട് ഒപ്പി അടുത്ത നിലാവെട്ടം വീഴുന്നതിന് മുന്നേ വീടിനകം പറ്റി.

 

ആഴ്ചകള്‍ക്കുള്ളില്‍ അച്ഛന്‍റെ സമ്മതത്തോടെ തന്നെ, നാണിയേടത്തിയുടെ ജാതക ദോഷത്തെ ഭാര്‍ഗവേട്ടന്‍ മൂന്ന് കുരുക്കില്‍ കുണുങ്ങി നിന്ന പച്ചമഞ്ഞള്‍ കൊണ്ട് വരിഞ്ഞു കെട്ടി. ആ കെട്ട് ഒരു ആയുസ്സിന്‍റെ കൂട്ടായിരുന്നു. തെക്കന്‍ തിരിവിതാംകൂറിന്‍റെ കാവിപ്പടയും ആലപ്പുഴ ചുറ്റിയുള്ള മഞ്ഞപ്പടയും ഇന്ത്യന്‍ കോഫി ഹൗസ്‌ ഭരിക്കുന്ന കാലം. ഭാര്യാ ഗൃഹേയുള്ള പരമസുഖത്തിനിടയില്‍ ചില ബന്ധുജനങ്ങളുടെ അമിത വാല്‍സല്യ പ്രകടനങ്ങളെ മുന്‍നിറുത്തി ഭാര്‍ഗവേട്ടന്‍ പഴയ സര്‍ട്ടിഫിക്കറ്റെല്ലാം വാരിയെടുത്ത് മധ്യപ്രദേശിന് വിട്ടു. അവിടെ എട്ട് മാസം. ഉഴുന്നുവടയുടെ മൊരിപ്പ് പോരാന്നു പറഞ്ഞ് അന്നത്തെ ഒരു മാനേജര്‍ എന്തോ ശകാരിച്ചു. അരച്ച് വച്ചിരുന്ന ബാക്കി ഉഴുന്ന് മൊത്തമായി മാനേജരുടെ തല വഴി കമഴ്ത്തി രായ്ക്കുരാമാനം കള്ളവണ്ടി കയറി.

 

പിന്നെ രണ്ട് മൂന്ന് കൊല്ലം, സ്ഥിരവരുമാനമില്ലാതെ തള്ളി നീക്കി. പഴയ കശുവണ്ടി ഫാക്ടറിയിലെ കണക്കപ്പിള്ള തസ്തികയിലേക്ക് തിരികെ കയറാന്‍ സാധിച്ചില്ല. പകരം കിട്ടിയത് വാച്ച്മാന്‍ ഉദ്യോഗം. വര്‍ഷങ്ങള്‍ പലത് കൊഴിഞ്ഞു വീണു. വയറു മുറുക്കി കെട്ടി, സമ്പാദിച്ച കാശ് കൊണ്ട് ഭാര്‍ഗവേട്ടന്‍ രണ്ട് പെണ്മക്കളേയും കെട്ടിച്ച് വിട്ടു. നാലഞ്ചു മാസങ്ങള്‍...ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിന്‍റെ തത്സമയം കേട്ട്, ഉമ്മറത്തിരുന്നു മയങ്ങിയ അച്യുതന്‍ പിള്ള, പേര്‍ഷ്യക്കാരനോട് കേസ് പറഞ്ഞു ജയിച്ച പറമ്പിലെ ഒരു ചെറു പ്ലാവായി മാറാന്‍ ഒരു രാത്രിയേ വേണ്ടി വന്നുള്ളൂ. നീലിപ്പിള്ള വിശ്രമം കൊള്ളുന്ന മണ്ണിനടുത്ത് തന്നെ ആറടി മണ്ണ്, കോലന്‍ മാത്തന്‍ കോരി മാറ്റി.

 

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നു. സമുദായക്കൂറ് കാണിച്ചു നടന്നിരുന്ന പ്രമാണിമാരുടെ എതിര്‍പ്പിന് പുല്ലുവില കൊടുക്കാതെ, പട്ടിണിക്കോലമായ ഈ പുലയ ചെക്കന് ഓണത്തിനും വിഷുനും കിട്ടുന്ന ബോണസ് തുകയില്‍ ഒരു പങ്ക് മാറ്റി വച്ചിരുന്നു ഭാര്‍ഗവേട്ടന്‍. ഒരു മഞ്ഞക്കോടിയോ ഒരുടുപ്പോ അങ്ങനെ എന്തെങ്കിലും. ഭാര്‍ഗവേട്ടന്‍ മക്കള്‍ക്ക് വേണ്ടി കൊണ്ടു വന്നിരുന്ന പറോട്ടയിലും കോഴിച്ചാറിലും പലപ്പോഴും ദൈവം എന്‍റെ പേരും എഴുതിച്ചേര്‍ത്തിരുന്നു. പൊറോട്ട നെടുകെ കീറിയിട്ട് അതിലേക്ക് ചാറ് ഇറ്റിക്കും. ചുറ്റിപ്പറ്റി നില്‍ക്കുന്ന നാണിയേട്ടത്തിക്ക് പരിപ്പ് വടയും പതിവായിരുന്നു. അതും കഴിഞ്ഞ്, പൂവിതറിയത് പോലെ കായ്ച്ചു നില്‍ക്കുന്ന ഇരട്ടപ്ലാവിന് ചുവട്ടിലേക്ക് ഒരു പോക്കാണ്. നീണ്ട പതിനേഴ് കൊല്ലത്തെ കേസ് പറച്ചിലിനൊടുവില്‍ വിധിയായ ഇരുപത്തിനാല് സെന്റിന്‍റെ ഒരു കോണില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ഉറങ്ങുന്ന ഇരട്ട പ്ലാവ്. നട്ടപ്പോള്‍ അത് രണ്ട് തൈകള്‍ ആയിരുന്നുവെന്നും ഭാര്‍ഗവേട്ടന്‍ പറയാറുണ്ട്. പിന്നെപ്പോഴോ ഒന്നായെന്നും. അതിന് ചുറ്റും ഒന്ന് മണ്ടി നടന്ന് മാനം നോക്കി ഏതോ തമിഴ്‌ പാട്ട് പാടാറുണ്ട് അയാള്‍. അപ്പോളൊക്കെയും നല്ല നാടന്‍ വാറ്റിന്‍റെ മണമായിരുന്നു ഭാര്‍ഗവേട്ടന്.

 

“അകത്തെന്തേലും ചെന്നാലെ നിങ്ങള്‍ക്ക്‌ സ്നേഹം വരോള്ളോ മനുഷ്യാ...”.

 

അതും പറഞ്ഞ് നാണിയേടത്തി അവിടെയെത്തുമ്പോഴേക്കും കെട്ടു പിണഞ്ഞു കിടക്കുന്ന, മേല്‍പൊന്തിയ വേരില്‍ കെട്ടിപ്പിടിച്ച് ഭാര്‍ഗവേട്ടന്‍ ഒന്നാമുറക്കം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഇടക്ക് ബോധം തെളിയുമ്പോള്‍ പ്ലാവിന്‍ ചുവട്ടിലെ വീതികൂടിയ വേര് നോക്കി അയാള്‍ പറയുമായിരുന്നു- “അച്ഛാ, അച്ഛന്‍ പറഞ്ഞത് പോലെ കുടുംബം ന്ന് വച്ചാല്‍ ഈര്‍ക്കിലി ചൂല് പോലെ തന്നെയാ.....അച്ഛനും അമ്മയും ഉള്ളപ്പോള്‍ ഈര്ക്കിലികള്‍ എല്ലാം ഒറ്റ നൂല്‍ക്കെട്ടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു...ഇപ്പോഴിപ്പോള്‍ കെട്ടിയിടാന്‍ നോക്കിയാല്‍ തന്നെയും പലതായി പിരിഞ്ഞു വീഴാനെ ഈര്‍ക്കിലികള്‍ക്ക് സമയമുള്ളൂ....”.

 

ബന്ധുജനങ്ങളോടുള്ള സങ്കടം ജീവിച്ചിരിക്കുന്നവരോട് അയാള്‍ പറഞ്ഞില്ല. പ്ലാവിന്‍ വേരുകള്‍ ഒരിക്കലും അത് കേട്ടതായി നടിച്ചതും ഇല്ല. ഇന്നിപ്പോള്‍ കൊല്ലം പത്തു പതിനഞ്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ ലീവിന് ഞാന്‍ അവിടെ പോയിരുന്നു. കുളം വറ്റിച്ച്, പിള്ളേര്‍ കാല്‍പ്പന്തു കളിക്കുന്നുണ്ടായിരുന്നു. ആ പഴയ തറവാട് അവിടെ ഇല്ല. മുന്‍തൂണ് ചിതല്‍ തിന്ന് വീഴാറായി നില്‍പ്പുണ്ട്. ഉമ്മറത്ത്‌ കരിമ്പടം കയറിയ ചാരുകസേരയില്‍ എല്ലുന്തിയ ഒരാള്‍ കിടപ്പുണ്ട്. പുരികം ഒരു നേര്‍ത്ത ചന്ദ്രക്കല പോലെ തോന്നിച്ചു. നെഞ്ചില്‍ വടുക്കള്‍ കളം തീര്‍ത്തിട്ടുണ്ട്. ഇരുകാലുകളും വെടിച്ചു കീറിയ നിലയിലാണ്. പേര് പറഞ്ഞ് ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു. നാണിയേടത്തി ഞങ്ങളുടെ സംഭാഷണം കേട്ടെന്ന വണ്ണം പുറത്തേക്ക് വന്നു. ആകെയുള്ളത് ഇച്ചിരി കഞ്ഞി വെള്ളമാണെന്നും പറഞ്ഞ് ഇച്ചിരി കടുമാങ്ങാച്ചാര്‍ ചേര്‍ത്ത് എനിക്ക് നേരെ നീട്ടി.

 

“പഴയ പ്രതാപം ഒക്കെ പോയി... വീണൂന്ന് തോന്നി തുടങ്ങിയാല്‍ പിന്നെ ഇങ്ങനെയാ... ചട്ടമ്പിയെ തല്ലിയ ഭാര്‍ഗവനിപ്പം മുണ്ട് ഉടുക്കണേല്‍ ഒരാള്‍ സഹായം വേണം.. പലപ്പോഴും മുണ്ട് നനയണത് പോലും അറിയാറില്ല ഞാന്‍....ആഴ്ച്ചേല് രണ്ട് നാള്‍ വയറ്റീന്ന് പോകും... പോയാല്‍ പിന്നെ രണ്ട് നാള്‍ സ്വര്‍ഗമാ...മൂന്നാം നാള്‍ മുതല്‍ പിന്നെയും കാത്തിരിപ്പാ....ആദ്യാദ്യമൊക്കെ ചില ഗുളികകള്‍ വാങ്ങിയിരുന്നു... പിന്നെ നാണിയോട് ഞാനാ വേണ്ടാന്ന് പറഞ്ഞത്... എന്‍റെ നാറ്റം അവള്‍ക്കിപ്പോള്‍ ഒരു ശീലമായി.... “ ഭാര്‍ഗവേട്ടന്‍ ഒന്ന് ചിരിച്ച് നാണിയേടത്തിയെ നോക്കി. അവര്‍ കണ്ണ് തുടച്ചു അകത്തേക്ക് പോയി. ഭാര്‍ഗവേട്ടന്‍റെ തലയ്ക്ക് മുകളിലായി, വെള്ളം നനഞ്ഞ് മഷി മാഞ്ഞ നിലയില്‍ ഒരു തടി ഫ്രെയിമിനുള്ളില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ചിരി തൂകി ഇരിപ്പുണ്ട്.

 

നാണിയേടത്തി പോയി എന്നുറപ്പ് വരുത്തി, അയാള്‍ പതിയെ എന്നോടായി ചോദിച്ചു- “നിനക്ക് മുഷിയില്ലേല്‍ ഒരു പത്ത് രൂപ തരാവോ? എത്രേന്നു വച്ചാ മക്കളോട് കൈ നീട്ടണേ? പെമ്മക്കളായിപ്പോയില്ലേ... എങ്ങനാ അവരോട്.... അല്ല.. എത്ര തവണയാ....”.

 

നാളിതു വരെ ഒരാളോടും അയാള്‍ കൈനീട്ടിയതായി അറിവില്ല. അയാളെക്കൊണ്ട് അത് മുഴുമിപ്പിക്കാന്‍ എന്‍റെ മനസ് അനുവദിച്ചില്ല. വാര്‍ധക്യം ഒരു അഭയമാണെന്നും വിശ്രമമാണെന്നും മാത്രമേ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ.. ആരോടും ഒന്നും ആവശ്യപ്പെടാതെ ആരോടും ഒന്നും പറയാനില്ലാതെ, ചിലര്‍. പ്രതിഫലനങ്ങളില്‍ പ്രകൃതിയുടെ കനിവ് മാത്രം പ്രതീക്ഷിക്കുന്നവരും ഏറെയുണ്ടെന്ന് തോന്നിച്ച നിമിഷങ്ങള്‍. വാചാലതയുടെ പൂര്‍ണത മൗനമാണ്. സാന്ത്വന വാക്കുകള്‍ കടം കൊള്ളാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. പറയാനായി ഒന്നുമില്ല. കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പ് തീരുന്നത് ഒരു തെങ്ങിന്‍തൈയിലോ, പ്ലാവിന്‍ തൈയിലോ മാത്രമാണെന്ന് മനസ്സ്, തലച്ചോറിനോട് ആണയിട്ട് പറഞ്ഞ നിമിഷങ്ങള്‍. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കരുതിയ അന്പതിന്‍റെ നോട്ടും ചേര്‍ത്ത്, പാന്റ്സില്‍ നിന്ന് പേഴ്സ് എടുത്ത് ഉമ്മറത്ത്‌ വച്ച് ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.

Srishti-2022   >>  Short Story - Malayalam   >>  ജം

Abhishek SS

Acsia Technologies

ജം

രാകി മൂര്‍ച്ച കൂട്ടിയ ക്ഷൗരക്കത്തിഅരയില്‍ കെട്ടിയ പച്ച ബെല്‍റ്റിന്‍റെ തുഞ്ചത്ത് തലോടിച്ച് പപ്പുവാശാന്‍ വേല തുടര്‍ന്നു. മംഗലത്തെ കുഞ്ഞിരാമന്‍ വൈദ്യരുടെ ഇടത്തേച്ചെവിയുടെ കടുക്കനില്‍ താളത്തിലൊന്ന് പിടിച്ച്കണ്ണ് മേല്‍പ്പോട്ടാക്കി മനസ് കൊണ്ട് പവന്‍റെ തൂക്കം അളന്നു. 

 “സൂക്ഷംകാല്‍ പവന്‍”.  

ക്ഷൗരഗതിയിലെ മന്ദതയും, കടുക്കനിലെ അസാമാന്യ തട്ടും തിരിച്ചറിഞ്ഞ വൈദ്യര്‍ ഒന്ന് മൂളി-

“ങ്ങും..ന്താ...” 

പപ്പുവാശന്‍ കത്തിയിലേക്ക് മെയ്യും മനസും തിരികെ വിളിപ്പിച്ച് മറുമൂളല്‍ മൂളി.

“ഓ..ഒന്നൂല്ലാ വൈദ്യരേ...അടയ്ക്കാ കാച്ച് ചിരിച്ച് നില്‍ക്കുവാ..”

കത്തിയ്ക്ക് നല്ല ബഹുമാനം കൊടുത്തുകൊണ്ട് തന്നെഇടം കണ്ണ് മേല്പ്പോട്ട് ചരിച്ച് പപ്പുവാശാനോടായി-

“അതിന് നിനക്കെന്താടാ? അടക്കയാകുമ്പോ പൂക്കും കായ്ക്കും!!”.

വൈദ്യന്‍ കത്തി ഇച്ചിരി താഴേക്ക് പായിച്ച്തൊണ്ടയ്ക്ക് മേലെ തലോടി.

“കുരുമുളകും ചൊകന്നു നില്‍പ്പുണ്ട്... പിന്നെ തെക്കേ പറമ്പിലെ ഇരട്ടത്തലയന്‍ വരിക്ക ചക്ക മൂക്കിലെ പൂട വിറപ്പിച്ചങ്ങനെ നില്‍പ്പാ... 

ഇന്ന് പോകുമ്പോ അടിയന്‍???”.

അതും പറഞ്ഞ് വൈദ്യര്‍ തൊണ്ടക്കുഴിയിലെ തല പൊക്കിയ ഈര്‍ച്ച രോമങ്ങളില്‍ കത്തി കൊണ്ട് ആഞ്ഞുഴിഞ്ഞു.

മറുപടി വളരെ പെട്ടെന്നായിരുന്നു..    

“ആയിക്കോ ആയിക്കോ...”.

പിന്നെ എണ്ണിക്കൊണ്ട് നാല് മിനുട്ടില്‍ വൈദ്യരുടെ മുഖം മാര്‍ബിള്‍ ആയി.

കാരക്കല്ല് വെള്ളത്തില്‍ മുക്കിപപ്പുവാശാന്‍ വൈദ്യരുടെ മുഖവടിവിന് മെഴുകിന്‍റെ മാറ്റ് പകര്‍ന്നു.

ആശാന്‍പോകും വഴി രണ്ട് കുല അടയ്ക്കയും ഒരു കൈ കുരുമുളകുംഒരു സ്വയമ്പന്‍ വരിക്ക ചക്കയും തോളത്ത് കയറ്റിതോടിലേക്ക് നടന്നിറങ്ങി.

വൈദ്യര്‍ കഴുത്തിന്‌ ചുറ്റും കൈപ്പത്തിയോടിച്ച് ഭരദൈവങ്ങളെ നീട്ടി വിളിച്ച്കുളക്കടവിലേക്ക് നടന്നു.

“വേറെ ഒരുത്തരേം പേടിക്കണ്ടാ.. പക്ഷെ ഇവരെ ഭയക്കാണ്ട് പറ്റുവോ... തൊണ്ടക്കുഴിയിലല്ലേ കത്തി ശിവ..ശിവാ...”

ഇതെല്ലാം കണ്ടുകൊണ്ട്, ഉമ്മറത്തെ ചെമ്പന്‍ തൂണില്‍ ചാരി നിന്ന പെങ്ങള്‍ദേവുക്കുട്ടിയുടെനുണക്കുഴി തെളിഞ്ഞ മുഖത്തെ പാതി പൊതിഞ്ഞ ചിരി മറച്ചുകളഞ്ഞു.

ആഴ്ചയില്‍ രണ്ട് തവണയുള്ളപച്ച ബെല്‍റ്റിന്‍റെ വാലില്‍ തൂകിയപാറപ്പൊടിയില്‍ ഉരസുന്ന കത്തിനാവിന്‍റെ പരുപരുത്ത ശബ്ദത്തിന് പതിയെപ്പതിയെ ഒരു താളമുള്ളതായി ദേവുക്കുട്ടിക്ക് തോന്നി തുടങ്ങിയ ഒരു ചൊവ്വാഴ്ച്ച. മാസത്തില്‍ ആറോ ഏഴോ മാത്രം നടന്നിരുന്ന ക്ഷൗരക്രീയ ഇപ്പോള്‍ പത്തും പന്ത്രണ്ടും തവണയായി.

“പപ്പുവേഇന്ന് ചൊവ്വയല്ലേചൊവ്വയ്ക്ക്‌ വെട്ടിയാല്‍ നേരെ ചൊവ്വേ ആകുവോ?”

വൈദ്യര്‍കിറിക്ക് താഴെ തലപൊക്കിയ വെളുത്ത കുറ്റിരോമങ്ങള്‍ തലോടികോക്കത് നടയ്ക്ക് അരികിലായി നിന്ന പപ്പുവശാനെ നോക്കിചോദിച്ചു.

“പണ്ടത്തെപ്പോലല്ലല്ലോ വൈദ്യരേകത്തിക്ക് മൂര്‍ച്ച കൂടിയാല്‍കിളിര്‍ക്കുന്ന രോമത്തിന്റേം മൂപ്പ് കൂടും ന്നാ...”. അതും പറഞ്ഞാശാന്‍ പിന്‍കഴുത്ത് തടവി.

പത്തായപ്പുരയുടെ ഓടാമ്പല്‍ തള്ളി നീക്കുന്നതിനിടയില്‍വൈദ്യര്‍ചെവിക്കുഴിക്ക് അരികിലായിഞാറ് മുളച്ച പോലെ നിന്നിരുന്ന നീളന്‍ മുടി ചുരുട്ടി പറഞ്ഞു.     

“ശരിയാഎന്നാ... നീ പണി തുടങ്ങിക്കോ...”.

ചെന്തെങ്ങിന്‍റെ ചോലയില്‍കിഴക്കോട്ട് നോക്കിവേപ്പില്‍ പണിത കസേരയിട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ ഇരുന്നു. തെറ്റുടുത്ത ബാലരാമപുരം കൈത്തറി ഒറ്റമുണ്ട്. വയറിന് മുകളിലേക്ക് വലിച്ച് കയറ്റി ഒന്ന് മുറുക്കി. പപ്പുവശാന് മുന്നില്‍ തലയൊന്ന് ചെറുതായി കുനിച്ചു.  

കത്തി രാകി മിനുക്കുന്ന സമയത്ത് എന്തോ ഓര്‍ത്തത് പോലെ വൈദ്യര്‍ പറഞ്ഞു- 

“ങ്ങ്ഹാ...നിനക്ക് ചൊവ്വ മുടക്ക് പോലെഅകത്തൊരാള്‍ ഇരിപ്പുണ്ട്.. അവള്‍ക്കും മുടക്ക് ചൊവ്വയാ..”

പെട്ടന്ന്പിന്നിലേക്ക് തിരിഞ്ഞ പപ്പുവാശന്‍റെ നോട്ടമെത്തുന്നതിന് മുന്‍പേതൂണിന്‍റെ മറ പറ്റി നിന്നിരുന്ന രണ്ട് കണ്ണുകള്‍ പിന്‍വലിഞ്ഞിരുന്നു.      

ഇത്തവണ പറമ്പിലെ മൂവാണ്ടന്‍ മാങ്ങയെപ്പറ്റിയോവളപ്പിലെ പൂങ്കള്ളി വഴക്കുലയെപ്പറ്റിയോ പപ്പുവാശന്‍ മിണ്ടിയില്ല. വൈദ്യരോട് എന്തോ പറയണം എന്നുണ്ടായിരുന്നു. നെഞ്ച് തട്ടി വന്ന വാക്കുകളെ തൊണ്ടക്കുഴി ഉമിനീരിട്ട് മൂടിക്കളഞ്ഞു.  

“ആയ കാലത്ത് തൊട്ടും തൊടാതെയും നോക്കിയും നോക്കാതെയും രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്കറിയോ ചില രോഗങ്ങള്‍ക്ക് പച്ചവെള്ളമാണ് മരുന്ന്!. ചിലതിന് ഉപ്പും. മാന്തളിരില ചുണ്ണാമ്പില്‍ മുക്കിയൊരു വേലയുണ്ട്വാതത്തിന് പഷ്ടാ..പറഞ്ഞിട്ടെന്താ ഒരനന്തരവന്‍ ഇല്ലാണ്ട് പോയില്ലേ...ചൊല്ലിക്കൊടുക്കാന്‍... ചോവ്വേം വ്യഴോം ഒന്നും ഇല്ലാന്ന് പറഞ്ഞ ഒരു നാസ്തികനായിരുന്നു അവളുടെ സംബന്ധക്കാരന്‍. താലി കെട്ടി നാഴിക കഴിഞ്ഞില്ല. കോക്കത് നടയില്‍ ഇടത് കാല്‍ വച്ചാ കേറിയേ...ചിറ കഴിഞ്ഞ് പാലം കടന്ന് ഞാന്‍ ഓടിയെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നുഎല്ലാം... ചിലത് ദൈവം ചെയ്യിക്കണതാ...ചെയ്യുന്നവര്‍ പഠിക്കാന്‍...വേറെ ചിലത് കാണണോര്‍ക്കും... ങ്ങും..ചിലര് പഠിക്കും...വേറെ ചിലര് വീണ്ടും വീണ്ടും പഠിച്ചോണ്ടന്നേ കാലം തീര്‍ക്കും. വാഴക്കല്യാണം തീര്‍ക്കേണ്ട ദോഷം അയാളിലൂടെ തീര്‍ന്നൂന്ന് പറയാന്‍ ദണ്ഡം ഉണ്ട്..ങ്ങും.. താന്‍ പോകുമ്പോചിറ കഴിഞ്ഞ് ചീവീട് കരയണുണ്ടോന്നു നോക്കുക...ഉണ്ടേല്‍ ഒന്ന് ഓരിയിട്ടേര്... വേറൊന്നിനും അല്ല...ഉച്ച തിരിഞ്ഞ് അസാധ്യമായി കൂമന്‍ കൂകുന്നത് കേട്ടു...നാളെ രാവിലെ പാല്‍ വേണ്ടി വരില്ലാന്നൊരു തോന്നല്‍..അരത്തുടം വേണ്ടാ... കാല്‍ മതി എന്ന് കറവക്കരനോട് പറഞ്ഞേച്ചു പൊക്കോളൂ.”

ഇത്രയും പറയുന്നതിനകം തന്നെ പപ്പുവാശന്‍ വേല തീര്‍ത്തിരുന്നു.

നാസികാസ്ഥിക്ക് മുകളിലെ വിയര്‍പ്പ് ഒപ്പിതിരിഞ്ഞു നടക്കുന്നതിനിടയില്‍ വൈദ്യര്‍ ആരോടെന്നില്ലാതെ പറഞ്ഞു- 

“കിഴക്കൂന്ന് ഒരു കൂട്ടര് വരും ന്നാ ഗൗളി പറഞ്ഞെ...അവരെന്തായാലും ഞാന്‍ നോക്കിയാല്‍ തീരണ വ്യധിക്കാരല്ലാ ന്ന് തോന്നണു. അതോ എനിക്ക് നോക്കാന്‍ തരപ്പെടാത്തതാണോ?. അറിയില്ല..”

പപ്പുവാശന്‍ മിണ്ടിയില്ല. തന്‍റെ സ്ഥിരം കുസൃതിത്തരങ്ങള്‍ക്ക് കൂട്ടം വയ്ച്ച് നില്‍ക്കുന്ന ആളാണ്,മീനച്ചൂടില്‍ പുളി പൊട്ടുന്നത് പോലെ അത് പറഞ്ഞത്.

അന്ന് രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. കയറ്റു പായത്തലയ്ക്കല്‍ ക്ഷൗരക്കത്തി വയ്ക്കുന്നതിന് മുന്നേ വെള്ളാരക്കല്ല് കൊണ്ടുള്ള മിനുസപ്പെടുത്തല്‍. ഓരോ തവണ കത്തിത്തല തിളങ്ങുമ്പോഴും ആരുടെയോ മുഖം തെളിഞ്ഞു വരുന്നത് പോലെ തോന്നി അയാള്‍ക്ക്.

എന്ത് തന്നെ സംഭവിച്ചാലും പിറ്റേന്ന് വൈദ്യരോട് പറയണമെന്ന് കരുതി അയാള്‍ കിടന്നു.

പിറ്റേന്ന് ഇട്ടിവിര മുതലാളിക്ക് മുണ്ഡനക്രീയ നടത്തുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത്.

“കൊത്തിയവനെ വിളിച്ച് വരുത്തിവിഷമിറക്കിക്കുകകൊടിയ കര്‍മം തന്നെ. ചെയ്ത ദോഷം തന്നെയാ വൈദ്യരെ വീഴ്ത്തിയത്”- വാര്‍ത്ത‍ കേട്ടയുടനെ ഇട്ടിവിര അനുതപിച്ചു. പാതി വടിച്ച തല അതേപടി നിറുത്തി പപ്പുവാശന്‍ അങ്ങാടിക്കടയിലേക്ക് ഓടി.  

പൂവും മാവിറകും ചാക്കിലാക്കി പപ്പുവാശന്‍ മംഗലത്തേക്ക് ഓടി. ഏഴ് നാള്‍ക്കുള്ളില്‍ ഭൂമിദേവിയെ തണുപ്പിച്ചു കൊള്ളാം എന്ന വാക്കില്‍ വൈദ്യരെ ഉണക്ക തൊണ്ടിന്മേല്‍ കിടത്തി. തലയ്ക്കല്‍ ഊന്നിയ ചെറു ചേമ്പില്‍വെള്ളം തൂകി ദേവുക്കുട്ടി ഏങ്ങലടിച്ച് അകത്തേക്ക് ഓടിപ്പോയി. അവസാന മാവിറകും വൈദ്യരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച്‌ പപ്പുവാശന്‍ ഒന്ന് നോക്കി.

ദോഷങ്ങള്‍ ഒത്തിരിയുള്ള തറവാടാണ്. വിഷഹാരിയായിരുന്നു വൈദ്യര്‍. ദൂര ദേശങ്ങളില്‍ നിന്ന് തന്നെ പലരും ചികിത്സക്കായി എത്തിയിരുന്നു. ആകെയുള്ളത് ഈ പെങ്ങളാണ്. പ്രകൃതിയും അതിന്‍റെ നിയമങ്ങളും നോക്കാതെയുള്ള ചില ചികിത്സകള്‍ചില കര്‍മങ്ങള്‍അതിന്‍റെ ഫലമാണ് ആ കുടുംബത്തിന്‍റെ ശാപം എന്ന് പലരും പറഞ്ഞു നടന്നു.

ഒന്നരമാസം കഴിഞ്ഞു.

നടവഴിയില്‍ ചെറു പുറ്റുകള്‍ കണ്ടു തുടങ്ങി. കിണറിനു ചുറ്റും പതിവില്‍ കൂടുതല്‍ തവളകളും എലികളും പെറ്റ് പെരുകി. വീടിന്‍റെ ഉത്തരത്തില്‍ കടന്നല്‍ കൂട് കെട്ടി. അകത്ത് ദേവുക്കുട്ടി എന്നൊരാള്‍ ജീവനോടെ ഉണ്ട് എന്ന് തന്നെ തോന്നാത്ത വിധം വീടും പരിസരവും നശിച്ചു കൊണ്ടേ ഇരുന്നു. എല്ലാ ദിവസവും രാവിലെ ആ വഴി പോകാറുണ്ടെങ്കിലും പപ്പുവാശന്‍ അവിടെ കേറിയില്ല.  

കടന്നലിന്‍റെ കൂട് ഏതാണ്ട് ഒരു കൂഴച്ചക്കയോളം വലുപ്പത്തില്‍ വളര്‍ന്നിട്ടുണ്ട്. മറ്റൊന്നാലോചിക്കാതെ,തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത്തോട്ടുവക്കിലെ ചേറ് മുങ്ങിയ വെള്ളത്തില്‍ ഒന്ന് പരത്തി, ഇരു കൈയും വീശി കടന്നല്‍ക്കൂട്ടില്‍ ചേര്‍ത്തൊന്നു പിടിച്ചു. ചില ഞെരുക്കങ്ങള്‍... മൂളലുകള്‍. ചീറ്റലുകള്‍. തോര്‍ത്തിന്‍റെ നിറം മാറി വരുന്നുണ്ട്. എല്ലാം ചത്ത ലക്ഷണം ഇല്ല... കാട്ടു കടന്നല്‍ ആണ്..വീറും മൂപ്പും കൂടും... കൂട് കുറച്ചു നേരത്തിനുള്ളില്‍ ചതഞ്ഞ തൊണ്ട് പോലെ നിലത്തു വീണുരുണ്ടു.

ഒരു മലക്കം മറിച്ചിലില്‍ പപ്പുവാശാനും നിലത്ത്.

മുഖത്ത് കുത്തി നില്‍ക്കുന്ന കടന്നലുകളെ അയാള്‍ ആവതും അകറ്റിയോടിക്കാന്‍ ശ്രമിച്ചു. മുഖം നീലിച്ചു. കണ്ണുകള്‍ തടിച്ചു വീര്‍ത്തു. അയാള്‍ മുഖം നിലത്തിട്ടുരച്ചു.

കാലില്‍ തടഞ്ഞ പഴയൊരു മണ്ണെണ്ണ വിളക്ക്. ഉടുമുണ്ട് ഊരിഅതില്‍ മണ്ണെണ്ണയൊഴിച്ച് ആഞ്ഞു വീശിഅരയില്‍ കരുതിയ തീപ്പെട്ടി കൊള്ളി ഒന്നുരസി. ചോരയൊലിച്ചിറങ്ങിയ മുഖത്ത് പടര്‍ന്ന നീലിമ കഴുത്തിലേക്ക് വ്യാപിച്ചു. പോരാളികള്‍ കരിഞ്ഞു നിലത്ത് വീണു.

ആള്‍ക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്.. പലരും അടക്കം പറയുന്നുണ്ട്.

“മുന്തിയ ഇനമാ... രാവ് താണ്ടൂലാ.. കട്ടായം.”

“അല്ലെദോഷമുള്ള മണ്ണാ... എന്തൊക്കെ ചെയ്താ കുഞ്ഞിരാമന്‍ പോയതെന്ന് ആര്‍ക്കറിയാം... കന്നിക്കോണിലെ പനയില്‍ പട്ടു ചുറ്റിയ ആണി കണ്ടവരുണ്ട്... അപ്പൊ പിന്നെ മണ്ണില്‍ കാലു കുത്തിയാല്‍ തന്നെ ഉറപ്പാ...”. 

അതും പറഞ്ഞു നാട്ടുകാരില്‍ ഒരാള്‍ പിന്തിരിഞ്ഞു തുപ്പി.

“ബ്രഹ്മചാരിയാണ് എന്നൊരു കൂട്ടര്‍..നാലും അഞ്ചും സംബന്ധം ഉണ്ട് എന്ന് ചിലര്‍...പക്ഷെ ഈ തായ് വഴിയില്‍ കര്‍മം കാക്കാന്‍ വേറെ ആന്തരി ഇല്ലല്ലോ..വൈദ്യര്‍ മുശടനാണേലും നാടിന് നല്ലവനായിരുന്നു. അല്ല ഈ ആശാന് ഇതെന്തിന്‍റെ കേടായിരുന്നു... ഈ വഴി  വന്നുകൂടാന്നറിഞ്ഞിട്ടും!!!”.

അതിനെ പിന്താങ്ങിയും മറു ചൊല്ല് പറഞ്ഞും ആള്‍ക്കാര് വന്നും പോയും ഇരുന്നു...

ഏതാനും നിമിഷങ്ങള്‍.

ചിതല് തിന്ന ഓടാമ്പല്‍ പതിയെ ഞെരങ്ങി നീങ്ങി.

ചെറുതായി ജടപിടിച്ച മുടിയിഴകള്‍. ചുവന്ന കണ്ണുകള്‍. കൈത്തലത്തില്‍ പച്ച നിറം. മുറ്റത്തും വേലിമേലും നിന്നിരുന്ന ആള്‍ക്കാര്‍ കാലുകള്‍ പിന്നോട്ട് നീക്കി.

പച്ച നനച്ച കൈത്തലത്തില്‍ എന്തോ ഞെരിഞ്ഞമര്‍ന്നു.

നിലത്ത് കിടന്ന പപ്പുവശാന്‍റെ തലയൊന്ന്ചരിപ്പിച്ച് വീണ്ടും ആ കൈ മുറുകി.

അയാളുടെ ചുണ്ട് നനയും വിധം കുഴമ്പ് രൂപത്തില്‍ ഒരു ദ്രാവകം അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാളുടെ അണ്ണാക്കിന്‍റെ നനുത്ത പിന്‍ഭാഗം കടന്ന് അരിച്ചിറങ്ങി. അയാളൊന്ന് ചുമച്ച് തുപ്പി.

പുരികങ്ങളിലെ തടിപ്പ് വക വയ്ക്കാതെ അയാളൊന്ന് കണ്ണ് തുറന്നു.

നിലത്ത് കിടന്ന തോര്‍ത്ത് അരയില്‍ ചുറ്റിഒന്നെണീറ്റു.

മുന്നിലായി ഒരു സ്ത്രീ രൂപം നില്‍പ്പുണ്ട്. അവള്‍ ഒന്ന് തിരിഞ്ഞു.

പപ്പുവാശാന്‍റെ അരയില്‍ നിന്ന് വീണ ക്ഷൗരക്കത്തിയില്‍ ഇപ്പോള്‍ പച്ചിലക്കറയുണ്ട്. മുറുകെ പിടിച്ച ആ കത്തിഅയാള്‍ക്ക് നേരെ നീട്ടിദേവൂട്ടിഒന്ന് മൂളി.

ഉമ്മറത്തെ പൊടി തൂകിയ കസേരകുളക്കടവിലേക്ക് എടുപ്പിച്ചു.

“ജട മുറിയണം...ചോര പൊടിയരുത്... ഇന്ന് സന്ധ്യക്ക് മുന്നേ ഒരു കൂട്ടര് വരും... വടക്കൂന്നാ...ചന്ദ്രന്‍ തെളിയണ മുന്നേ തീരേണ്ട കര്‍മ്മമാണ്... ചിറ കടന്ന് അപ്പുറം എത്തുമ്പോഴേക്കും ഒന്ന് ഉറക്കെ ഓരിയിടണം... അറിയാനാണ്വരമ്പിന്‍റെ ഘനം....വരുന്നോരുടെ വേഗവും...”.

ദേവൂട്ടിയുടെ കൈയ്യില്‍ നിന്ന് കത്തി വാങ്ങിപപ്പുവാശാന്‍ പതിയെ പച്ച ബെല്‍റ്റിലേക്ക് കൈ നീട്ടി.

അപ്പോഴും അയാള്‍ക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു... അയാള്‍ മിണ്ടിയില്ല.

Subscribe to Acsia Technologies