Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ഭ്രാന്തി

Jayakrishnan M

UST Global

ഭ്രാന്തി

സമയം രാവിലെ ഒന്പതുമണിയായിട്ടുണ്ടാവും സാരിയുടെ കോന്തലകൊണ്ടു തലമൂടിയ ഒരു സ്ത്രീയാണ് കണ്ണൂർ സബ്ജയിലിന്റെ മുന്നിൽ റെജിസ്റ്ററിൽ പേര് എഴുതുന്നത്. അഞ്ജന വർമയെ കാണാനാണ് വന്നിരിക്കുന്നത്. ജയിൽ നമ്പർ 9 തടവുപുള്ളിയെ വിളിക്കാനായി രാജമ്മ മാഡത്തെ ഏർപ്പാടാക്കിയിട്ടുണ്ട് . അഞ്ജന വിസിറ്റിംഗ് റൂമിൽ എത്തിയിട്ടുണ്ട് . അഞ്ജനയുടെ അമ്മയാണ് വന്നിരിക്കുന്നത്. കുറെ സമയം തന്റെ മകളെ തന്നെ നോക്കി നിന്നിട്ടു അവർ തിരിഞ്ഞു നടന്നു. കണ്ണിലെ കണ്ണുനീരൊക്കെ വറ്റിപ്പോയിട്ടുണ്ടാവണം. ഒരു തുള്ളി പോലും കാണാനില്ല. കരഞ്ഞു മടുത്ത കണ്ണ് , വിളറിവെളുത്ത മുഖം. അഞ്ജനയും തന്റെ നിർവികാരമായ മുഖഭാവത്തിൽ തന്റെ സെൽ ലക്ഷ്യമാക്കി തിരിച്ചു നടക്കുകയാണ്. ജയിലിനോട് തൊട്ടടുത്തായി ഒരു കാവ് ഉണ്ട് , ചിലദിവസങ്ങളിൽ അവിടെ തെയ്യം തുള്ളൽ ഉണ്ടാവാറുണ്ട്. അതിന്റെ കാലിലെ തളയുടെ ശബ്ദവും ചിലപ്പോഴൊക്ക അഞ്ജനയെ അസ്വസ്ഥയാക്കാറുമുണ്ട്. ഇന്ന് ജയിലിൽ സ്ത്രീ സുരക്ഷാ കാമ്മീഷന്റെ നേതൃത്വത്തിൽ കലാപരിപാടികളും മറ്റുമായിരുന്നു. എല്ലാം കഴിഞ്ഞു സഹതടവുകാരോക്കെ മയക്കത്തിലേക്ക് നീങ്ങിയപ്പോഴും ഇന്ന് കോലം തുള്ളൽ ഇല്ലായിരുന്നിട്ടു കൂടി അവൾക്കു ഉറങ്ങാൻ കഴിയുന്നില്ല. വിദൂരതയിൽ ജയിലിന്റെ വലിയ മതിലിനോട് ചേർന്നു സ്ട്രീറ്റ്‌ലൈറ്റിൽ ഈയാംപാറ്റകൾ വട്ടമിട്ടു പറക്കുന്നുണ്ട്. ചെവിയോർത്താൽ ഒരു കുഞ്ഞിറ്റിന്റെ കരച്ചിൽ കേൾക്കാം. വിശന്നിട്ടു കരയുന്നതാണെന്നു ഉറപ്പാണ്. ജയിലിലേക്ക് അവളെ കൊണ്ടുവന്നപ്പോൾ തന്നെ ജയിലിന്റെ മതിലിനോട് ചേർന്ന ഒരു കുടിലിൽ ഒരു ഭ്രാന്തിയെ അവൾ കണ്ടിരുന്നു. അവൾക്കു ആരോ സമ്മാനിച്ച കുട്ടി ആയിരിക്കാം, വിശന്നു കരയുന്നുണ്ടാകുക. മൂന്നു വർഷമായി അഞ്ജനയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നവരാണ്. എന്താണ് കാരണം എന്ന് അവൾക്കു ഇപ്പോഴും അറിയില്ല . വളരെ സന്തോഷമായി കഴിഞ്ഞവർ എന്തിനാണ് പെട്ടെന്ന് പിണങ്ങിയത് എന്ന് അവൾ അവളോട്‌ തന്നെ പലപ്പോഴും ചോദിച്ചുകൊണ്ടിരുന്നു. അമ്മയോട് ചോദിച്ചാൽ കരച്ചിൽ അല്ലാതെ ഒന്നും ഉണ്ടാക്കാവില്ല എന്നവൾക്കറിയാം . അതുകൊണ്ടു ചോദിക്കുകയും ഇല്ല . വിശിഷദിവസങ്ങളായ പിറന്നാൾ, ഓണം, വിഷു ഒക്കെ വരുംപോൾ അവളും അനിയനും അച്ഛനെ കാണാൻ പോകാറുണ്ട്. അച്ഛൻ ഇപ്പോഴും താമസിക്കുന്നത് വൃദ്ധസദനം എന്ന് വിളിക്കാവുന്ന ഒരു സ്ഥലത്താണ്. പെൻഷൻ ഉള്ളതുകൊണ്ട് അച്ഛന് അതിനുള്ള വക കണ്ടെത്താൻ പ്രയാസവുമില്ല. ഞങ്ങളുടെ ചെലവ് നടത്താനുള്ള പൈസ ഇപ്പോഴും അച്ഛൻ തരാറുണ്ട്. അമ്മയും ഗവണ്മെന്റ് പ്രെസ്സിൽ പ്രൂഫ് റീഡർ ആണ്. ഇതുകൊണ്ടൊക്കെ ജീവിതത്തിൽ ഒരു പ്രയാസവും അനുഭവിക്കാതെയാണ് അവൾ വളർന്നത്. വളരെ സന്തോഷകരമായ ജീവിതം. അന്ന് കൊണ്ടോട്ടി പാലത്തിന്റെ അടുത്തുള്ള ഗവണ്മെന്റ് മലയാളം മീഡിയം സ്കൂളിൽ ആണ് അവളും അവളുടെ അനിയൻ അജിത്തും പഠിച്ചിരുന്നത്. എട്ടാം ക്ലാസ്സിലാണ് അഞ്ജന പഠിക്കുന്നത് അനിയൻ നാലാം ക്ലാസ്സ്‌സിലും. മിക്കവാറും വീട്ടിൽ പുട്ടും കടലയും അല്ലെങ്കിൽ പുട്ടും പഴവും ആയിരിക്കും. അന്നും പതിവുപോലെ അവൾ സ്കൂളിലേക്ക് പോയി. സ്കൂളിലേക്കുള്ള നടത്തത്തിൽ അനിയനും അവളും ഒരുപാട് സംസാരിച്ചുകൊണ്ടാണ് പോകുന്നത്. എന്താണെന്നറിയില്ല അവൾക്കു ഇന്ന് അനിയനോട് സംസാരിക്കാനോ,, എന്തിനു സ്കൂളിൽ പോകാൻ പോലും മടി. സ്കൂളിലെത്തി ഡെസ്കിൽ മുഖം പൊത്തി അവൾ കിടന്നു. പ്രാർത്ഥനക്കായി ഫസ്റ്റ് ബെൽ അടിച്ചപ്പോഴാണ് തൊട്ടുപുറകിൽ ഇരിക്കുന്ന കൂട്ടുകാരി അവളുടെ വെളുത്ത ചുരിദാറിലെ ചുവന്ന കറ കണ്ട് അവളെ അറിയിച്ചത്. അമ്മയുടെ തിരക്കുകൊണ്ടാവണം ഇതിനെ കുറിച്ചൊന്നും അവൾക്കറിയില്ലായിരുന്നു. സ്കൂളിലെ ടീച്ചർ അവളെയും അനിയനെയും കൊണ്ട് വീട്ടിൽ വന്നു അമ്മയെ കാര്യം ധരിപ്പിച്ചു. ഇത്രയും നാൾ അവളും, അനിയനും, അമ്മയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത് . പക്ഷെ അവളിലേക്ക്‌ ഹോർമോൺ എന്നൊരു പുതിയ ആൾ കൂടി എത്തിയ വിവരം പതിയെ അവൾ മനസിലാക്കി. കുട്ടിയിൽ നിന്നും ഒരു സ്ത്രീയിലേക്കു ഉള്ള മാറ്റം ഉൾകൊള്ളാൻ കഴിയാവുന്നതിനും അപ്പുറമായിരുന്നു. നമ്മുടെ എല്ലാം ജീവിതത്തിൽ ഒരു കുഞ്ഞു സ്ലിപ് ഉണ്ടാവാറുണ്ട് . ഒരു നിമിഷത്തേക്കെങ്കിലും. അതുപോലെ അവൾക്കും ഉണ്ടായി. നമ്മളാരും ആഗ്രഹിച്ചിട്ടല്ല തെറ്റിവീഴുന്നത് . പക്ഷെ അതിന്റെ അനന്തരഫലം അതി രൂക്ഷമായിരിക്കും. പ്രത്യേകിച്ചും സ്ലിപ് ഉണ്ടാവുന്നത് മനസിനാണെങ്കിൽ വളരെ പ്രയാസകരം ആയിരിക്കും. എല്ലാ മാസവും ഈ ദിവസങ്ങളിൽ അവൾക്കു നല്ല രീതിയിൽ മൂഡ്‌സ്വിങ് ഉണ്ടാകാൻ തുടങ്ങി. അപ്പോഴൊക്കെ വലിയ ശബ്ദങ്ങൾ , രൂക്ഷഗന്ധങ്ങൾ ഇവയൊക്കെ അവളെ ഭ്രാന്തിക്ക് സമമാക്കി. അമ്മയാണെങ്കിൽ അതിനെ വലിയ കാര്യമാക്കി എടുത്തിട്ടുമില്ല. അവളോട്‌ കയർത്തു പറയാറുണ്ട് ഞങൾ പെണ്ണുങ്ങൾക്കെല്ലാം ഇതൊക്കെ ഉള്ളതാണ് നിനക്ക് മാത്രം എന്താണ് ഇത്ര അഹങ്കാരം എന്നൊക്കെ. മാസത്തിൽ അഞ്ചു ദിവസങ്ങളിൽ അവൾ സ്ഥിരമായി സ്കൂളിൽ വരാതെയായി, വരാൻ പറ്റാതെയായി എന്ന് വേണം കരുതാൻ. നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഇതൊക്കെ ഇപ്പോഴും നാണക്കേടല്ലേ, മറ്റുള്ളവരുടെ അടുത്ത് പറയാനും അതിന്റെ സൊല്യൂഷൻ കണ്ടെത്താനും. ആ അമ്മയും വിശ്വസിച്ചു, ഒരു കല്യാണവും കുഞ്ഞും കുടുംബവും ഒക്കെയാകുംപോൾ ഇതൊക്കെ അങ്ങ് മാറുമെന്ന്. നമ്മുടെ നാട്ട്ടിൽ എല്ലാത്തിനും ഉള്ള സൊല്യൂഷൻ ആണല്ലോ കല്യാണം. അങ്ങനെ ഈ അമ്മയും കാത്തിരുന്നു മോൾക്ക്‌ പതിനെട്ടു വയസ്സാകാൻ. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു . പത്താം ക്ലാസ് ഫുൾ A+ കൂടി പാസ്സായി , അവിടെ തന്നെയുള്ള +2 ക്ലാസ്സിൽ അഡ്മിഷനും കിട്ടി. പക്ഷെ മുൻപേ പറഞ്ഞ സ്ലിപ് ഇപ്പോഴും നല്ല രീതിയിൽ ഉണ്ട്. ആ സമയങ്ങളിൽ അമ്മയ്ക്കും അനിയനും അവളുടെ അടുത്ത് പോകാൻ കൂടി ഭയമാണ് . അമ്മയും അനിയനും ഒക്കെ ശബ്ദം കുറച്ചു സംസാരിക്കാൻ പഠിച്ചു . വലിയശബ്ദങ്ങൾ ഉണ്ടായാൽ അത് ഒഴിവാക്കാൻ അവർ കഠിനമായി പരിശ്രമിക്കാനും തുടങ്ങി. എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന ഒരു അവസ്ഥ. നാട്ടുകാരൊക്കെ അവരുടെ ശത്രുക്കൾ ആയി . അവർക്കു അവരുടെ കാറിന്റെ ഹോൺ മുഴക്കനോ അവരുടെ കുട്ടികൾക്ക് ഉറക്കെ ഒന്ന് കരയാനോ പറ്റാത്ത അവസ്ഥ . അടിയന്ദിരവസഥ കാലത്തെ പോലെയുള്ള നിയമം നടപ്പിലാക്കാനുള്ള ഒരു നെട്ടോട്ടം. നാട്ടിലൊക്കെ അവരെ എല്ലാവരും ഇന്ദിരാഗാന്ധി എന്ന് വിളിക്കാൻ തുടങ്ങി. പതിയെ പതിയെ അവളുടെ പഠിത്തത്തെയും ഇത്തരം പ്രശനങ്ങൾ ബാധിക്കാൻ തുടങ്ങി. +2 ജയിക്കാൻ അവൾക്കു കഴിഞ്ഞില്ല. അപ്പോഴും അമ്മക്ക് കല്യാണം എന്നൊരു സൊല്യൂഷൻ ഉള്ളതുകൊണ്ട് മുന്നോട്ടുപോയി. ഡിഗ്രി ഒന്നും ചെയ്യാൻ നിന്നില്ല , വീട്ടുജോലിയൊക്കെ നന്നായി അവളെ പഠിപ്പിച്ചു. അങ്ങനെ അമ്മയുടെ മനസിലുള്ള ഒരു പെൺകുട്ടിയായി അവൾ മുന്നോട്ടുപോയി. ഇന്ന് അവളുടെ കല്യാണമാണ്, അമ്മയുടെ കണ്ണിൽ അവളുടെ എല്ലാ പ്രശനങ്ങളും മാറുന്ന ദിവസം. അച്ഛനും വന്നിട്ടുണ്ട് . താമസം പക്ഷെ അച്ഛന്റെ അനിയന്റെ വീട്ടിൽ ആണ്. എണ്ണൂറു ആൾക്കാരെങ്കിലും ഉണ്ടാവണം കല്യാണത്തിന്. കൊടുത്ത നൂറു പവനും എല്ലാവരും കാണുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ 'അമ്മ ഇടക്കിടെ മാലയൊക്കെ ഓർഡറിൽ ഇടുന്നുണ്ട്. പയ്യൻ PWD ഓഫീസിലെ ജീവനക്കാരൻ ആണ്. എല്ലാം ഭംഗിയായി നടന്നതിന്റെ സന്തോഷത്തിൽ 'അമ്മ ഒരു ചെറു കണ്ണീരോടെ മകളെ യാത്രയാക്കി. അങ്ങനെ പതിയെ പതിയെ ഒരു നല്ല കുടുംബിനിയായി അവളുടെ യാത്ര തുടങ്ങി.