Rugma M Nair
EY
പരിണാമം
"പരേതന്റ്റെ പേര്?"
"ഗണപതി അയ്യർ, വയസ്സ് എൺപത്തി രണ്ടു , മരണകാരണം സ്വാഭാവികം, വാർദ്ധക്യ സംബന്ധം"
"ഉം" , ഒന്ന് മൂളി, പണിക്കർ രണ്ടു കയ്യും തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, കണ്ണുകൾ പകുതി അടച്ചു, കൃഷ്ണമണികൾ മേല്‍പ്പോട്ടുയർത്തി ധ്യാനിച്ചു "അമ്മേ ഭഗവതി , ദേവീ, മഹാമായേ, ഗണപതി അയ്യർക്ക് പറയുവാനുള്ളത് അടിയന്റെ ഉള്ളിൽ തെളിയിക്കണേ"
മുറ്റത്തു തടിച്ചു കൂടിയ ജനാവലി, പണിക്കരുടെ ചേഷ്ഠകൾ ഉറ്റുനോക്കികൊണ്ടേ ഇരുന്നു. കുറച്ചുപേർ നിരയായി ഒന്നിന് പുറകിൽ ഒന്നായി, പണിക്കരെ കാണാനുള്ള ഊഴവും കാത്തു നിൽക്കുന്നു; ബാക്കിയുള്ളവർ കാഴ്ച്ചക്കാരായോ, കൂട്ടുവന്നവരോ ആണ്. ചെറിയ കൂട്ടമായി, അങ്ങിങ്ങു നിന്ന് എല്ലാവരും പതിഞ്ഞ സ്വരത്തിൽ പണിക്കരുടെ പല കഥകളായി വര്ണിക്കുന്നുണ്ടായിരുന്നു. കാലങ്ങളായി തങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ പണിക്കരെ അവിടുത്തെ നാട്ടുകാർ ഭക്ത്യാദരവോടെയാണ് സേവിച്ചു പോന്നത്. "പണിക്കരുടെ അച്ഛന്റെ അച്ഛൻ, വലിയപണിക്കർ ഉള്ള കാലം, അന്ന്, ഈ പണിക്കര്‍ തീരെ ചെറുപ്പമാ, ഏറിയാൽ രണ്ടോ മൂന്നോ വയസ്സ് പ്രായം, തോർത്തുമുണ്ടുമുടുത്തു ഇവിടെ ഓടി നടക്കുന്നത് എന്റെ മുത്തച്ഛൻ ഇപ്പോഴും പറയും. ഒരു ദിവസം, വലിയ പണിക്കര്‍ , വൈകുന്നേരത്തെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞറങ്ങിയ വഴിക്ക്, കുഴഞ്ഞുവീണു, "ഡിം", തീർന്നു!! ആ ചിത എരിയും മുന്നേ നമ്മുടെ കൊച്ചു പണിക്കര്‍ കൊഞ്ചി പറഞ്ഞത്രേ "ദേവിയുടെ വെച്ചാരാധന ഇവിടെ നടത്തരുതെന്ന് മുത്തശ്ശൻ പറഞ്ഞു, പുറത്തു ഒരു പുര ഒരുക്കി, അതിലേക്ക് മാറ്റണമെന്ന്". അന്നതാരും ചെവിക്കൊണ്ടില്ലെങ്കിലും , പിന്നീട് ഓരോ അനർഥങ്ങളായി കണ്ടു തുടങ്ങിയപ്പോൾ പ്രശനം വെച്ചതിൽ ഇതേ വിഷയം തെളിഞ്ഞു. അതോടെ കൊച്ചു പണിക്കര്‍ പണിക്കരായി മാറി. മഹാ സിദ്ധനാ , മരണശേഷം ആഗ്രഹം എന്തെങ്കിലും ബാക്കിയുള്ള ആത്മാക്കളുടെ മോക്ഷകൻ! എത്രയെത്ര കഥകൾ ഉണ്ടെന്നോ!”
കൂട്ടത്തിൽ പാന്റും ഷർട്ടുമണിഞ്ഞ ഒരു ചെറുപ്പക്കാരനുമുണ്ട്. പരേതൻ ഗണപതി അയ്യരുടെ അനന്തരവനാണ്. പട്ടണത്തിൽ ആൺ ജനിച്ചതും വളർന്നതും. ഈ പ്രവചനത്തിൽ ഒന്നും ഒരു തരി വിശ്വാസമില്ല എന്ന് മാത്രമല്ല ഇതിനോടൊക്കെ പരമപുച്ഛവുമാണ്. ചോര തിളയ്ക്കുന്ന ഒരു യുക്തിവാദി എന്ന നിലയിൽ, പണിക്കരുടെ കള്ളി വെളിച്ചതാക്കാൻ എന്ന ഭാവത്തിൽ കൈകൾ പുറകിൽ കെട്ടിയാണ് അവന്റെ നിൽപ്പ്.
ദേവീ സ്തോത്രം ഉരുവിട്ട് കൈകൾ കൂപ്പിയുള്ള പണിക്കരുടെ ഇരിപ്പ് തുടങ്ങിയിട്ടു കുറച്ചധികം സമയമായി.ചുറ്റും കൂടീരിക്കുന്നവരുടെ അക്ഷമയോടെയുള്ള നോട്ടവും നെടുവീർപ്പും അയാൾ അറിഞ്ഞു. അയാൾ നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത വണ്ണം മനഃക്ലേശത്തിലായിരുന്നു. എത്ര ശ്രമിച്ചിട്ടും മനസ്സിൽ തെളിയുന്ന ഉത്തരം ഒന്ന് തന്നെ. എന്നാൽ പരേതൻ ഗണപതി അയ്യരുമായി ആ ഉത്തരത്തിനു വല്ലാത്ത ഒരു പൊരുത്തക്കേട്. തന്റെ അഞ്ചാമത്തെ വയസ്സിൽ ലഭിച്ച അനുഗ്രഹ സിദ്ധി, ഈ നിമിഷം വരെ പിഴച്ചിട്ടില്ല, പറഞ്ഞതെല്ലാം നേരായിട്ടേ ഉള്ളു, പരേതരും, തന്റെ മനസ്സിൽ തെളിയുന്ന അവരുടെ ആഗ്രഹങ്ങളും എന്നും ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, ഇന്ന്...എത്ര പ്രാർത്ഥിച്ചിട്ടും, ഭഗവതിയെ വിളിച്ചിട്ടും വേറൊന്നും കാണിക്കുന്നില്ല. "എന്റെ ദേവയേ ഈ എഴുപതാംപക്കത്തിലാണോ ഇങ്ങനെ ഒരു പരീക്ഷണം"
"ഇതൊക്കെ ചുമ്മാ തട്ടിപ്പല്ലേ! മരിച്ചവരേ പറ്റി വിശദമായി പഠിച്ചിട്ട്, അവരുടെ എന്തെങ്കിലും ഇഷ്ടത്തിനെ അവസാന ആഗ്രഹം എന്ന് വെച്ച് കാച്ചും. മറിച്ചു പറയാൻ ആരുമില്ലല്ലോ! ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടന്മാരും. വെറും റിലീജിയസ് ഗിമ്മിക്സ് ! ഞാൻ ഇതിനെ പറ്റി ഒരു കോളം വായിച്ചിരുന്നു, കഴിഞ്ഞ ദിവസം. ഇങ്ങനെ ആളെപറ്റിക്കുന്നവരുടെ മുഖംമൂടി അഴിക്കുന്ന ഒരു സ്പ്ളെൻഡിഡ് പീസ് ഓഫ് ന്യൂസ്, യു ഷുഡ് ഓൾ റീഡ് ഇറ്റ്." പട്ടണപരിഷ്കാരിയുടെ വാചകമടി ഈ ഗതിയിൽ പുരോഗമിച്ചതോടെ , അയാൾക്കെന്തോ മാറാവ്യാധി ഉള്ള മട്ടിൽ ചുറ്റും കൂടി നിന്നവർ പതുക്കെ ഒഴിഞ്ഞു നീങ്ങി നിന്നു. പ്രസംഗത്തിന്റെ അവസാന ഭാഗം കേൾക്കാൻ, നിവർത്തിയില്ലാതെ പെട്ട് പോയ രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായുള്ളൂ. "എന്റെ അമ്മാവൻ Mr ഗണപതി അയ്യർ, ഹി വാസ് എ ഗ്രേറ്റ് മാൻ , അദ്ദേഹം എല്ലാ ആഗ്രഹങ്ങളും തീർന്നാണ് മരിച്ചത്, അപ്പോ പിന്നെ ഈ പണിക്കര്‍ എന്താണ് പറയുന്നതെന്ന് അറിയണമെനിക്ക്!"
"ഇദ്ദേഹത്തിന് അങ്ങനെ പൂർത്തീകരിക്കാത്തതായി ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു" എന്ന് പറഞ്ഞൊഴിഞ്ഞാലോ എന്ന തോന്നൽ വന്നു പണിക്കർക്ക്, പക്ഷെ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഭഗവതിയെ സാക്ഷിയാക്കി കള്ളം പറയാൻ വയ്യ. ഇനി അധികനേരം വൈകിക്കുന്നതിൽ അർത്ഥമില്ല. ഉള്ളത് പറയുക തന്നെ, ഭഗവതിയുടെ ഹിതം തടയാൻ താൻ ആളല്ലല്ലോ. ഒടുവിൽ ഏറെ ബുദ്ധിമുട്ടി, പണിക്കരാ തീരുമാനം എടുത്തു. "ഗണപതി അയ്യരുടെ, നടക്കാത്ത ഒരു ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നുള്ളതായിരുന്നു."
പണിക്കരുടെ വാക്കുകൾ കേട്ട്, ഗണപതി അയ്യരുടെ മകൻ, വേദരാമൻ ഒന്നമ്പരന്നു. അയാൾ ചെവി നന്നായി തൂത്തു, കണ്ണുകൾ നല്ലോണം തിരുമ്മി, ഒരു വിഡ്ഡി ചിരിയോടെ ചോദിച്ചു "ഒന്നും കൂടെ പറയുവോ പണിക്കരെ, കേൾവിക്ക് ചെറിയ അസ്കിത തുടങ്ങിയെന്നു ഭാര്യ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല, ഇപ്പഴാ ബോധ്യമായേ"
"ഹും , ചെവിക്ക് കുഴപ്പമൊന്നുമില്ല, തന്റെ അച്ഛന്റെ ബാക്കിയായ ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നതായിരുന്നു\. ഭഗവതി തെളിയിച്ചു, ഞാൻ പറഞ്ഞു." വേദരാമനാകെ വിഷമത്തിലായി, "പക്ഷെ പണിക്കരേ, അച്ഛൻ, ജീവിതത്തിലൊരിക്കലും....."
"അറിയാം, അദ്ദേഹം മാംസാഹാരം ഭക്ഷിച്ചിട്ടില്ല എന്നല്ലേ, ഞാൻ പറഞ്ഞല്ലോ, മനസ്സിൽ തോന്നിച്ചതാണ് , എന്റെ സൃഷ്ടിയല്ല" ഒരൽപം നീരസത്തോടെ പണിക്കര്‍ പറഞ്ഞു നിർത്തി.
നിസ്സഹായനായി നിൽക്കുന്ന വേദരാമന്റെ പിന്നില്ലെ ആളുകളെ ഒന്ന് നോക്കി, ആരോടെന്നില്ലാതെ പണിക്കര്‍ പറഞ്ഞു , " ഇന്നിനി ആരെയും കാണുന്നില്ല, പോയി നാളെ വരൂ, ബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു." പണിക്കര്‍ എഴുന്നേറ്റു ഭഗവതിയെ വണങ്ങി അകത്തേക്ക് നടന്നു.
മുറ്റത്തെ ജനക്കൂട്ടം മാഞ്ഞു തുടങ്ങി. ആളുകൾ കൂട്ടത്തോടെ പിറുപിറുത്തു തിരികെ നീങ്ങി.കാഴ്ച കാണാൻ വന്നവർ നിരാശരായില്ല; പ്രതീക്ഷിച്ചതിലും മികച്ച ഒരു കാഴ്ചയാണല്ലോ അവിടെ അരങ്ങേറിയത്. "പണിക്കർക്ക് പത്തെൺപതു വയസ്സായില്ലേ സിദ്ധി കുറഞ്ഞു വരുന്നതാ ഈ കാണുന്നേ." എന്ന് ചിലർ.
മറ്റൊരുവൻ ശെരി വെച്ചു "കഴിഞ്ഞമാസം, മരണപ്പെട്ട എന്റെ അമ്മുമ്മയുടെ അന്ത്യാഭിലാഷായി, ഒരു
നേന്ത്രകുല, ഇണ്ടിളയപ്പനു സമർപ്പിക്കാൻ, പണിക്കര്‍ പറഞ്ഞപ്പഴേ എനിക്ക് സംശയം തോന്നിയതാ, അമ്മുമ്മയ്ക്ക് രസകദളി ആയിരുന്നേ പ്രിയം.!"
"ഈ പണിക്കരുടെ കാരണവന്മാരിൽ ചിലർക്കൊക്കെ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവത്രേ" ചിലർ അടക്കം പറഞ്ഞു.
യുവാക്കൾക്കിടയിൽ എന്നാൽ, പട്ടണത്തിൽ നിന്ന് വന്ന ഗണപതി അയ്യരുടെ അനന്തരവനായിരുന്നു ചർച്ചാവിഷയം. "ആളെ ഒന്ന് കാണണം, നല്ല മിടുക്കനാണെന്നാ കേട്ടേ."
ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ആളുകൾ ഒഴിഞ്ഞു, മുറ്റം ഏറെ കുറേ ശൂന്യമായി തുടങ്ങി.
പക്ഷെ ഇതൊന്നും കേൾക്കാതെ, നിന്നിടത്തു തന്നെ തരിച്ചു നിൽപ്പുണ്ടായിരുന്നു ആ ചെറുപ്പക്കാരൻ. പണിക്കരുടെ വായിൽ നിന്നും വീണ വാക്കുകൾ കേട്ടപ്പോഴാണ് ഒരു ഫ്ലാഷ്ബാക്ക് പോലെ അവന്റെ മനസ്സിൽ ഒരു വെക്കേഷൻ കാലം ഓർമ വന്നത്. സ്കൂളിലെ സമ്മർ വെക്കേഷൻ ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയതായിരുന്നു. എല്ലാം കഴിഞ്ഞിറങ്ങാൻ നിന്ന അനന്തരവനെ അടുത്തു വിളിച്ചു, മറ്റാരും കേൾക്കാതെ ആ അമ്മാവൻ ചോദിച്ചു "എടാ നിങ്ങൾ നോൺ വെജ് ഒകെ കഴിക്കാറുണ്ടല്ലോ, പറയ് ടൗണിൽ വെച്ച് കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ" ഉണ്ടെന്ന് തല കുലുക്കിയപ്പോൾ, അതിന്റെ രുചി വിശദമായി വർണിക്കാൻ ആവശ്യപ്പെട്ടു. "ഹാവൂ, മരിക്കണേന് മുന്നേ ഒരു തവണ എങ്കിലും ഒന്ന് രുചിക്കാൻ....." നെടുവീർപ്പോടെ ഗണപതി അയ്യർ നടന്നു നീങ്ങിയത്, ആ ചെറുപ്പക്കാരൻ കൺമുന്നിൽ വീണ്ടും കണ്ടു!
പക്ഷെ താൻ പോലും മറന്നു പോയ, മറ്റാർക്കും അറിയില്ലാത്ത ആ സംഭവം, പണിക്കരെങ്ങനെ അറിഞ്ഞു! ഇയാൾ ശെരിക്കും സിദ്ധനാണോ! ആധുനികശാസ്ത്രത്തിന്റെ അകമ്പടിയോടെ യുക്തിവാദത്തിൽ തീർത്ത തന്റെ വിശ്വാസത്തിന്റെ അടിത്തറ ഒന്ന് പാളിയോ. ഉത്തരമില്ലാതെ ആ ചെറുപ്പക്കാരൻ അവിടെ നിന്നും മടങ്ങി.
പണിക്കരുടെ വീടിന്റെ അകത്തളത്തിൽ എവിടോ ടെലിവിഷനിൽ പരസ്യ വാചകം മുഴങ്ങി. "വിശ്വാസം, അതല്ലേ എല്ലാം"