Kannan Divakaran Nair
Infosys
ഓർമ്മയിലെ തേനച്ഛൻ
ഇനിയോർമ്മവഴികളിൽ
കാത്തുനിൽക്കുന്നച്ഛൻ
ഇനിയോർമ്മവഴികളിൽ
കൈപിടിക്കുന്നച്ഛൻ
കരളിലെ വാത്സല്യം
ഓർമ്മതൻ കൈകൊണ്ട്
കരയുമെൻ കരളിലേക്കു-
രുകുന്നൊരുരുളയായ്
സ്നേഹത്തലോടലിൻ തേനും
വയമ്പുമായ് ചേർത്തച്ഛൻ.
മടിശ്ശീല ചോരുന്ന പഞ്ഞമാസം
പണ്ട് പുസ്തകം വാങ്ങാതെ
പടികടന്നെത്തുമ്പോൾ
പിടിവാശി കാണിച്ചൊരെൻ
പിഞ്ചു കൈപിടിച്ചൊരു-
കുഞ്ഞുതേങ്ങലായ്
മഴയിലേക്കൊഴുകിയോൻ.
പിറ്റേന്ന് പള്ളിക്കുടം വിട്ടു-
വാടിയ ചെടിയുടെ പൂവുപോൽ
കവിളിൽ നിരാശയും പൂശിവരുന്നെന്നെ
കഥകൾ കിളിക്കൂടു കൂട്ടുന്ന
വായനശാലതൻ മുറ്റത്തുനിർത്തിയി-
ട്ടഴകാർന്ന പുസ്തക
വാതിൽ തുറന്നച്ഛൻ.
അച്ഛൻ തുറന്നിട്ടതൊരു കോടി സൗഭാഗ്യം
അച്ഛൻ മെനഞ്ഞുതന്നൊരുനൂറു സ്വപ്നങ്ങൾ
അച്ഛനെക്കാളുയരാൻ വാരിയെടുത്തെന്നെ
പ്രാരാബ്ധമുന്തിയ ചുമലിലേറ്റിക്കൊണ്ട്
അറ്റമില്ലാത്ത വിശാലമാമകാശ
മുറ്റത്തു നിർത്തിയിട്ടിരുകൈകളും പിടി-
ച്ചാവോളമാശകൾ അല്ലലറിയിക്കാതെ
നിറവേറ്റിയതിലൂടെയെന്നെ നയിച്ചവൻ
ജീവിതസന്ധ്യയിൽ എന്റെ കയ്യും പിടി-
ച്ചെന്നും കഥകൾ പറഞ്ഞ സായാഹ്നങ്ങൾ
ഒറ്റയ്ക്കു നിന്നു ഞാൻ ആകാശഗോപുര
മുറ്റത്തു തിരയുന്നതെൻ
ബാല്യസ്മരണകൾ
മോതിരവിരലിലാപ്പിടിയില്ല പിന്നെയോ
നിറയുന്ന കൺകളിൽ ഒരായിരം താരകം
നീലയും ചോപ്പും വിരിച്ചൊരാ സന്ധ്യയിൽ
അത്യുന്നതങ്ങളിൽ അച്ഛനാം താരകം
നീറുന്ന ദുഃഖങ്ങൾ കൊത്തിവലിക്കുമ്പോൾ
തേനൂറുമാശ്വാസത്തെന്നലായോർമ്മകൾ