Skip to main content
Srishti-2022   >>  Poem - Malayalam   >>  ലോക്ഡൗൺ

ലോക്ഡൗൺ

മിന്നി മറഞ്ഞീടും രാപ്പകൽ നേരവും
ഓടിയൊളിച്ചീടും ഘടികാര സൂചിയും
ക്ഷണികമാം ഒരു ദിനം മറഞ്ഞങ്ങ് പോയിടും.
വികൃതമാം രൂപത്തിൽ ഇരുളും വരെ
നിദ്രയിൽ മുങ്ങി കുളിച്ചിടും പകലുകൾ.
നിദ്രയില്ലാ പല ദിന രാത്രികൾ
എന്തിനോ ഏതിനോ എന്നെന്നറിയാതെ.
 
എന്നാലും ഒന്നിനും നേരമില്ല.
 

Srishti-2022   >>  Poem - Malayalam   >>  അസുരനായകന്മാർ

Prasad TJ

PIEDISTRICT

അസുരനായകന്മാർ

കലികാലത്തിന്റെ ഭാവനയിൽ
കൊമ്പുകുലുക്കി നാടുവിറപ്പിച്ച്
അലറിവിളിചു രണഭേരിമുഴക്കി,
മണ്ണിലിറങ്ങിയ അസുരന്മാരായ് അവർ,
 
തീപിടിച്ച ഇന്നലെകളിൽ
ഭയന്നുവിറച്ച ഓർമ്മകളിൽ
അവർ നുള്ളിയെടുത്ത കതിരുകൾ,
ചുട്ടുകരിച്ച ജന്മങ്ങൾ
ശിഥിലമാക്കിയ കുടുംബങ്ങൾ,
കളങ്കപ്പെടുത്തിയ സ്ത്രീരത്നങ്ങൾ
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ,
ആത്മാവില്ലാത്ത അന്യഗ്രഹജീവികളെപ്പോലെ
അട്ടഹസിച്ച് അഹങ്കാരത്തിന്റെ അമാവാസികൾ
ആഘോഷമാക്കിയവർ,
 
 
കാലം മാറി, കഥ മാറി, കോലവും മാറി
ഇപ്പൾ ഇവർക്കും ആരാധകർ,
ഇവർ നായകന്മാരായി സിനിമകൾ വരുന്നു,
ചാനലുകളിൽ സംവദിക്കുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പുതിയ കഥകളിൽ പുതിയ ചിന്തകളിൽ
ഇവർ ചരിത്രനായകന്മാർ
കലികാലത്തിന്റെ വിളയാട്ടമോ?
വിനാശത്തിഅസുരനായകന്മാർ
 
കലികാലത്തിന്റെ ഭാവനയിൽ
കൊമ്പുകുലുക്കി നാടുവിറപ്പിച്ച്
അലറിവിളിചു രണഭേരിമുഴക്കി,
മണ്ണിലിറങ്ങിയ അസുരന്മാരായ് അവർ,
 
തീപിടിച്ച ഇന്നലെകളിൽ
ഭയന്നുവിറച്ച ഓർമ്മകളിൽ
അവർ നുള്ളിയെടുത്ത കതിരുകൾ,
ചുട്ടുകരിച്ച ജന്മങ്ങൾ
ശിഥിലമാക്കിയ കുടുംബങ്ങൾ,
കളങ്കപ്പെടുത്തിയ സ്ത്രീരത്നങ്ങൾ
അടിച്ചമർത്തപ്പെട്ട വികാരങ്ങൾ,
ആത്മാവില്ലാത്ത അന്യഗ്രഹജീവികളെപ്പോലെ
അട്ടഹസിച്ച് അഹങ്കാരത്തിന്റെ അമാവാസികൾ
ആഘോഷമാക്കിയവർ,
 
 
കാലം മാറി, കഥ മാറി, കോലവും മാറി
ഇപ്പൾ ഇവർക്കും ആരാധകർ,
ഇവർ നായകന്മാരായി സിനിമകൾ വരുന്നു,
ചാനലുകളിൽ സംവദിക്കുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പുതിയ കഥകളിൽ പുതിയ ചിന്തകളിൽ
ഇവർ ചരിത്രനായകന്മാർ
കലികാലത്തിന്റെ വിളയാട്ടമോ?
വിനാശത്തിന്റെ സൂചനകളോ?
ന്റെ സൂചനകളോ?
 

Srishti-2022   >>  Poem - Malayalam   >>  സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദ സമർപ്പണം

സൗഹാർദ്ദമേ നിന്നോളം ഹൃദയത്തിലൂറിയ  വാക്കില്ല എന്നിൽ...
നിന്നോളം ആത്മാവിൽ ലയിച്ച ഒരു വാക്കും വേറെയില്ല...
നിന്നോളം അഗ്നി ഉതിർക്കുന്ന ഒരു അവസാനവുമില്ലയെന്നിൽ...
നിന്നോളം നീ തന്നെ!
അത്രമാത്രം...
 
പ്രണയം, ഇടയ്ക്കിടെ താഴെ വീഴുന്ന-
പിച്ചള പാത്രം കണക്കെ വക്ക് കോടുമെങ്കിലോ.
സൗഹൃദം എന്നും പുഞ്ചിരിയാൽ പുതുമഴ പെയ്യിച്ചുകൊണ്ടേയിരിക്കും.
ആ പുതുമഴയിൽ ഊറുന്ന മധുര സ്മൃതിയിൽ,
അവൾ ഏകിയ മയിൽപ്പീലിത്തുണ്ട് മാനം കാണാതെ കാത്തു വെച്ചതും...
അവനോടു തല്ലുകൂടി കൈക്കുള്ളിൽ കുത്തി മുറിവേറ്റ് ചോര പൊടിയിച്ച കുപ്പിവള നുറുങ്ങുകളും....
അവരോടൊത്ത് മണ്ണപ്പം ചുട്ടതും മഴയിൽ കുളിച്ചതും ....
പിന്നെ, ഇത്തിരി കണ്ണീരിൻ നോവും...!
 
കലാലയ മുറ്റത്തെ തണൽ മരങ്ങൾ
അത്ര പ്രിയമായി മാറിയത് നിന്നിലൂടെയായിരുന്നു.
ഒരില ചോറിൽ നൂറു കൈകൾ വന്നിട്ടും, 
അതിൻ്റെ വറ്റാത്ത രുചി അറിയിച്ചിരുന്നതും നീ തന്നെ.
 
കരയിച്ച പ്രണയത്തേക്കാൾ എനിക്കേറെ പ്രിയം, കണ്ണീരാലും പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച സൗഹൃദ ചുരുളുകളാണ്.
 
സൗഹൃദം അത് വെറുമൊരു വാക്കല്ല...
ആത്മാർത്ഥതയിൽ  ജനിച്ച് , ജീവിച്ചു...
ഒരിക്കലും മരിക്കാത്ത നീരുറവ!
 

Srishti-2022   >>  Poem - Malayalam   >>  ഒരു നല്ല കൂട്ട് 

Sanvy Ancy John 

Allianz Technologies

ഒരു നല്ല കൂട്ട് 

മനസിലെ മായാ വർണങ്ങളിൽ എന്നും
മാരിവില്ലിനഴക് തീർക്കും ചില നിമിഷങ്ങൾ
അതിന് ദൈര്ക്യമെത്രയെന്നോ നാമറിയാതെ
ആ ഓളമതിൽ നാം നടന്നു നീങ്ങവേ 
കിനാക്കൾ നെയ്തു കൂട്ടീടും ഒന്നൊന്നായി 
കാണാ ലോകത്തെത്തീടും ഓരോ നിമിഷവും 
 
പൂവിന് ഇതളുകൾ ചേർന്നിരിക്കും ഭംഗിയാൽ 
പൂക്കാലമതു മെനയും നമ്മുടെ ഉള്ളിൽ 
അറിയുകയില്ല നാം ആ പൂവിൻ ഭംഗി
അകലെത്താകുമെന്നു ഒരു കാലമപ്പുറം
ഓരോ ഇതളായത് കൊഴിഞ്ഞു തുടങ്ങുമ്പോ
ഓർത്തു തുടങ്ങും നാം തനിച്ചായോ എന്ന്
 
മാറി വരും രാവും പകലും പോലെ
മാറി വരും ആ നല്ല കാലവും അപ്പോൾ 
മനസിലുയരും ഒരായിരം സമസ്യകൾ
മന്ദമായി തളർന്നീടും നമ്മിലെ ചിരിയും
ആ ചെറു നോവിലും പുഞ്ചിരിക്കാൻ നോക്കവേ
അഭിനയിച്ചു തുടങ്ങും നാം ജീവിതമപ്പോൾ 
 
തളർന്നീടുമാ മനസ്സിൽ തണലായി
തെല്ലൊന്നാശ്വാസമേകാനും കൂടണയാനും 
നാം പറയാതെ നമ്മെ അറിയുമൊരു തണൽ
നേരിന്റെ വഴിയേ നയിച്ചീടുവാനുമായി 
ഒരാൾ നമുക്കപ്പോഴുമുണ്ടെൽ അതാണ്
ഒരിക്കലും പിരിയാത്ത നമ്മുടെ കൂട്ട് ..
—----
 

Srishti-2022   >>  Poem - Malayalam   >>  ഞാൻ .......?!

ഞാൻ .......?!

ഞാൻ .......?!

ഈ രണ്ടക്ഷരത്തിലോ എന്റ്റേയും നിന്റ്റെയും ആത്മാവ് വസിക്കുന്നു.

ഈ രണ്ട് അക്ഷരങ്ങളുടെ അർത്ഥമറിയൽ തന്നെ ജീവിതമാകുമ്പോൾ ,

....?!

നിനക്കെങ്ങനെ എന്നേയും എനിക്കെങ്ങനെ നിന്നേയും തിരിച്ചറിയാൻ കഴിയും

.... ?!

Srishti-2022   >>  Poem - Malayalam   >>  പ്രത്യാശ

Akhila A R

Park Centre

പ്രത്യാശ

മറുനാട്ടില്‍ പിറവിയെടുത്തൊരു മഹാമാരിയാല്‍
ചൂടു ചുള്ളമേല്‍ മൃതദേഹങ്ങള്‍ വാരിയെറിയുന്നു നാം
എന്തിനീ ക്രൂരത മാംസപിണ്ഡത്തോടും
നാളെ നാമെയും ഇതിനാല്‍ നെരിപ്പോടാക്കിടും
 
ഓരോരോ ജീവനാംശത്തെയും കാര്‍ന്നു തിന്നും കവര്‍ന്നും
മനുഷ്യരില്‍ ജീവന്‍റെ പകുതിനാള്‍ വഴിയേ
ഉറ്റവരെയും ഉടയവരെയും  ഇല്ലാതാക്കിയ മഹാവിപത്തേ
നിന്നോളം വരില്ല മറ്റൊരു വിപത്തും 
 
നാടിന് നാശം വിതച്ച നിന്‍ ചെറുകണികകള്‍
അണുതെല്ലുവിടാതെ സ്പര്‍ശിച്ചു മാനവ കരങ്ങളില്‍
ചെറുതെന്നോ വലുതെന്നോ വേര്‍തിരിവില്ലാതെ
പ്രപഞ്ചത്തിലാകെ പടര്‍ന്നു പന്തലിച്ചുപോയി
 
പൊരുതുവാന്‍ കല്‍പ്പിച്ചൊരു കൂട്ടര്‍ വന്നു
മുന്നിലേക്കിറങ്ങി വൈറസ്സിന്‍ ചങ്ങല പൊട്ടിച്ചെറിയുവാന്‍
കരുതലും കാവലും നല്‍കിയവര്‍ മാനവ രക്ഷയ്ക്കായി
പാറിനടന്നു പല പല ദിക്കുകളിലായി
 
വാക്ചാതുര്യത്താല്‍ പ്രവര്‍ത്തിയാലവര്‍ നമ്മെ
അകലം പാലിക്കുവാന്‍ അനുനയം കാട്ടുവാന്‍
മുഖാവരണമണിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ചു
അതുമെല്ലെ ശീലമായി ജീവിത ശൈലിയായി
 
പലതരം ഭീതിയാല്‍ പിന്മാറി ഒരു കൂട്ടര്‍
ഒന്നിനേയും വകവെച്ചീടില്ലീ അവസ്ഥയില്‍
മരണം പടിവാതുക്കല്‍ കാത്തു നില്‍പ്പുണ്ടെന്നറിയാതെ
പോര്‍വിളികളുയര്‍ത്തി തമ്മില്‍ പരസ്പരം
 
കൂട്ടമായി വന്നവര്‍ ഓട്ടപ്രദക്ഷിണം
വീട്ടിലായി കൂട്ടിലടച്ചൊരു കിളിയെന്നപോല്‍
പതിനാലു ദിനങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ
പതിനാലു സംവല്‍ത്സങ്ങള്‍ കഴിഞ്ഞെന്നപോല്‍ തോന്നി
 
മുന്നോട്ടുപോകുമോരോ വഴിത്താരയില്‍
പ്രതീക്ഷതന്‍ പൂമഴ പെയ്തിരുന്നു
നേരിടാന്‍ ചങ്കൂറ്റ മുണ്ടെന്ന തോന്നലാല്‍
പ്രതിരോധ മരുന്നിന്‍റെ ആഗമനമായി
 
രണ്ടാം തരംഗവും മൂന്നാം തരംഗവും
ആകസ്മികമായി കടന്നു വന്നീടുകില്‍
പുതിയ വകഭേതത്തിന്‍ ഓമനപ്പേരുകള്‍
ചൊല്ലിപ്പടിപ്പതു പുതിമയായി മാറി
 
തോല്‍ക്കുവാന്‍ മനസില്ലാ പ്രാണന്‍ പിടയുമ്പോള്‍
നോക്കാന്‍ പരക്കെയാ മാലാഖ കാവലായ്
ഒറ്റയ്ക്ക് പോരാടും മനിതനീ ഭൂവിയില്‍
ഒരുമയാല്‍ നേരിടും കൊറോണ നാശത്തിനെ
 
ഇനിയൊരു വിപത്തിലെക്കിറങ്ങാതിരിക്കാം
മുന്നോട്ട് സുരക്ഷാ പ്രയാണം തുടങ്ങാം
കാലമേ നീ കാത്തു വയ്ക്കുമീ നല്ലൊരു നാളെക്കായ്
ഒത്തൊരുമിച്ചീ ജന്മത്തില്‍ നമുക്ക് പ്രത്യാശിക്കാം.
 

Srishti-2022   >>  Poem - Malayalam   >>  മുറ്റമില്ലാത്തവർ

Jyothish Kumar CS 

RM Education

മുറ്റമില്ലാത്തവർ

മുള്ളുകൾ പൂക്കുന്നൊരന്തിയിൽ
ചെമ്മണ്ണ് പാറുന്നൊരുച്ചയിൽ
അതുമല്ലെങ്കിൽ 
ഈറൻ ചോർന്നൊലിക്കും 
കർക്കിടക രാത്രിയൊന്നിൽ 
നമ്മിലൊരാൾ പോകും.
ഞാനാദ്യമെങ്കിൽ
ഈ ഇറയത്ത് മാന്തണം.
മണ്ണിട്ട് മൂടണം.
ചാണകം മെഴുകണം.
 
തിരി വേണ്ട. തരിയോളം
നിന്നു തിരിയാനിടം മതി...
 
നീയാദ്യമെങ്കിൽ
അടുക്കളച്ചുമർ പൊളിച്ച -
വിടെ കുഴിച്ചിടാം.
തണുക്കാതിരിക്കും 
കനലെരിച്ചൊരാ കൈയുകൾ
കനവെരിച്ചൊരാ കരളകം..
 
നമ്മളുള്ളിടത്തല്ലേ 
നമ്മളുണ്ടാവേണ്ടത്!
 
 

Srishti-2022   >>  Poem - Malayalam   >>  പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

Vishnulal Sudha

ENVESTNET

പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

ചെത്തി പൂത്തുലഞ്ഞു, വാടി 
 
യോട്ടിയെന്നുദരമായ് 
 
ചെമ്പകം കൊഴിഞ്ഞു, താണി 
 
തിന്നിതെൻ പ്രതീക്ഷപോൽ 
 
ഓർമ്മകൾ വിതുമ്പി, വിങ്ങി 
 
വർണ്ണവും വസന്തവും 
 
ചോരയിൽ പുഴുക്കൾ, തിങ്ങി 
 
ചിന്തയിൽ ചിതലുകൾ 
 
 
ഓണമെന്നതോതി, തേടി 
 
ചാരെയെത്തി ചിങ്ങവും 
 
ചാരമില്ലാ ചേറു, നോക്കി 
 
ചേർന്നിരുന്നു മൂകമായ് 
 
കീശയിൽ പരതി, നേടി 
 
ഞാൻ നനയ്ച്ച നോവുകൾ 
 
രാത്രിയിൽ കിളിർത്തു, പൊന്തി 
 
ആർത്തി പൂണ്ട നാവുകൾ 
 
 
ആടയിൽ കൊരുത്തു, തൂങ്ങി 
 
ആടുവാൻ മുകുളവും 
 
മേലെ മൂടും കോടി, ചൂടി 
 
മോചനം കൊതിച്ചുപോയ്‌ 
 
ഇല്ല തോൽക്കുകില്ല, ഇന്നി 
 
പഞ്ഞവും കടന്നിടും 
 
കീടമൊക്കെ മാറി, മോടി 
 
കൂടി മന്നനെത്തിടും.
 

Srishti-2022   >>  Poem - Malayalam   >>  ഇനിയെന്തു  ബാക്കി ?

Rini A

UST

ഇനിയെന്തു  ബാക്കി ?

പിരിയാൻ വയ്യൊരുനാളുമീയുലകൊഴി-ഞ്ഞൊരുസ്വർഗ്ഗമെനിക്കുവേണ്ടാം 
ഉറങ്ങാമീ പതുമെത്തയിലെന്നും പടുലോകത്തിൻ കരിയിലിറങ്ങാതെ.
 
ഇലനീക്കി, നിലം നീക്കി, മണൽ നീക്കി, 
നിൻ കരിനീല- കൈയ്യെത്താത്തൊരാഴംവരെ,
പോകണമെനിക്കു ദൂരെ-
യൊരു കുമ്പിൾ സ്നേഹം മാത്രം ബാക്കിവെയ്ക്കണ-
മെനിക്കുള്ളിൽ
നാടും നിലവും നീയെടുത്തു കൊൾക,
മണ്ണും മനവും നീ വഹിച്ചുകൊൾക,
കാടും കുളിരും നീ കവർന്നുകൊൾക
കാറ്റും കടലും നീ കരിച്ചുകൊൾക
 
 പോകണമെനിക്കു ദൂരം, നീയെത്താ ദൂരം വരെ...
മനുഷ്യാ നീ കാണാ തീരം വരെ...
നീ വേരൂറ്റും മണ്ണിൽ ജനിച്ചാലിവിടെന്തു ബാക്കി ? ഇനിയെന്തു  ബാക്കി ?
 

Srishti-2022   >>  Poem - Malayalam   >>  ഹാങ്ങ് ഓവർ

ഹാങ്ങ് ഓവർ

കറുത്ത ദ്രാവകം കുതിർത്ത രാത്രിയിൽ
മനസ്സ് കോപ്പയിൽ മറിഞ്ഞ് വീഴവേ
മുളക് തേച്ച വാക്കുകൾ കൊണ്ട് നീ
കരുണയില്ലാതെ കരൾ വരഞ്ഞതും
 
പൊരിച്ച മാംസം കടിച്ചെടുക്കു മ്പോൾ
കരിഞ്ഞ മണം മനം തുളക്കു മ്പോൾ
നീല ദ്രാവകം നുണഞ്ഞു കൊണ്ട് നീ
കഴിഞ്ഞ ഓർമ്മകൾ വറുത്തെ ടുത്തതും
 
പതഞ്ഞു പൊങ്ങിയ പഴയ സൗഹൃദം
നുണയുവാൻ ഞാൻ കൊതിച്ചു നിൽക്കവേ
പീത പീയൂഷം പകർന്നു കൊണ്ട് നീ
തലച്ചോറിനെ പകുത്തെടു ത്തതും
 
ലഹരി തീണ്ടിയ വ്യഥിത മാനസം
കറ പുരട്ടിയ കപട സൗഹൃദം
വ്യർത്ഥമാം വാക്കുകൾക്കക്കരെ യിക്കരെ
അർത്ഥമറിയാതെ പതറി നിന്നതും
 
കുടിച്ച് വീർത്ത വ്യാളീമുഖം കാണവേ
പുകഞ്ഞു തീർന്ന ധൂമപത്രം പാറവേ
നനഞ്ഞു പോയ സ്നേഹ പ്രകടനം
തീൻ മേശയിൽ പടർന്നു വീണതും
 
മുനിഞ്ഞു കത്തിയ നിയോൺ വെളിച്ചം
മണിപ്പന്തലിൽ നിഴൽ പരത്തവേ
പുള്ളോൻ കളം നിറഞ്ഞാടവേ
പകച്ചു നിന്നു കരിവണ്ടുകൾ മൂളിയ
രാത്രിയെന്ന കരിപൂശിയ കമ്പളം
 
അടുത്ത ദിവസം ഉണർന്നെണീ ക്കവേ
കടുത്ത നോവുകൾ തല പിളർ ക്കവേ
വ്രണിത സ്മരണകൾ ചികഞ്ഞെ ടുത്തു നീ
പകർത്തിയെഴുതിയ ദുരിത നാടകം
വിസ്മരിക്കുവാൻ വിഷം തിരയവേ
ഭ്രാന്ത ചിന്തകൾ തുളുമ്പി നിന്നൊരാ
സ്ഫടിക ഭാജനം ഒഴിഞ്ഞിരിക്കുന്നു
 

Srishti-2022   >>  Poem - Malayalam   >>  കാത്തിരിപ്പ് 

Shilpa T A

Lanware Solutions

കാത്തിരിപ്പ് 

മഞ്ഞു പെയ്തൊരു പുലർകാലാകാശത്തിന്നു കീഴേ
ഭൂമികാടുംപുതച്ചുറങ്ങയായി.
നിറമുള്ള ഒരു സ്വപ്നത്തിൻ കാറ്റ് വീശി 
ധരണി ഗാഢനിദ്ര പുൽകി.
കാടുകൾ വെട്ടിത്തളിച്ചു ചിലരവർതൻ 
സ്വാർത്ഥ താത്പര്യമാഘോഷിച്ചു.
സുഖശീതള നിദ്രയിലായൊരു ധരിത്രിതൻ 
നിദ്രാ ഭംഗമന്നേരം സംഭവിച്ചു.
തണുത്തുറഞ്ഞുമരവിച്ച ഭൂമിക്കു 
പിന്നെയുറങ്ങാൻ കഴിഞ്ഞതില്ല.
തിരിഞ്ഞും ചരിഞ്ഞുമസ്വസ്ഥതയോടെ 
ഉറങ്ങാൻ കഴിയാതെ തരിച്ചനേരം,
തന്നിലായമരുന്ന മൺവെട്ടിതൻ മൂർച്ചയറിഞ്ഞുമന്നേരം 
പ്രതികരിക്കാനാവാതെയവളിരുന്നു.
കാലം തെറ്റി വെയിലും പിന്നെ നിർത്താതെ മഴയും
പിന്നെയുരുൾപൊട്ടലും വന്നണഞ്ഞു. 
വിപത്തുകളകന്നീല പതിനായിരങ്ങൾ തകർന്നടിഞ്ഞു.
സർവ്വനാശത്തിന്നും മുന്നേ 
തൻ്റെ സൃഷ്ടികൾക്കൊരു തവണ കൂടെ ധരിത്രി നൽകി.
എല്ലാമവസാനിച്ചെന്നോർത്ത് 
മലയും പുഴയും ശാന്തത വീണ്ടും കൈവരിക്കെ,
വിഡ്ഢിയാം മാനുഷൻ വീണ്ടുമിറങ്ങി 
തൻ ചുറ്റുപാടുകൾ മലിനമാക്കാൻ.
ബുദ്ധിമാനാണെന്ന ഭാവത്തിലവൻ 
വീണ്ടുമെല്ലാ പൊരുളുമപഹരിച്ചു.
സംഹാരരൂപിണിയായി പ്രകൃതി 
തൻ താണ്ഡവമാരംഭിച്ചു. 
സർവ്വം തകർത്തു സർവ്വസംഹാരത്തിലാറാടിയവൾ 
തന്നെ ശുദ്ധയാക്കി,
പുതുപുൽനാമ്പിനായ് കാലങ്ങളോളം കാത്തിരുന്നു.
 

Srishti-2022   >>  Poem - Malayalam   >>  വേഷം

Rugma M Nair

Ernst&Young

വേഷം

പലതുണ്ടു് വേഷങ്ങൾ അണിയുവാനാടുവാൻ
എന്നുമീ ഉലകമാം നാട്യരങ്ങിൽ.
പൈതലായി പെറ്റുവീണൊരന്നു തൊട്ടെന്നു,
മണ്ണിന്റെ മാറിലായ് ചേരുവോളം.
 
കൈകാൽ കുടഞ്ഞും കമിഴ്ന്നും മലർന്നും,
പാൽപ്പല്ല് കാട്ടി കുലുങ്ങി ചിരിച്ചും,
ഓമൽക്കുരുന്നിന്റ്റെ ലീലകൾ നെയ്യുമീ
വേഷമതീശ്വരതുല്യമതില്ലൊരുസംശയം.
 
വേലത്തരങ്ങളും  കൂട്ടുപിടിച്ചി-
ട്ടോടി നടക്കും പലവഴിയങിലായി,
തർക്കവും പോർക്കളുമുള്ളൊരു വേഷമുണ്ട-
ച്ഛന്റ്റെയുള്ളിലെ  അച്ഛനുണരുവാൻ.
 
പിന്നെയും പോകേ അണിയേണ്ടതായ് വരും
കേവലൻ, വിദ്യാകാംക്ഷകൻ, ഉത്തമൻ.
സഖിയായ്, സഖാവായ്, ഗുരുഭക്ത്യപൂർവ്വമായി,  
ആടുവാനുണ്ടെത്ര വർഷവും ശൈത്യവും.  
 
ചെല്ലേ ഒരുനാൾവരുമൊരാൾ കൂട്ടിനായ്,
പാണി ഗ്രഹിച്ചിടും, ചേർത്തു പിടിച്ചിടും.
താങ്ങായ്, തണലായ്, ദിനരാത്രങ്ങളൊക്കുമേ
പേറാനൊരു വേഷം, താണ്ടാൻ ഒരു കാതം
 
ഒരു ചെറു ജീവനെ തഴുകി വളർത്തി,
വേനൽ ചൂടിലും തണലായ്‌ കാത്തിട്ടാ-
തളിർ വളർന്നൊരു വന്മരമാകും  
വേഷം സൃഷ്ടാവിനു സമമ്മല്ലോ.
 
പൊയ്മുഖമണിയണം, നോവ് മറക്കണം,
ജീവിതമൊന്നേയുള്ളെന്നറിയണം.
വേഷമേതാകിലും ആടിത്തിമിർക്കണം
കാണും മുഖത്തൊരു പുഞ്ചിരി നൽകണം
 

Srishti-2022   >>  Poem - Malayalam   >>  അഹം

Jisha T Lakshmi

QuEST Global

അഹം

അഹമെന്ന ഭാവം ഇഹത്തിൽ വിളയാടാതിരിക്കാൻ  
ജിഹ്വയിൽ വികട സരസ്വതി വരാതിരിക്കണം 
ത്യജിക്കണം ഓരോ നരനും ഞാനെന്ന ഭാവം 
ധരണിയിൽ വിരിയുന്ന ഓരോ പൂവിതളിനും ചൊല്ലുവാനേറെയുണ്ട് അഹത്തിന് താപമേറ്റ പൊള്ളലുകൾ 
നികത്തുവാനാകാത്ത അപരാധങ്ങൾ ചെയ്യുമ്പോൾ 
ഓരോ നരനിലും ജ്വലിക്കുന്നു അഹമെന്ന ഭാവം
തിരുത്തുവാനാകാത്ത പാപ 
ഭാണ്ഡവുമേന്തി അലയുന്ന്‌  അഹത്തിന് തേരിലേറിയവർ 
നിനക്കുമെനിക്കുമുണ്ട് അഹത്തിന് നിഴൽ ഏറിയ നാളുകൾ 
നീയോ ഞാനോ മുക്തരായിട്ടില്ല അഹത്തിന്
  ബന്ധനത്തിൽ നിന്നും 
ഇനിയുമേത് ഗംഗയിൽ മുങ്ങണം അഹത്തിൻ നിഴൽ നീങ്ങുവാൻ
തമസാൽ പാതി വഴിയിൽ  നിന്ന് പോയ ഓരോ പഥികനെയും ഉണർത്തു അഹമെന്ന വിപത്തിൽ നിന്നും
 

Srishti-2022   >>  Short Story - Malayalam   >>  ജാനകി റാം

ജാനകി റാം

2004 ഏപ്രിൽ മാസം, പ്ലസ്ടു കഴിഞ്ഞ് വേനലവധിക്ക് വട്ടചിലവിന് കാശ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അന്നത്തെ ലൈറ്റ് പിടിത്തം അന്നൊക്കെ അത്‌ ഒരു ഹരം ആയിരുന്നു കൂടെ ക്യാമറ പണിയും പടിക്കാല്ലോ. നല്ല പുത്തൻ ഉടുപ്പ് കൂട്ടുകാരിൽ നിന്നും ഒരു ദിവസത്തേക്ക് ഇരന്ന് വാങ്ങിയാകും പോകുന്നത് ഒരുപാട് പെണ്ണപിള്ളേർ വരുന്ന സ്ഥലമാണല്ലോ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന സ്റ്റുഡിയോയിലേ പ്രധാന വീഡിയോ ഗ്രാഫർ ആണ് വേണുവേട്ടൻ. കല്യാണ പാർട്ടിയുടെ കയ്യിൽ നിന്നും നല്ല പൈസ വർക്കിന്‌ മേടിക്കും എന്നിട്ട് ഞങ്ങൾ അസിസ്റ്റൻസിന് തരുന്നതോ നക്കാപിച്ച പൈസ. അന്നത്തെ വീട്ടിലെ ചുറ്റുപാട് കാരണം മടിക്കാതെ പോകും. അതുപോലെ തന്നെ ആൾ ബാക്കിയുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി ഞങ്ങളെ മനപ്പൂർവം ശകാരിക്കും. ഒരു ചീപ്പ് ഷോമാൻ ആയിരുന്നു അയാള്. ഞാൻ എല്ലാം സഹിച്ഛ് നിൽക്കും ക്യാമറ പണി പടിക്കണമല്ലോ!

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ഞാൻ വായനശാലയിൽ ഇരിക്കുമ്പോൾ വേണുവേട്ടൻ ബൈക്ക് ചവിട്ടിയിട്ട് "ടാ മോനെ ഇന്നൊരു വർക്കുണ്ട് കുറച്ച് ദൂരെയാ സ്ഥലം  ഒരു ജോഡി തുണി കൂടി എടുത്തോ, വൈകിട്ട്‌ മൂന്ന് മണിക്കെങ്കികും തിരിക്കണം പെണ്ണിന്റെ വീടാണ് ഇന്ന് വൈകിട്ടത്തെ റീസെപ്ഷനും നാളത്തെ കെട്ടും കഴിഞ്ഞേ നമ്മൾ തിരിച്ചു വരുള്ളൂ. ഇന്ന് നമ്മൾ അവിടെയായിരിക്കും സ്റ്റേ. കൃത്യം മൂന്നു മണിക്ക് കടയിലോട്ട് വാ" താമസിക്കരുത് എന്നൊരു താക്കീതും. കുറച്ച് പൈസക്ക് ആവശ്യമുള്ള സമയമായിരുന്നു, "ഉവ്വ് വരാം" എന്ന് ഞാനും. ഏതായാലും പറഞ്ഞ സമയത്ത് തന്നെ ഞാൻ കടയിൽ എത്തി. വേണുവേട്ടന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ ആണ് ഞങ്ങൾ പോകാറ്. ഒരു ക്യാമറ ബാഗും രണ്ട് ചെറിയ ലൈറ്റ് ബാഗും തൂക്കി ഞാൻ പുറകിൽ ഇരിക്കും, നല്ല വെയിറ്റുള്ള ബാഗ് ആയതുകൊണ്ട്  ദൂരെ യാത്രയിൽ  കൈ കഴയ്ക്കാറുണ്ട്

പെണ്ണിന്റെ വീട് ജംഗ്ഷനിൽ നിന്നും അരമണിക്കൂർ ഉള്ളിലോട്ട് പോകണം വഴിയറിയാതെ ഒരുപാട് ചുറ്റി, ഒരു ചായ പോലും വാങ്ങി തന്നില്ല ദുഷ്ടൻ. അങ്ങനെ കറങ്ങി തിരിഞ്ഞ് ഒരുവിധത്തിൽ പെണ്ണിന്റെ വീടെത്തി. ഇറങ്ങിയപാടെ തന്നെ അവിടെ തലമൂത്ത കാർനോര് "മ്മ്...എന്താ വൈകിയേ സമയത്തിനും കാലത്തിനും ഇറങ്ങികൂടെ" എന്നൊരു ശകാരവും, പിന്നെ ധൃതി പിടിച്ച് ബാഗിലെ സാധനങ്ങൾ ഒക്കെ എടുത്ത് സജ്ജമായി നിന്നു. പതിവുപോലെ പെണ്ണ് ഒരുങ്ങുന്നതെ ഉള്ളു, അതിനാണ് ആ കാർണോർ കിടന്ന് ചാടിയത്, എല്ലാ കല്യാണ വീട്ടിലും കാണുമല്ലോ ഷോ കാണിക്കുന്ന വയസ്സന്മാർ. ഏതായാലും വേണുവേട്ടന് ഒരു കൂട്ടായി.

അങ്ങനെ സമയം അഞ്ചരയായി ആളുകൾ വന്നുതുടങ്ങി വീടിനോട് ചേർന്ന പറമ്പിലാണ് പന്തൽ കെട്ടിയിക്കുന്നത്. പാനസോണിക്കിന്റെ വലിയ ക്യാമറയും തൂക്കിപിടിച്ച് വേണുവേട്ടനും, ലൈറ്റും വയറുമായി പുറകെ ഞാനും നിന്നു. അപ്പോഴാണ് പെണ്ണും കൂടെ ഒരു തോഴിയും പന്തലിലേക്ക് വരുന്നത്‌, എന്റെ കണ്ണിൽ പെട്ടന്ന് ഒരു പ്രകാശം പതിച്ചു, മനോഹരമായ നയണങ്ങളോട് കൂടി കല്യാണപെണ്ണിന്റെ ചെവിയിൽ എന്തോ പറഞ് ഒരു നേർത്ത ചിരിയോടെ വരുന്നു അവൾ, സഹോദരിയോ? അല്ലെങ്കിൽ കൂട്ടുകരിയോ ആവനാണ് സാധ്യത ഞാൻ അറിയാതെ ലൈറ്റ് അവളിലേക്ക് തിരിച്ചുപോയി. "ലൗ അറ്റ്‌ ഫസ്റ്റ് സൈറ്റ്" എന്നൊക്കെ പറയാറില്ലേ,  ഇടതൂർന്ന ചുരുളൻ മുടിയും, എഴുതിയ കണ്ണുകളും, വെള്ളരിപല്ലുകളുമായ്‌ ഒരു നാടൻ പെൺകുട്ടി. കൈ മെയ് മറന്ന് ലൈറ്റ് വേറെ ഏതോ ദിശയിലേക്ക്  ഞാൻ പിടിച്ചു വേണുവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ വേറൊരു മായിക ലോകത്തായിരുന്നു, പെട്ടന്നാണ് തലകിട്ട് ഒരു കൊട്ട് കിട്ടിയത് "എവിടെ നോക്കിയാടാ കഴുതെ ലൈറ്റ് പിടിക്കുന്നത്" പല്ലും കടിച്ച ദേശ്യത്തിൽ വേണുവേട്ടൻ, അവിടെ ഉള്ളവർ എല്ലാം അതു കണ്ടു, അവളും! എല്ലാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു കൂട്ടത്തിൽചിലർ അടക്കം പറഞ്ഞ് ചിരിച്ചു. അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി, അവളും സഹതാപത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെ കണ്ടതുമുതൽ യാന്ത്രികമായിരുന്നു എന്റെ പ്രവർത്തികൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും ആ സായാഹ്നത്തിൽ വന്ന എല്ലാ ചെറുപ്പകാരുടെയും കണ്ണുകളും അവളിലേക്കായിരുന്നു. സമയം ഏഴരയോടായി കല്യാണപെണ്ണിനെ കാണാൻ സമ്മാനങ്ങളുമായി നല്ല തിരക്കുളള നേരം, തിരക്കിട്ട് വീഡിയോ പിടിത്തത്തിലാണ് വേണുവേട്ടൻ, പുറകെ ലൈറ്റുമായി ഞാനും, അവൾ എന്തോ ആവശ്യത്തിന് വീടിനകത്ത് പോയി, ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുന്ന കല്യാണപെണ്ണിന്റെ കോളെജ് ഫ്രണ്ട്‌സ് കൊള്ളാം എല്ലാരും നല്ല സുന്ദരിമാർ പക്ഷെ ഒന്നും എന്റെ പെണ്ണിനോളം വരൂലാ എന്ന് മനസ്സിലൊന്നു പുച്ഛിച്ചു, പെട്ടന്നാണ് അത് സംഭവിച്ചത്, ഞാൻ പിടിച്ചുകൊണ്ടിരുന്ന ലൈറ്റ് തനിയെ ഓഫായി, പിന്നെ പറയണ്ട ചീത്തവിളിയുടെ  മേളമായിരുന്നു വേണുവേട്ടന്  

കോളേജ് പിള്ളേരുടെ മുന്നിൽ ഷോ കാണിക്കാൻ കിട്ടിയ ചാൻസ് നല്ലോണം മുതലെടുത്തു  "മര കഴുതെ, കോവർ കഴുതെ"പറയാത്ത ചീത്തയില്ല, അവിടെ കളിച്ചുകൊണ്ടിരുന്ന ഏതോ ഒരു കുട്ടി പ്ലഗ് പോയിന്റിൽ കൊടുത്ത കണക്ഷൻ ഊരിയിട്ടതാ എന്ന് അതുവഴി പോയ ചേട്ടൻ പറഞ്ഞു. അതിനാണ് എന്റെ മെക്കിട്ട് കേറിയത്. പിറുപിറുത്ത് കൊണ്ട് ശരിയാക്കാൻ പോയപ്പോൾ പെട്ടന്ന് ലൈറ്റ് ഒണ്ണായി അന്തിച്ചു നിന്ന ഞാൻ കണ്ടത് അവൾ എന്നെ  സഹായിക്കാൻ ആ പ്ലഗ് പോയിന്റിൽ കണക്റ്റ് ചെയ്തു തന്നു, എന്നിട്ട് ജന്നലിലൂടെ  എന്നെ നോക്കി ഒരു ചിരിയും. എന്റെ മുഖം തിളങ്ങി, ആയിരം വാട്ട്സ്‌ ലൈറ്റ് കത്തിച്ചത് പോലെ. ഞാൻ അതൊട്ടും പ്രതീക്ഷിച്ചിലായിരുന്നു.

അങ്ങനെ അന്നത്തെ പരിപാടിയൊക്കെ കഴിഞ്ഞ്  ആളൊഴിഞ് തുടങ്ങിയിരുന്നു എല്ലാരും കഴിച്ചു കഴിഞ്ഞ്‌ അവസാനമായിരിക്കും ക്യാമറമേനും കൂട്ടരും കഴിക്കുന്നത്. പലപ്പോഴും വിരുന്നിലെ എല്ലാ വിഭവങ്ങളും കിട്ടിയെന്ന് വരില്ല ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കും. ഞങ്ങൾക്ക് തങ്ങാനായി തൊട്ടടുത്ത കളപുറയിൽ സൗകര്യം ഒരുക്കിയിരുന്നു. വേണുവേട്ടൻ നേരത്തെ കിടന്നു എനിക്ക് ഉറക്കം വന്നില്ല ഞാൻ പുറത്തേക്കിറങ്ങി നല്ല നിലാവുള്ള രാത്രി അവളെ വീണ്ടും ഒരുനോക്ക് കാണാൻ കൊതിച്ചു. ദൈവം എന്റെ വിളി കേട്ടു അതാ ടെറസിൽ കല്യാണപെണ്ണിന് അവൾ മൈലാഞ്ചി ഇട്ട് കൊടുക്കുന്നു. നിലാവിന്റെ വെട്ടത്തിൽ അവളുടെ സുന്ദരമുഖം തെളിഞ്ഞു കാണാം. ഇരുട്ടിന്റെ മറവിൽ കുറെനേരം നോക്കി നിന്നു.

പിറ്റേന്ന് വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ എണീറ്റ്‌ ഇരന്ന് വാങ്ങിയ പുത്തൻ ഉടുപ്പും ഇട്ട് അമ്പലത്തിൽ തൊഴുന്ന വീഡിയോ പിടിക്കാൻ സജ്ജമായി തൊട്ടടുത്തുള്ള അമ്പലമായതിനാൽ കാറിൽ പോകാമെന്ന് കല്യാണ പെണ്ണിന്റെ ചേട്ടൻ കാറുമായി വന്നു നിന്നു മുന്നിലത്തെ സീറ്റിൽ നേരത്തെ വേണുവേട്ടൻ സ്ഥാനം ഉറപ്പിച്ചു പുറകിൽ കല്യാണ പെണ്ണും പിന്നെ അവളും, 

എനിക്ക് അവളുടെ അടുത്തു വേണം ഇരിക്കാൻ എന്റെ ഹൃദയമിടിപ്പ് കൂടി, അവളാണ് എനിക്ക് ഡോർ തുറന്ന് തന്നത്, നീല പട്ടുപാവാടയും ബ്ലൗസും കണ്ണെഴുതി പൊട്ടും തൊട്ട് മുല്ലപൂവും ചൂടി അതാ ഇരിക്കുന്നു ആ നാടൻ സുന്ദരി, ഒരു പരുങ്ങലോടെയും, നാണത്തോടെയും ഞാൻ അവളുടെ അടുത്തിരുന്നു അവൾക്ക് മുഖം കൊടുക്കാൻ ധൈര്യമില്ലാതെ പുറത്തോട്ടു നോക്കി ഇരുന്നു. അവളുടെ മുല്ലപ്പൂവിന്റെ വാസന മൂക്കിൽ തുളച്ചു കേറി. ഒട്ടും പ്രതീക്ഷിക്കാത്ത തരുണം. ഒളികണ്ണിട്ട് ഇടക്ക് നോക്കും അവളും എന്നെ നോകുന്നോ  എന്നറിയാൻ പണ്ടേ പെണ്ണുങ്ങളോട് സംസാരിക്കാൻ എനിക്ക് ചമ്മലായിരുന്നു, ഞാൻ പഠിച്ചത് ബോയ്സ് സ്കൂളിലാണ്. മിടിക്കുന്ന ഹൃദയവുമായി ആ സുന്ദര തരുണം ആസ്വദിച്ഛ് തിരിച്ചെത്തി.

 

വീട്ടുമുറ്റത്ത് ആൾക്കാരെ കൂട്ടാൻ വാനും കാറും സജ്ജമായി. കല്യാണ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങി ഇനി മണ്ഡപത്തിലാണ് ബാക്കി പരിപാടികൾ  പൊതുവെ ഞങ്ങൾ ക്യാമറ ടീം കല്യാണ ദിവസം രാവിലെ നല്ല തിരക്കിലായിരിക്കും ഒരു ചായയും വടയുമായിരിക്കും പ്രാതൽ. നേരത്തെ മണ്ഡപത്തിൽ ചെന്ന് സ്‌ഥാനം ഉറപ്പിക്കണം. അലങ്കരിച്ച കതിർമണ്ഡപത്തിന്റെ വീഡിയോ, കല്യാണത്തിന് വന്ന ആൾകൂട്ടത്തിന്റെ വീഡിയോ തുടങ്ങിയവ നേരത്തെക്കൂട്ടി എടുത്ത് വയ്ക്കും. അധ്യമൊക്കെ സ്റ്റേജിൽ കേറി ആൾക്കാരെ അഭിമുഖികരിക്കാൻ ഭയങ്കര ചമ്മലായിരുന്നു എല്ലാരും എന്നെ മാത്രം നോക്കുന്നത് പോലെ ചില വാല് പെണ്ണ്കുട്ടിയോളുടെ കണ്ണെടുക്കാതെയുള്ള നോട്ടവും, അടക്കപറച്ചിലും, ഓഹ് അവിടെ നിന്ന് ഉരുകി പോകാറുണ്ട്. വേണുവേട്ടന്റെ ഇടക്കുള്ള ദേഷ്യപെടലും, മറ്റുള്ളവരുടെ മുന്നിൽ എന്നെ തരംതാഴ്ത്തിയുള്ള ഷോ കാണിക്കലും പതിവ് പോലെ നടന്നു ഇന്നത്തെ പോലെ എൽഈഡി ബൾബ് അല്ല അന്ന് ചൂട്‌ കൂടിയ ഹാലോജൻ ലൈറ്റും, സ്വിച്ചിബോക്സും വയറും തൂക്കിപിടിച്ഛ് ക്യാമറമാന്റെ കൂടെ നടക്കണം ക്യാമറ പഠിക്കാൻ വേണ്ടി എല്ലാം സഹിച്ചു നിൽക്കും. ചില വയസ്സന്മാരുടെ മുഖത്ത് വെട്ടമടിക്കുമ്പോൾ ഉള്ള ഭാവവ്യത്യാസം, പിറുപിറുക്കൽ, മറ്റ്‌ ചിലവരുടെ മസ്സില് പിടിത്തം, ചെറുപ്പക്കാരികളുടെ കുണുങ്ങി ചിരി, മുതുക്കന്മാരുടെ ഗൗരവം എല്ലാംകൂടി ചിരിക്കാൻ ഉണ്ട് ഒരുപാട്.

 

കതിർമണ്ഡപത്തിൽ വരനും മാതാപിതാക്കളും എത്തി, ഞങ്ങളുടെ ക്യാമറ  ബാഗും മറ്റ് സാധനങ്ങളും കല്യാണപെണ്ണിന്റെ മേക്കപ്പ് റൂമിലാണ് വച്ചിരിക്കുന്നത്.  ബാറ്ററി ചാർജ് ചെയ്യാൻ എന്ന വ്യാജേന ഇടക്ക് അവളെ കാണാൻ പോകാറുണ്ട് എന്നെ കാണുംപോളുള്ള അവളുടെ ഭാവമാറ്റങ്ങൾ ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു ആ ഇടകണ്ണിട്ടുള്ള നോട്ടവും, നാണിച്ചു തലതാഴ്ത്തിയുള്ള ചിരിയുമൊക്കെ അവൾക്കും എന്നോട് ഇഷ്ടമാണെന്ന് മനസ്സ് മന്ത്രിച്ചു. പക്ഷെ മിണ്ടാൻ ഇപ്പോഴും എന്തൊ ഒരു മടിപോലെ അവളെ ഒറ്റക്ക് കിട്ടാൻ മനസ്സ് ആഗ്രഹിച്ചു. കല്യാണപെണ്ണിനെ ഒരുക്കുന്നത് അവളാണ്, ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് താലപ്പൊലിയും ഏന്തി കുരുന്നുകൾ ക്കൊപ്പം അവളും പുറകിൽ കല്യാണപെണ്ണും എത്തി, ആൾകൂട്ടത്തിനിടയിൽ അവളുടെ കണ്ണുകൾ എന്നെ പരതുന്നുണ്ടായിരുന്നു, ഞാൻ നിൽക്കുന്ന സ്ഥലം അവൾ ഉറപ്പുവരുത്തി എനിക്ക് കാണാൻ കണക്കിന് അവളും നിന്നു. മുഹൂർത്ത സമയമാകുമ്പോൾ താലികെട്ട് കവർ ചെയ്യാൻ രണ്ട് വീട്ടുകാരുടെ ക്യാമറ ടീമും ചുറ്റും കൂടിനിന്ന് പൊരിഞ്ഞ മത്സരമായിരിക്കും എന്റെ അറിവിൽ ഇന്നേവരെ കെട്ട് കാണാനുള്ള യോഗം കാണികൾക്ക് കിട്ടി കാണില്ല എന്നതാണ് സത്യം. പലപ്പോഴും താഴെ ഇരിക്കുന്നവരിൽ നിന്നും നല്ല താക്കിതു ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. "ശ്ശ്.. ച്ഛ്..മാറങ്ങോട്ട്"...ഇവന്മാർ ഇതെന്തോന്ന് കാണിക്കണത്" എന്ന സ്‌ഥിരം പല്ലവി, എനിക്ക് നല്ല പോക്കമുള്ളത് കൊണ്ട് കൂടുതലും വാങ്ങികൂട്ടിയത് ഞാനായിരിക്കും. നാഥസ്വരമേളം കേട്ടു, ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി അന്തരീക്ഷമാകെ പുഷപവർഷം ചൊരിഞ്ഞു. അവളെ ഞാനും അവൾ എന്നെയും ഒരുഞൊടി നോക്കി നിന്നു. അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ അവളുടെ മാന്ത്രികകണ്ണിലെ പ്രേമം ഞാൻ വായിച്ചെടുത്തു ആദ്യമായാണ് അങ്ങനെ ഒരാനുഭൂതി. സ്വപ്നലോകത്തായിരുന്ന ഞാൻ "ടാ മരങ്ങോടാ ലൈറ്റ് താഴ്ത്തിപിടിക്കട" എന്ന വേണുവേട്ടന്റെ വിളികേട്ട് ഞെട്ടി. ഓർക്കാപുറത്തെ തെറിവിളിയുടെ ചമ്മൽ മാറ്റാൻ നല്ലൊണോം ബുദ്ധിമുട്ടി. അവൾ അത്‌ ശ്രദ്ധിച്ചോ എന്ന് ഒളികണ്ണിട്ട് നോക്കി. 

കെട്ട് കഴിഞ്ഞാലുടൻ സദ്യ തുടങ്ങും പിന്നെ അവിടെയാണ് വീഡിയോ കവറേജ് കൗതുകമുള്ള കുറെ കാഴ്ചകൾ കാണാം, അവിയലും, തോരനും, കാളനും, പുളിശ്ശേരിയും, പായസവുമൊക്കെ കൂടി വെട്ടിവീശുന്ന ചില ആശാന്മാരുടെ ക്യാമറാ കാണുമ്പോലുള്ള ഭാവവ്യത്യാസവും, ഒതുക്കവും എല്ലാംകൂടി ചിരിക്കാനുണ്ട് ഒരുപാട്. വധുവും വരനും പിന്നെ കൂട്ടിന് അവളും ഒരുമിച്ചായിരുന്നു കഴിച്ചത് . അവരുടെ എതിർവശത്തായാണ്  ഞങ്ങൾ ഇരുന്ന് കഴിച്ചത് ഇടയ്ക്ക് ഇടയ്ക്ക് എന്നെ അവൾ നോക്കുന്നുണ്ടായിരുന്നു. സമയം വൈകുംതോറും എന്റെ നെഞ്ച് പിടക്കാൻ തുടങ്ങി അവളോട് പ്രണയാഭ്യർഥന നടത്താൻ ഇപ്പോഴും ധൈര്യം ഇല്ല എന്നതാണ് സത്യം.

സമയം രണ്ട് മണി കഴിഞ്ഞിരുന്നു കല്യാണപെണ്ണിന്‌ ഇറങ്ങാൻ സമയമായി എല്ലാരും മണ്ഡപതത്തിന്റെ പുറത്താണ് ലാളിച്ചുവളർത്തിയ മാതാപിതാക്കളെവിട്ട്  പുതിയ വീട്ടിലേക്ക് പോകാൻ വീട് വിട്ടിറങ്ങുന്ന പെണ്ണിന്റെ മുഖം വിളറി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു ഇനി പുതിയ വീട്ടിലാണ് ശിഷ്ടകാലമൊത്തവും. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ആ പരിസരത്ത് ഒന്നും കണ്ടില്ല വേണുവേട്ടനോട് ക്യാമറയുടെ ബാഗ്  മേക്കപ്പ് റൂമിലാണെന്നും പറഞ്ഞ് അവളെ തപ്പിയിറങ്ങി മണ്ഡപം മൊത്തം തിരഞ്ഞു എങ്ങും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി മേക്കപ്പ്റൂമിലാകുമെന്ന് കരുതി അവിടെ പോയി ഞാൻ ഒരു നിമിഷം അമ്പരന്ന് നിന്നുപോയി അവളെന്നെയും കാത്ത്‌ നിൽക്കുന്നു. ക്യാമറബാഗ്ഗ് എടുക്കാൻ വരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു, ഓടിവന്ന കിതപ്പും, ടെൻഷനും അവളെ കണ്ട സന്തോഷവും എല്ലാംകൂടി ചേർന്ന് ഞാൻ നിന്ന് വിയർത്തു. ആ മുറിയിൽ ഞങ്ങൾ മാത്രം, അവളും ടെൻഷനിൽ തലകുനിച്ച് നിൽക്കുന്നു. എനിക്ക് എങ്ങനെ തുടങ്ങണമെന്നറിയില്ലാ, എന്റെ ഉള്ളംകൈ വിയർക്കുന്നു, തൊണ്ടവെള്ളം വറ്റി തുടങ്ങി, അവളും വിയർക്കുന്നുണ്ട് സകലദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ഛ് അവളോട് ഞാൻ ചോദിച്ചു "എ...എന്താ പേര്" ആദ്യമായാണ് ഞാൻ പേടികൂടാതെ അവളുടെ കണ്ണിലേക്ക് നോക്കിയത് അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്ന് ആരോ "മോളെ ജാനകി" എന്ന് വിളിചോണ്ട്‌ അകത്തേക്ക് വന്നു അവളുടെ അമ്മയായിരുന്നു അത്, "നീ എവിടെയായിരുന്നു.....വാ സമയമായി, നാല് മണിക്കാണ് ട്രെയിൻ...വേഗം വാ"...എന്നും പറഞ്ഞ് അവളുടെ കൈയ്യും പിടിച്ച് കൂട്ടി കൊണ്ട് പോയി. പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ കലങ്ങിയിരുന്നു, എന്തോ പറയാൻ ബാക്കി വച്ച ചുണ്ടുകൾ. എന്റെ ഹൃദയം തകർന്ന നിമിഷമായിരുന്നു അത്. ഞാൻ ബാഗും എടുത്ത് പുറകിൽ പോയി. അവൾ  കാറിൽ കയറിയിരുന്ന് എന്നെ തിരിഞ്ഞു നോക്കി ഞാൻ എന്ത്ചെയ്യണമെന്ന് അറിയാതെ വിഷമിച്ഛ്

നിന്നു അവളുടെ കാർ നീങ്ങി തുടങ്ങി. എല്ലാം കെട്ടിപ്പെറുക്കി ഞങ്ങളും ഇറങ്ങി. അവളുടെ കാറിന്റെ തൊട്ട് പുറകിലായി ഞങ്ങളും ഉണ്ടായിരുന്നു, ഒരു ജംക്ഷനിൽ അവളുടെ കാർ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു പോയി  ഞങ്ങൾ വേറെ ദിശയിലും.

 

പറയാതെ പോയ എന്റെ ആദ്യ പ്രണയം ഇന്നും മനസ്സിന്റെ ഒരു മൂലയിൽ നോവ്വായി നീറി തുടിക്കുന്നുണ്ട്. അന്ന് ആ മേക്കപ്പ് മുറിയിൽ വച്ച് എന്റെ പേര് അറിയാൻ ആകാംഷയോടെ നിന്ന ജാനകിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് ഈ ധൈര്യമില്ലാത്തവന് പറയാൻ സാധിച്ചില്ല. 

ഇപ്പൊ പറയുന്നു "എന്റെ പേര് റാം".

Srishti-2022   >>  Short Story - Malayalam   >>  എൻറെ പുസ്തകം

Aswany Ajith

UST

എൻറെ പുസ്തകം

കൊറോണക്കാലത്തെ അത്ര പരിചയമില്ലാത്ത ഒരു ജോലി സാധ്യതയെ കുറിച്ച് ഞാൻ പറയാം
പഠിക്കുമ്പോൾ തന്നെ വിവാഹിതയാവുകയും അത് പൂർത്തിയായ ഉടനെ ഒരു അമ്മയെ ആവുകയും ചെയ്ത ഒരു പെണ്ണിൻറെ കഥ . രാവിലത്തെ കാപ്പിയും ഉച്ചയ്ക്കത്തെ ഊണ് എന്തിനു പറയുന്നു അമ്മായിയപ്പൻ പ്രഷറിന് ഗുളിക വരെ തൊട്ടടുത്ത ടേബിളിൽ വെച്ചിട്ട്

കോളേജിൽ പോകാൻ. അധികം വൈകേണ്ട വന്നില്ല രാവിലെ കോളേജിലേക്കുള്ള ബസിന്ടെ ഓട്ടപ്പാച്ചിലിൽ തിരക്കുകൾ തീർന്നപ്പോഴേക്കും എൻറെ മാറിൽ അമ്മിഞ്ഞ ഗന്ധം വന്നുതുടങ്ങിയിരുന്നു.പുസ്തകങ്ങൾ വിൽക്കുന്ന വലിയ ബാഗിൽ നിന്നും ഡയപറും പാൽ കുപ്പിയും  മാറ്റപ്പെട്ട ഒരു പരിവർത്തനം.കൂടെ പഠിച്ച കൂട്ടുകാർ ഒക്കെ പലവിധ ജോലിക്ക് പോയി തുടങ്ങിയപ്പോഴും എൻറെ മുമ്പിൽ ഡോറയും ബുജിയും പിന്നെ കുറച്ച് ബിസ്ക്കറ്റും പാലും ഒക്കെയായി.കുഞ്ഞിന് ആറുമാസം ആയപ്പോഴേക്കും അടുത്തുള്ള ഒരു സ്കൂളിൽ ഒരു ചെറിയ ജോലിക്ക് പോയി തുടങ്ങി എങ്കിലും അധിക ദിവസം എനിക്ക് ചെയ്യേണ്ടി വന്നില്ല.അപ്പോഴേക്കും അമ്മായിയപ്പനെ പ്രഷറും അമ്മായിഅമ്മ ഷുഗർ പിന്നെ ഉണ്ണിക്കുട്ടനെ പാലും ബിസ്കറ്റും എല്ലാം ഒരു വിധം ആയിരുന്നു.ജോലി എന്ന സ്വപ്നം അതോടെ തീർന്നു.10 18 വർഷം ഇന്ത്യൻ വേണ്ടി പഠിച്ചു എന്ന് ആലോചിക്കാൻ ഉള്ള സമയം ദൈവം സഹായിച്ചു എനിക്ക് കിട്ടിയിരുന്നില്ല ഭർത്താവിനെ കോഫി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാം അത് മുങ്ങി പോയിരുന്നു.വർഷങ്ങൾ പോയി ഇഴഞ്ഞു നടന്നു മകൻ നടക്കാൻ തുടങ്ങി പതിയെ എൻറെ നെഞ്ചിലെ അമ്മിഞ്ഞ മണം മാറിത്തുടങ്ങി.ആയിടയ്ക്കാണ് കൊറോണ വന്നത് ടെസ്റ്റ് മുതൽ ഇൻറർവ്യൂ കഴിഞ്ഞ് ജോലി വരെ ഓൺലൈൻ ആക്കിയ സമയം വെറുതെ ഒന്ന് ശ്രമിച്ചതാണ് ഇതിനായി ഒരു ദിവസത്തെ പ്രഷർ ഗുളിക യും പാലും ബിസ്കറ്റും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒന്നും കൊടുക്കണ്ടല്ലോ.അപ്പോഴാണ് ആരോ എവിടുന്ന് ഷെയർ ചെയ്ത് കൈയിൽ എത്തിയ ഒരു വേക്കൻസി ഒരു ക്ലിക്കും ഒരു മെയിലും പിന്നെ കുറച്ച് പ്രൊസീജിയർ സും എല്ലാം കൂടിയായപ്പോൾ കേരള സ്വപ്നത്തിൽ പോലും വിചാരിക്കാത്തസാലറി യുമായി ഒരു ജോലി.നാളെ മുതൽ തന്നെ വീട്ടിലിരുന്നു ലോഗിൻ ചെയ്തോളാൻ.ഇപ്പോൾ പ്രഷറിന് ഗുളിക എന്ത് സ്വപ്നവും ഒറ്റയടിക്ക്.കൊറോണ വന്നതുകൊണ്ട് നാളുകൾ പോയത് അറിയേണ്ടി വന്നില്ല ഇപ്പോൾ എൻറെ മോൻ യുകെജി ഓൺലൈനായി പഠിക്കുന്നു.ഓഫീസിന് അവരുടെ ജോലി ചെയ്യാൻ എനിക്ക് തന്ന ലാപ്ടോപ് വാങ്ങാൻ പോലും എനിക്ക് എൻറെ വീടിന് പുറത്തേക്കിറങ്ങി വന്നില്ല. കൊറോണയും ഡെൽറ്റ ഇപ്പൊ ദാ ഒമിക്രോൺ

വന്നപ്പോഴും അതിൽ മനസ്സുകൊണ്ടെങ്കിലും സന്തോഷിക്കുന്നു കുറച്ചു പേരെങ്കിലും കാണും ഇതുപോലെയുള്ള കുറച്ചുപേർ.ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുറവായിരിക്കും എൻറെ ടീം മെമ്പേഴ്സ് നും മാനേജർക്കും ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു.ഇതു ഞാൻ ആണെന്ന് ചിലർക്കെങ്കിലും തോന്നിയെങ്കിൽ അത് വെറും യാദൃശ്ചികം മാത്രം

Srishti-2022   >>  Short Story - Malayalam   >>  തത്വമസി - അത് നീയാകുന്നു

Reshmi Radhakrishnan

Wipro

തത്വമസി - അത് നീയാകുന്നു

ചന്ദനത്താൽ പൊതിഞ്ഞ കുഞ്ഞിക്കണ്ണന്റെ രൂപം കണ്മുന്നിൽ നിറഞ്ഞാടുന്നു. നൂറുദീപങ്ങളുടെ പ്രഭയിൽ ശ്രീകൃഷ്ണൻ കത്തിജ്വലിച്ചു നിൽക്കുകയാണ്. അമ്മയുടെ വാക്കിൽ പറഞ്ഞാൽ "ഭഗവാനെ ഈ രൂപത്തിൽ കാണുന്നത് തന്നെ മുജ്ജന്മ സുകൃതമാ ". അതുകൊണ്ടാണല്ലോ എന്നും ഇവിടെ ഇത്രയും തിരക്ക്. "നന്നായി തൊഴൂ മോളെ ". കേട്ടതും കണ്ണടച്ച് ഭഗവാന്റെ തിരുനടയിൽ ഭഗവാനിലലിഞ്ഞു അവൾ നിന്നു. " ഇനി അഞ്ചാം ക്ലാസ്സിലേക്കാണ്. കൃഷ്ണാ കാത്തോളണേ. " പെട്ടന്ന് മറിയാമ്മ ടീച്ചർ പറഞ്ഞത് അവൾ ഓർത്തു.  നമ്മൾ  അപ്പോഴും നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല.  എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം. " ഇത്രയും നാൾ എനിക്കു തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. ലോകത്തിലെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ. " "അയ്യോ " അവൾ പെട്ടെന്ന് തിരിഞ്ഞു.  " പെട്ടെന്ന്  തൊഴുതു മാറൂ  എന്താ കുട്ടീ നടയിൽ നിന്നു തിരിഞ്ഞു കളിക്കുന്നേ.  വേഗം അങ്ങോട്ട് മാറ് " പോലീസിന്റെ വാക്കുകൾ കേൾക്കാതെ അവൾ അങ്ങനെ സ്തംഭിച്ചു നിന്നു. 

 

"എനിക്ക് തോന്നിയതാണോ? പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ആരോ പിറകിൽ പിടിച്ച പോലെ.  തോന്നിയതാകും."  "ഭഗവാനെ മാത്രം വിചാരിച്ചു നടക്കൂ മോളെ " എന്ന് പറഞ്ഞു അമ്മ അവളുടെ കൈ പിടിച്ച് തൊട്ടടുത്ത ഗണപതി കോവിലേക്ക് കടന്നു. "ദാ ഈ ചില്ലറ മുഴുവൻ നടയിൽ വെക്കണംട്ടോ " വെക്കാം എന്നർത്ഥത്തിൽ അവൾ തലയാട്ടി. "ഗണപതി,  എല്ലാ തടസങ്ങളും മാറ്റണേ " എന്താ മോളെ കണ്ണടക്കാത്തത്. കണ്ണടച്ച് പ്രാർത്ഥിക്കൂ. " അവൾ ലോകത്ത് ഏറ്റവും വിശ്വസിക്കുന്ന ദൈവത്തിന്റെ അടുത്തായിട്ടും  കണ്ണടക്കാൻ അവൾക്ക് പേടി. എന്നാലും കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. "എല്ലാ നന്മകൾക്കും നന്ദി പറയുന്നു. എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുന്നു. എല്ലാവർക്കും നന്മ വരുത്ത... " പെട്ടെന്ന് പുറകിലൂടെ അവളുടെ നെഞ്ചിലമർന്ന ബലിഷ്ഠമായ കൈ അവൾ തട്ടിമാറ്റി.അവളുടെ കയ്യിൽ നിന്നും നടയിൽ  വെക്കാൻ  അമ്മ  തന്ന ഉഴിഞ്ഞിട്ട നാണയതുട്ടുകൾ ചിതറി തെറിച്ചു.  "എന്താ മോളെ ഇത്? "  തിരിഞ്ഞു നോക്കിയപ്പോൾ അമ്മ അവളുടെ തല  തിരിച്ചു കൈകൾ കൂപ്പി നിർത്തി.  "പ്രാർത്ഥിക്ക് മോളെ.. കാഴ്ചകണ്ടു നില്കാതെ ". അമ്മ ശകാരിച്ചപ്പോൾ  അതോർത്തല്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കയ്യും കാലും വിറക്കാൻ തുടങ്ങി. 

 

കോവിലിനു ചുറ്റും വലം വെക്കുമ്പോൾ അവൾ ആലോചിച്ചു. " ആരാണയാൾ?  എല്ലാവരെയും രക്ഷിക്കുന്ന ഭഗവാന്റെ നടയിലാണ് ഞാൻ. എന്നിട്ടും എനിക്കെന്താണിങ്ങനെ?. ഞാൻ അത്രക്കും തെറ്റുകൾ ചെയ്തോ കൃഷ്ണാ. സങ്കടങ്ങളും പേടിയുമൊക്കെ മാറുന്നത് അമ്പലത്തിൽ വരുമ്പോഴാണ് എന്ന് എല്ലാരും പറയാറുണ്ടല്ലോ.  എനിക്ക് മാത്രം  എന്താ ഇങ്ങനെ.  എന്നെ കാണുമ്പോൾ  എന്താ അയാൾക്ക്‌ ഇങ്ങനെ പിടിക്കാൻ തോന്നുന്നത്? അയാൾ ഇതിനാണോ അമ്പലത്തിൽ വരുന്നത്? ". അമ്മ വീണ്ടും അടുത്ത കോവിലിലേക്ക് അവളെ വിളിച്ചു. " ഞാൻ ഇല്ലമ്മേ. നല്ല തിരക്കാണ്. അമ്മ പൊയ്ക്കോളൂ. ". "ദൈവ ദോഷം പറയല്ലേ മോളെ. ഇങ്ങുവാ ". മനസ്സില്ലാ മനസ്സോടെയും അതിലേറെ പേടിയോടെയും ആദ്യമായി പ്രാർത്ഥിക്കാൻ നിന്നു. പ്രാർത്ഥിക്കുന്ന ദൈവത്തെക്കാൾ വിശ്വാസം തൊട്ടപ്പുറത്ത് നിൽക്കുന്ന പോലീസ് മാമനിലായിരുന്നു.  വീണ്ടും തനിക്കു നേരെ വന്ന കൈകൾ അവൾ പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ  അമ്മയുടെ ഒരു ഇളയച്ഛന്റെ പോലെ  മുഖമുള്ള ഒരാൾ." ഞാൻ പിടിച്ചേ " എന്ന് വിളിച്ചു കൂവാൻ ആണ് അവൾക്കപ്പോ തോന്നിയത്. പക്ഷേ കയ്യും കാലും അടിമുടി വിറക്കുകയായിരുന്നു.  ആ തിക്കിലും തിരക്കിലും  അവളുടെ ശബ്‌ദം ആരെങ്കിലും കേൾക്കാൻ തയ്യാറാകുമോ എന്നവൾ ഭയന്നു.  കൈ വിറച്ചിട്ടും അയാളുടെ കൈ മുറുക്കി പിടിച്ചു അവൾ അങ്ങനെ സ്തംഭിച്ചു നിന്നുപോയി.  "എങ്ങനെ പറയും?  അമ്പലമാണ്. ഇത്രയും പരിപാവനമായിടം. ദൈവദോഷമുള്ള കുട്ടി എന്ന് പറഞ്ഞു എല്ലാവരും ഒറ്റപെടുത്തും. ബസ്സിൽ ഒരാൾ എന്തോ ചെയ്തെന്നു പറഞ്ഞ നീനയെ പിന്നെ സ്കൂളിൽ കണ്ടിട്ടില്ല.  ആ ഗതി  തന്നെയാകില്ലേ എനിക്കും. " ആലോചിച്ചു നിന്നപ്പോഴേക്കും അവളുടെ കൈ തട്ടി മാറ്റി അയാൾ തിരക്കിനിടയിലേക്ക് മറഞ്ഞു. "കണ്ണടക്കുമ്പോൾ ആ ബലിഷ്ഠമായ കയ്യും അയാളുടെ മുഖവുമാണ് മനസ്സിൽ വരുന്നത്. എങ്ങനെ ഇനി സമാധാനത്തോടെ അമ്പലനടയിൽ നിന്ന് പ്രാർത്ഥിക്കും?  ". 

 

"തൊഴുതു നീങ്ങൂ,  നടയിൽ ഇങ്ങനെ നില്കാതെ " പെട്ടെന്ന് അവൾ കണ്ണു തുറന്നു. തന്റെ മുൻപിൽ ചേർത്തുനിർത്തിയ മകളുടെ കൈ പിടിച്ചു ഗണപതി കോവിലേക്ക് അവൾ നടന്നു. " അമ്മേ അവടെ നല്ല തിരക്കാ.. ഞാൻ ഇല്ല. അമ്മ പൊയ്ക്കോ ". 

ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി.  18 വർഷങ്ങൾ..  അമ്പലങ്ങൾ മാറി.. വഴിപാട് വിലകൾ മാറി..  മനുഷ്യൻ മാറി.. സാങ്കേതിക വിദ്യകൾ മാറി.. നിയമങ്ങൾ പോലും മാറി..  എന്നിട്ടും തിരക്കിലും ആരും എല്ലായിടത്തും കുട്ടികളെ ഉപദ്രവിക്കാം.. അവർ ആരോടും പറയില്ല എന്ന വിചാരം ആർക്കും മാറിയിട്ടില്ല. ഇന്നും  അമ്പലനടയിൽ നിൽകുമ്പോൾ  ആ  ദുരനുഭവം മാത്രമാണ് ആദ്യം അവളുടെ  മനസ്സിൽ.. 

"മോളെ ആരാ പിടിച്ചത്.. അമ്മയോട് പറ ".  ആ ചേട്ടനാ  അമ്മേ..  തിരക്കിലേക് ചൂണ്ടി അവൾ പറഞ്ഞു. ചന്ദനക്കുറിയിട്ട ഒരു നിഷ്കളങ്കൻ എന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരൻ. ഓടി ചെന്ന് "അവന്റെ ഒരു കുറി " എന്ന് പറഞ്ഞതും അവന്റെ മുഖത്തു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു. മകളെ വാരിയെടുത്ത് പിൻവാതിൽ നോക്കി അവൾ നടന്നു. 

"ദൈവങ്ങളും മനുഷ്യരും വെറും വിഗ്രഹങ്ങൾ മാത്രമാകുമ്പോൾ നമ്മൾ സ്വയം ദൈവമാകണം.  മോളെ.  അമ്പലങ്ങളിൽ മോളു കണ്ടിട്ടില്ലേ തത്വമസി  എന്ന്.  "

Srishti-2022   >>  Short Story - Malayalam   >>  മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

Ananthakrishnan P N

Digital mesh software pvt.ltd.

മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

മഴയുടെ താളത്തിൽ ചിരിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് താഴെ ജയദേവൻ മാഷ് മലയാളം ക്ലാസ് എടുക്കുന്നു.

"ഈ വാക്യത്തിന്റെ ഒടുവിൽ ഒരു മഴതുടങ്ങും,
ആ മഴയുടെ വക്കത്തെ ഒരു നൗക കാണാം.
ദ്വീപുകൾ എല്ലാം പതുക്കെപ്പതുക്കെ കണ്ണിൽ നിന്ന് മായും, നൗക സഞ്ചരിച്ചുകൊണ്ടിരിക്കും.
തുറമുഖങ്ങളെക്കുറിച്ചുള്ള ഒരു വംശത്തിന്റെ വിശ്വാസം മുടൽമഞ്ഞിൽ പെട്ടുപോകും.
ആ മുടലിലേക്ക് മായും മുൻപ് ഞാനോ മറന്നത്? നിയോ മറന്നത് ?
ഞാൻ ആയിരിക്കാം , മഴക്കാലമല്ലയോ..!"

രാധ ടിച്ചർ പുറത്തുനിന്ന് ക്ലാസ് കേൾക്കുക ആയിരുന്നു.

ഇന്ന്  മാർച്ച് 20 , ഈ അധ്യായന വർഷത്തെ അവസാനത്തെ ക്ലാസ് ആണ്, ക്ലാസ് കഴിഞ്ഞു ജയദേവൻ മാഷ് ഇറങ്ങി വന്നു ,

ടിച്ചറെ ,

സാറേ ,

അവർ പരസ്പരം സംബോധന ചെയ്തു , രണ്ടു സംബോധനകൾ , ഒരു വ്യാഴവട്ടത്തിന്റെ പരിജയത്തിന്റെ , വേർപിരിയലിന്റെ , എല്ലാവികാരങ്ങളും ആ സംബോധനകളിൽ ഉരുകികലർന്നിരുന്നു.

കോരിച്ചൊരിച്ചിലിൽ നിന്ന് ചാറ്റലിലേക്ക് എത്തിയ മഴ നനഞ്ഞു അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു , അവരെ കടന്ന് ഒരു പറ്റം കുട്ടികൾ ഓടിപ്പോയി,  നനഞ്ഞ തെങ്ങിൻ തടങ്ങളിൽ നിന്ന് ഇയ്യൽ കൂട്ടം പറന്ന് ഉയർന്നു.

സംബോധനകൾക്ക് ശേഷം അവർ ഒന്നും സംസാരിച്ചില്ല,അവർക്കിടയിൽ മൗനം   പെയ്തുതീർന്ന കാലവർഷങ്ങളുടെ ഒഴുകാത്ത വെള്ളംപോലെ തളം കെട്ടി കിടന്നു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളും ആയി റിസർവ് ഫോസ്റ്റിലെ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുക്കവേ കാടിനു നടുവിലെ ജലാശയത്തിലൂടെ അവർ ഒരുമിച്ചു  നടത്തിയ തോണിയാത്രയെക്കുറിച്ചു ഓർത്തു പരസ്പരം പുഞ്ചിരിച്ചു.

നടത്തത്തിന് ഇടയിൽ ടിച്ചറുടെ ഇടത്തെ കയ്യിലെ കരിവളകളിൽ ചിലതിൽ അറിയാതെ വിരൽ കൊണ്ടപ്പോൾ മാത്രം ജയദേവൻ മാഷ് പറഞ്ഞു,
Sorry!

പൊതു നിരത്തിലെ വിപരീത ദിശകളിലെ ബസ്സ്റ്റോപ്പുകളിലേക്ക് നീങ്ങും മുൻപ്  അവർ പരസ്പരം നോക്കി , അവസാനം ആയി ചിരിച്ചു.

24 വർക്ഷങ്ങൾക്ക് ശേഷം ഇന്ന് മാർച്ച് 20, വാർധക്യതത്തിന്റെ അവസാനത്തെ നരയിടുക്കങ്ങളുമായി പത്രം എടുത്ത ജയദേവൻ മാഷ് പതിവുപോലെ 8ആം പേജിലേക്ക് കണ്ണോടിച്ചു , പതിവ് തെറ്റിയിട്ടില്ല ,
"24 - ആം ചരമ വാർഷികം  ,  പക്ഷെ ഒരു വെത്യാസം ഉണ്ടായി , പതിവായി നൽകാറുള്ള ഫോട്ടോ ക്ക് പകരം രാധയുടെ പഴയ, കുട്ടിക്കാലത്തെ ഫോട്ടോയാണ് , പടർന്ന കൺമഷി കണ്ണുകളും , പാൽപ്പാട ചുണ്ടുകളും കണ്ട് അന്ന് ആദ്യമായി അയാൾ കരഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  സുഹൃത്ത്

Farshadudheen k

Phases

സുഹൃത്ത്

' എടാ..  നീ  ഇറങ്ങുന്നില്ലേ.. '  
   സത്യം പറഞ്ഞാൽ  ഹരിയുടെ  ചോദ്യത്തിൽ  നിന്നാണ്  സമയം  എന്തായി എന്നുള്ള ഒരു ബോധം  എങ്കിലും  വന്നത്.. 
 'ഇപ്പൊ ഇറങ്ങുമെടാ   ഈ പോയിന്റ്  ഒന്ന്  കമ്മിറ്റ്  ചെയ്തോട്ടെ..'  
അവനെ ഒന്ന്  തിരിഞ്ഞു പോലും  നോക്കാതെയാണ് ഇത്രയും   പറഞ്ഞത്..  
 ആദ്യമൊക്കെ നേരത്തെ ഇറങ്ങുമായിരുന്നു..  അന്നൊക്കെ ലാപ്ടോപ്പും കൂടെ കൂട്ടും.. വീട്ടിലിരുന്നു  ചെയ്യാറായിരുന്നു  പതിവ്..  പിന്നെ  പിന്നെ അതിനോടൊരു മടുപ്പായി.. വേറൊരു  കാരണം കൂടെയുണ്ട്.. 
  വൈകുന്നേരം  വരെ ഇതിന്  മുമ്പിൽ  കുത്തിയിരുന്ന്  വീട്ടിലെത്തിയാലെങ്കിലും  നിനക്കിത്  ഒഴിവാക്കികൂടെ  എന്ന  സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുള്ള ഒരു പ്രചോദനം എന്നും  പറയാം.. 
സമയം  ഏഴുമണി    ആകാറായി...  ഇപ്പോഴെങ്കിലും  ഇറങ്ങിയാലേ  ഒമ്പതു  മണിക്ക് മുമ്പെങ്കിലും വീട്ടിലെത്താൻ കഴിയൂ.. ഒന്നര മണിക്കൂറോളം ദൂരമുണ്ട്  വീട്ടിലേക്ക്..
ഒരു വിധം  കഴിയാറായി  എന്ന് തോന്നയപ്പോഴേക്ക്..  അടുത്ത  ബഗ്ഗ്‌  കാണിക്കുന്നുണ്ടാകും... കഴിഞ്ഞ ദിവസം ടെസ്റ്റിംഗിന് പോകേണ്ട  പോയിന്റായിരുന്നു    ഇത് വരെയും കൊടുക്കാൻ പറ്റിയിട്ടില്ല.. ഇനിയും ഇതിന് മുന്നിൽ   ഇരിക്കാൻ  വയ്യ    ഇനിയിപ്പോ എന്തായാലും  വയ്യ   നാളെ നേരത്തെ നോക്കാം..  
ലാപ്ടോപ്പും  മടക്കിവെച് ബാഗുമെടുത്തു ഇറങ്ങി.. 
ഇന്നാണെൽ  പതിവിലേറെ  നേരം  വൈകിയിട്ടുണ്ട്. ബസ് കിട്ടിയാൽ മതിയായിരുന്നു.. 
 നേരത്തെ  ഇറങ്ങുവാണേൽ   കണ്ണൂർ - ഷൊർണുർ  പാസഞ്ചറാണ് ആശ്രയം.. ട്രെയിനിൽ  യാത്ര  ചെയ്യാൻ ഒരു പ്രത്യേക രസമാണ്..  തിക്കും  തിരക്കുമൊന്നുമില്ലാതെ ഇടക്കൊന്ന് മയങ്ങി..    കയ്യിലൊരു പുസ്തകവും കൂടി  ഉണ്ടേൽ  അന്തസ്സായി.. ഇടക്ക് ചെറുതായി ലേറ്റായി വരുന്നതൊഴിച്ചാൽ ആളൊരു മിടുക്കനാണ്...  
 നേരത്തെ ഇറങ്ങിയാലുള്ള കാര്യമാണ് ഇത്രേം വലിച്ചു നീട്ടി പറഞ്ഞത്... നേരെ തിരിച്ചാണെങ്കിൽ..  ശരിക്കുമൊരു  ബുദ്ധിമുട്ട്  തന്നെയാണ്.. സീറ്റ്‌  കിട്ടിയാൽ ഭാഗ്യം  എന്ന് തീർത്തു പറയാം..  ചില സമയത്ത് കാല് കുത്താൻ പോലുമുള്ള ഇടം കിട്ടാറില്ല.. 
ബസ്റ്റോപ്പിൽ അധിക നേരം നിൽക്കേണ്ടി വന്നില്ല.. മുമ്പിലൊരു ബസ്  വന്നു  നിർത്തി..  കാല് കുത്താൻ പോലുമുള്ള ഇടമില്ല.. സീറ്റും  നോക്കി നിന്നാൽ ഇന്ന് വീട്ടിലെത്തില്ല..  എങ്ങനെയോ..  തിക്കി തിരക്കി ഉള്ളിലോട്ടു കയറി...
സീറ്റ്‌  കിട്ടിയാൽ  അഞ്ചു  മിനിറ്റുനിള്ളിൽ തന്നെ ഉറങ്ങിത്തുടങ്ങും..
 തിരക്കാണേൽ പിന്നെ  പറയേണ്ട സമയത്തെത്താനുള്ള ബസിന്റെ മരണപ്പാച്ചിലിനിടയിൽ ബാലൻസ് ചെയ്യാൻ  വേണ്ടി ഒരു അഭ്യാസി കണക്കെ ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിക്കേണ്ട അവസ്ഥ.. 
 കക്കാട് വരെ എത്തിയപ്പോഴേക്കും കുറച്ചു  തിരക്കൊഴിഞ്ഞു.  ശ്വാസം വിട്ടു നിൽക്കാം എന്ന ഒരവസ്ഥയായി. 
ചുറ്റുമുള്ള  സീറ്റിലേക്കൊന്ന് കണ്ണോടിച്ചു.. എല്ലാം നല്ല ഉറക്കത്തിലാണ്..  ഇപ്പോഴടുത്തൊന്നും  സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല...  പിന്നത്തെ  ഒരാശ്വാസം  ഫോണാണ്.. ഫോൺ കയ്യിലെടുത്തു കുറച്ചു നേരം അതിൽ കളിച്ചിരുന്നു..  പിന്നെ അതും  ഒരു ബോറടിയായി.. 
 പെട്ടെന്ന്  ഒന്ന് വീട്ടിലെത്തിയാൽ മതി  എന്ന അവസ്ഥയായി.. നാളത്തെ  വർക്കിനെ കുറിച്ചും മറ്റും ആലോചിക്കുന്നതിനിടയിൽ..  ഒരു കൂട്ടച്ചിരി കേട്ടു.. ഒരു മിനിട്ടിന്  എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി..
കുറച്ചു  കോളേജ് പിള്ളേരാണ്..  ഒരഞ്ചു പേരുണ്ട്..  എല്ലാവരുടെയും നോട്ടം പതിഞ്ഞത് കൊണ്ടാകണം.. ശബ്ദം പെട്ടെന്ന് തന്നെ കുറഞ്ഞു പോയത്.. 
പെട്ടെന്ന്  ഇവരെ കണ്ടപ്പോ.. ഒരു രണ്ടു വർഷം പിറകിലോട്ടു പോയ പോലെയായി.. 
കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോ തന്നെ ഒരു കാര്യം മനസ്സിലായി..  അവിടൊരു ചെറിയ ബുള്ളിയിങ് നടക്കുവാണെന്ന്..  കൂട്ടത്തിലൊരുത്തനെ എല്ലാം കൂടിയിട്ട് ഒരു പാവയെപോലെ കളിപ്പിക്കുന്നുണ്ട്..  അവൻ ചെയ്യുന്ന അല്ലേൽ പറയുന്ന ഓരോ കാര്യങ്ങളിൽ പോലും അവനെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്നുണ്ട്.. കുറച്ചു നേരം അവനെയൊന്ന് ശ്രദ്ധിച്ചു..  അവഗണനയുടെ ഇടയിലും കൂട്ടുകാർക്കിടയിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്ന വിളറിയ ഒരു ചിരി അവന്റെ മുഖത്തു കാണുന്നുണ്ട്... ഈ  ചിരി ഇതെന്നോടുള്ള ഒരോര്മപ്പെടുത്തലാണ്. അറിവില്ലാത്ത പ്രായത്തിലാണെങ്കിലും ഇനിയൊരിക്കലും   തിരുത്താൻ കഴിയാത്ത..  തിരുത്താനതിലേറെ ആഗ്രഹിക്കുന്ന ഒരു തെറ്റിനെ കുറിച്..  കുറച്ചു കാലം പുറകിലോട്ട് പോകേണ്ടി വരും..   ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം..  അഞ്ചാം ക്ലാസ്സു മുതൽ പഠിക്കുന്ന സ്കൂളായത് കൊണ്ട്.  സൗഹൃദങ്ങൾക് ഒരു കുറവുമുണ്ടായിരുന്നില്ല..  ഒമ്പതിലെത്തിയപ്പോഴും  ചുറ്റും എപ്പോഴും ഒരു സൗഹൃദ വലയമുണ്ടായിരിക്കും.. അങ്ങനെയുള്ള ഞങ്ങളുടെയിടയിലേക്കാണ് അവൻ വന്നത്..  ക്ലാസ്സു തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് അവൻ വന്നത്..  നേരെ ഫസ്റ്റ് ബെഞ്ചിൽ പോയിരുന്ന  അവൻ രൂപം  കൊണ്ടും ഭാവം കൊണ്ടും എല്ലാം അന്ന് തന്നെ ഒരു കോമാളിയായി ഞങ്ങളുടെയിടയിൽ  ചിത്രീകരിക്കപ്പെട്ടു..  പച്ചക്കുതിര എന്ന പേര് അന്ന് തന്നെ ഞങ്ങളവനു ചാർത്തി കൊടുത്തു.. പഠിക്കാനത്യാവശ്യം മിടുക്കനായിരുന്നത് കൊണ്ടും..  സത്യവാനായിരുന്നത് കൊണ്ടും.  അധ്യാപകർക്ക് അവനെ വലിയ വിശ്വദമായിരുന്നു..  ആ ഒരു കാരണം കൊണ്ട് തന്നെ.. ഞങ്ങളുടെ ചെറിയ ചെറിയ കള്ളത്തരങ്ങളെല്ലാം ഉടനടി സ്റ്റാഫ്‌റൂമിൽ  എത്തിയിരുന്നു.. 
 ഇതവനോട് ഞങ്ങൾക്കുള്ള ദേഷ്യം ഒന്ന് കൂടെ കൂട്ടാനിരയാക്കി.. പിടി  പീരിയഡുകളിലും മറ്റും  അവനൊരിക്കൽ പോലും ഞങ്ങളുടെ കൂടെ കൂടിയിരുന്നില്ല..  അതവന്റെ ആസ്മ പ്രശ്നം കൊണ്ടായിരുന്നോ..  അതോ ഞങ്ങളവനെ കളിക്കാൻ കൂട്ടില്ല എന്ന് കരുതിയിട്ടാണോ എന്നിപ്പോഴുമറിയില്ല.. ഈ പരിഹാസങ്ങൾക്കിടയിലും അവൻ ഞങ്ങളോട് സൗഹൃദം പുലർത്താൻ പരമാവധി അവൻ ശ്രമിച്ചിരുന്നു..  വിളറിയ ആ ചിരി പലപ്പോഴും അവന്റെ മുഖത്തു പ്രകടമായിരുന്നു..  അത് ഞങ്ങൾക്കൊരാവേശമായിരുന്നു അന്നൊക്കെ..  മറ്റുള്ളവരെക്കാൾ കുറച്ചു കൂടെ എനിക്കവനെ അറിയാമായിരുന്നു.. വീടിനടുത്തുള്ള ട്യൂഷൻ സെന്ററിൽ ഞാനും അവനും ഒരുമിച്ചായിരുന്നുണ്ടായിരുന്നത്.. പരസ്പരം പരിചയമുള്ളത്  ഞങ്ങൾ രണ്ടു പേർക്ക് മാത്രം..  ഇവൻ എന്റെ സുഹൃത്താണെന്ന് പറയാനുള്ള മടി കൊണ്ടും മറ്റും ഞാൻ മാറി നടന്നിട്ടുണ്ട്.. 
 അതിലേറ്റവും നശിച്ച ഒരു നിമിഷം ഏതെന്നാൽ.  ഒരിക്കൽ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി..  ഞങ്ങൾ കുറച്ചു പേർ സംസാരിക്കുന്നതിനിടയിൽ ഇവൻ കയറി വന്നു..  ഞങ്ങൾ ഒരു ക്ലാസ്സിലാണെന്നു പറഞ്ഞു  എന്റെ തോളിൽ കൈ വെച്ചു.. ഉടനെ ആ കൈ ഞാൻ തട്ടി മാറ്റി.. ഒരു നീരസം പ്രകടിപ്പിച്ചു കൊണ്ട്  പെട്ടെന്ന് ഞങ്ങൾ അവിടെ നിന്ന്  മാറി നിന്നു .  അന്നവന്റെ  മുഖത്തു വന്ന ആ ഒരു നിരാശ  എവിടെയൊക്കെയോ ഒന്ന് കൊണ്ട പോലെ..  തോന്നി. പ്രായത്തിന്റെ ചാപല്യത്തിൽ അന്നത് മനസ്സിലാകാതെ പോയി.. പിന്നെ പത്താം ക്ലാസ്സിൽ ഞാനും അവനും വേറെ വേറെ ക്ലാസ്സിലായി..  വല്ലപ്പോഴും അവനെ കാണാറായി പിന്നെ..  ഇതിനിടയിലെല്ലാം..  അവനെ കളിയാക്കുന്നതിലൊന്നും ഒരു വിട്ട് വീഴ്ചയും വരുത്തിയിരുന്നില്ല.. പത്താം ക്ലാസും കഴിഞ്ഞ്..  പ്ലസ് വൺ ക്ലാസ്സു തുടങ്ങിയ സമയം..  രണ്ടു മാസമേ ആയിട്ടുള്ളു ക്ലാസ്സു തുടങ്ങിയിട്ട്.. ആരുമായും അധികം അടുപ്പമായിട്ടില്ല..  അങ്ങനെയിരിക്കെയാണ്..  ആ വാർത്ത വന്നത്.. ആദ്യമൊന്നും വിശ്വസിക്കാൻ പറ്റിയില്ല..  അവൻ പോയിന്ന്..  ആസ്മ കൂടി കുറച്ചു നാളായി ഹോസ്പിറ്റലിൽ ആയിരുന്നു  അവൻ..  അവിടെ നിന്നു തന്നെ അവൻ പോയി.. അറിഞ്ഞപോ തന്നെ എന്തൊക്കെയോ ഒരു കുറ്റബോധം പോലെ..  ഒരു  ആഴ്ച കഴിഞ്ഞ് ഞങ്ങൾ കുറച്ചു പേർ അവന്റെ വീട്ടിലേക്കു പോയി..
  വീടെന്നോന്നും  പറയാൻ പറ്റില്ല..  മേൽക്കൂരയില്ല..  പകരം ടാർപോളിൻ കൊണ്ട് മറച്ചിരിക്കുകയാണ്..  നിലമൊന്നും തേക്കാതെ നല്ലൊരു വാതിലു  പോലുമില്ല..   ഒരു നിമിഷം ഞങ്ങളെല്ലാം ഒന്ന് പരസ്പരം നോക്കി..  ആരും ഒന്നും പറഞ്ഞതുമില്ല..  അമ്മയും അച്ഛനും അനിയനും മാത്രമുള്ളു..  അവന്റെ കൂടെ പഠിച്ചതാണെന്  ആ അമ്മയുടെ കണ്ണൊന്നു നിറഞ്ഞു ഒന്ന് വിതുമ്പി..  ആകെ വല്ലാതായിപോയ ഒരു അവസ്ഥയിലായിരുന്നു.  ഞങ്ങൾ.. മോനെ പ്പറ്റി എന്റെ ഉണ്ണി എപ്പോഴും പറഞ്ഞിട്ടുണ്ട്..  നിങ്ങളൊരുമിച്ചല്ലേ ട്യൂഷൻ പോയിരുന്നത്.. നിങ്ങളെല്ലാവരെ കുറിച്ചും. ക്ലാസ്സിലെ കാര്യങ്ങളെല്ലാം അവൻ പറയും..  നിങ്ങൾ കളിയാക്കുന്നതിനെ കുറിച്ചുമെല്ലാം..  നിങ്ങളെയൊക്കെ അവനു വലിയ കാര്യമായിരുന്നു.. എന്ന് പറഞ്ഞു ആ അമ്മയുടെ കരച്ചിൽ ഇന്നും..  ഉള്ളിൽ നിന്ന് പോയിട്ടില്ല.. കണ്ണു കലങ്ങിയാണ് അവിടെ നിന്ന് പടിയിറങ്ങിയത്.. 
 കാലമെത്ര. കഴിഞ്ഞാലും...  ഒരു മുറിവായി അവൻ കൂടെ തന്നെയുണ്ട്.. പിന്നീടിന്ന് വരെ ഒരാളെ പോലും അവരുടെ രൂപവും ഭാവവും നോക്കി അകറ്റി നിർത്തിയിട്ടില്ല.. 
വളാഞ്ചേരി   ഇറങ്ങുന്നില്ലെന്ന് കണ്ടക്ടറുടെ ചോദ്യത്തിൽ നിന്നാണ്.. പരിസര ബോധം വന്നത്... ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോഴും മനസ്സിൽ നിന്നാ കാര്യങ്ങൾ പോയിട്ടില്ല.. 
ഒരിക്കലെങ്കിലും ഇനിയൊരു   ഒരു സെക്കന്റ്‌  ചാൻസ്  കിട്ടിയിരുന്നെങ്കിൽ.  അവനെ    ഒന്ന് ചേർത്ത് പിടിക്കാൻ.. അവന്റെ തോളിൽ കൈ വെച്ച് ഒരുമിച്ച് നടക്കാൻ ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ...

Srishti-2022   >>  Short Story - Malayalam   >>  ആ സ്നേഹമിഴികൾ

ആ സ്നേഹമിഴികൾ

"ഏട്ടാ, മോളുടെ മുടി ഒന്ന് വെട്ടണം, പിറകിലൊക്കെ ജട  പിടിക്കാൻ തുടങ്ങി. മൊട്ട അടിച്ചോളൂ. ഇതിന് മുൻപ് ഒരു വർഷം മുൻപല്ലേ വെട്ടിയത് "

 

മീനുവിന്റ വാക്കുകൾ എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടാക്കി. എന്നാലും ഞാൻ ശരിയെന്നു  പറഞ്ഞു.

 

നിവി മോൾക്ക്‌ രണ്ട് വയസ്സായി, അപ്പോഴാണ് മീനു രണ്ടാമത്  പ്രെഗ്നന്റ് ആകുന്നത്. അതറിഞ്ഞത്  മുതൽ നിവി മോളുടെ ഓരോ കാര്യവും എനിക്ക് കൈകാര്യം ചെയ്യാൻ ടെൻഷൻ ആണ്.അവളുടെ എല്ലാ കാര്യവും,ഇത്രയും നാള് ചെയ്തുകൊണ്ടിരുന്നത്  മീനു ആണ്.  ഒരാഴ്ച മുൻപാണ് മീനുന്റെ പ്രെഗ്നൻസി കാര്യങ്ങൾ ടെസ്റ്റ്‌ ചെയ്തു മനസ്സിലായത്. ഡോക്ടർ റസ്റ്റ്‌ പറഞ്ഞതിനാൽ ഭാരിച്ച   ജോലികൾ ചെയ്യിപ്പിക്കാൻ പറ്റില്ല. ഒരു കാര്യത്തിനും അമ്മയെ കിട്ടാത്തതിനാൽ നിവി മോൾക്കാണെങ്കിൽ നല്ല വാശിയും.  മീനുവിന്, ഞാൻ വർക്ക്‌ ഫ്രം ഹോം ആണെന്നുള്ളത് ആശ്വാസമാണെങ്കിലും, നിവി മോളുടെ ദൈനദിന കാര്യങ്ങൾ എങ്ങനെ വാശി പിടിപ്പിക്കാതെ ചെയ്യും എന്നാലോചിച്ചാണ് എനിക്ക് ടെൻഷൻ. അമ്മയില്ലാത്തതിന്റെ വില ഇപ്പോഴാണ് ശരിക്കും അറിയുന്നത്.

 

എല്ലാ ദിവസവും രാവിലെത്തോട്ടു വാശിയാണ്, നിവി മോൾക്ക്‌ പല്ല് തേയ്ക്കാനും, പാല്  കുടിക്കാനും, കുളിപ്പിക്കാനും കഴിപ്പിക്കാനും ഒക്കെ. ഓരോ ദിവസവും രാവിലെ ഇത് എങ്ങനെ ചെയ്യിക്കും എന്നുള്ള ടെൻഷനിൽ  ആണ് എഴുന്നേൽക്കുന്നത്. എന്തായാലും ഇന്നത്തേക്കുള്ള അധിക ടെൻഷൻ ആയി.

 

ഒരു വർഷം മുൻപ് ബ്യൂട്ടി പാർലറിൽ പോയിട്ടാണ് മുടി വെട്ടിയത്.  ഹോ അന്ന് മീനു പറഞ്ഞിട്ട് പോലും നിവി മോള് കരച്ചിൽ നിർത്തിയില്ല. കരച്ചിൽ കാരണം വൃത്തിയായിട്ട് വെട്ടാനും കഴിഞ്ഞില്ല. അത് ആലോചിക്കുമ്പോൾ ഇപ്പോൾ എങ്ങനെ ഇതൊക്കെ ചെയ്യും എന്ന് ആലോചിച്ചു നല്ല ടെൻഷൻ ഉണ്ട്. ഇത്തവണ ബാർബർ ഷോപ്പിൽ കൊണ്ട് പോകാം എന്ന് ഞാൻ വിചാരിച്ചു.  ഒരു സഹായത്തിന്  അച്ഛനും വരട്ടെ. അച്ഛനോട് റെഡി ആയിക്കോളാൻ ഞാൻ ആവശ്യപ്പെട്ടു. 

 

ഒരു ദിവസം മീനു എടുക്കണം എന്ന് പറഞ്ഞു നിവി മോള്‌ നല്ല കരച്ചിലായിരുന്നു. കരഞ്ഞു  കരഞ്ഞു അവസാനം അത് ഛർദിലായി മാറി. കണ്ടു നിന്ന അച്ഛനും ഞാനും പേടിച്ചു പോയി.

 

മുടിവെട്ടുമ്പോൾ കരഞ്ഞു കരഞ്ഞു ഛർദിക്കാതിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ട്  ഞാൻ ഒരു പ്ലാസ്റ്റിക് കവർ സ്കൂട്ടറിലേക്ക് എടുത്ത് വച്ചു.

 

ഈ ഈയിടെ ആയി മാസ്ക് ഇട്ടു കൂടെ സ്കൂട്ടറിൽ വരാൻ മോൾക്ക്‌ നല്ല ഇഷ്ടമാണ്. അപ്പോൾ ടാറ്റാ പോകുകയാണെന്നു പറഞ്ഞാൽ  കൂടെ വന്നോളും.

 

ഇത് പോലെ ഒരു ദിവസം പുറത്തേക്കു സാധങ്ങൾ മേടിക്കാൻ പോയപ്പോൾ, കുറച്ചു നേരത്തെക്കല്ലേ എന്ന് വിചാരിച്ച്, ഡയപ്പർ ഇടീച്ചില്ല. പക്ഷെ കടയിലെത്തിയപ്പോൾ അവളെനിക്ക് പണി തന്നു. " അച്ഛാ, പിസ്സ് " ഇതാണ് കോഡ്. എന്നിട്ട് കാര്യം സാധിക്കും. ഹോ! അന്ന് ഞാൻ ശരിക്കും പ്രയാസപ്പെട്ടു. പിന്നെ, വീട്ടിലുണ്ടായിരുന്നിട്ടും എനിക്ക് വേറെ ഡയപ്പറും, നിക്കറും മേടിക്കേണ്ടി വന്നു,

 

നിവി മോളെ അടക്കി നിർത്താൻ പറ്റുന്ന ഏറ്റവും നല്ല ഉപാധിയാണ് യൂട്യൂബിൽ ഞാൻ ഇടയ്ക്ക് കാണിക്കുന്ന കാത്തു എന്നാ പൂച്ചയുടെ കാർട്ടൂൺ. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും അവളുടെ  കണ്ണിൽപ്പെടില്ല, അതാണ്‌ എന്റെ പ്രധാന  ബലം. ബാർബർ ഷോപ്പ് എത്തുമ്പോൾ കാത്തുവിന്റെ കാർട്ടൂൺ കാണിക്കാം എന്നുള്ള ധാരണയിൽ, ഞാൻ അതിനെ വിശ്വസിച്ചിരുന്നു.

 

ഇങ്ങനെ ജെയിംസ് ബോണ്ട് സ്റ്റണ്ടിനു മുൻപ് പോകുന്നത് പോലെ ഉള്ള തെയ്യാറെടുപ്പുകളായിട്ടാണ് ഞാൻ ഇറങ്ങിയത്. കാര്യങ്ങൾ മീനുനും  അച്ഛനും വിശദീകരിച്ചപ്പോൾ മീനു ഒന്നും മിണ്ടിയില്ല. ഒരു പക്ഷെ എന്റെവസ്ഥ  അറിയാവുന്നതുകൊണ്ടായിരിക്കും. 

 

"ശരി ശരി, ഇവൻ SSLC ക്കു പോലും ഇത്രേം ടെൻഷൻ അടിക്കുന്നത് ഞാൻ കണ്ടട്ടില്ല " അച്ഛൻ അതിനിടക്ക് ഗോൾ  അടിച്ചു.

 

നിവി മോളെ ഡയപ്പറും ഡ്രെസ്സും, മാസ്ക് ഒക്കെ ധരിപ്പിച്ചു റെഡിയാക്കിയിരുത്തി. അച്ഛനോട് സ്കൂട്ടർ ഓടിക്കാൻ ആവശ്യപ്പെട്ട്, ഞാനും മോളും പിറകിൽ  ഇരുന്നു.

 

ബാർബർ ഷോപ്പ് എത്തിയപ്പോൾ, വേഗം യൂട്യൂബ്  എടുക്കാനായി മൊബൈൽ എടുത്തു. സ്വിച്ച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ, എന്ത് ചെയ്തിട്ടും ഓൺ ആയില്ല.

 

" അച്ഛാ, മൊബൈൽ  എടുത്തിട്ടുണ്ടോ? " ഞാൻ അച്ഛനോട് ടെൻഷനോടെ ചോദിച്ചു.

 

"ഈ അടുത്തുവരെ വന്നാൽ മതിയല്ലോ എന്നു വിചാരിച്ച് ഞാൻ മൊബൈൽ എടുത്തില്ല " അച്ഛൻ മറുപടി പറഞ്ഞു 

 

"ഹോ! അല്ലേലും പ്രശ്നം വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചേ വരൂ " ഞാൻ മനസ്സിൽ ചിന്തിച്ചു. പരീക്ഷക്ക്‌ question പേപ്പർ കിട്ടുമ്പോൾ, പഠിച്ച questions ഒന്നും വരാത്ത ഒരാളുടെ മാനസികാവസ്ഥ ആയിരുന്നു അപ്പോൾ എനിക്ക്. 

 

വരുന്നത് വരട്ടെ എന്നാ കാഴ്ചപ്പാടിൽ ഞാൻ ബാർബർ ഷോപ്പിന്റെ ഉള്ളിൽ കയറി. അധികം തിരക്കില്ലാതിരുന്നതിനാൽ, പെട്ടെന്ന് തന്നെ ഇരിപ്പിടം കിട്ടി.

 

"മോളുടെ തല മൊട്ടയടിച്ചോളൂ" ഞാൻ ആവശ്യം അറിയിച്ചു

 

മോളെ ഒറ്റയ്ക്ക് ഇരുത്തിയാൽ മതിയല്ലോ എന്നാ ധാരണയിൽ നിവി മോളെ, ഞാൻ പൊക്കിയെടുത്തു. ആ ശ്രമം തടഞ്ഞുകൊണ്ട്, ബാർബർ ഷാപ്പുകാരൻ പറഞ്ഞു, " കൊച്ചിനെ ഒറ്റക്ക് ഇരുത്താൻ പറ്റില്ല റിസ്ക് ആണ്, കുതറി മാറും. താങ്കൾ ഇരുന്നിട്ട് കൊച്ചിനെ മടിയിൽ വയ്ക്കു. അതാണ്‌ ഞങ്ങൾ ചെയ്യിപ്പിക്കാറ് "

 

അത് ഒരു നല്ല കാര്യാമായിട്ട് എനിക്ക് തോന്നി. ഓക്കേ എന്ന് പറഞ്ഞു, മോളെ മടിയിൽ വച്ചു ഞാൻ കസേരയിൽ കയറി ഇരുന്ന്. കരഞ്ഞാൽ, എന്തും ചെയ്യാൻ ഞാൻ റെഡി ആയിരുന്നു.

 

പക്ഷെ പിന്നെ ഞാൻ അങ്ങോട്ട്‌ അത്ഭുതപ്പെട്ടു. ബാർബർ ഷോപ്പിൽ കയറുമ്പോഴും, മറ്റുള്ളവരുടെ മുടി വെട്ടുമ്പോഴും, കസേരയിൽ എന്നോടൊപ്പം, ഇരുന്ന് മുടി വെട്ടുമ്പോഴും അവൾ കരഞ്ഞില്ല. മുടി വെട്ടി കഴിയുന്നത് വരെ അവൾ അവളെ തന്നെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

 

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു "ഇതിപ്പോൾ വളരെ ഈസി ആയിപ്പോയല്ലോ?"

 

" കാര്യം നിസ്സാരം, അല്ലേ? നമ്മുടെ ജീവിതത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ഇങ്ങനെ ആണ്. ഒരു കാര്യം നേരിട്ടാലല്ലേ, പ്രശ്നം വിഷമമുള്ളതാണോ അതോ എളുപ്പമുള്ളതാണോ എന്ന് അറിയൂ. അപ്പോൾ നാം, പ്രശ്നങ്ങൾ നേരിടാൻ ഭയക്കരുത്. പിന്നെ നിവി മോളുടെ കാര്യം. നീ ആ ടെൻഷൻ മാറ്റിവച്ചിട്ട്, മനസ്സിലുള്ള മുഴുവൻ സ്നേഹം വച്ചു അവളുടെ കാര്യങ്ങളിൽ ഇടപെട്ട് നോക്കിക്കേ, കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും. ആ കണ്ണുകൾ ഒന്ന് നോക്കിക്കേ, ഒരിറ്റു സ്നേഹമല്ലേ മോള്‌ ആ കണ്ണുകളിൽ കൂടെ ചോദിക്കുന്നുള്ളു. അത് നിന്റെ അടുത്ത് നിന്ന് കിട്ടാത്തതുകൊണ്ടല്ലേ അമ്മയുടെ അടുത്ത് പോകാൻ എപ്പോഴും വാശി പിടിക്കുന്നത്. " ഇത്രയും പറഞ്ഞു അച്ഛൻ എന്റെ തോളിൽ തട്ടി " എല്ലാം ശരിയാകും " എന്ന് കൂടി കൂട്ടിച്ചേർത്തു പറഞ്ഞു.

 

സ്കൂട്ടറിൽ തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ നിവി മോൾ സീറ്റിൽ എഴുന്നനേറ്റു നിന്നു " അച്ഛാ.... " എന്ന് കൊഞ്ചുന്ന പോലെ പറഞ്ഞു ഒന്ന് ചിരിച്ചിട്ട് എന്നെ കെട്ടിപിടിച്ചു. ആ സന്തോഷത്തിൽ ഞാൻ ആ സ്നേഹ മിഴികളിൽ നിന്ന് വായിച്ചെടുത്തു. " ശരിയാണ്, മോളും ആഗ്രഹിക്കുന്നത് , സ്നേഹമാണ്"

Srishti-2022   >>  Short Story - Malayalam   >>  ഭാനുവും കള്ളനും

Vishnulal Sudha

ENVESTNET

ഭാനുവും കള്ളനും

കള്ളൻ. ഇനിയുള്ള വിവരണങ്ങളിൽ തന്റെ പേരിനോടൊപ്പം ചാർത്തിത്തരുന്ന വിശേഷണം തെല്ല് ആശങ്കയോടെ തന്നെ കുഞ്ഞനാശാരി തിരിച്ചറിഞ്ഞിരുന്നു. പൂർവ്വികർ ചെയ്തിരുന്ന ജോലിയിൽ നിന്നും സമൂഹം കല്പിച്ചു തന്ന ജാതിപേരിനിമുതൽ… ഈ രാത്രി മുതൽ… പുതിയ വിളിപ്പേരിന് വഴി മാറും. ഒരു പക്ഷെ തന്റെ വരും തലമുറയ്ക്ക് ഭാരമായി തോന്നിയേക്കാവുന്ന പുതിയൊരു ജാതി. കള്ളൻ.

 

അമ്പലകുളത്തിനരുകിലെ പൂത്ത തൊട്ടാവാടി ചെടികൾ ചവുട്ടി ഞെരുക്കിയിരുന്നു മൂത്രമൊഴിക്കുന്നതിനിടയിൽ കുഞ്ഞൻ വീണ്ടും ഭാനുവിനെ ഓർത്തു. പളുങ്കു മണികൾ പോൽ കണ്ണും നിതംബം മറയുമാറ് കറുത്ത മുടിയിഴകളും ഇറുകിയുറച്ച ഇടുപ്പും പരസ്പരം കലഹിച്ചു അകന്നു മാറിയ മാറുകളുമുള്ള അവളെ അവൻ വേളി ചെയ്തു കൊണ്ട് വന്നപ്പോൾ തുറന്നു നിന്ന വാ വട്ടങ്ങളും തുറിച്ചു നിന്ന കണ്ണുകളും ഇന്നും കുഞ്ഞനോർമ്മയുണ്ട്. അവളുടെ നിറം ഗോതമ്പുപോലെന്ന് ശ്രീദേവി തമ്പ്രാട്ടി പറഞ്ഞിരുന്നു. പക്ഷെ പുലർവെട്ടത്തിൽ തങ്കത്തിന്റെ നിറവും നിലാവിൽ ആളുന്ന തീയുമായാണ് കുഞ്ഞന് തോന്നിയിട്ടുള്ളത്. നിലാവ് മായ്ഞ്ഞു കിടന്നുറങ്ങുമ്പോൾ ഒലിച്ചിറങ്ങി ഒഴുകി നീങ്ങുന്ന നീർച്ചാഴിൽ കെടാതെ കത്തി തേങ്ങുന്ന ആ വെളിച്ചം കുഞ്ഞൻ കണ്ടിരുന്നില്ല. ആ തീയുടെ ചൂട് കുഞ്ഞനെക്കാൾ കൂടുതൽ തിരിച്ചറിഞ്ഞത് ദാസപ്പനാണ്. 

 

ദാസപ്പൻ ശക്തനാണ്. അരയിൽ ഒളിച്ചിരുന്നുറങ്ങുന്ന അവന്റെ കത്തി, ഉണർന്നപ്പോഴൊക്കെ ചുവന്നു കറപിടിക്കുമായിരുന്നു. ദാസപ്പന് കുഞ്ഞനെ വല്യ കാര്യമാണ്. എന്നും രാത്രി കുഞ്ഞന് ബോധം പോകുവോളം കുടിക്കാനും കഴിക്കാനും വാങ്ങി നൽകുക ദാസപ്പനാണ്. കുടിച്ചു ചർദ്ദിച്ച്  ബോധം പോകുന്നതിനിടയിൽ കുഞ്ഞനന്നു ദാസപ്പനോട് ഭാനുവിന് മീൻകറിയോടുള്ള ആസക്തി പറഞ്ഞിരുന്നു. പിന്നൊരിക്കലെപ്പഴോ ഷാപ്പിലെ മീൻകറി തീർന്നുപോയെന്നു പറഞ്ഞതിന് ദാസപ്പൻ കുഞ്ഞാപ്പിയുടെ ചെകിടത്തടിച്ചതും നക്ഷത്രങ്ങളെ നോക്കി ഭാനുവിനിപ്പോൾ ചെങ്കല്ലിന്റെ നിറമാണെന്നു പറഞ്ഞതും കുഞ്ഞന്റെ മനസിന്റെ അടഞ്ഞു പോയ അദ്ധ്യായങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു. 

 

അവസാന തുള്ളിയും ഒഴിച്ച് തീർന്നെന്നു രണ്ടാമതൊന്നുകൂടി ഉറപ്പു വരുത്തിയിട്ട് കുഞ്ഞൻ കയ്യിൽ പാതി കത്തിത്തീർന്നിരുന്ന ബീഡി ഒന്നൂടെ വലിച്ചു, പുകച്ചു, വലിച്ചെറിഞ്ഞു. ഉടുമുണ്ട് അഴിച്ചു മടക്കി തൊട്ടാവാടിക്കടുത്തു ചെളി പറ്റാത്തൊരിടത്തു വെച്ചു. അങ്ങിങ്ങായി ഒറ്റപെട്ടു നിന്നിരുന്ന നക്ഷത്രങ്ങളെ നാണിപ്പിക്കുംപോൽ അവന്റെ നഗ്ന ശരീരം ഇരുട്ടിൽ അലിഞ്ഞില്ലാതായി. ഭാനുവിന്റെ നിറം കിട്ടാത്തതിൽ പലവട്ടം തോന്നിയിട്ടുള്ള പരിഭവം കുഞ്ഞന് ഇപ്പോൾ തോന്നിയില്ല. കുളത്തിനരികിലെ തൊട്ടാവാടിച്ചെടികൾക്കു മുകളിലൂടെ അവൻ നടന്നു നീങ്ങി. വിണ്ടു കീറിയ അവന്റെ പാദങ്ങളെ അലോസരപ്പെടുത്താൻ തൊട്ടാവാടി ദംഷ്ട്രകൾക്കോ അതിനിടയിൽ ഒളിച്ചിരുന്ന കല്ലുകൾക്കോ കള്ളിമുൾ ചെടികൾക്കോ പറ്റുമായിരുന്നില്ല. കാരണം കുഞ്ഞനെ നോവിക്കാൻ ഭാനുവിനെ കഴിയുമായിരുന്നുള്ളൂ.

 

മീൻ പൊരിക്കുന്ന മണം തട്ടിയുണർത്തിയതുകൊണ്ടാണ് കുഞ്ഞനന്നു നേരത്തെ എണീറ്റത്. ഉച്ചവെളിച്ചം തെല്ല് ഭയപെടുത്തിയെങ്കിലും പതിവില്ലാതുള്ള മണത്തെ പറ്റി തിരക്കാൻ കുഞ്ഞൻ മറന്നില്ല. വൈകിയാണെങ്കിലും ഭാനുവിന്റെ പിറന്നാളാണന്നു എന്ന് മനസിലാക്കിയ കുഞ്ഞൻ ചാപ്പന്റെ കടയിലേക്ക് നടന്നു. പിറന്നാൾ സമ്മാനമായി ഭാനുവിന് കണ്മഷി വാങ്ങണം. വിടർന്ന കണ്ണുകളിൽ കറുത്ത കണ്മഷിയുമായി ഇന്ന് നിലാവ് പെയ്തൊഴിയുന്നതോർത്തു അവന്റെ ഉള്ളിലെ പുരുഷനു തിടുക്കമായി. ചാപ്പനോട് കടം പറഞ്ഞു കണ്മഷി വാങ്ങി കുഞ്ഞൻ വീട്ടിലേക്കോടി. ദാസപ്പന്റെ കൂടെ കൂടിയേ പിന്നെ ആരും കുഞ്ഞന് കടം കൊടുക്കാതിരുന്നിട്ടില്ല. 

 

വീടിനു മുന്നിലത്തെ വാഴച്ചോട്ടിൽ വലിച്ചെറിഞ്ഞ വാഴയിലയിലെ എച്ചിൽ അപ്പുറത്തെ നാണിയുടെ നായ നമ്രമുഖനായി നിന്ന് തിന്നുന്നത് കണ്ടപ്പോഴേ വിരുന്നിനാരോ വന്നെന്നു കുഞ്ഞനുറപ്പായി. പിണങ്ങി പോയ അവളുടെ വല്യമ്മയല്ലാതെ വിരുന്നു വരാൻ ആരുമില്ലാത്തോണ്ട് ശങ്കിച്ച കാൽ വെയ്പോടെയാണ് കുഞ്ഞനകത്തു കയറിയത്. അരികത്തായി നിവർത്തി വെച്ച നൂല് പൊട്ടിയ പായിൽ പൊടിഞ്ഞു വീണ മീൻ മുള്ളുകളിൽ ചോണനുറുമ്പുകൾ വന്നു മൂടിയിരുന്നു. കുഞ്ഞന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു. അടുക്കള വാതിൽ പടിയിലിരുന്നു അവന്റെ കാൽപ്പെരുമാറ്റം കേട്ട ഭാനു മീൻ ചട്ടി കഴിവുന്നതിനിടയിൽ തല ഉയർത്തി നോക്കി.

 

“ദാസപ്പേട്ടൻ വന്നിരുന്നു. ഇവിടന്നാ ഉണ്ടേ. എന്നേം കൂടെ ഇരുത്തി ഉണ്ണിച്ചു. തങ്കത്തിന്റെ ഒരരഞ്ഞാണം സമ്മാനവും തന്നു.”

 

ചാമ്പൽ ചകിരിയിൽ തേച്ചു മീൻ ചട്ടി തേവുന്നതിനിടയി ഭാനു പറഞ്ഞ ആ വാക്കുകൾ കേട്ട് അവന്റെ കൈ മുതൽ പാദം വരെ തണുത്തുറഞ്ഞു. തേകിയ മീൻ ചട്ടി കമിഴ്ത്തി അടുപ്പിനരികിൽ വെച്ച് അഴയിൽ തൂക്കിയിരുന്ന തുണിയെടുത്തു മാക്സിയ്ക്കു മുകളിലൂടെ ഇട്ടിട്ടു അവൾ പുറത്തേക്കിറങ്ങി.

 

“ദേഹമാസകലം വിയർപ്പായിരുന്നു. ദാസപ്പേട്ടൻ എന്ത് വിചാരിച്ചു കാണുമോ എന്തോ. ഞാനാ ചാപ്പന്റെ കടയിൽ പോയി ഒരു കുളി സോപ്പ് വാങ്ങിയിട്ട് വരാം. അരഞ്ഞാണം ഇട്ടേക്കുന്നതു കാണാൻ വൈകിട്ട് വരാമെന്നാ പറഞ്ഞേക്കുന്നതു.”

 

മുന്നോട്ടു നീങ്ങിയ ഭാനു എന്തോ ഓർത്തിട്ടെന്നോണം ഒന്ന് നിന്ന്. തിരിഞ്ഞവന്റെ കണ്ണുകളിൽ നോക്കി തുടർന്നു.

 

“വൈകിട്ട് നേരത്തെ പൊയ്ക്കോണം. വെറുതെ ദാസപ്പേട്ടനെ കാണാൻ നിക്കണ്ട.”

 

അവൾ നടന്നു നീങ്ങുന്നതും നോക്കി കുഞ്ഞൻ നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നൂല് പൊട്ടിയ പായിൽ അവൻ കമിഴ്ന്നു കിടന്നു. അതിലപ്പോഴും പൊരിച്ച മീനിന്റെ ഗന്ധമുണ്ടായിരുന്നു. അവൻ കൈകൾകൊണ്ട് വാ പൊത്തി കരഞ്ഞു. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ അവനു വല്ലാതെ വേദനിച്ചു. ഇടയ്ക്കെപ്പോഴോ അവൻ ഉറങ്ങി.

 

കാക്കകൾ ചേക്കേറുന്ന ശബ്ദകോലാഹലം കേട്ടാണ് അവൻ എണീറ്റത്. നടന്നതെല്ലാം വെറും ഭ്രമമാകണേ എന്നവൻ ആശിച്ചു. എന്നാൽ മുല്ല മൊട്ടു ചൂടി സെറ്റ് സാരി ചാർത്തി കണ്ണുകളിൽ കണ്മഷിയെഴുതുന്ന ഭാനുവിനെ കണ്ടപ്പോൾ അവൻ വീണ്ടും വിങ്ങി പൊട്ടി. തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത അവളെ കണ്ടു നിൽക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി. ദാസപ്പൻ അപ്പോഴേക്കും വാതിക്കലെത്തിയിരുന്നു. 

 

“നീ വല്ലോം കഴിച്ചോ.” 

 

ദാസപ്പൻ ജിജ്ഞാസയോടെ തിരക്കി. കുഞ്ഞൻ വിറയാർന്ന ചുണ്ടുകളുമായി അവനെ നോക്കി നിന്നു. 

 

“ഷാപ്പിൽ പോയി കഴിച്ചോ. കാശ് ഞാൻ കൊടുത്തോളാം.”

 

അവന്റെ  തോളിലൊന്ന് തട്ടിയിട്ട് ദാസപ്പൻ അകത്തേക്ക് കയറി. വാതിൽ തുറന്നു കിടന്നിരുന്നെങ്കിലും അവനു തിരിഞ്ഞു നോക്കാൻ ശക്തി ഇല്ലായിരുന്നു. ദൂരെയായി നാണിയുടെ നായ മിച്ചം വെച്ച എച്ചിലിലേക്കവന്റെ കണ്ണുകളെത്തി. മീൻ മുള്ളുകൾ അതിലപ്പോഴും ബാക്കിയുണ്ടായിരുന്നു. പുറത്തേക്കു നീളുന്ന വഴി അവൻ കുറെ നേരം നോക്കി നിന്നു. കാലുകൾക്കു മുന്നോട്ടു പോകാനുള്ള ശേഷിയില്ലാതായെന്നു അവനു തോന്നി. അവനു വിശപ്പോ ദാഹമോ തോന്നിയില്ല. താങ്ങാനാവാത്ത വിഷമങ്ങൾ വരുമ്പോൾ എന്നുമവനാശ്രയം കുന്നോത്ത് കാട്ടിൽ ദേവിയാണ്. പെറ്റമ്മ മരിച്ചപ്പോഴും അച്ഛൻ വേറെ സംബന്ധം തേടി പോയപ്പോഴുമൊക്കെ അവൻ പോയത് അവിടെയാണ്.

 

ദേവിയെ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞെഞ്ചിനുള്ളിലെ നീറ്റൽ പതഞ്ഞു പുറത്തേക്കു നുരഞ്ഞിറങ്ങി. മെലിഞ്ഞുണങ്ങിയ ശരീരവും ഇരുണ്ട നിറവും പാതിയുറങ്ങിയ മനസും തന്ന ദേവിയോട് ആദ്യമായി അവൻ നന്ദി പറഞ്ഞത് ഭാനുവിനെ അവനു കിട്ടിയപ്പോഴാണ്. ആ ഭാനുവിനെയും തിരിച്ചെടുക്കുവാണോ എന്ന് ചിന്തിച്ചവൻ വിങ്ങി പൊട്ടി. യവനികയ്ക്കു പിന്നിൽ നിന്ന് കഥയെഴുതി ആട്ടമൊരുക്കിയവനോട് ആട്ടമാടി കല്ലേറ് ഏറ്റുവാങ്ങിയ ആട്ടക്കാരന്റെ രോക്ഷം മുള പൊട്ടി. അവൻ രൂക്ഷമായി ദേവിയെ നോക്കി. മെല്ലെ അവന്റെ നോട്ടം ദേവിയെ അണിയിച്ചൊരുക്കിയിരിക്കുന്ന ആടയാഭരണങ്ങളിലേക്കു വഴുതി മാറി. തങ്കത്തിൽ പൊതിഞ്ഞ ആ വിഗ്രഹത്തിൽ തങ്ക അരഞ്ഞാണവും ചാർത്തി ദാസപ്പന്റെ മാറിൽ മയങ്ങുന്ന ഭാനുവിനെ അവൻ കണ്ടു. അതുപോലെ നൂറോളം അരഞ്ഞാണങ്ങൾ പണിയാൻ കഴിയുന്ന ദേവിയുടെ ആടയാഭരണങ്ങൾ കൊതിയോടെ അവൻ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി.തങ്ക അരഞ്ഞാണത്തിനായി ദാസപ്പനു ഊണൊരുക്കിയ ഭാനു തിരിച്ചു വരണമെങ്കിൽ അതുപോലെ നൂറ് അരഞ്ഞാണങ്ങൾ പണിയാൻ തനിക്കു പറ്റണം. അവൻ തീരുമാനമെടുത്തിരുന്നു.

 

മോഷ്ടിച്ച മുതലുമായി അധികനേരം ഇവിടാവില്ല. എത്രയും പെട്ടെന്ന് ഭാനുവുമായി എങ്ങോട്ടെങ്കിലും പോകണം. ദാസപ്പൻ ഒരിക്കലും എത്തിപ്പെടാത്ത എങ്ങോട്ടെങ്കിലും.

കുളത്തിനോട് ചേർന്ന അമ്പല മതിലിൽ വലിഞ്ഞു കയറുമ്പോൾ കുഞ്ഞൻ അത് ഉറപ്പിച്ചിരുന്നു. മതിലിനു മുകളിലൂടെ കുറച്ചു നടക്കണം. പക്ഷെ കാൽ  വഴുതിയാൽ നേരെ കുളത്തിലാവും വീഴുക. നീന്താനറിയാത്ത കുഞ്ഞന് വല്ലാത്ത പേടി തോന്നി. അവൻ മതിലിലിരുന്ന ശേഷം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. അവന്റെ തുടയും പൃഷ്ഠവും ലിംഗാഗ്രവുമൊക്കെ കൽമതിലിലെ കൂർത്ത മുനകളിൽ ഉരഞ്ഞു മുറിഞ്ഞു. വേദന കടിച്ചമർത്തി അവൻ മുന്നോട്ട് നിരങ്ങി. ശ്രീകോവിലിനു പിൻവശത്തെത്തിയപ്പോൾ ഒരു കൈ കൊണ്ട് മതിലിൽ താങ്ങി അവൻ ശ്രീകോവിലിനു മുകളിലെക്കു എടുത്തു ചാടി. ചാട്ടത്തിന്റെ ശക്തിയിൽ അരയിലെ കറുത്ത ചരടിൽ കെട്ടി വെച്ചിരുന്ന കണ്മഷി തെറിച്ചു അവിടെവിടെയോ വീണു. കാലുകൾ പതിച്ച സ്ഥലത്തെ ഓടുകൾ പൊട്ടി അവൻ ശ്രീകോവിലിനകത്തേക്കു പതിച്ചു. നിലാവിൽ ദൂരെയെവിടെയോ ഇരുന്നു നക്ഷത്രങ്ങൾ അവനെ കാണുന്നുണ്ടായിരുന്നു.

 

കാൽ മുട്ടിടിച്ചു വീണ അവന്റെ ഉള്ളിൽ നിന്നും അലർച്ച അവിടമാകെ പ്രതിധ്വനിച്ചു. അവന്റെ വലത്തേ കാലു താഴെ കുത്താൻ അവനു കഴിയുന്നിലായിരുന്നു. പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അവൻ കൈകൾ കൊണ്ട് വായ പൊത്തി പിടിച്ചു. അവനിലെ അലർച്ച നിശബ്ദതയുടെ മൂടുപടം ചാർത്തി എവിടെയോ മറഞ്ഞു. കുറച്ചു മാറി വിഗ്രഹത്തോടു ചേർന്ന് ഒരു വിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു. അമ്പലമടച്ചിട്ടും വിളക്ക് കെടുത്താത്തതിൽ അവനു കൗതുകവും ആരെങ്കിലും അവിടുണ്ടോ എന്ന പരിഭ്രമവും  ഉടലെടുത്തു. ചുറ്റുപാടും നോക്കി അവിടാരും ഇല്ലെന്നു അവൻ ഉറപ്പു വരുത്തി. വിറച്ച കാൽവെയ്പുകളോടെ അവനാ വിഗ്രഹത്തിനടുത്തേക്കു നടന്നു. 

 

അവിടെ കണ്ട കാഴ്ച്ച അവനെ സ്തബ്ധനാക്കി. വിഗ്രഹത്തിലെ ആഭരണങ്ങൾ കാണ്മാനില്ല. ശ്വാസമെടുക്കാനാകാതെ, തളർന്ന ശരീരവുമായി അവനവിടെ ഇരുന്നു. ശ്രീകോവിൽ പൂട്ടി പോയ തിരുമേനി ആഭരണം കൊണ്ട് പോകുമെന്ന കാര്യം അവനറിവില്ലായിരുന്നു. അവൻ ഭ്രാന്തനെ പോലെ അവിടമാകെ പരതി. അവന്റെ വലത്തേ കാൽ ഒടിഞ്ഞിരുന്നു. ശരീരത്തിന്റെ അവിടിവിടങ്ങളിലായി രക്തം പൊടിയുന്നുണ്ടായിരുന്നു. പരതി നിരാശനായപ്പോൾ അവൻ അവിടെ തളർന്നിരുന്നു. അവൻ തേങ്ങി കരയുവാൻ തുടങ്ങി. എല്ലാം നഷ്ടപെട്ട അവൻ തോൽവി സമ്മതിച്ചിരുന്നു.

 

എത്ര നേരം അവൻ അങ്ങനെ ഇരുന്നെന്നു അറിയില്ല. നേരം പുലരാറായതുപോലെ അവനു തോന്നി. അവൻ പയ്യെ എഴുന്നേറ്റു പുറത്തേക്കു പോകുവാനൊരുങ്ങി. പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ അവൻ നിന്നു. വിഗ്രഹം മോക്ഷ്ടിക്കുന്ന കള്ളന്മാരെ കുറിച്ച് അവൻ കേട്ടിട്ടുണ്ട്. പക്ഷെ വിഗ്രഹം ആർക്കാണ് വിൽക്കേണ്ടതെന്നും എത്ര കാശ് കിട്ടുമെന്നും അവനറിയില്ല. ഇന്ന് തന്നെ ഭാനുവിനെയും കൊണ്ട് ഇവിടുന്നു പോകണം. അവളെ എങ്ങനെയും പറഞ്ഞു സമ്മതിപ്പിക്കണം. ജീവിക്കാൻ കാശ് വേണം. അതിനു ദേവി എന്റെ കൂടെ വേണം.

 

വിഗ്രഹത്തെ മാറോടു ചേർത്ത് അവൻ ആ പട്ടികയിൽ വലിഞ്ഞു കയറാൻ ശ്രമിച്ചു. നല്ല ഭാരമുള്ള കൽ വിഗ്രഹമായതുകൊണ്ടു തന്നെ അവനത്തിനു പറ്റിയില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൻ ചുറ്റുപാടും നോക്കി. ഒരു നെടു വീർപ്പോടെ ദൂരെയായി ചുരുട്ടി ഒതുക്കി വെച്ചിരിക്കുന്ന കയർ അവൻ കണ്ടു. അവിടെ എന്തിനാണ് അങ്ങനെ ഒരു കയർ വെച്ചിരുന്നതെന്നു അവനു മനസിലായില്ല. പക്ഷെ ചോദ്യങ്ങൾ ചോദിക്കാൻ അവന്റെ മനസ്സ് വിസമ്മതിച്ചു. ദാസപ്പൻ പോയി കാണും. എത്രയും പെട്ടെന്ന് ഭാനുവിന്റെ അടുത്തെത്തണം.

 

അവൻ വിഗ്രഹത്തെ നെഞ്ചോട്‌ ചേർത്ത് വെച്ച് കെട്ടി. എന്നിട്ടു നീളമുള്ള ഒരു വിളക്കിന്റെ അരികിൽ ചവുട്ടി നിന്ന് പട്ടികത്തടിയുടെ മുകളിലേക്ക് വലിഞ്ഞു കയറി. അവിടുന്ന് മതിലിലേക്കു ചാടണം. പക്ഷെ കാൽ തെറ്റിയാൽ കുളത്തിൽ വീഴും. പക്ഷെ വേറെ വഴിയില്ല. താഴെ ഇറങ്ങിയാൽ ഈ വലിയ മതിൽകെട്ടിന് മുകളിൽ ഈ ഭാരവുമായി കയറാൻ ആവില്ലെന്നവനറിയാമായിരുന്നു. അവൻ ചാടി മതിലിലേക്കിരുന്നു. അവന്റെ വൃഷണങ്ങൾ ചതഞ്ഞു. അവൻ അലർച്ച കടിച്ചമർത്തി. കണ്ണുകളിൽ വേദന ഒലിച്ചിറങ്ങി. കുളത്തിൽ വീഴാതിരുന്നതിനു അവൻ നെഞ്ചോടു ചേർത്ത് കെട്ടിയിരുന്ന ദേവിയുടെ നെറുകയിൽ ചുംബിച്ചു. നേരം പുലരാൻ ഇനി അധിക സമയമില്ല. കവലകളിൽ ആളുകൾ ഇപ്പൊ വന്നു തുടങ്ങും. അവൻ വന്നതുപോലെ തിരിച്ചു നിരങ്ങാൻ തുടങ്ങി. പെട്ടെന്ന് ദൂരെയെവിടെയോ ഒരു നായുടെ കുര അവൻ കേട്ടു. അവന്റെ ഉള്ളിൽ പരിഭ്രാന്തി ഉടലെടുത്തു. അവൻ വേഗത കൂട്ടി. മതിലിനറ്റമെത്തിയപ്പോൾ ഒരു കയ്യിൽ താങ്ങി അവൻ ചാടാനാഞ്ഞു. പെട്ടെന്ന് അവന്റെ കയ്യിൽ മാംസളമായ എന്തോ തടഞ്ഞു. ഒരു നിമിഷത്തിൽ അവൻ തിരിച്ചറിഞ്ഞു അവൻ കൈ താങ്ങിയിരിക്കുന്നതു ഒരു ഓന്തിന്റെ നടുവിലായിരുന്നു. പെട്ടെന്നുണ്ടായ നടുക്കത്തിൽ അവന്റെ താളം തെറ്റി. അവൻ കുളത്തിലേക്ക് വീണു.

 

ഭാരമുള്ള വിഗ്രഹം അവനെ കുളത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. മുത്തശ്ശിക്കഥകളിൽ കേട്ടു മറന്ന കുളത്തിനകത്തെ കിണറിനെ അവൻ അറിഞ്ഞു തുടങ്ങിയിരുന്നു. 

 

കുറച്ചു നേരത്തിനുള്ളിൽ ശ്രീകോവിൽ വീണ്ടും തുറന്നു. വിശിഷ്ട ദിവസമായതുകൊണ്ടു തന്നെ അന്ന് കോവിലിൽ ആളുകൾ കൂടി. ആടയാഭരണങ്ങളിൽ അണിഞ്ഞൊരുങ്ങി നിന്ന ദേവിയെ എല്ലാരും കൺ കുളിർക്കെ കണ്ടു.

 

ഭാനുവിനെ ഉപേക്ഷിച്ചു നാടുവിട്ടുപോയ കുഞ്ഞനെ പിന്നെ ആരും കണ്ടിട്ടില്ല. ഒറ്റയ്ക്കായ ഭാനുവിനെ ദാസപ്പൻ കൂടെ കൂട്ടി.

 

ശ്രീകോവിലിനരികിൽ മതിലിനോട് ചേർന്ന് കിടന്ന കണ്മഷി ആരോ അവിടുന്നെടുത്തു പുറത്തേക്കെറിഞ്ഞു.

Subscribe to srishti 2021