Skip to main content
Srishti-2022   >>  Short Story - Malayalam   >>  കഥാവശേഷം

Aswathy V S

Infosys Limited

കഥാവശേഷം

ഞാനൊരു കഥ എഴുതാൻ ശ്രമിച്ചു.

എഴുതി പൂർത്തിയാക്കിയ ആ കഥയിലേക്ക് വീണ്ടും

സഞ്ചരിച്ചപ്പോൾ അതിൽ കാമ്പുള്ളതായി തോന്നിയില്ല

ആ കഥ മുഖപുസ്തകത്തിന്റെ താളിൽ ഞാൻ സൂക്ഷിച്ചു വച്ചു.

ലൈക്കും കമന്റും കൊണ്ട് ആ കഥയെ നേരിടുന്നവരെ കണ്ടു.

പുസ്തകമാക്കിക്കൂടേ?എന്ന ഇൻബോക്സ് മെസ്സേജുകൾ എന്നെ തേടിയെത്തി.

അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.

ഞാനൊരു നോവലെഴുതി.

കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല.

നോവലിന് പറ്റിയ കഥാതന്തുവോ ഗതിയോ അവതരണമോ ഒന്നുമുണ്ടായിരുന്നില്ല...

എഴുതി കഴിഞ്ഞു വീണ്ടും വായിച്ചപ്പോൾ എനിക്കിതൊക്കെ ബോധ്യപ്പെട്ടതാണ്.

ആ കടലാസിനെ നിർദയം ഞാൻ ഒരൊഴിഞ്ഞ കോണിലേയ്ക്ക് വലിച്ചെറിഞ്ഞു.

ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ പൊടി പിടിച്ച ആ കടലാസിലെ നോവലിനെ ആരോ ഒരാൾ

ഒരു പുസ്തകപ്രസാധകന് സമ്മാനിച്ചു.

അയാൾ അതൊരു പുസ്തകമാക്കി.. മരിച്ചു പോയ ഒരുവളുടെ ആദ്യത്തെയും അവസാനത്തെയും നോവലെന്ന അടികുറിപ്പോടെ ഇറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റു പോയി.

മരണം പോലും ആഘോഷമാക്കിമാറ്റിയ പുസ്തക പ്രസാധകർ.

അതിലെ കഥാപാത്രങ്ങളെയും കഥയെയും കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായി.

ഒരു ചർച്ചയ്ക്കിടയിൽ

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ മികച്ച സാഹിത്യകാരിൽ ഒരാൾ ഞാനാകുമെന്ന പ്രസ്താവന കേട്ടു

എന്റെ ആത്മാവും മരിച്ചു.

ഒരു ചിരി കൂടി ബാക്കി വച്ചു.. ഞാൻ അവിടം വിട്ടിറങ്ങി വന്നു.

Srishti-2022   >>  Poem - English   >>  I will remember you...

Vineetha Anavankot

Infosys Limited

I will remember you...

 

I will remember you when I see a snowfall,

For it will make me miss the warmth of your palm when u held mine...

 

I will remember you when it rains,

For it will make me miss the drizzles we watched through those neon lights...

 

I will remember you when my pen scribbles,

For it will make me miss the times you told me how much you love my words...

 

I will remember you on a silent night,

For it will make me miss how noisy it was with you...

 

I will remember you when my taste buds are happy,

For it will make me miss how they were the happiest around you...

 

I will remember you when I hum a song,

For it will make me miss the most ardent listener of mine...

 

I will remember you when I am lost,

For it will make me miss the one who could calm me by a simple gaze...

 

I will remember you when I look good,

For it will make me miss the most heartfelt compliment...

 

I will remember you when I am at a beautiful place,

For it will make me miss the one who can make it feel the prettiest with that wide grin...

 

I will remember you when I hear someone talk about love,

For it will make me miss the one who meant the same as it...

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Aswathy V S

Infosys Limited

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

സാക്ഷരകേരളം - അന്ധവിശ്വാസങ്ങളാൽ സമൃദ്ധമോ?

 

കേരളം - ദൈവത്തിന്റെ സ്വന്തം നാട് ,വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഇന്ത്യയിലെ മറ്റു ഏത് സംസ്ഥാനത്തേക്കാളും മേൽകോയ്മ കേരളത്തിന്‌ അവകാശപ്പെടാം. എന്നാൽ അടുത്തിടെ പുറത്തു വരുന്ന പല വാർത്തകളും കേരളത്തെ അന്ധവിശ്വാസങ്ങളുടെ സ്വന്തം നാടായി മാറ്റികൊണ്ടിരിക്കുകയാണ്. ലോകത്തിനു തന്നെ മാതൃകയാണെന്ന് ഊറ്റം കൊള്ളുന്ന മലയാളികൾക്ക് നാണിച്ചു തല താഴ്ത്തേണ്ടി വന്ന സംഭവമാണ് അടുത്തിടെ ഉണ്ടായത്. പ്രാചീനകേരളത്തിൽ നില നിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ തിരികെ കൊണ്ട് വന്നതിൽ കേരളം കുപ്രസിദ്ധി നേടിയിരിക്കുന്നു.

 

 

യുക്തിസഹചമല്ലാത്ത വിശ്വാസങ്ങൾ അവയെ തുടർന്നുണ്ടാകുന്ന ആചാരങ്ങൾ ഇവയെയാണ് നമ്മൾ അന്ധവിശ്വാസത്തിന്റെ പരിധിയിൽ ഉൾപെടുത്തുക. മതത്തിലൂന്നിയും അല്ലാതെയും ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് സാക്ഷര കേരളത്തിന്‌ അപമാനകരമാണ്. പ്രാചീന കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ബലി കൊടുക്കൽ കർമ്മം അടുത്തിടെ കേരളത്തിൽ പുന:അവതരിച്ചിട്ടുണ്ട്.ഇലന്തൂരിലെ നരബലി ഒരു ഒറ്റപ്പെട്ട സംഭവമല്ല. പൂവാറിലെ ഇരട്ട കൊലപാതകവും, നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയും നന്ദൻകോട് കൊലപാതകവുമൊക്കെ ഈ ശ്രേണിയിലുള്ളതാണ്.

 

ഒരാളുടെ വിശ്വാസങ്ങൾ മറ്റൊരാളുടെ കൊലപാതകത്തിലേയ്ക്ക് നയിക്കുന്നു എന്നതോർക്കുമ്പോൾ തന്നെ പേടിതോന്നുന്നു. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട മനുഷ്യർ അതിക്രൂരന്മാരും കൊലപാതകികളുമൊക്കെയായി മാറിക്കൊണ്ടിരിക്കുന്നു. തന്റെ വിശ്വാസസംരക്ഷണത്തിനു രക്തബന്ധങ്ങളെ പോലും കൊന്നു കളയുന്ന ഒരവസ്ഥയിലേക്ക് കേരളം മാറുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പുതുക്കി പണിയേണ്ടതില്ലേ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അടുത്തിടെ കാമുകനെ കഷായം കൊടുത്ത് കൊന്നു കളഞ്ഞ ഗ്രീഷ്മ എന്ന പെൺകുട്ടിയെ നമുക്ക് ഓർമ്മയുണ്ടാകും. വിവാഹം കഴിക്കുന്ന ആൾ മരിച്ചു പോകുമെന്ന് ജ്യോത്സൻ പറഞ്ഞതിനാൽ കാമുകനെ വിഷം കൊടുത്തു കൊന്ന യുവതി പഠിക്കാനൊക്കെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം യുക്തിപരമായ ചിന്തകളെ പോലും സ്വാധീനിക്കില്ലെന്നു തോന്നുന്നു.

 

രോഗം ഭേദമാകാൻ, ഐശ്വര്യവും ജോലിയും ലഭിക്കുന്നതിനു, പ്രേതബാധ ഒഴിപ്പിക്കൽ, ശത്രു നാശം എന്നിവയ്ക്കൊക്കെ മന്ത്രവാദികളെ കാണാൻ പോകുന്ന മലയാളികളുടെ കണക്കെടുത്താൽ ഞെട്ടിപോകും.

 

എല്ലാ പ്രശ്നങ്ങൾക്കും ഇത്തരം മനുഷ്യരിൽ പരിഹാരമുണ്ട്. പൂജ നടത്തൽ, വെള്ളം ജപിച്ചു നൽകൽ, നെയ്യ് ജപിച്ചു നൽകൽ, മൃഗബലി, അഗ്നി ശുദ്ധി വരുത്തൽ, എന്നിങ്ങനെ പോകുന്നു പരിഹാരക്രീയകൾ. വിദ്യാസമ്പന്നരായ മനുഷ്യർ പോലും ഇത്തരം കപട സന്യാസിമാരുടെ വലയിൽ അകപ്പെട്ടു പോകുന്നുവെന്നത് ഖേതകരമാണ്.

 

മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത്. മന്ത്രവാദവും, ഹോമവും, ജിന്ന് ഒഴിപ്പിക്കലുമാണ് ഇതിനൊക്കെയുള്ള പരിഹാരക്രീയകൾ. ഇത്തരം മനുഷ്യർ കാരണം ശരിയായ ചികിത്സ പോലും രോഗികൾക്ക് ലഭിക്കാറില്ല. ഒടുവിൽ ചികിത്സാ നിഷേധങ്ങൾ രോഗിയുടെ മരണത്തിലേയ്ക്ക് പോലും നയിച്ചിട്ടുണ്ട്. മാനസിക രോഗികളുടെ മേൽ ആഭിചാര ക്രീയകൾ പ്രയോഗിച്ചു പരമാവധി മുതലെടുപ്പ് നടത്തുന്നുണ്ട് ഈ കപട സന്യാസിമാർ.

 

ചൊവ്വാദോഷമുള്ള പെൺകുട്ടികളാണ് ഇത്തരം പെൺകുട്ടികളുടെ അടുത്ത ഇര. രണ്ടു പേർ ഒരുമിച്ചു ജീവിക്കുന്നതിനെ പോലും എതിർക്കുന്ന ഈ വിശ്വാസങ്ങൾക്ക് ഈ നൂറ്റാണ്ടിൽ എന്ത് സ്ഥാനമെന്നു പോലും മനുഷ്യർ ചിന്തിക്കുന്നില്ല.

 

കൈവിഷം -കേരളത്തിൽ പ്രചാരത്തിൽ ഉള്ള മുന്തിയ അന്ധവിശ്വാസഅതിലൊന്ന്.ശത്രുത ഉള്ള മനുഷ്യർ നൽകുന്ന ആഹാരമാണ് (അത് പൂജിച്ചോ ഇതുപോലെയുള്ള ക്രീയകൾ ചെയ്തോ നൽകുന്നത് ആകാം ) കൈവിഷമെന്നു പറയുന്നത്.ഇത്തരത്തിൽ ഉള്ള ദോഷങ്ങൾ ഛർദിച്ചു കളയാൻ കേരളത്തിൽ ഒരു ക്ഷേത്രം തന്നെയുണ്ട്. മകൾ പ്രേമിക്കുന്ന ചെക്കൻ അവൾക്ക് എന്തോ കലക്കി കൊടുത്തിട്ടാണ് പ്രേമ ബന്ധം ഉടലെടുത്തതെന്നും ഇതിൽ നിന്നും രക്ഷപെടാൻ മേൽപ്പറഞ്ഞ അമ്പലത്തിൽ പോയി ഛർദിച്ചു കളഞ്ഞാൽ മതി എന്നുള്ള അന്ധവിശ്വാസവുമായി ജീവിക്കുന്ന ഒരു അമ്മയെ അറിവുണ്ട്. ഇത്തരം അറിവുകൾ കൂടുതൽ പേടിപ്പെടുത്തുന്നു.നാളെ മകളെ കൊല്ലണം എന്ന് പറഞ്ഞാൽ ഈ അമ്മ ചെയ്യുമോ?

 

പ്രേമം, സൗഹൃദം ഇത്യാദികൾ കൈവിഷത്തിന്റെ ഫലമായി ഉണ്ടാകുന്നതാണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ഇവിടെയുണ്ട്.പ്രേമത്തെയും സൗഹൃദത്തെയും മദ്യത്തെയും ഒഴിവാക്കാൻ കപട സന്യാസിമാരെ സമീപിക്കുന്ന സമൂഹം.കോവിഡ് വന്നാലും,കാൻസർ വന്നാലും ആശുപത്രിയിൽ പോകാൻ പാടില്ലെന്നും യേശു അപ്പൻ രക്ഷപ്പെടുത്തുമെന്നു പറഞ്ഞു പ്രാർത്ഥിക്കുന്ന കുറെ മനുഷ്യർ വേറെ ഒരിടത്ത്.സാത്താൻ സേവയിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അകപ്പെടുന്ന യുവജനങ്ങളും കുറവല്ല. കേണൽ ജിൻസൺ തന്റെ അച്ഛനെയും അമ്മയെയും കൊലപെടുത്തിയത് ഇത്തരമൊരു അന്ധവിശ്വാസത്തിന്റെ പരിധിയിൽ ആയിരുന്നു.

 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ വേണ്ടിയുള്ള നിർദ്ദിഷ്ട നിയമം 'ദ കേരള പ്രിവൻഷൻ ആന്‍ഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ 2021 എന്ന പേരിലാണ് നിയമ പരിഷ്കരണ കമ്മിഷൻ ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയാറാക്കിയെങ്കിലും ഒരു വർഷമായിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. ഈ നിയമം ശക്തമായി നടപ്പിലാക്കുക ഒപ്പം കുഞ്ഞു ക്ലാസ്സുകളിൽ തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിൽ ഇല്ല. ഇനിയും ഇത്തരം നരബലികൾ ആവർത്തിക്കാതിരിക്കട്ടെ...

Srishti-2022   >>  Poem - English   >>  Lucky me?(Inspired by the movie joker)

Jince Tom Varghese

Infosys Limited

Lucky me?(Inspired by the movie joker)

I thought I walked over the skyway, slow, too slow,
I danced and laughed, again laughed.
Looked down a bit, but just saw feet; just a couple, ah mine.
I thought I might see other heads below, but still..

I heard the screams, ah not mine anymore, who cares?
I thought I laughed and laughed till the end.
Ah, I was too optimistic, oh have you been?
The man asked; I danced and laughed again!

He stared, puzzled, and breathed but did not yawn(lucky me?).
Reflective eyes are now wide open, yes they are.
Do I see me weeping and weeping, like for real?
Much more to come, his whispers are widespread!!

Crawling the trashy underway, fast, as to surpass my death,
I  kept wiping my tears; again and again,
Looked up a bit; I still see feet, now many of them.

I thought I was thinking, like for real, you bet?
The man stared, enough is enough, ah well,
I hear the laughter, still not mine, but it echoes forever.
It matters now, much beyond the feet above my head.
 

Srishti-2022   >>  Short Story - Malayalam   >>  ഗോദ്രയുടെ ബാക്കിപത്രങ്ങൾ

Jince Tom Varghese

Infosys Limited

ഗോദ്രയുടെ ബാക്കിപത്രങ്ങൾ

കനത്ത മഴയിലും ഞാൻ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു. ചുറ്റിലും ഉയരുന്ന അപൂർണങ്ങളായ ശബ്ദശകലങ്ങൾക്കു ചെവി കൊടുക്കാതിരിയ്ക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. എന്റെ മനസ്സിനെ അവ തെല്ലും അലട്ടിയില്ല എന്നു തന്നെ പറയേണ്ടി വരും. നെറ്റിയിലെ മുടിയിഴകളിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ പലപ്പോഴും എന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു.

 

കടമ്മനിട്ടയുടെ വരികൾ ഞാൻ ആവർത്തിച്ചു ഉരുവിട്ടുകൊണ്ടേയിരുന്നു.

 

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ".

 

ജീവിച്ചു തീർത്ത നാളുകളെത്രയോ ... ഏയ് , തെറ്റിയോ. മരിച്ചു തീർത്ത നാളുകൾ എന്നു പറയുന്നതാകും ഉചിതം.

 

പ്രയാണമായിരുന്നു നാളത്രയും. ലക്ഷ്യമില്ലാത്ത പ്രയാണം. അഖണ്ഡ ഭാരതത്തിന്റെ നാലറ്റങ്ങളെയും കൂട്ടി മുട്ടിക്കാൻ ഉള്ള പ്രയാണം. സ്വയം പൊട്ടിച്ചിരിക്കാൻ തോന്നി. ഇതിനൊക്കെ നീ മതിയാകുമോ എന്ന സ്വയം വിമർശനം കേട്ടിട്ടാകും പിന്നെ അഖണ്ഡ ഭാരതത്തിന്റെ സുസ്ഥിര നില നില്പിനെ പറ്റി കൂടുതലൊന്നും ചിന്തിച്ചില്ല.

 

മഴ കുറച്ചു കുറഞ്ഞ പോലെ.അൽപം കൂടി വേഗത്തിൽ നടന്നുകൊണ്ടേയിരുന്നു. ഇനിയും ദൂരമെത്ര പോകാനുണ്ട്. ജീവിതത്തിന്റെ മൈൽക്കുറ്റികളിലൊക്കെയും എഴുത്തുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു.

 

വഴിയരികിൽ പലയിടത്തും കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ കാണാം. ആർക്കൊക്കെയോ വേണ്ടപ്പെട്ടവർ. ഒന്നിനെയും കാണാതെ മുന്നോട്ടു പോകേണ്ടി വരിക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്.

 

ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. " ഇതൊരു തുടക്കം മാത്രം ".

 

എങ്ങു നിന്നോ മുഹമ്മദ് റാഫിയുടെ ഒരു ഗാനം അവ്യക്തമായി കേൾക്കാമായിരുന്നു.

 

"ബഹാരോം ഫൂൽ ബർസാവോ .." മരണമില്ലാത്ത ഗാനങ്ങളിൽ ഒന്ന്. അച്ഛനും ഒരുപാടിഷ്ടമായിരുന്നു ഇത്. തന്നെ മടിയിലിരുത്തി മുഹമ്മദ് റാഫിയെ പറ്റി വാചാലനാകുന്ന അച്ഛൻ. പുകയില കറ പിടിച്ച പല്ലുകൾ പുറത്തു കാട്ടി അച്ഛൻ ചിരിക്കും. അച്ഛൻ ചിരികുമ്പോ എന്തോ വല്യ സന്തോഷമാണ് തനിക്കും.

 

എല്ലാം എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്, ജീവിതം എന്നൊന്ന് കരുപ്പിടിപ്പിക്കാൻ സ്വപനങ്ങളെ ഒക്കെ മറക്കേണ്ടി വന്നു. പല നാൾ പലയിടത്തും ചുറ്റിത്തിരിഞ്ഞു ഒടുവിൽ എത്തിച്ചേർന്നത് ഇവിടെ.

 

അന്ന് താനുമുണ്ടായിരുന്നു ഗോധ്രയിൽ, ആളിക്കത്തുന്ന അഗ്നി ജ്വാലകൾക്കിടയിൽ പച്ചമാംസം വേവുന്ന ഗന്ധം തലച്ചോറിനുള്ളിൽ ഇപ്പോഴും ചുറ്റിത്തിരിയുന്നു, ഇപ്പോഴെങ്ങും പിൻവാങ്ങാൻ താല്പര്യം ഇല്ലെന്ന മട്ടിൽ. എങ്ങനെയൊക്കെയോ തിരികെ മുറിയിൽ എത്തിച്ചേർന്നതും അച്ഛനൊരു കത്തെഴുതി.

 

പ്രിയ അച്ഛാ,

ഇവിടെ ഇനി വയ്യ. എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ. മറ്റെവിടേക്കെങ്കിലും പോയെ തീരു.

 

ഇത്ര മാത്രമേ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. മനസ്സ് മരവിച്ചിരുന്നു.

 

എങ്ങനെ എങ്കിലും പോയെ തീരു. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണോ? മനസ്സ് തുലാസിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ആടുന്ന പോലെ. അധിക ദിവസങ്ങൾ ഒന്നും കാക്കേണ്ടി വന്നില്ല. അതിനു മുൻപേ അപലക്ഷണങ്ങൾ കണ്ടു തുടങ്ങി. രഹസ്യ കൂടിയാലോചനകൾ. വിജനമാകാൻ തുടങ്ങുന്ന തെരുവുകൾ. എവിടെ ഒക്കെയോ എത്തിപ്പെടാനെന്ന പോലെ പരക്കം പായുന്ന ആളുകൾ.

 

ഒടുവിൽ നാലു ദിവസങ്ങൾക്കു ശേഷം അവ്യകതമായ നിലവിളികൾ കേട്ട് തുടങ്ങി. പിന്നൊന്നും ആലോചിച്ചില്ല. കൈയിൽ കിട്ടിയതെല്ലാം എടുത്ത് ചാടിയിറങ്ങി. അത് പക്ഷെ എങ്ങും എത്തിപ്പെടാൻ പോകുന്നില്ലാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത് എന്ന് അന്ന് മനസ്സിലാക്കാൻ പറ്റിയില്ല.

 

ദിവസങ്ങളായി ഈ തെരുവുകളിൽ കിടന്നു ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്. എങ്ങോട്ടു തിരിഞ്ഞാലും അഗ്നി ജ്വാലകൾ മാത്രം. ഒന്നും നേടാനില്ലാത്ത ഹതഭാഗ്യരുടെ നിലവിളികൾ മാത്രം. ഉച്ചത്തിലുള്ള കൊല വിളികളും അട്ടഹാസങ്ങളും മാത്രം.

 

എങ്ങനെയും അച്ഛന്റെ അടുത്ത എത്തുക, എന്നു മാത്രമേ ഇപ്പോൾ മനസ്സിലുള്ളു. പക്ഷെ എങ്ങനെ. മാർഗ്ഗങ്ങൾ ഒന്നുമില്ല. എന്തും വരട്ടെ എന്ന് കരുതി മുന്നോട്ട് നടന്നു.

 

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ഒരു കൂട്ടം ആളുകൾ അതാ മുൻപിൽ. അവർക്കു മറ്റൊന്നും അറിയണ്ട, എന്റെ മതം മാത്രം. ഞാൻ പറഞ്ഞത് ഒന്നും അവർ വിശ്വസിക്കുന്നില്ല.

 

അവർ മുൻവിധി എഴുതി. ഇതാണ് നിന്റെ തെരുവ് എങ്കിൽ നിന്റെ മതവും ഇത് തന്നെ. കൂടുതൽ കേൾക്കാൻ അവർ നിന്നില്ല. ഒരാളുടെ കയ്യിലിരുന്ന വാൾ എന്റെ നെഞ്ചിൽ ഒരു ചിത്രം വരച്ചു.

 

നിലത്തേയ്ക്കു വീഴുമ്പോഴും എന്റെ മനസ്സ് നിറയെ മുഹമ്മദ് റാഫിയെ പറ്റി സംസാരിക്കുന്ന അച്ഛനായിരുന്നു. പിന്നെ അച്ഛനു ഞാൻ എഴുതിയ കത്തിൽ എഴുതാൻ വിട്ടുപോയ ഒരു വരിയെ കുറിച്ചുള്ള ഖേദവും.

 

അതിത്ര മാത്രമായിരുന്നു.

 

"അച്ഛാ, എന്തു വന്നാലും തെക്കേ പറമ്പിലെ മാവു വെട്ടരുത്. അതിന്റെ മാമ്പഴത്തിനു നല്ല മധുരമാ"

Srishti-2022   >>  Short Story - Malayalam   >>  പണം പ്രധാനം

Nisha K P

Infosys Limited

പണം പ്രധാനം

പണം പ്രധാനം

ഇത് കേരളത്തിലെ  ഒരു കടലോരഗ്രാമം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ  കാര്യമായി കേടുപാടുകൾ ഒന്നും സംഭവിച്ചില്ലെങ്കിലും  അതേ  വർഷത്തെ ശബരിമല വിധിയിൽ അല്പസ്വല്പം വിള്ളലുകൽ സംഭവിച്ച ചില കുടുംബങ്ങളുൾപ്പെട്ട  ഗ്രാമം. അത്തരം ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥനാണ്  റിട്ടയേർഡ്  ബാങ്കുദ്യോഗസ്ഥനും  യുക്തീശ്വരവാദിയുമായ  രാഘവൻ സാർ.  യുക്തീശ്വരവാദം  എന്നാൽ   രാഘവൻ സാറിന്റെ നിർവചനപ്രകാരം  യുക്തിയും  ഈശ്വരവിശാസവും പരസ്പരവിരുദ്ധമല്ലെന്നും ,  രണ്ടിനും ഒരു സമ്മേളനബിന്ദു ഉണ്ടെന്നും ഉള്ള  തത്വം. രാഘവൻ സാറിന്റെ ഭാര്യയും , അദ്ദേഹത്തിൻറെ  അതേ ബാങ്കിൽ  തന്നെ ഉദ്യോഗസ്ഥയും  ആയ രമാദേവിയാകട്ടെ ,  കാര്യമായ യുക്തിവിശകലനത്തിനു  മുതിരാതെ ഒട്ടുമിക്ക പരമ്പരാഗത  ആചാരങ്ങളും അതേപടി പിന്തുടരുന്ന ഒരു സാധാരണ സ്ത്രീയും.  നവോത്ഥാനവാദികളുടെ ഭാഷയിൽ പറഞ്ഞാൽ 'കുലസ്ത്രീ'.

ശബരിമല വിധി ഒരു സാധാരണ  മലയാളി കുടുംബത്തിൽ എങ്ങനെ വിള്ളലുകൾ സൃഷ്ടിച്ചു എന്നതിന്റെ  ഒരു  ബാഹ്യതല  വിശദീകരണം  മാത്രമാണ്  മേല്പറഞ്ഞവ . "സന്തുഷ്ട കുടുംബങ്ങൾ എല്ലാം ഒന്നിനോടൊന്നു സദൃശം, എന്നാൽ  അസന്തുഷ്ട കുടുംബങ്ങൾ ഓരോന്നും അതിന്റേതായ രീതിയിൽ അസന്തുഷ്ടം" എന്ന് ടോൾസ്റ്റോയ്  പറഞ്ഞത് പോലെ അന്തർധാരകൾ ഓരോ കുടുംബത്തിലും വ്യത്യസ്തവും. രാഘവൻ സാറിന്റെ കാര്യമെടുത്താൽ തന്നെ  , വിരമിക്കാൻ ഇനിയും അഞ്ചു വർഷം  ബാക്കിയുള്ള  ഭാര്യക്കു ലഭിക്കാൻ പോവുന്ന പദവികളെ പറ്റി അദ്ദേഹത്തിന്  ചില അസൂയ കലർന്ന  വ്യാകുലതകളില്ലാതില്ല. ശമ്പളവും പെൻഷനും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ലെന്നു അറിഞ്ഞിട്ടും, മാസാദ്യം ഭാര്യയുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുക രാഘവൻ സാറിനെ ചെറുതല്ലാത്ത രീതിയിൽ  അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ഒരു ചെറുതല്ലാത്ത അഹങ്കാരം രമാദേവിക്കും ഉണ്ട്. കാരണം, വർഷങ്ങളോളം നീണ്ട ബാങ്കിങ് ജീവിതത്തിൽ നിന്ന് അവരിരുവരും പഠിച്ചത്  ഒരേ പാഠം  - പണം വരും , പോവും, എങ്കിലും പണം പ്രധാനം. അതെ,  "money  matters". ഇതേ പാഠം അച്ഛനമ്മമാരിൽനിന്നും സ്വയമേവയും പഠിച്ച , ശുഭ എന്ന ഒരു മകൾ കൂടിയുണ്ട് ആ കുടുംബത്തിൽ. ഐടി പാർക്കിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ച ശുഭ,  സ്വന്തം കാലിൽ നിൽക്കുന്നതിന്റെ  അഹങ്കാരം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.

 റിട്ടയർ ചെയ്ത് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ്  രാഘവൻ സാർ ,  വിരസത അകറ്റാനെന്ന  വ്യാജ്യേന,  ധനസമ്പാദനത്തിൽ തുലനത  വരുത്താമെന്ന പ്രതീക്ഷയിൽ, ഭാര്യയുമായി  വാതുവെപ്പ് കളി തുടങ്ങുന്നത്. അതായത്  ഏതാണ്ട് മൂന്നു വർഷം മുമ്പ്. അടുത്ത വീട്ടിലെ അച്ചടക്കക്കാരിയായ കോളേജ്   വിദ്യാർത്ഥിനിയുടെ   ഒളിപ്രേമം  കണ്ടുപിടിച്ചുകൊണ്ടായിരുന്നു , രാഘവൻസാറിൻറെ ആദ്യത്തെ  വാതുവെപ്പ് വെല്ലുവിളി. ഒളിച്ചോടുമെന്നു രാഘവനും  ഇല്ലെന്നു രമയും. ദിവസം മുഴുവൻ വീട്ടിലിരിക്കുന്ന രാഘവൻ സാർ വേണ്ടത്ര രഹസ്യ വിവരങ്ങൾ ഇതിനെപ്പറ്റി ചോർത്തിയിരുന്നതിനാൽ  അയാളുടെ  വാദം തന്നെ ശരിയായി വന്നു.  അയാൾ കണക്കുകൂട്ടിയതു പോലെ,  തോൽവി സംഭവിച്ച രമാദേവി തന്നെ അടുത്ത വാതുവെപ്പിന് മുന്കയ്യെടുത്തു. അങ്ങനെ ജയിച്ചും തോറ്റും  അവർ രാഷ്ട്രീയം , അയല്പക്കകാര്യം   എന്ന് വേണ്ട,  മഴ പെയ്യുമോ ഇല്ലയോ എന്നതിന് വരെ വാതുവെപ്പ്  നടത്തി. അച്ഛനോടും , അമ്മയോടും സമദൂരം പാലിക്കുന്ന മകൾ ശുഭ, തന്റെ ഒരു അനുമാനം  വെച്ച് ജയസാധ്യത ആർക്കാണോ , അയാളുടെ ഭാഗം  ചേർന്ന്  പോന്നു . ജയിച്ചു കിട്ടുന്ന തുകയിൽ  നിന്നും ഒരു ചെറിയ പോക്കറ്റ് മണി എന്നത്  മാത്രമായിരുന്നു അവളുടെ ആവശ്യം.
 
 അങ്ങനെ ആ കുടുംബം നിർദോഷമായി അനുഷ്ഠിച്ചുകൊണ്ടിരുന്ന പന്തയക്കളിക്ക്  ഒരു ഗുരുതരമായ മാനം  വന്നത് ശബരിമല വിധിയെ തുടർന്നാണ് . പടി പടിയായി  ഉയർത്തിക്കൊണ്ടുവന്നിരുന്ന പന്തയപ്പണത്തിൽ തന്നെ  പൊടുന്നനെ ഒരു കുതിച്ചുകയറ്റം ആണ് ഉണ്ടായത്.  പന്തയത്തുക രമാദേവിയുടെ  മാസശമ്പളത്തിന്റെ നേര്പകുതിയായി നിശ്ചയിച്ചു. സുപ്രീം കോടതി വിധിയുടെ ആധികാരിതയിലും ഇടതുപക്ഷ സർക്കാരിൻറെ  നിശ്ചയദാർഢ്യത്തിലും  ഉറച്ച വിശ്വാസമുണ്ടായിരുന്ന  രാഘവൻ സാർ വാദിച്ചത് ചെറുപ്പക്കാരായ സ്ത്രീകൾ പതിനെട്ടാം പടി കയറിയിരിക്കുമെന്ന്. അയ്യപ്പന്റെ ശക്തിയിലും, ഭക്തരും , അല്ലാത്തവരും ആയവരുടെ സമരമുറയിലും വിശ്വാസമുണ്ടായിരുന്ന രമാദേവി വാദിച്ചത്  സ്ത്രീകൾ പതിനെട്ടാം പടി  കയറില്ലെന്നും. ഈ കാര്യത്തിൽ വ്യക്തമായ അഭിപ്രായം ഇല്ലാതിരുന്ന  മകൾ പൊതുവെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി അമ്മയുടെ പക്ഷം ചേർന്നു പരാജയം ഏറ്റുവാങ്ങുകയും  ചെയ്തു.

ആ പന്തയത്തിന്റെ  ക്ഷീണം മാറ്റാനായിട്ടാണ് , പുനഃപരിശോധനാ വിധി വന്നപ്പോൾ മകൾ തന്നെ  അടുത്ത വാതുവെപ്പിന് മുൻകയ്യെടുത്തത്.

 "അച്ഛാ , വിധി സ്റ്റേ ചെയ്തില്ലല്ലോ. നമുക്ക് രണ്ടാൾക്കും കൂടി ശബരിമലക്ക് പോയാലോ."  മകളെയും കൊണ്ട് ഒരു   സംഘർഷഭൂമിയിലേക്കു പോകാനുള്ള ധൈര്യം അച്ഛനുണ്ടായിരുന്നില്ല. മാത്രവുമല്ല , മാറിയ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു സർക്കാരിന്റെ പിന്തുണ ഉണ്ടാവുമെന്ന  വിശ്വാസവുമില്ലായിരുന്നു.
 
 " അച്ഛൻ വാതു  വെക്ക് . പ്രശ്നം ഉണ്ടായാൽ ഞാൻ വേറെ വഴി കണ്ടിട്ടുണ്ട്" , അച്ഛൻറെ ആശയക്കുഴപ്പം മനസിലാക്കിയ മകൾ ഒന്നുകൂടി നിർബന്ധിച്ചു. മകൾക്ക് ഈയിടെയായി കുറച്ചു ബുദ്ധി കൂടിയിട്ടുണ്ടെന്ന് ഏതാണ്ടൊരു തോന്നൽ  ഉള്ള അച്ഛൻ  ഒരു പരീക്ഷണത്തിന് മുതിരാൻ തന്നെ തീരുമാനിച്ചു.

"രമേ , ഈ വിധി സ്റ്റേ  ചെയ്യാത്ത സ്ഥിതിക്ക് ഞാൻ ശുഭയെ  കൂട്ടി  മലക്ക്  പോയാലോ?"

"പിന്നേ , അവൾ നിങ്ങളെപ്പോലെ   ഈശ്വരവിശ്വാസം ഇല്ലാത്ത കൂട്ടത്തിലല്ല , അവൾ വരില്ല."  മകളുടെ ഈശ്വരവിശ്വാസത്തെ പറ്റി വേണ്ടത്ര ആത്മവിശ്വാസം ഇല്ലാതിരുന്നിട്ടും അവർ അങ്ങനെ തന്നെ പറഞ്ഞു.

"എന്തായാലും അവൾ നിന്നെപ്പോലെ മണ്ടിയല്ല . അവൾ  വരും,പതിനെട്ടാം പടി കയറുകയും ചെയ്യും. ബെറ്റ്  വെക്കാം"

ആചാരലംഘനത്തിനു മകൾ മുതിരില്ലെന്ന ദൃഢവിശ്വാസത്തിൽ അമ്മ വാതുവെപ്പിന് സമ്മതം മൂളി. പന്തയത്തുകയുടെ മൂല്യം വീണ്ടും ഇരട്ടിച്ചു. രമാദേവിയുടെ  ഒരു   മാസത്തെ ശമ്പളത്തിനു തത്തുല്യമായ  തുക.തുകയുടെ പകുതി തനിക്കെന്ന് ശുഭ അച്ഛനുമായി രഹസ്യധാരണയിൽ എത്തി. ഇതൊന്നും അറിയാത്ത അമ്മ ,ശാസിച്ചും , അപേക്ഷിച്ചും , കേണും, ഈശ്വരകോപത്തെ പറ്റി ബോധവത്ക്കരിച്ചും , മകളെ പിന്തിരിപ്പിക്കാൻ ആവതു ശ്രമിച്ചു എങ്കിലും, അവൾ രണ്ടും കല്പിച്ചു കെട്ട്  നിറച്ചു .  

എന്തായാലും കാര്യങ്ങൾ   ശുഭ പ്രതീക്ഷിച്ചതു  പോലെ തന്നെ  നീങ്ങി  - 'നിലക്കലി'ൽ തടഞ്ഞു നിർത്തി പരിശോധന,  ഉപരോധം, മീഡിയ കവറേജ് , പോലീസ് ഉപദേശം അങ്ങനെ എല്ലാം. ടിവി ചാനലുകൾ വഴി വിവരമറിഞ്ഞ്  അമ്മ തന്നെ വിളിക്കുന്നതു  വരെയും  അവൾ   ഭക്തരും , പോലിസും ,മാധ്യമങ്ങളും ആയുള്ള തർക്കം തുടർന്നു. അമ്മ ഫോണിൽക്കൂടി തിരിച്ചുവരാൻ  ഉള്ള അപേക്ഷ തുടർന്നെങ്കിലും ശുഭ ഒരു പാറ പോലെ നിന്നു.  ഒടുവിൽ അമ്മ വാതുവെപ്പിൽ നിന്ന് പിൻവാങ്ങി.  പന്തയത്തുക മുഴുവനും   ലഭിക്കണമെന്ന  വ്യവസ്ഥയിൽ അച്ഛനും ശുഭയും കെട്ടിറക്കി.

 ദിവസങ്ങൾക്കു ശേഷം ഒരു വാരാന്ത്യത്തിൽ , ശുഭ,  തന്റെ അഞ്ചു ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ ക്ഷീണം അകറ്റാൻ മൊബൈൽ ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും  വിശ്രമിക്കവേ  , രമാദേവി ശുഭയുടെ മാറ്റത്തെ കുറിച്ചുള്ള ആകുലതകൾ ഭർത്താവിനോട് പങ്കുവെച്ചു.

 " അവൾക്കിപ്പോ തന്റേടം  കുറച്ച് കൂടുതലാ.ആര് വിചാരിച്ചു ശബരിമല പോവാനൊക്കെ ഇറങ്ങി പുറപ്പെടുംന്ന്. എനിക്ക് പേടിയാവുന്നു , ഇനി നാളെ പബ്ബ് തുടങ്ങിയാൽ അവൾ അവിടേം പോവില്ലേ ."

"ഏയ് , അവൾ എന്റെ മോളാ. അവൾ അങ്ങനെ ഒന്നും പോവില്ല." തന്റെ സ്വന്തം ചെറുപ്പകാലത്തെ   സുന്ദരവിസ്‌മൃതിയിൽ പൂഴ്ത്തി രാഘവൻമാസ്റ്റർ പ്രഖ്യാപിച്ചു.

"ആ  ഹാ , അവളുടെ മാറ്റം നിങ്ങൾ വല്ലതും അറിയുന്നുണ്ടോ? അവൾ പബ്ബിൽ പോവും, ബെറ്റ് ഉണ്ടോ "

"ശരി ബെറ്റ്".  പെട്ടെന്നൊരു ആവേശത്തിന്  പന്തയം ഏറ്റെങ്കിലും,അടുത്ത നിമിഷം അയാളുടെ കണ്ണുകൾ  മൊബൈൽ ഫോണിൽനിന്ന് ഇടങ്കണ്ണിട്ട് നോക്കുന്ന മകളുടെ കണ്ണുകളിൽ ഉടക്കി.

"ഇതൊന്നും ശരിയാവില്ല, നീ എന്തറിഞ്ഞിട്ടാ  .. ഇവളെ വെച്ചുള്ള ഒരു ബെറ്റും വേണ്ട" അയാൾ രോഷാകുലനായി.

 "അച്ഛാ , അങ്ങനെ ഒരു നിയമം ഇതുവരെ ഇല്ലല്ലോ. ബെറ്റിന്ന് പിന്നാക്കം വെച്ചാൽ  പൈസ മുഴുവൻ കൊടുക്കണം ന്നു അറിയാലോ . പിന്നെ നാണക്കേടും " മകളുടെ സ്വരത്തിലെ പരിഹാസം അയാൾക്കത്ര രസിച്ചില്ല.

" ആ, ഇനി പിന്നാക്കമില്ല.. "  സ്വല്പം ഗൗരവത്തിൽ തന്നെ ഇത് പറയുമ്പോൾ, അയാളുടെ ആത്മഗതം ഇതായിരുന്നു. ' ഇല്ല , സദാചാര പോലീസ് വരാതിരിക്കില്ല.'

Srishti-2022   >>  Short Story - Malayalam   >>  സമത്വം

Vinu Sebastian

Infosys Limited

സമത്വം

സമത്വം

' ഡും ഡും .. ആരാണ് .....?'
'മാലാഖ...... '
'എന്തിനു വന്നു......?'
'നിറത്തിനു വന്നൂ ....'
'എന്ത് നിറം ....?'


കുട്ടികളുടെ ആ കലപില ശബ്ദം കേട്ട് ഞാൻ ഉറക്കം ഉണർന്നെങ്കിലും കണ്ണ് തുറക്കാതെയും പുതപ്പ് മുഖത്തുനിന്ന് മാറ്റാതെയും ഞാൻ കിടന്നിടത്തു തന്നെ കിടന്നു. അടുത്ത 'ഡും ഡും ' കൊട്ട് ഞാൻ കിടന്നുറങ്ങുന്ന മുറിയുടെ ജനൽ ചില്ലിലാണ് കേട്ടത്.


ഇവറ്റകൾ ഉറങ്ങാൻ സമ്മതിക്കില്ലന്നാണ് തോന്നുന്നത്. അയൽ വീടുകളിലെ കുട്ടികളാണ്. കമ്പ്യുട്ടർ , മൊബൈൽ ഫോൺ , ടിവി മുതലായവയുടെ മുന്നിൽ നിന്നും പഴയ നാടൻ കളികളിലേക്ക് തിരിച്ചുപോകാനായി കുട്ടികളെ അങ്ങിറക്കി വിട്ടിരിക്കുകയാണ്. എട്ടുപത്തെണ്ണം കാണും; ആൺകുട്ടികളും പെൺകുട്ടികളുമായി. ഉച്ചവരെ കിടന്നുറങ്ങണം എന്ന് കരുതി ഇന്നലെ രാത്രി കിടന്നതാണ് ഇനി അത് നടപ്പില്ല.


നൂറിൽ നിന്ന് പുറകോട്ട് എണ്ണുക, രണ്ടു - നാലു-എട്ടു എന്ന ക്രമത്തിൽ ശ്വാസം പിടിച്ച വെക്കുക എന്നിങ്ങനെ ഉള്ള പൊടികൈകൾ ഒന്ന് പരീക്ഷിച്ചു ഒന്നുടെ ഉറങ്ങാൻ ശ്രമിച്ചാലോ എന്ന് തോന്നിയതാണ് . പിന്നെ എന്തും വരട്ടെയെന്നു കരുതി എണിറ്റു .


കുട്ടികൾ  ഞായറാഴ്ച ദിവസത്തെ കളികൾ പൊടിപൊടിക്കുകയാണ്. ഗൃഹാതുരത ഉണർത്തുന്ന ബാല്യകാല സ്മരണകളിലേക്ക് ഒന്ന് പോയാലോ എന്ന് ഓർത്തതാണ് അപ്പോഴാണ് ടിവി ഇരിക്കുന്ന മുറിയിൽ ചില ചർച്ചകൾ വാഗ്‌വാദങ്ങൾ കേട്ടത് ....


ഞങ്ങൾ പലപല നാടുകളിൽനിന്നും ജോലിക്കായി ഇവിടെ വന്നവർ ഒന്നിച്ചു താമസിക്കുന്ന ഈ വാടക വീട്ടിൽ ഒഴിവു ദിവസങ്ങളിൽ ചില സന്ദർശകർ ഉണ്ടാവും. പിന്നെ കഴിഞ്ഞുപോയ ആഴ്ചയിലെ ചാനൽ ചർച്ചകളുടെ ബാക്കി ചർച്ചയാണിവിടെ.

സിനിമ മേഖലയിലെ ചില സമത്വ വിഷയങ്ങളും, സ്ത്രീ പ്രവേശന വാർത്തകളുടെ ചുവടു പിടിച്ചുള്ള ചില ചർച്ചകളും അവിടെ അരങ്ങു തകർക്കുകയാണ്. ഉറക്കച്ചടവ്‌ മാറാത്തത്കൊണ്ട് ചർച്ചയിൽ സജീവമായി പങ്കെടുക്കാതെ അൽപ്പനേരം കേട്ടുനിന്നശേഷം ഞാൻ മുഖം കഴുകാനായി പോയി. അപ്പോഴാണ് അലക്കാനായി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന തുണി കണ്ടത്. 'ചെയ്യാൻ മടുപ്പുള്ള ജോലികൾ ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ചെയ്ത തീർക്കണം' എന്ന് എവിടെയോ വായിച്ചതോർമ വന്നത് കൊണ്ട് തുണി കഴുകുന്ന ജോലി ആദ്യം തന്നെ തീർത്തേക്കാം എന്ന് കരുതി.


തുണികൾ നിറഞ്ഞ ബക്കറ്റുമായി അലക്കു കല്ലിനടുത്തേക് നടന്നു. ചർച്ച ഇപ്പോഴും സ്ത്രീ സമത്വത്തിൽ തന്നെ ഉടക്കിക്കിടക്കുകയാണ്.


തുണി നിറഞ്ഞ ബക്കറ്റു അലക്ക് കല്ലിനടുത് വച്ച് ഞാൻ തുണികൾ ഓരോന്നായി എടുത്ത് അലക്കി തുടങ്ങി. അലക്കുന്ന ശബ്ദം കുട്ടികളുടെ 'ഡും ഡും മാലാഖ' പാട്ടിനു ശല്യം ആയതുകൊണ്ടാണോ എന്നറിയില്ല ; കളിസംഘത്തിൽ നിന്നും ഒരുകുട്ടി ഓടിവന്ന് ശബ്ദം എവിടെനിന്നാണ് എന്ന് നോക്കി. തുണി അലക്കുന്ന എന്നെ അവൾ കുറച്ച സമയം തുറിച്ചുനോക്കി നിന്നു. അവൾ പെട്ടന്ന് ഓടിപ്പോയി. അതിനു പുറകെപുറകേ കുട്ടികൾ ഓരോരുത്തരായി വന്നു നോക്കിയിട്ട് പോയി. ചിലർ തുറിച്ചുനോക്കി, ചിലർ ചിരിച്ചുകാട്ടി ഓടിമറഞ്ഞു. അല്പസമയത്തിനു ശേഷം അവർ സംഘമായി വന്നു ഞാൻ കല്ലിൽ തുണി തിരുമ്മുന്നത് നോക്കിനിന്നു ചിരിക്കുന്നു.


ഇതിൽ എന്താണിത്ര ചിരിക്കാൻ എന്ന് മനസിലാവാതെ ഞാൻ "നിങ്ങൾ എന്താ ചിരിക്കുന്നത്?" എന്ന് ചോദിച്ചു
കൂട്ടത്തിൽ ഒരു കൊച്ചുകുട്ടി ചോദിച്ചു "അങ്കിള് തുണി കഴുകുവാണോ ?"


ഞാൻ "അതെ "  എന്ന് പറഞ്ഞു.


കുട്ടി : "അങ്കിള് തുണി കഴുകുന്നോ? തുണി കഴുകുന്നത് പെണ്ണുങ്ങടെ ജോലി അല്ലെ?"
'കൂയ് കൂയ്' എന്ന് കൂക്കിവിൽവച്ചുകൊണ്ട് കുട്ടികൾ കളിസ്ഥലത്തേക്ക് ഓടിപ്പോയി.

'സമത്വം മലമുകളിൽ നിന്നല്ല മറിച്ചു അലക്കു കല്ലിൽ നിന്നും , അടുക്കളയിലെ പയിപ്പിൻ ചുവട്ടിൽ കുമിഞ്ഞു കൂടുന്ന എച്ചിൽ പത്രങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടത്' എന്ന് പറയാനായി ഞാൻ കുട്ടികളുടെ കളിസ്ഥലത്തേക്ക് ചെന്നു. 


കുട്ടികൾ ആണ് പെൺ വ്യത്യാസം ഇല്ലാതെ ഐക്യത്തോടെ നിന്ന് കളിക്കുകയാണ്. തങ്ങൾ പ്രബുദ്ധരും വിദ്യാസമ്പന്നരും ആയി എന്ന് അഹംഭാവം ഉടലെടുക്കുന്ന പ്രായം വരെയെങ്കിലും അവരിൽ ഈ ഐക്ക്യം നിലനിൽക്കട്ടെ എന്ന് മനസ്സിൽ ആശംസിച്ചു ഞാൻ ഒന്നും മിണ്ടാതെ തിരികെ അലക്കുകല്ലിനടുത്തേക്ക് നടന്നു.... 

Srishti-2022   >>  Short Story - Malayalam   >>  വീഞ്ഞുകുപ്പിയിലെ നിഴൽ

Kannan Divakaran Nair

Infosys Limited

വീഞ്ഞുകുപ്പിയിലെ നിഴൽ

വീഞ്ഞുകുപ്പിയിലെ നിഴൽ

തലേന്നാൾ നുകർന്ന ലഹരിയുടെ കറ സുബോധത്തിനു തീർത്ത മറ തീർത്തും നീങ്ങുന്നതിനു മുൻപേ സൂര്യകിരണങ്ങൾ അയാളുടെ കലങ്ങിയ കണ്ണുകളിൽ ചെറിയ ചൂടും ഉറക്കം ഉണരുവാനുള്ള അസ്വസ്ഥതയും പകർന്നു. നീണ്ടു നരച്ച മുടിയിഴകൾ  അയാളുടെ കാഴ്ചയെ പകുതി മറച്ചിരുന്നു.തല ഉയർത്തി പടിഞ്ഞാറു വശത്തേക്ക് ചരിച്ച്  അയാൾ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.മേശപ്പുറത്തു വെച്ചിരുന്ന വാച്ചിലെ സൂചിയുടെ ചലനം മാത്രം അയാളുടെ കാതുകളിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നു . സെക്കന്റ് സൂചിയുടെ ധൃതചലനം മിനുട്ടു സൂചിയെ പന്ത്രണ്ടോടു അടുപ്പിച്ചുകൊണ്ടിരുന്നു.സമയം എട്ട് ആകാറാകുന്നു. അയാൾ കൈകൾ ഉയർത്തി വാച്ച് അല്പം കൂടി നീക്കിവെച്ചു.

                        വാച്ച് നീക്കുന്നതിനിടയിൽ അയാളുടെ കൈകൾ മേശപ്പുറത്തു അലക്ഷ്യമായി വെച്ചിരുന്ന മിക്സ്ച്ചർ  നിറച്ച പാത്രത്തിൽ തട്ടി പിൻവാങ്ങി.അതിന്റെ സമീപം തലേദിവസം ബാക്കി വെച്ച ഏതാനും തുള്ളികൾ മാത്രം ചുവട്ടിലൊളിപ്പിച്ച , "അരുത്" എന്ന് മൂന്നു വട്ടം എല്ലാവരോടും പറയുന്ന ത്രിബിൾ X റമ്മിന്റെ ലേബലണിഞ്ഞ  ബ്രൗൺ നിറത്തിലുള്ള ആ ചില്ലുകുപ്പി സൂര്യപ്രകാശത്തിന്റെ നിഴലാട്ടങ്ങളിൽ മിന്നിത്തിളങ്ങി അങ്ങനെ നിന്നു.ഫിൽറ്ററിനെ തൊട്ടു തൊട്ടില്ല എന്ന വണ്ണം കത്തിയമർന്ന് പുകച്ചുരുളുകൾ പായിച്ചുകൊണ്ട് ഒരു സിഗരറ്റു കുറ്റി ചാരക്കൂനയിൽ തലയമർത്തി മറ്റൊരു പാത്രത്തിൽ ഇരിക്കുന്നു."പബ്ബിനു ചിയേർസ് " എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത കാറ്റിൽ ആടിക്കളിച്ചു നിന്നു.സംസ്ഥാനത്തു പബ്ബുകൾ തുറക്കുന്നത് ഐ ടി  മേഖല സ്വാഗതം ചെയ്യുന്നു എന്ന ഹൈലൈറ്റ് കണ്ടാൽ ഇത് ഐ ടി മേഖലയുടെ മാത്രം ആവശ്യമാണെന്ന് തോന്നും.എന്നാൽ എവിടെയും ഇതു മേഖലയിലും സോഷ്യൽ  ഡ്രിങ്ക്‌സും മുഴുക്കുടിയും രണ്ടും രണ്ടു  തന്നെ. രണ്ടാമത്തേത് എവിടെ  ആയാലും അപകടവും.ചെറിയ കമ്മെന്റുകളിലൊന്നിലെ ആ വലിയ സന്ദേശം പ്രതിധ്വനിക്കാതെ അങ്ങനെ ആടിക്കളിക്കുകയാണ്.പത്രവാർത്തകൾക്കും ചാനൽ ചർച്ചകൾക്കും നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ഇടക്കാലത്തായി മൂല്യമില്ലാത്ത വാർത്തകൾ തലക്കെട്ടുകളിൽ തിക്കിക്കയറ്റി വായനക്കാരെ കളിയാക്കുന്ന  നിലയിലെത്തി പത്രധർമ്മം.വെറും  കച്ചവടം നിറഞ്ഞ പരസ്യങ്ങൾ.


                          മദ്യം ആ മനുഷ്യനെ കഴിച്ചപ്പോൾ അയാളുടെ ബോധം മറഞ്ഞു . രാത്രിയുടെ വൈകിയ ഏതോ ഒരു മുഹൂർത്തത്തിൽ കട്ടിലിൽ നിലയറ്റ് വീണതായിരുന്നു അയാൾ. പ്രായവും രൂപവും അദ്ദേഹത്തിന് കലാകാരന്റെയോ അനുഭവപരിജ്ഞാനമുള്ള ഒരു ബുദ്ധിജീവിയുടെയോ പട്ടം എപ്പോഴോ ചാർത്തിനല്കിയിരുന്നു.കാവി നിറമുള്ള ജുബ്ബയും കറുത്ത പാൻറ്സും തോളിനുമുകളിൽ  ഏച്ചുകെട്ടിയ മുഴയോടുകൂടിയ വള്ളിയുള്ള തോൾസഞ്ചിയും , ഇതായിരുന്നു നാട്ടുകാർ ദൈനംദിനം അയാളെ കണ്ടുകൊണ്ടിരുന്ന വേഷം.

                               താടിരോമങ്ങളിലൂടെ മുകളിലേക്ക് കയറിയെത്തിയ ഒരു ഉറുമ്പ് വീണ്ടും ആ മുഖത്ത് അസ്വസ്ഥതയുടെ മഞ്ഞളിപ്പ് നിറച്ച് ചലങ്ങൾ സൃഷ്ടിച്ചു.ഇത്തവണ കൈകൾ ഉയർത്തി അതിനെ കാലപുരിയ്ക്കയച്ചുകൊണ്ട് താടി രോമങ്ങളും തടവി അയാൾ എഴുന്നേറ്റു.പാതിയടഞ്ഞ കണ്ണുകൾ ആ മേശപ്പുറത്തു എന്തോ തിരയുകയാണ്.

                                      അയാൾ എഴുന്നേറ്റപാടെ  ഒരു സിഗരറ്റ് ചുണ്ടോടു ചേർന്ന് ശ്വസോച്ഛാസത്തോടൊപ്പം തിളങ്ങിയും മങ്ങിയും കത്തിയെരിയാൻ തുടങ്ങി.കണ്ണുകളിൽ നിന്നും ഉറക്കം ഓടിയൊളിച്ചു.വായിൽ നിന്നും നാസാരന്ദ്രങ്ങളിൽ നിന്നും പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങി.അയാളുടെ ചുമ ഇടയ്ക്കിടയ്ക്ക് നൃത്തം വെച്ചുയരുന്ന പുകച്ചുരുളുകൾക്കു താളം പകർന്നു.ചൂണ്ടുവിരൽ കൊണ്ട് ഇടയ്ക്കിടയ്ക്ക് അയാൾ എരിഞ്ഞുതീർന്ന സിഗററ്റുതലപ്പിനെ തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.

                                              ഇടതുവിരലുകൾക്കുള്ളിലെ സിഗരറ്റിനെ ചുണ്ടോടു ചേർത്തുകൊണ്ട് മേശപ്പുറത്തിരുന്ന കുപ്പിയുയർത്തി ഒന്ന് കുലുക്കി നോക്കി.അയാളുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു.ആ കുപ്പി "ഠേ" എന്ന മുഴക്കത്തോടെ വീണ്ടും പഴയ സ്ഥലത്തു ഒരാട്ടത്തിനു ശേഷം നിലയുറപ്പിച്ചു.

                                             കുറച്ചങ്ങ് മാറി കസേരയുടെ മുന്നിലെ ചെറിയ എഴുത്തുമേശയുടെ മുകളിൽ ഒരു ടേബിൾ ലാംപ് അപ്പോഴും കത്തിയങ്ങനെ നിന്നു.കഴിഞ്ഞ ദിവസം തന്റെ കരചലനങ്ങളോടൊപ്പം തണലങ്ങും വിലങ്ങും ഓടി ക്ഷീണിച്ച മഷിപ്പേന , ഒരു ദീർഘ വിരാമത്തിനു ശേഷം നാവിൻ തുമ്പത്ത് ഉണങ്ങിയ മഷിയുമായി വെളുത്ത കടലാസുമെത്തയിൽ തളർന്നങ്ങനെ കിടക്കുന്നു.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന ചെറിയകാറ്റ് ആ വെളുത്ത കടലാസിനെ ഇടയ്ക്കിടയ്ക്ക് ഉയർത്തിക്കൊണ്ടിരുന്നു.എന്നാൽ യജമാനനോട് കൂറുള്ള ആ മഷിത്തണ്ട് വെളുത്ത കടലാസിനെ ഗാഢം പുണർന്ന് അവിടെ നിന്നും പറന്നകലാതെ പിടിച്ചു നിർത്തി.

                                    അല്പനേരത്തെ ഇടവേളയ്ക്കു ശേഷം മുഖം തുടച്ചുകൊണ്ട് അയാൾ വീണ്ടും മുറിയിലേക്ക്  കടന്നു വന്നു.തോർത്ത് ചുമലിലിട്ടതിനു ശേഷം കൈത്താങ്ങുകൾ ഉള്ള ആ കസേരയിൽ ഇരുപ്പുറപ്പിച്ചു.മേശപ്പുറത്തിരുന്ന മൺകൂജ ഉയർത്തി വർദ്ധിച്ച പാരവശ്യത്തോടെ വെള്ളം കുടിച്ചു.ഇടയ്ക്കിടെ നരവീണ താടിരോമങ്ങളിലൂടെ വെള്ളം ഊർന്നിറങ്ങി അയാളുടെ കാവിവസ്ത്രത്തിനു കൂടുതൽ നിറമേകി.  

                                       ഒരു ദീർഘ നിശ്വാസത്തിനു ശേഷം അയാൾ പേന കയ്യിലെടുത്തു.തലേന്നാൾ എഴുതി അവസാനിപ്പിച്ച കടലാസുകൾ കയ്യിലെടുത്തു അയാൾ അടിമുടി ഒന്ന് നോക്കി.സുബോധത്തോടെ അയാൾ ആദ്യമായി ഒന്നാദ്യാവസാനം കണ്ണോടിച്ചു. തലക്കെട്ടിന്റെ ഭാഗം ചന്ദനക്കുറിയില്ലാത്ത നെറ്റിത്തടം പോലെ പ്രകാശിച്ചു നിന്നു.ഒരു നിമിഷം എഴുത്തുകാരൻ എഴുത്തിനാധാരമായ ഹേതുവിനെ സുബോധത്തോടെ ഓർത്തെടുക്കാൻ ശ്രമിച്ചു.

                                        കലാസാഹിത്യസംഘം  പ്രവർത്തകർ ഓണക്കാലത്തെ മലയാളിയുടെ അമിത മദ്യാസക്തിയിൽ മനം നൊന്ത് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.അതിനുവേണ്ടി അവർ നിരന്തരം സെമിനാറുകളും കാല്നടജാഥകളും നടത്തി.സാഹിത്യസംഘത്തിനു ആ മാസാവസാനം ബോധവത്കരണത്തിന്റെ   ഭാഗമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും പദ്ധതി ഉണ്ട്. ആയതിലേക്കായി സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളും കഥാരൂപേണയുള്ള മാനസികവിചിന്തനങ്ങളും കവിതകളും എല്ലാം പ്രശസ്തരായ സാഹിത്യകാരന്മാരിൽ നിന്നും ക്ഷണിക്കുന്നുണ്ട്.കൂടാതെ അവരുടെ പ്രവർത്തനങ്ങളിൽ നാട്ടിലെ കലാസാഹിത്യപ്രവർത്തകരെയും പങ്കാളികളാക്കുന്നുണ്ട്.

                                        ഇന്നലെ വൈകിട്ട് ബീവറേജസിന്റെ ശാന്തമായ ക്യുവിൽ  ഒട്ടുനേരം നിന്ന് ഒരു കുപ്പി വാങ്ങി തോൾസഞ്ചിയിലിട്ട് സിഗരറ്റും വലിച്ച് പഞ്ചായത്തു റോഡിൽ നിന്നും ഇരുട്ടുനിറഞ്ഞ , കൈതപ്പൂക്കൾ നിറഞ്ഞു ഗന്ധം പരത്തുന്ന തോട്ടുവക്കത്തുകൂടെ നടന്നു നീങ്ങുമ്പോഴാണ് ഒരു പറ്റം ആളുകൾ തന്റെ നേർക്ക് നടന്നു വരുന്നത് അയാൾ കണ്ടത്.കണ്ടപാടെ കൂട്ടത്തിലെ മുതിർന്ന വ്യക്തി കയ്യിലെ ഡയറി ഉയർത്തി സംസാരിക്കാനാരംഭിച്ചു.


 "ആശാനിതെവിടാരുന്നു? ഞങ്ങൾ വീട്ടിലാന്വേഷിച്ചു. പൂട്ടിക്കിടന്നതുകൊണ്ട് തിരിച്ചുപോന്നു "


"ഉം . എന്താ കാര്യം?"


"ആശാന്റെ ഒരു ലേഖനം വേണം.കലാസാഹിത്യ ക്ലബ്ബിന്റെ ബോധവത്കരണപരിപാടികൾ തകൃതിയായി നടക്കുന്നത് അറിഞ്ഞുകാണുമല്ലോ ? "


"അറിഞ്ഞു.'മദ്യവിമുക്ത കേരളം' അതല്ലെ വിഷയം.ഞാനെന്താണ് ചെയ്യേണ്ടത്?"


" 'മദ്യം - ലഹരി പകരുന്ന കൊലയാളി ' ഈ തലക്കെട്ടിൽ ഒരു കഥ രൂപേണയുള്ള ലേഖനം തയ്യാറാക്കിത്തരണം ."


"എന്റെ എഴുത്തിന്റെ തലക്കെട്ട് ഞാൻ തീരുമാനിക്കും. അത് കള.വിഷയം  മദ്യവർജ്ജനം അഥവാ മദ്യവിമുക്ത കേരളം"

"മതി. അതുമതി. ഈ മാസാവസാനം ആണ് പ്രസിദ്ധീകരിക്കുന്നത്.അപ്പൊ ഞങ്ങള് വരട്ടെ".


"ശരി". എഴുത്തിന്റെ തലക്കെട്ടിൽ മറ്റൊരുത്തൻ കൈകടത്തിയതിന്റെ പുച്ഛം ഉള്ളിലൊതുക്കി ഒരു "ശരി" മൂളിയതിനുശേഷം അയാൾ വീട്ടിലേക്കുള്ള വഴി ഇരുട്ടിൽ പരതി.


              ചെന്നപാടെ കുപ്പിയുടെ കഴുത്തുപൊട്ടിച്ച് കലാപരിപാടി തുടങ്ങി.രണ്ടു പെഗ്ഗ് കഴിക്കുന്നത് വരെ പേപ്പറും പേനയും തൊട്ടില്ല.ബോധം മനസ്സിന്റെ പടിവാതിൽ കടന്ന് പോകാനൊരുങ്ങിയപ്പോൾ പതുക്കെ തലക്കെട്ടില്ലാത്ത കഥാരൂപേണയുള്ള ഉല്ലേഖനം പരുപരുത്ത കടലാസ്സിൽ പ്രയാണം  ആരംഭിച്ചു.

            ഇത്രയുമായപ്പോൾ അയാളുടെ ഉള്ളിൽ ചിരി പടർന്നു.വിരോധാഭാസത്തെ തിരിച്ചറിഞ്ഞ ഉപബോധമനസ്സാവാം അയാളുടെ കറുത്തിരുണ്ട  ചുണ്ടിനെ വിടർത്തിയത്. അയാൾ വായിക്കാനാരംഭിച്ചു.അയാൾ തന്റെ കഥയെ മറ്റൊരു തലത്തിലേക്ക് തേര് തളിച്ചുകൊണ്ടുപോകാൻ ആരംഭിച്ചു.ആവിഷ്കാരസ്വാതന്ത്ര്യം ചിറകടിച്ചുയരാൻ ആരംഭിച്ചു.


*********************************


                                                     "സുഹൃത്തുക്കളോടൊപ്പമുള്ള ഉല്ലാസയാത്രകളും അവരോടൊത്തുള്ള ആഘോഷവേളകളും ആണ് വിനോദിനെ മദ്യം എന്ന മദോന്മത്ത ലഹരിയുടെ പടിവാതിൽക്കൽ എത്തിച്ചത്.ഉത്തരവാദിത്വം എന്തെന്നറിയാത്ത ഉദ്യോഗാർത്ഥിയുടെ ദിനങ്ങളിൽ പക്വതയുടെ പുറംചട്ട അണിയുവാനായിരുന്നു ആദ്യമായി മദ്യത്തിന്റെ രുചി നാവിലേക്ക് പകർന്നത്. ചുറ്റും കൂടിയിരുന്നവരുടെ ആഹ്ലാദവും ആവേശവും ആദ്യ പെഗ്ഗ് നാവിലുണർത്തിയ കൈപ്പിനെയും തൊണ്ടയിലുയർത്തിയ പുകച്ചിലിനെയും മരവിപ്പിച്ചു.പിന്നീട് അത് ലഹരിയായി സിരകളിലൂടെ പാഞ്ഞുകയറി പലതവണ ബോധത്തെ മറച്ചു.

                                                          ബോധം തെളിഞ്ഞപ്പോൾ കടുത്ത തലവേദനയും പിന്നെ ഛർദിയും.ആദ്യത്തെ മദ്യപാനം ആദ്യം മധുരിപ്പും പിന്നെ അരുചിയും  സമ്മാനിച്ച് കടന്നുപോയി.പിന്നീടും പലതവണ മദ്യം മസ്തിഷ്കത്തിലേക്കു പടർന്നുകയറി ലഹരി നിറച്ചു.


                             കുത്തഴിഞ്ഞ ജീവിതവും അമിത മദ്യപാനവും വൈകിയെങ്കിലും വിനോദിന്റെ മാതാപിതാക്കളുടെ ശ്രദ്ധയിൽ നാട്ടുകാരുടെ സംസാരമെത്തിച്ചു. പ്രൈവറ്റ് സെക്ടർ ബാങ്കിലെ ജോലിക്കാരായിരുന്ന മാതാപിതാക്കൾക്ക് മകന്റെ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാൻ ഒരിക്കലും സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വൈകിയെങ്കിലും അവർ അവനെ നേർവഴിക്കു നടക്കാൻ ഉപദേശിച്ചു.താൻ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യപാനിയുടെ വേഷപ്പകർച്ച വീട്ടുകാരുടെ മുൻപിൽ മറനീക്കി പുറത്തുവന്നപ്പോൾ ആത്മാഭിമാനത്തിനു ക്ഷതമേറ്റു. പരിഹാരത്തിനായി വീണ്ടും അവൻ മദ്യത്തിന്റെ സ്രോതസ്സുകളിൽ അഭയം പ്രാപിച്ചു.

                           പതിവ് കൂട്ടുകാർ ഇപ്പോൾ അവനോടൊപ്പം ഇല്ല. മദ്യത്തെ കഴിച്ചിരുന്ന അവന്റെ കൂട്ടുകാർ പലരും കുടുംബജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ എത്തിയപ്പോൾ പതിവ് ലഹരിയെ പാതിവഴിയിൽ ഉപേക്ഷിച്ചു.


           മദ്യം തന്നെ കഴിക്കാൻ തുടങ്ങിയപ്പോൾ വിനോദ് ഒരുവട്ടം  ഒന്ന് തിരിഞ്ഞു നോക്കി.ലഹരിയിലേക്കു തന്നെ പിച്ച വെച്ച് നടത്തിയ, അതിന്റെ പടിപ്പുര വരെ തന്നെ ഇടംവലം ആഹ്ളാദത്തോടെ ആനയിച്ച സുഹൃത്തുക്കൾ ഒന്നും തന്നെ ഇപ്പോൾ ആ വഴികളിൽ ഇല്ല.തികച്ചും ഒറ്റപ്പെട്ട അവസ്ഥ. ഏകാന്തത ഒരു പേടിസ്വപ്നമായി കണ്മുന്നിൽ എത്തിയപ്പോൾ തന്നെ രക്ഷിക്കാൻ അവൻ ആരെയും അടുത്തെങ്ങും കണ്ടില്ല, നുരഞ്ഞുപതയുന്ന മദ്യക്കുപ്പിയല്ലാതെ.

                     വീട്ടുകാർ അവന് ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. പിന്നീടും പലപ്പോഴും ലഹരിയിലേക്കുള്ള അവസരങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി കടന്നുവന്നുകൊണ്ടേയിരുന്നു. ഇപ്പോൾ വിനോദിന്റെ നിയന്ത്രണത്തിലല്ല അവന്റെ ജീവിതം.അവന്റെ പ്രജ്ഞയുടെ തേർ തളിക്കുന്നത് മദ്യത്തിന്റെ  ലഹരിയുടെ കുപ്പായമണിഞ്ഞ മരണത്തിന്റെ തേരാളിയാണ്.


             വിവാഹം ഇതിനെല്ലാം ഒരറുതി വരുത്തുമെന്ന് കരുതിയാവണം വീട്ടുകാർ അവനെ വിവാഹത്തിന് നിർബന്ധിച്ചു.


*********************************


                                                       ഇന്നലെ ഇത്രയിടം മാത്രമേ തന്റെ മനസ്സും ഭാവനയും സഞ്ചരിച്ചുള്ളു. അപ്പോഴേക്കും അയാൾ ക്ഷീണിച്ചിരുന്നിരിക്കാം.വായന മതിയാക്കി കഥയുടെ ഉച്ചസ്ഥായിലേക്കു വീണ്ടും പീലിവിടർത്തിപ്പറക്കാൻ അയാൾ തൂലിക കയ്യിലെടുത്തു.പുതിയ കഥാതലങ്ങളിലേക്ക് അനുസ്യൂതം ഒഴുകാൻ ഇന്നലെ എഴുതി നിർത്തിയിടത്തു നിന്നും അയാൾ വീണ്ടും തുടങ്ങി.


*********************************

                             താൻ തികച്ചും മദ്യത്തിനടിമപ്പെടുകയാണെന്ന സത്യം പല സന്ദർഭങ്ങളിലും  വിനോദിന്റെ ബോധമനസ്സിൽ കടന്നുവന്നു.എന്നാൽ ഇനി തനിക്കിതിൽ നിന്നും മോചിതനാകുവാൻ കഴിയുമോ? എന്ന ചോദ്യം അയാളെ വല്ലാതെ അലട്ടി.താൻ മദ്യത്തിനടിമയല്ല എന്നയാൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ ആസക്തി പലപ്പോഴും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും കുതറിയോടാൻ കഴിയാത്ത വിധം അവനെ തളച്ചിട്ടു.അത് അവന്റെ ബോധമനസ്സിൽ പലപ്പോഴും ദേഷ്യം ഉളവാക്കി.


*********************************

                           ഉള്ളിൽ വിടരുന്ന വാക്കുകളെ കടലാസിലേക്ക് പകർത്താൻ കൈവിരലുകൾ നന്നേ പാടുപെടുന്നതായി അയാൾക്കു തോന്നി. കയ്യിൽ നിന്നും പേന അയാൾ ഒരു നിമിഷം താഴെ വെച്ചു.എന്നിട്ടു വിരലുകളിലേക്കു നോക്കി.ലോഹത്തിന് മുകളിൽ തട്ടിയ ട്യൂണിങ് ഫോർക് പോലെ , അഥവാ ആടിയുലയുന്ന ആലിലപോലെ അങ്ങനെ വിറക്കുകയാണ് അയാളുടെ കൈവിരലുകൾ.അയാൾ ഇടതുകൈകൊണ്ട് വലതുകൈയുടെ തണ്ടയിൽ ഇറുകെപ്പിടിച്ചു.രക്തയോട്ടം കുറഞ്ഞ ആ കൈവിരലുകളുടെ ചലനം മെല്ലെ ആവൃത്തി കുറഞ്ഞു വന്നു.കണ്ണുകളിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നു വീണു.അയാളുടെ കൈകൾ മദ്യക്കുപ്പിക്കു നേരെ നീണ്ടു.നിരാശയായിരുന്നു ഫലം.അയാൾ തോൾസഞ്ചി ചുവരിലെ ആണിയിൽ നിന്നും ഊരിയെടുത്തു.വാതിൽ ശക്തിയായി അടച്ച് പുറത്തേക്കു പോയി.

        വിനോദിന്റെ ജീവിതത്തെ വരച്ചുകാട്ടാൻ പലതവണ അയാൾക്കു കുപ്പിയിൽ വിഷം നിറക്കേണ്ടി വന്നു.വിറയ്ക്കുന്ന കൈവിരലുകൾ പലതവണ പടിവാതിലുകളെ ശക്തിയായി അടച്ചു.തുള്ളികൾ വറ്റിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ കുപ്പികൾ ചായ്പ്പിനു വെളിയിലെ തൊടിയിൽ  പലതവണ വീണുടഞ്ഞു.മദ്യത്തിന്റെ ലഹരി തീർത്ത പറക്കും തളിക വിനോദിന്റെ ജീവിതത്തിലെ നിമ്നോന്നതങ്ങളിലൂടെ പലതവണ പറന്നിറങ്ങി.


                 പതിവുപോലെ അയാൾ വീണ്ടുമൊരു കുപ്പി വാങ്ങി വൈകുന്നേരത്തെ എഴുത്തിനു ആരോഗ്യം പകരാൻ. കുപ്പി തന്റെ തോൾസഞ്ചിയിൽ  ഒളിപ്പിച്ചു നടന്നു നീങ്ങുകയാണ്.കവലയിൽ നിന്നും ഇടവഴിയിലേക്ക് തിരിയും മുൻപ് പരിചിതമായ ഒരു ശബ്ദം അയാളുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.


"ആശാനേ"


"ഉം" ഒരു മൂളലോടെ അയാൾ തിരിഞ്ഞു നോക്കി.


"നാളെ എഴുതിത്തീർത്തു തരാൻ പറ്റുവൊ? പ്രെസിൽ രണ്ടു മൂന്ന് ദിവസം നേരത്തെ കൊടുക്കാൻ  ആണ് തീരുമാനം ".


"ഉം" അയാൾ അതിനും ഒരു മൂളൽ മൂളി.അപ്രതീക്ഷിതമായി നൽകേണ്ടി വന്ന ഒരു വാഗ്ദാനം ആയിരുന്നു അത്.


"നാളെത്തരാം" അയാൾ മനസ്സിലുറപ്പിച്ചപോലെ കൂട്ടിച്ചേർത്തു.


"ശരിയാശാനെ. നാളെ ഞാൻ അങ്ങ് വരാം". ഇത്രയും പറഞ്ഞു ഡയറി കക്ഷത്തിൽ വച്ച് പരിചിതൻ നടന്നു നീങ്ങി.


    ഇന്ന് ഒരു രാത്രി മാത്രമാണ് തനിക്കു വിനോദിന്റെ മാനസികോല്ലാസങ്ങളിലൂടെ സ്വച്ഛന്ദം സഞ്ചരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്.തോൾസഞ്ചിയിലെ കുപ്പിയിലേക്ക് സംശയത്തിന്റെ കണ്ണുകൾ പടർന്നു.

നെറ്റിചുളിച്ചു തോൾസഞ്ചിയിൽ നിന്നും അയാൾ കണ്ണുകളെടുത്തു.ഇന്നിതുപോരാ.വീണ്ടും അയാൾ ബീവറേജസിന്റെ വെളിച്ചമുള്ള കിളിവാതിലിൽ നിന്നും തുടങ്ങി അന്ധകാരത്തിൽ അവസാനിക്കുന്ന ക്യുവിലെ അവസാന കണ്ണിയായി ചേർന്നു.ലഹരിയിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്ന ജീവിതപാതയിലെ ക്യൂ.


        വീട്ടിൽ തിരിച്ചെത്തി ലഹരിയത്താഴം കഴിച്ച് അയാൾ ടേബിൾ ലാംപിനു മുൻപിൽ ഇരുന്നു .വിനോദിന്റെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്തു പാറിനടക്കുകയാണ്.മഷിപുരണ്ട  കടലാസുകൾ മേശപ്പുറമാകെ നിറഞ്ഞുനിൽക്കുന്നു.അയാൾ പതിവുപോലെ തലേന്നാൾ എഴുതിയ കടലാസെടുത്ത് ഒന്ന് വായിച്ച് അതിലെ അവസാന ഖണ്ഡികയിൽ മിഴികൾ പാകി അങ്ങനെ ഇരുന്നു.

               

*********************************

വിവാഹജീവിതവും കുടുംബജീവിതവും തീർത്തും മദ്യാസക്തിക്കു മുൻപിൽ  കീഴടങ്ങിയപ്പോൾ വിനോദിന് നഷ്ടമായത്  സ്വന്തം ജീവിതവും അതിലെ  സന്തോഷകരമായ സുവർണ്ണ നിമിഷങ്ങളും  ആണ്. അയാൾ തല്ലിക്കെടുത്തിയത് തന്റെ  ചുറ്റുമുള്ളവരുടെ  സ്നേഹവും, തനിക്കുചുറ്റും  അഭയം തേടിയവരുടെയും അഭ്യുദയകാംഷികളുടെയും  ഒരായിരം  സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് . അവനറിയാതെ  അവനിലെ  ലഹരി നുള്ളിക്കളഞ്ഞത്   അവന്റെ  മക്കളുടെ  ശോഭനമായ  ഭാവി,  അവർക്കർഹമായ  സ്നേഹവാത്സല്യങ്ങൾ,അവർ  അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ. അവനവന്റെ കടമകൾ  വിസ്മരിക്കപ്പെട്ടപ്പോഴും  ജീവിതം  പരാജയത്തിലേക്ക്  കൂപ്പുകുത്തപ്പെട്ടപ്പോഴും  പലരും  അവനിൽ  നിന്നകലാൻ തുടങ്ങി … ഉറ്റവർ  പോലും…. അവൻ മാനസികമായി  തളരാൻ തുടങ്ങി . ...ആരവമണഞ്ഞ വീട്ടിൽ  അവൻ  ബോധമറ്റ്  അങ്ങനെ  കിടന്നു .. ഏകനായി..


*********************************

ഇത്രയും ദിവസം കൊണ്ട്  വിനോദിന്റെ കഥ വരച്ചിട്ടത് മദ്യം തകർത്തെറിയുന്ന ഒരു ജീവിതത്തിന്റെ കയ്പേറിയ നേർക്കാഴ്ചകളിലേക്കാണ് . ഒരു പെഗ്ഗ് കൂടി  അടിച്ചതിനു ശേഷം ഒന്നു രണ്ടു മിക്സ്ചർ വറ്റുകൾ അയാൾ വായിലിട്ടു. പിന്നീട്  പേന കയ്യിലെടുത്ത് വെളുത്ത കടലാസിന്റെ  മുകളിൽ വലത്തേ അറ്റത്തയെഴുതി  " പേജ്  62".വിനോദിന്റെ ജീവിതത്തിലേക്കിറങ്ങിയ ആ  പേനയുടെ മുനമ്പ്  വെള്ളക്കടലാസിനെ  തഴുകി  ഉരുളുവാൻ  തുടങ്ങി .. അവബോധം നിറക്കേണ്ട  ആ  എഴുത്താണി വിനോദിന്റെ  ജീവിതത്തിലെ  മുറിപ്പാടുകളിൽ  ചോരക്കറ  പടർത്തി ഒഴിയുകിയിറങ്ങി .. തീക്ഷ്ണമായ  ഒരു  ജാഗ്രതാ സന്ദേശമായി ..

*********************************

ബോധം  തെളിഞ്ഞു  കണ്ണ്  തുറന്നപ്പോൾ  അയാൾ ആകെ  ഒന്നു ഞെട്ടി. ചുറ്റും  അപരിചിതർ .. വെള്ള വസ്ത്രം ധരിച്ച ഒട്ടനവധി  പേർ  തന്റെ ജനാലയ്ക്കപ്പുറമുള്ള  മുറിയിൽ  സുവിശേഷ വചനങ്ങൾ കേട്ട് ധ്യാന നിമഗ്നരായി  ഇരിക്കുന്നു. മൂന്ന് നാല്  പേർ തന്റെ ചുറ്റും ,  തന്നെയും ആ  ലോകത്തേക്ക് ആനയിക്കാൻ കാത്തിരിക്കുന്നു ..


ഒന്ന് രണ്ടു ദിനം അവിടെ വീർപ്പുമുട്ടി ജീവിച്ചു. ഭക്ഷണത്തിനു ശേഷവും പലപ്പോഴും ലഹരിയോടുള്ള അടങ്ങാത്ത വിശപ്പ് തലപൊക്കി വന്നു. മദ്യവർജ്ജനം എന്ന ശുദ്ധവായു നിറഞ്ഞ മുറിയിൽ സ്വമേധയാ വിഹരിക്കാൻ കഴിയാതെ അയാൾ ശ്വാസംമുട്ടി ജീവിച്ചു .. ധ്യാനകേന്ദ്രത്തിലെ കവാടത്തിനു  പുറത്തേക്ക് പോകുന്നവരെ തടുക്കാനുള്ള കരുത്തില്ലായിരുന്നു.. അതിലെ  ദുർബലമായ പൂട്ടുകൾക് അവന്റെ ലഹരിയുടെ ആസക്തിക്ക് കൂച്ചുവിലങ്ങിടാൻ  കഴിഞ്ഞില്ല... അവിടെ നിന്നും പുറത്തേക്കുള്ള പ്രയാണത്തിന്,   രണ്ടാം ദിനം ഇരുളേണ്ട സമയം വരെ മാത്രമേ കാക്കേണ്ടി  വന്നുള്ളൂ . മൂന്നാം  ദിനം, ധ്യാനകേന്ദ്രം മിഴിതുറക്കുന്നതിനു നാഴികൾക്കു മുൻപേ തന്നെ ലഹരിയുടെ ഭാണ്ഡവും പേറി  അവൻ ഇരുളിലേക്കോടി മറഞ്ഞിരുന്നു ...


*********************************

ഇത്രയും എഴുതിയപ്പോൾ അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികളൊന്ന് കടലാസിൽ അടർന്നു വീണ് മഷിപടർത്തി. വാങ്ങിവച്ചതിൽ  ഒരു കുപ്പി കൂടി പൊട്ടിത്തകർന്ന് തൊടിയിലെ മണലിൽ ചേർന്നു.ഇനിയും വിനോദിൻറെ ജീവൻറെ  ആ  തീച്ചൂളയിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ,തൂലിക ഇനിയും ചൂണ്ടുപലക ആകണമെങ്കിൽ അടുത്ത കുപ്പിയുടെ കഴുത്തു തിരിച്ചാലേ സാധിക്കൂ. ഏതാനും നിമിഷങ്ങൾ അയാളുടെ മുൻപിൽ ഇടവേളയായി കടന്നുവന്നു . ഇത്രയും എഴുതാൻ ആവോളം ശക്തിപകർന്നുകൊണ്ട്  മദ്യം കൂടെയുണ്ടായിരുന്നു. ഇനിയും എഴുതാൻ  മദ്യം  പതിവിലും കൂടുതൽ വേണമെന്ന് അയാൾക്കു തോന്നിത്തുടങ്ങി.. അർഹതയില്ലാത്ത എന്തോ ഒന്ന് ചെയ്യാൻ അയാളുടെ തൊണ്ടയിലൂടെ ലഹരി വീണ്ടും ഒഴുകി.. എരിയുന്ന മനസ്സിൽ കനലുകൾ പൂർവ്വാധികം ശക്തിയോടെ  നീറി. വീണ്ടും വിറയ്ക്കുന്ന വിരലുകൾ ചലിച്ചു തുടങ്ങി അയാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു കരുത്തു പകർന്നു…..


*********************************

വിനോദിന് സമൂഹത്തിൽ നിന്നും ഒളിച്ചോടാം.... വീട്ടുകാരിൽ  നിന്നും  ഒളിച്ചോടാം…. ധ്യാനകേന്ദ്രത്തിൽ നിന്നും ഇരുളിലേക്കൊളിച്ചോടാം…. പക്ഷെ  ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും,  മദ്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒളിച്ചോടാനാകുമോ?


താത്കാലികമായ  സന്തോഷങ്ങളുടെയും  ആഘോഷങ്ങളുടെയും  പ്രകാശത്തിനു  പിന്നിലെ  ലഹരിയുടെ  സുഗന്ധമുള്ള  എണ്ണപുരണ്ട  കടലാസുകാണാതെ ആവേശത്തോടെ കുതിച്ചുയർന്നു ചതിയിൽ വീണ ഈയാം പാറ്റകളെ പോലെയാണ്  വിനോദിനെപ്പോലുള്ളവർ.

അവരുടെ സുബോധത്തിന്റെ ചിറകുകൾ ലഹരിയുടെ  എണ്ണപ്പശയിൽ നിന്ന്   മോചിപ്പിക്കാൻ  ആർക്കാണാവുക.. രക്ഷപ്പെടണമെന്ന് സ്വയം തോന്നിയാലും വിഷത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറിയോടാൻ കഴിയാതെ വീർപ്പുമുട്ടാനെ അവർക്കാകു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നതുപോലെ

'ലഹരിയുടെ ആഹാരമാകാതെ നോക്കുക,  ലഹരിയെ ഹരമായി കൂടെ കൂട്ടുന്നവർ '

*********************************


                           ഇത്രയും എഴുതി പേന കൈവിരലുകളിൽ നിന്നും ചലനമറ്റ് വെള്ളക്കടലാസിൽ വീണപ്പോൾ അവസാനതുള്ളിയും ചില്ലുപാത്രത്തിൽ നിന്നും ഒഴിഞ്ഞിരുന്നു. ഇരുളിലേക്കൊളിച്ചോടിയ വിനോദിന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന ലഹരിയുടെ അതേ മങ്ങിയ തിളക്കം എവിടെ നിന്നോ ഇന്നാട്ടിലെത്തിയ ആശാന്റെ  കണ്ണുകളിലും നിറഞ്ഞു  നിന്നിരുന്നു, ബോധം കൺപോളകൾക്കുള്ളിൽ മറയും വരെ. തലക്കെട്ടില്ലാത്ത ആ കഥയ്ക്ക് ഒരുപക്ഷെ   പ്രപഞ്ചസൃഷ്ടാവ്  'ആത്മകഥ' എന്ന  പേര്  നൽകിയേക്കും..കഥയും കഥാകൃത്തും  ഒന്നായിത്തീർന്ന കാലത്തിന്റെ ഒരപൂർവ ആവിഷ്കരണം.

Srishti-2022   >>  Short Story - Malayalam   >>  ഇടവപ്പാതി

Kannan Prabhakaran

Infosys Limited

ഇടവപ്പാതി

ഇടവപ്പാതി

രാത്രിയിൽ എപ്പോഴോ തുടങ്ങിയ മഴയാണ് . പുലരിയിൽ മഴ വാരിവിതറിയ കുളിരിൽ സ്വപ്നങ്ങളുടെ ചിറകിലേറി പുതപ്പിനടിയിൽ ചുരുണ്ടുകൂടി ഞാൻ കുറേനേരം കൂടി അങ്ങനെതന്നെ കിടന്നു . ഉണർന്നെണീറ്റപ്പോൾ ഒരുകപ്പ് കാപ്പിയുമായി ബാൽക്കണിയിൽ ചെന്നുനിന്ന്  മഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. തിങ്കളാഴ്ചയാണ്, എന്തൊ ഒരു ആലസ്യം, അതും ഒരുപക്ഷെ മഴ തന്ന ഒരു ദാനമായിരിക്കാം. ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു. തനിച്ചിരിക്കുമ്പോൾ എപ്പോഴും ഒരു സാന്ത്വനമാവാറുള്ളത് അക്ഷരങ്ങൾ തന്നെ ആയിരുന്നു. കയ്യിൽ കിട്ടിയതു ബഷീറിന്റെ ഒരു പുസ്തകം. പുസ്തകവുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഇന്ന് കൂട്ടിനു മഴയുമുണ്ട്. ഈ ഫ്ലാറ്റിന്റെ  ഒൻപതാമത്തെ നിലയിൽ, കായലിന് അഭിമുഖമായുള്ള ബാൽക്കണിയിൽ, ഇലകളും പൂവുകളും വീശി മഴയുടെ നനുത്ത കരങ്ങളെ സ്പർശിച്ച് സുഗന്ധം പരത്തി നിൽക്കുന്ന ചെറുചെടികൾക്കു നടുവിലിരുന്നു ചിന്തിക്കുമ്പോൾ മഴ ഒരുപക്ഷെ എന്റെ ഹൃദയത്തിലേക്ക് ഇറ്റിക്കുന്നത് പ്രണയാതുരമായ ഓർമകളാവാം, അല്ലെങ്കിൽ ചിലപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന ചില വിങ്ങലുകളാവാം. ഹൃദയത്തെപ്പോലും  അലിയിക്കാൻ കഴിവുള്ള ആ മഴയെ ഞാൻ ഇമവെട്ടാതെ നോക്കിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു. ആ മഴയിലേക്ക് ഞാൻ പതിയെ പതിയെ അലിഞ്ഞു ചേരുകയായിരുന്നു. അപ്പോഴേക്കും ഞാനൊരു മഴത്തുള്ളിയായി മാറിക്കഴിഞ്ഞിരുന്നു, ലക്ഷ്യമറിയാതെ ദിക്കറിയാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടേ ഇരുന്നു. ഞാനറിയുന്നു ഒഴുകി ഒഴുകി ഞാൻ എത്തിയത് വളരെ കാലങ്ങൾക്കു പിന്നിലേക്കായിരുന്നുവെന്ന് . മഴവിൽ വർണങ്ങളുള്ള കുടയും ചൂടി, ബാഗും തോളിലിട്ട് യൂണിഫോമിൽ സ്കൂളിലേക്കു പോകുവാൻ തയ്യാറായി ഇടവപ്പാതി മഴയിലേക്കു നോക്കി ഒരു ചെറുപുഞ്ചിരിയോടെ എന്റെ വീടിനു മുന്നിൽ നിൽക്കുന്ന ആ എട്ടു വയസ്സുകാരനെ എനിക്കു വ്യക്തമായി കാണാമായിരുന്നു. എന്നും ആ എട്ടു വയസ്സുകാരനായി ഇരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു. മഴയോടുള്ള പ്രണയം അന്നേ മനസ്സിൽ മൊട്ടിട്ടിരുന്നു.

 

സ്കൂളിലേക്കു പോകുവാൻ ഇറങ്ങിയനേരം അമ്മ നീട്ടിയ ചോറുപാത്രവും വാങ്ങി ബാഗിൽവെച്ച്‌ അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു. കുടയും ചൂടി റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ കാലുകൾ ഉരുമ്മി സ്കൂളിലേക്കു നടന്നു പോവുക, ലോകത്തിലെ ഏറ്റവും മധുരകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വീട്ടിൽനിന്നിറങ്ങി ആദ്യ വളവുകഴിഞ്ഞ് രണ്ടാമത്തെ പീടികയുടെ കോലായിൽ മഴയിൽനിന്നും രക്ഷതേടി അവൻ നിൽക്കുന്നുണ്ടായിരുന്നു, എന്റെ ചങ്ങാതി. ക്ലാസ്സിലെ അവസാനത്തെ ബഞ്ചിൽ അടുത്തടുത്തായാണ് ഞങ്ങളുടെ ഇരിപ്പിടങ്ങൾ. നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു ആദ്യബഞ്ചുകളുടെ അവകാശികൾ. കൈവിരലുകളിലൂടെ ഊറി വരുന്ന തേൻ നുകരുന്ന ഒരു കുഞ്ഞിനെ ഓർമിപ്പിക്കുമാറ്, തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ച് നുകർന്നുകൊണ്ടായിരുന്നു അവന്റെ നിൽപ്പ്. കുഞ്ഞിലെ തുടങ്ങിയ ഈ ശീലം അവന്റെ ജീവിതവുമായി പറിച്ചെറിയാനാവാത്ത വിധം ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. 

 

എന്നെ കണ്ടമാത്രയിൽ അവൻ ഓടിവന്ന് എന്റെ കുടക്കുള്ളിൽ കയറി. ഒരു ചെറുപുഞ്ചിരിയോടെ ഞാനവനെ ചേർത്തു നിർത്തി. മഴയുടെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ ഞങ്ങൾ സ്കൂളിലേക്കു നടന്നു. ഒരു പ്ലാസ്റ്റിക് കവറിൽ അതിന്റെ പഴക്കം കാരണം ഉണ്ടായ ഒന്നുരണ്ട് ഓട്ടകളിലൂടെ ആകെക്കൂടി അവനുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം പുറത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ടിരുന്നു. ആ കവർ നെഞ്ചോടുചേർത്ത് പുസ്തകങ്ങളെ മഴയുടെ തണുത്ത വിരലുകൾ സ്പർശിക്കാതെ അവൻ സംരക്ഷിച്ചു പിടിച്ചിട്ടുണ്ടായിരുന്നു. പീടികയിലെ വിലകൂടിയ കറുപ്പും വയലറ്റും നിറങ്ങളുള്ള ആറ് ഉറകളോടു കൂടിയ ബാഗിനുവേണ്ടി ഞാൻ വാശിപിടിച്ചതും, ആദ്യം എതിർത്തെങ്കിലും പിന്നീട് എന്റെ വാശിക്കുമുന്നിൽ അമ്മ പരാജയപ്പെട്ടതും ഞാനോർത്തു. ഇന്നലെ ഗ്രൗണ്ടിൽ നിറഞ്ഞ മുട്ടോളം പൊക്കമുള്ള മഴവെള്ളത്തിൽ ഇറങ്ങിയ മനുവിനെ ഹെഡ്മാസ്റ്റർ റൂമിലേക്ക് വിളിപ്പിച്ചതും, അവന് തല്ല് കിട്ടിയൊ ഇല്ലയൊ എന്നൊരു സംശയം ക്ലാസ്സിൽ നിറഞ്ഞു നിന്നതും, ആ സംശയം ഇപ്പോഴും ഒരു സംശയമായിത്തന്നെ നിലനിൽക്കുന്നതും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിലെ ഞങ്ങളുടെ ചർച്ചകൾക്ക് വിഷയങ്ങളായി.

 

ആദ്യത്തെ പീരീഡിൽ ഇംഗ്ലീഷ് ടീച്ചർ വീട്ടുപകരണങ്ങളെ പരിചയപ്പെടുത്തുവാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'നിങ്ങൾ വീടുകളിൽ എന്തിലാണ് ആഹാരം കഴിക്കുന്നത് ' എന്ന ടീച്ചറിന്റെ ചോദ്യത്തിന് 'പ്ലേറ്റിൽ' എന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിലായിരുന്നു ഉത്തരം പറഞ്ഞത്. പക്ഷെ എന്റെ ചങ്ങാതിക്കു മാത്രം അതിലൊരു സംശയം ഉണ്ടായിരുന്നു. അവൻ പതിയെ എഴുന്നേറ്റു.

 

"പക്ഷെ ടീച്ചർ, എന്റെ അമ്മ കറിച്ചട്ടിയിലാണല്ലൊ ആഹാരം കഴിക്കുന്നത്"

 

നിഷ്കളങ്കമായ കണ്ണുകളോടെ അവൻ ടീച്ചറിനെ നോക്കിനിന്നു. അന്ന് അവന്റെ ചോദ്യം കേട്ട് ടീച്ചർ ഉൾപ്പെടെ ഞങ്ങളെല്ലാവരും ചിരിച്ചത്, വീട്ടിലെ എല്ലാ അംഗങ്ങൾക്കും പകുത്തു നൽകിയതിനുശേഷം കറിച്ചട്ടിയിലെ അവശേഷിപ്പിൽ ഒരുപിടിവറ്റിട്ട് പാതിവയർ നിറച്ച്, സുഖമായുറങ്ങുന്ന തന്റെ കുട്ടികളെ നോക്കിയിരിക്കുന്ന ഒരു അമ്മയുടെ നിസ്സഹായത നിറഞ്ഞ മുഖത്തു നോക്കിയായിരുന്നു. ഞങ്ങളുടെ ചിരി അവനെ തെല്ലും ഉലച്ചില്ല. തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ചുനുകർന്നുകൊണ്ട് അവൻ പതിയെ ഇരുന്നു. ഞാൻ ജനാലകൾക്കപ്പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ സംഗീതം വീണ്ടും ആസ്വദിക്കുവാൻ തുടങ്ങി.

 

രണ്ടാമത്തെ പീരീഡിൽ ടീച്ചർ മനുഷ്യന്റെ അവകാശങ്ങളെയും ആവശ്യകതകളെയും പറ്റി പഠിപ്പിച്ചു തുടങ്ങി. അപ്പോഴേക്കും മഴ തെല്ലൊന്ന് ശമിച്ചു തുടങ്ങിയിരുന്നു. മഴയിൽ അഭയം തേടി ഗ്രൗണ്ടിന്റെ ഓരത്തെ വലിയ മരത്തിൽ ചേക്കേറിയ ചെറുകിളികൾ ഭക്ഷണം തേടി പറന്നകലുന്നത് തുറന്നു കിടന്നിരുന്ന ജനാലകൾ എനിക്കു കാട്ടിത്തന്നു. നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ചങ്ങാതി എന്റെ കാതിലെന്തൊ മന്ത്രിച്ചതുപോലെ എനിക്കു തോന്നി. എന്റെ ശ്രദ്ധ ജനാലകൾക്കപ്പുറത്തു നിന്നും തെന്നി മാറി. പതിയെ എന്റെ കാതുകൾ അവനിലേക്ക്‌ ഞാൻ അടുപ്പിച്ചു. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

"എനിക്കു വിശക്കുന്നു" 

 

'ഈ സമയത്തൊ?' എന്ന എന്റെ സംശയത്തിനുള്ള മറുപടിക്കായി ഞാൻ വീണ്ടും എന്റെ കാതുകൾ അവനിലേക്കടുപ്പിച്ചു. രണ്ടാമത്തെ പീരീഡിന്റെ പകുതിയിൽ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളു അപ്പോൾ.

 

"രാവിലെ ഒന്നും കഴിച്ചിട്ടില്ല. മഴകാരണം രണ്ടു ദിവസമായി അമ്മ പണിക്കുപോയിട്ട്."

 

എന്തുചെയ്യണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. എല്ലാ കുട്ടികളും ക്ലാസ്സിൽ മുഴുകി ഇരിക്കുകയാണ്. പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. മഴയുടെ മറ്റൊരു മുഖമപ്പോൾ എന്റെ മുന്നിൽ തെളിയുകയായിരുന്നു. എന്റെ ചങ്ങാതിക്ക് ആഹാരം നിഷേധിച്ച മഴയുടെ മുഖം. ഞാൻ അവനെ വീണ്ടും നോക്കി. അവൻ അപ്പോഴും തന്റെ വലതുകൈയ്യിലെ പെരുവിരൽ നുകരുന്നുണ്ടായിരുന്നു. അത് അവന്റെ വിശപ്പിനെ വിളിച്ചറിയിക്കുകയായിരുന്നൊ എന്ന് എനിക്കിപ്പോൾ തോന്നുന്നു. എന്തൊ എഴുതുവാനായി ടീച്ചർ ബോർഡിലേക്കു തിരിഞ്ഞു. ഞാൻ പതിയെ എന്റെ ബാഗു തുറന്ന് ചോറുപാത്രം വെളിയിലെടുത്തു. ശബ്ദമുണ്ടാക്കാതെ, സൂക്ഷമതയോടെ ഞാനെന്റെ ചോറുപാത്രം തുറന്നു, എന്നിട്ട് അവന്റെ നേരെ നീട്ടി. ചോറുപാത്രത്തിൽ ഉണ്ടായിരുന്ന ഒരു പൊരിച്ച മുട്ട അവൻ ക്ഷണനേരം കൊണ്ട് എടുത്ത് നാലായി മടക്കി വായ്ക്കുള്ളിലാക്കി. ഞാനവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ചോറുപാത്രം പതിയെ അടച്ചു ബാഗിലേക്കു വെക്കുവാനൊരുങ്ങി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് .

 

" സ്റ്റാൻഡ് അപ്പ് "  ടീച്ചറിന്റെ ഉത്തരവ്.

 

അതെ, അത് ഞങ്ങളിരുവരോടും തന്നെ ആയിരുന്നു. ഞങ്ങൾ പതിയെ എഴുന്നേറ്റു. അവൻ എഴുന്നേൽക്കുന്നതിനിടയിൽ ധൃതിപ്പെട്ട് മുട്ട വായിൽനിന്നും വയറിനുള്ളിൽ എത്തിച്ചു. തെല്ലൊരാശ്വാസം. കൈയ്യോടെ പിടിക്കപ്പെട്ട കുറ്റവാളികളെപ്പോലെ ഞങ്ങൾ തലകുനിച്ചു നിന്നു. വിചാരണ ഒന്നുമുണ്ടായിരുന്നില്ല. ' ഇനി മേലിൽ ഈ തെറ്റ് ആവർത്തിക്കരുത് ' എന്ന താക്കീതിനൊപ്പം സ്കൂളിൽ നിന്നും ഏതൊരു കുറ്റവാളിക്കും കിട്ടാവുന്ന പരമാവധി ശിക്ഷയായ ചൂരൽ പ്രഹരവും ഏറ്റുവാങ്ങി ഞങ്ങൾ പതിയെ ഇരുന്നു. ഒരു വലിയ കാറ്റുവന്ന് തുറന്നു കിടന്നിരുന്ന ജനാലകൾ ഒരു ഇടി മുഴങ്ങുന്ന ശബ്ദത്തോടെ അടച്ചു. അതുവരെ തൊട്ടടുത്തുണ്ടായിരുന്ന മഴ എന്നിൽനിന്നും വളരെ അകന്നു പോയതുപോലെ എനിക്കു തോന്നി. ടീച്ചർ ക്ലാസ് തുടർന്നു. കുട്ടികളുടെ ശ്രദ്ധ ഞങ്ങളിൽനിന്നും തിരിഞ്ഞ് ടീച്ചറിലേക്ക് എത്തി.

 

"അപ്പോൾ ഒന്നുകൂടി പറയൂ, നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണ്?"

 

ടീച്ചറിന്റെ ചോദ്യത്തിനുള്ള ഉത്തരം ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽത്തന്നെ പറഞ്ഞു.

 

"പാർപ്പിടം, വസ്ത്രം, ആഹാരം"

 

കിഴക്കുനിന്നും പടിഞ്ഞാറോട്ടു കുതിച്ച ഒരു കാറ്റ്‌ മഴത്തുള്ളികളെയും ഒപ്പം കൂട്ടി എന്നെ തഴുകി മറഞ്ഞു. ഞാനുണർന്നു. മഴ പതിയെ ശമിക്കുകയായിരുന്നു. മഴ എന്നെയും എന്റെ ഓർമ്മകളെയും ഈ ഒൻപതാം നിലയിലെ ഏകാന്തതയിൽ ഉപേക്ഷിച്ചു പോവുകയാണൊ എന്ന് ഒരു വേള ഞാൻ സംശയിച്ചു. ഇല്ല, ഓർമകളുടെ ചിത കെടുത്താതെ തന്നെയാണ് മഴ മടങ്ങിയത്.

 

അടുത്ത ദിവസവും അമ്മയോടു പറഞ്ഞ്‌ മുട്ട പൊരിച്ചത് ഉണ്ടാക്കിച്ചതും, അത് ചോറുപാത്രത്തിലാക്കി സ്കൂളിൽ കൊണ്ടുപോകുവാനായി ഞാൻ ബാഗിൽ കൊണ്ടുചെന്നു വെച്ചതും, ഇന്നലെ കിട്ടിയ അടിയുടെ വേദനയേക്കാൾ കാഠിന്യം വിശപ്പിനാണ് എന്നറിഞ്ഞിട്ടായിരുന്നൊ എന്ന്  എനിക്കറിയില്ല. പക്ഷെ കുടയും ചൂടി ആ പെരുമഴയത്തേക്ക് ഇറങ്ങുന്നതിനു മുൻപ് ഞാൻ അമ്മയെ നോക്കി.

 

"അമ്മെ, അമ്മക്കറിയാമൊ, ഇന്നലെ അമ്മ തന്നുവിട്ട മുട്ട പൊരിച്ചതിന് എന്തു രുചി ആയിരുന്നുവെന്നൊ....."

 

അമ്മയ്ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു.

 

മഴ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു. ഞാൻ ബഷീറിന്റെ പുസ്തകം പതിയെ തുറന്നു. മെല്ലെ വായിച്ചു തുടങ്ങി.

 

'വൈക്കം മുഹമ്മദ് ബഷീർ'

'വിശപ്പ് '

Srishti-2022   >>  Poem - Malayalam   >>  ബാലവേല

Kannan Divakaran Nair

Infosys Limited

ബാലവേല

കാർമേഘമുത്തിൻ മിഴിതോർന്നൊരാനാളിൽ
ചാറ്റൽ  മഴ തോർന്നു വാനം തെളിഞ്ഞപ്പോൾ
വെള്ളിമേഘം  തീർത്ത തൂവലിൻ കെട്ടുകൾ
ആ നീല മാനത്തു പാറിനടക്കുന്നു

തിക്കും തിരക്കും ഒഴിഞ്ഞൊരാപാതയിൽ
വെക്കം നടന്നു ഞാൻ മുന്നോട്ടു നീങ്ങുമ്പോൾ
ഒരു  കൊച്ചുതേങ്ങലെൻ കർണപുടത്തിങ്കൽ
നുരചിന്തിയൊഴുകുന്ന പുഴയായലച്ചുപോയ്

മെല്ലെത്തിരിഞ്ഞു ഞാൻ നോക്കുന്നു സാകൂതം
തെല്ലിട നിർത്തിക്കരയും കുരുന്നിനെ
ചില്ലികൾ കൂർപ്പിച്ചു ചുറ്റും തിരഞ്ഞൊരെൻ
കണ്ണിലുടക്കുന്നു മറ്റൊരു ദേഹവും

ചില്ലറത്തുട്ടുകൾ തേടിത്തളർന്നൊരു
ഭിക്ഷുവിൻ വാട്ടമാക്കണ്ണിൽ നിറയുന്നു
തൻ കുഞ്ഞുപെങ്ങളെ വഴിവക്കിലിട്ടിട്ടു
വിരുതനാമാബാലൻ ചേറിൽ വിയർക്കുന്നു

അംഗവിക്ഷേപങ്ങൾ ചമച്ചാക്കുരുന്നിന്റെ
കണ്ണീർ തുടയ്ക്കുവാൻ കോമാളിയാകുന്നു
പുഞ്ചിരിപ്പൂക്കളാക്കവിളിൽ തിളങ്ങുമ്പോൾ
തഞ്ചത്തിലാബാലൻ കൈക്കോട്ടെടുക്കുന്നു

പട്ടുകുപ്പായങ്ങളിട്ട കുരുന്നുകൾ
പള്ളിക്കൂടത്തിലേക്കാവഴിവക്കിലൂ-
ടാടിക്കളിച്ചു ചിരിച്ചു ചരിക്കുമ്പോൾ
കണ്ണീർ പൊഴിക്കുന്ന ബാലനെക്കണ്ടു ഞാൻ

ആവോളമുണ്ടാക്കുരുന്നിന്റെ താരാട്ടായ്
സ്നേഹം പകരുവാനാഗ്രഹം ജ്യേഷ്ഠന്
സാഹചര്യത്തിന്റെയാവേലിയേറ്റത്തിൽ
മുങ്ങിത്തകർന്നതാണീക്കൊച്ചുബാല്യങ്ങൾ

ഓടിത്തളർന്നൊരീക്കൊച്ചു വയറുമായ്‌
മുണ്ടുമുറുക്കിപ്പണിയുന്നനേരത്തും
തന്നെത്തളർത്തുന്നതീ ചുടുവിശപ്പല്ല
കുഞ്ഞിളം ചുണ്ടിലെ തേങ്ങലിൻ ശീലുകൾ

സോദരസ്നേഹമാക്കൺകളിൽ കണ്ടു ഞാൻ
സാഗരം  തോൽക്കുന്ന മാനസം കണ്ടു ഞാൻ
ചോരന്റെ കാലുകൾ വേദികൾ വാഴുമ്പോൾ
ദൈനംദിനത്തിലെ ചോറിനായ് കേഴുന്നോർ

അന്നത്തെ അന്തിയിൽ  ബാലികാബാലന്മാർ
അന്നത്തിനായിക്കരയേണ്ടി വന്നില്ല
മണ്ണിലായിറ്റിറ്റു വീണു മറഞ്ഞുപോം
കുഞ്ഞുവിയർപ്പുകൾ കുമ്പിളിൽ കഞ്ഞിയായ്

അന്നുവിടർന്നൊരുപുഞ്ചിരി നിത്യവും
ആ മുഖത്തെത്തുമെന്നൊട്ടും ധരിക്കേണ്ട
നീറുന്ന ജീവന്റെ കത്തുന്ന ചൂളതൻ
ചൂടൊന്നു താങ്ങുവാനാകാത്ത താരുണ്യം

ചില്ലിട്ട കൂട്ടിലായ് മേവും  കുരുന്നുകൾ
ചെല്ലക്കിടാങ്ങളായ് വാഴും കുരുന്നുകൾ
ജീവിതഭാരമറിയാത്ത മുത്തുകൾ
എരിവെയിലിലുരുകുന്ന കരളുകൾ കാണണം

വേലയ്ക്കുപോകും കുരുന്നിനെയാ പാഠ-
ശാലയ്ക്കുകീഴിലായ് ചേർത്തുനിർത്തീടുക
ബാലരെ വേല ചെയ്യിക്കുമീ നാടിനെ
കാലയവനികയ്ക്കുള്ളിൽ അയയ്ക്കുക

വേരുള്ള ചിന്തകൾ നാടിന്റെ നാളെകൾ
നേരാം വഴിക്കു നയിക്കുമെന്നോർക്കുക
ചിന്തകൾ വേറിട്ടകൂട്ടരാണീക്കൊച്ചു-
പൈതലിൻ ദേഹത്തു മാറാപ്പ് കേറ്റുന്നോർ

ദൈന്യമീ വേഷങ്ങളാടുന്ന ജന്മങ്ങൾ
കാലമാമീത്തളിർ വേദിയിൽ വളരട്ടെ
സ്നേഹത്തിൻ പാലാഴിതീർക്കുന്ന ഹൃത്തുക്കൾ
നാടിനു വേണ്ടിത്തളരാതുയരട്ടെ 

Srishti-2022   >>  Poem - Malayalam   >>  കറുപ്പ്

Vineetha Anavankot

Infosys Limited

കറുപ്പ്

രാത്രിയുടെ

കാടിന്റെ

കടലാഴത്തിന്റെ

ഇടതൂർന്ന പനങ്കുലത്തലമുടിയുടെ

പ്രിയപ്പെട്ട വട്ടപ്പൊട്ടിന്റെ

നഖങ്ങൾ അലങ്കരിക്കുന്ന തിളങ്ങുന്ന പശയുടെ 

കൃഷ്ണമണിയുടെ 

കണ്ണിറുക്കെയടയ്ക്കുമ്പോഴും തെളിയുന്ന കാഴ്ച്ചയുടെ

ഏറ്റവും വശ്യമായ പെൺസൗന്ദര്യത്തിന്റെ 

അമ്മയുടെ ഗര്ഭപാത്രഭിത്തിയുടെ 

ഗുഹാന്തരങ്ങളുടെ 

പെരുമഴയത്ത് പുതയ്ക്കുന്ന കരിമ്പടത്തിന്റെ 

കിണറടിത്തട്ടിന്റെ 

മരപ്പൊത്തിന്റെ 

മലയിടുക്കിന്റെ 

കാർമേഘത്തിന്റെ 

നിറപൂർണ്ണതയുടെ..

നിറമില്ലായ്മയുടെ.... 

കറുപ്പ് ......

Srishti-2022   >>  Poem - Malayalam   >>  കലിയുഗത്തിൻ സ്ത്രീ

Aparna Asok

Infosys Limited

കലിയുഗത്തിൻ സ്ത്രീ

ഞാൻ ആദിയിൽ നിന്നും  ഭൂമിതൻ ,ജീവൻറെ ഗർഭം ധരിച്ചു...

ഞാൻ തൊടികളിൽ നിന്നും കനികൾതൻ ,സ്വാദിന്റെ ലോകം പടുത്തു .

ഇരുളിന്റെ മറവിലായ് അന്ധതയ്ക്കു ഉള്ളിലെ ,

അറിവിന്റെ നാളം ചികഞ്ഞു ...

അടിമയെ പോലെ ഞാൻ പകലുകൾ പിന്നിട്ടു,

ഇരവിന്റെ ഉള്ളിൽ പകച്ചിരുന്നു...

നാളുകൾ പിന്നിട്ടു ലോകം വളർന്നു പടവുകൾ താണ്ടി ഞാൻ അറിവ് തേടി ...

വിദ്യ നേടി... കലകൾ നേടി ...വാള് ഉയർത്തി ഞാൻ റാണി ആയി,

തൂലിക തുമ്പിലെ വാക്കുകൾ കൊണ്ടു ഞാൻ,

തീവ്രമാം അധികാരം ഏറ്റെടുത്തു !

എന്നിട്ടും... എവിടെയും... എന്തിനീ ഗർഭപാത്രത്തിലും,

സ്ത്രീ എന്ന പേരിൽ ഞാൻ ചിതയിലേറി !

ഭൂമി പിളർന്നു പോം ജാനകിയായും ,

മാറ് മറയ്ക്കാത്ത തീയ്യതിയായും ,

കാലത്തിൻ പടവുകൾ താണ്ടിയിട്ടും,

പിന്നെയും ഞാൻ വെറും ചിഹ്നമായി !     

 

ഇന്നു ഞാൻ ആരോ അതു അർത്ഥമല്ല !

ഇരവ് എനിക്ക് എന്നും ഒരു പോലെയായി!

കതകിന്റെ മറവിൽ ഒളിച്ച  നൂറ്റാണ്ടിൽ ,

ആരോ ? അതു തന്നെ ഇന്നുമീ ഞാൻ ...                       

 

നാം ഉദിച്ചു ഉയരുന്നു ലോകത്തിനൊപ്പം,

ഭാരതാംബയെ എനിക്ക് എവിടെ നേട്ടം ?

അവൾ വെറും പെണ്ണ് വലിച്ചു കീറാം...

അവളിലെ ചുംബനം പകർത്തെടുക്കാം !!

കാർമുകിൽ തോൽക്കും  മുടിയിഴകൾ,

കടന്നു പിടിച്ചു ! വലിച്ചിഴക്കാം!!                                     

 

എൻ മുലനാമ്പിൽ നിന്നാദ്യം നുണഞ്ഞിട്ടു്,

പിച്ചവെച്ചല്ലോ ഒരു ആൺ ജനിപ്പു ?

പേറ്റു നോവേറ്റൊരു അമ്മതൻ കവിളത്തു ,

ഉമ്മ നൽകും സ്നേഹം അല്ലേ മകൻ ?

 നിമിനേരത്തു എൻറെ ആത്മാവിൻറെ ആശ്വാസവും, തണലും അല്ലേ അവൻ ?

എന്നിട്ടും എങ്ങിനെ നീയാം മനുഷ്യന് രാവിൻറെ മറവിലായ്,  സ്ത്രീ കാമമായി ?    

 

ഓരോ നിമിഷവും പൂഴിക്കു ബാക്കിയായ് ഒഴുകിയെത്തി ,

നിർഭയയെ നിൻ ചുടുനിണം !!!

ചോദ്യവും പേറി ഞാൻ വിഷാദലോകത്തിൽ !

തീക്കനൽ തിന്നു ഞാൻ കാത്തിരുപ്പു!

ആരോടും ഉരിയിടാതെ കൺചുവപ്പിച്ചു ,

മാധ്യമങ്ങൾക്കവിടെ  ഉത്സാഹമായി !

ആരതെൻറെ മാനം കവർന്നെന്നു ചോദിച്ചു ,

ആരാന്റെ കൈയ്യിൽ നിന്നുത്തരം മേടിച്ചു ...

ഇത് ഭാരതം ആർഷസംസ്കാര പണ്ഡിതർ ,

ഊന്നി പറഞ്ഞു എൻ സംസ്കാര ശൂന്യത...     

 

കാവി ഉടുപ്പോ… നീ ലോഹയോകൊന്തയോ ?

മുണ്ടുമാറ്റി കുത്തും ഉന്നതശ്രേഷ്ഠനോ,

ആരും ആരും എന്നെ മാറി തഴുകിടും,

മാറോടു അടക്കി പിടിച്ചിട്ടു ചീന്തിടും...

ദീനമാം എൻ കരങ്ങൾ പിടഞ്ഞിട്ടു,

രോദനം മാത്രം മുഴങ്ങി തിമിർക്കുന്നു !                         

 

പിറവിതൻ നാമ്പു നട്ടീടുവാൻ ദൈവം ,

എൻറെ ഉദരത്തിൻ ശാഖ എടുത്തിട്ടും,

മാസങ്ങളോളം ചുമന്നു ഞാൻ പെറ്റിട്ട ശേഷം ,                         

എന്തേ ഞാൻ അശുദ്ധയായി മാറിയോ ?

 

നിർവൃതിപൂണ്ടു  അകത്തളത്തിൽ  നിൽക്കുന്ന,

ഓരോ പാദസ്വരത്തിനും കേൾക്കുവാൻ,

ഉച്ചത്തിൽ എൻ വിരൽത്തുമ്പു ചലിക്കുന്നു..സോദരീ..

നിൻ ധ്വനി കേൾക്കുവാൻഒത്തൊരുമിക്കുവാൻ,

കൈകോർത്തു മുന്നോട്ടു പോകിടാനായി,                                            

കാത്തിരിപ്പൂ ജ്വലിക്കും കനലുമായി

 

ഞാൻ… കലിയുഗത്തിന്റെ സുറുമ എഴുതിയ,

കാരിരുമ്പിൻ കരുത്തുള്ള തന്വഅംഗി !             

Srishti-2022   >>  Article - Malayalam   >>  ഇത് നമ്മുടെ ലോകം

Amrutha Paul P

Infosys Limited

ഇത് നമ്മുടെ ലോകം

ഇത് നമ്മുടെ ലോകം   

 

നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും പ്രകൃതി ഭംഗി ആസ്വദിച്ചിട്ടുണ്ടാവും .പുലർകാലേ ഉണരുമ്പുമ്പോൾ പളുങ്കുപോലെ ഒഴുകുന്ന പുഴയും അതിലെ തിളങ്ങുന്ന വെള്ളാരം കല്ലുകളും , അതിനടുത്തുള്ള പച്ച പുൽ നിറഞ്ഞ കുഞ്ഞു മല നിരകളും , ഏഴു നിറങ്ങളാൽ  അലംകൃതയായ മഴവില്ലു നമ്മളെ നോക്കി പുഞ്ചിരിക്കുന്നതും സ്വപ്‌നം  കണ്ടു എഴുന്നേക്കുന്നതിനെ പറ്റി ആലോചിക്കൂ .ആ ദിവസം എത്ര സുന്ദരമായിരിക്കും .

 

 പക്ഷെ ആ പ്രഭാതത്തിൽ സ്വപ്‌നം  തന്ന ഉന്മേഷം നമ്മുടെ വീടിനു പുറത്തോട്ട് ഇറങ്ങുമ്പോൾ തന്നെ അവസാനിക്കുന്നു .വഴികളിൽ കൂട്ടി ഇട്ട മാലിന്യങ്ങള് ,ഈച്ചകളും കൊതുകുകളും ഓടി നടന്നു രോഗം പടർത്തുന്ന അഴുക്കു ചാലുകളും , കറുത്ത പുക കൊണ്ട് നിറഞ്ഞ ആകാശവും. നമ്മുടെ സുന്ദര സ്വപ്നത്തിൽ നിന്ന് എത്ര അകലെയാണ് ഇന്നത്തെ ഭൂമി.എങ്ങനെയാണ് ഈ ലോകം ഇത്ര മാറിയത് .നമ്മളൊന്ന് തിരിഞ്ഞു നോക്കേണ്ട സമയം തന്നെ ഒത്തിരി വൈകിയിരിക്കുന്നു .

 

 സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും പേര് കേട്ടവരാണ്  നമ്മൾ കേരളീയർ . ശരീരത്തിന്റേയും മനസ്സിന്റെയും ശുന്ധി നമ്മുടെ ആചാരങ്ങളുടെയും ദിനചര്യയുടെയും ഭാഗം തന്നെയാണ്.പക്ഷെ നമ്മുടെ അമ്മയായ ഭൂമി ദേവിയെ കാത്തു സൂക്ഷിക്കാൻ നമ്മൾ എല്ലാരും മറന്നു പോയി .വീട് വൃത്തിയാക്കി മാല്യങ്ങളൊക്കെ റോഡിലേക്ക്  തള്ളുന്നു.ഞാൻ , എൻ്റെ വീട് , അതിലേക്ക് മാത്രം ഒതുങ്ങുന്ന സ്വാർത്ഥത അല്ലെ നമ്മളെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് .ഈ ലോകം ഇന്നത്തെ  മനുഷ്യന് മാത്രം സ്വന്തല്ല. ഇത് കിളികളുടെയും മൃഗങ്ങളുടെയും നാളത്തെ തലമുറക്കും അവകാശപ്പെട്ടതാണ് .എത്രയോ ജീവജാലങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ചത്തൊടുങ്ങുന്നു. 

 

മനോഹരങ്ങളായ സൗധങ്ങൾ കെട്ടി പെടുക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ , മണൽ വാരലും വയൽ നികത്തലും മൂലം  വറ്റി വരണ്ടു ഭൂമി ദേവി യുടെ കണ്ണ് നീര് ചാലുകൾ ഓർമിപ്പിക്കും വിധം ഒഴുകുന്ന പുഴകളെ നിങ്ങൾക്ക് എങ്ങനെ അവഗണിക്കാൻ പറ്റുന്നു.ദാഹജലം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ മുഖം എത്ര സങ്കടപെടുത്തുന്നത് ആണ്.

 

നാമൊന്നു നമുക്കൊന്ന് എന്നുള്ള ആപ്തവാക്യം നമുക്കെല്ലാം സുപരിചിതമാണല്ലോ. ഇതിനു കേരളീയ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്. വീട്ടിലെ ഓരോ അംഗങ്ങൾക്കും  രണ്ടോ മൂന്നോ വാഹനങ്ങൾ . ഇവയൊക്കെ പുറന്തള്ളുന്ന  പുക ,നയന മനോഹരമായ  നീലാകാശത്തിന്നു കറുപ്പ് വ്യാപിപ്പിക്കുന്നു.ഇവിടെ വില്ലൻ നമ്മുടെ സുഖലോലുപത ആണ്.

ഇങ്ങനെ എത്രയോ മലിനീകരണ പ്രശ്‌നങ്ങൾ .കേരളത്തിലെ  ഹർത്താൽ നടത്തിപ്പുകാരോട് ഒരിക്കല്ലെങ്കിലും എനിക്ക് സ്നേഹം തോന്നിയുട്ടുള്ളത് ഈ വിഷയത്തിലാണ്. അത്രയെങ്കിലും കുറച്ച പുക അല്ലെ അന്തരീക്ഷത്തിലെത്തു. നന്ദി സഖാക്കളെ !!!

 

 

 

മാറ്റേണ്ടത് നമ്മുടെ ചിന്താ രീതികളാണ്. ഈ ലോകം മറ്റുള്ളവർക്കും കൂടി നാം കാത്തു സൂക്ഷിക്കണം എന്ന ബോധ്യം നമ്മളിൽ എല്ലാവരിലും ഉടലെടുത്താൽ ഇനിയെങ്കിലും നമുക്ക് ബാക്കിയുള്ള പ്രകൃതിയെ  സംരക്ഷിക്കാനാകും.നീലാകാശവും പച്ച  കടലും ചുവന്ന ഭൂമിയും അന്വേഷിച്ചു ഒത്തിരി ദൂരം പോകേണ്ടി വരില്ലാ. എല്ലാം നമ്മുടെ ചുറ്റിലുമുണ്ടാവും .

 

പക്ഷെ എങ്ങനെ ??? പരാചയങ്ങളിൽ നിന്നും തോല്‌വികളിൽ നിന്നും ആണ് മനുഷ്യർ ഏറ്റവും കൂടുതൽ പഠിക്കാറു .നമ്മൾ നേരിട്ട ഏറ്റവും വലിയ  പ്രശ്‌നം  ആണ് പ്രളയം .ശീലങ്ങളെ മാറ്റി എടുക്കണം. ഒരു മഹാ പ്രളയത്തെ ഒത്തൊരുമിച്ചു നേരിട്ടവരാണ് നമ്മൾ .അതെ ഒത്തൊരുമ കൈ വിടാതെ , ഈ സുന്ദര ഭൂമിയെ നമുക്ക് തിരിച്ചു പിടിക്കാം.നാം നന്നായാൽ കുടുംബം നന്നാവും , കുടുംബം നന്നായാൽ സമൂഹവും.

 

നമ്മുടെ വിദ്യാഭ്യാസത്തിൻെ ഒരു ഭാഗമാകട്ടെ പരിസര ശുചികരണം .ഓരോ ദിവസോം അതിനു വേണ്ടി കുട്ടികൾക്ക് കുറച്ചു സമയം കൊടുക്കാം . നമ്മുടെ ആരാധാനാലയങ്ങളുടെ പ്രേവേശനത്തിനു ഇനി മനുഷ്യർ ആയിരിക്കുന്ന ചുറ്റുപാടിന്റെ വൃത്തിയും ഒരു മാനദണ്ഡമാകട്ടെ , അതൊരു ആചാരമായി മാറട്ടെ . ഐ.ടി. കമ്പനികൾക്കും മാസത്തിലൊരിക്കലെങ്കിലും ഇതിനു സമയം കണ്ടെത്താം.ഒരുമിച്ചുള്ള പ്രവൃത്തികൾ  ആവേശേകരമാണ് .വൃത്തിയുള്ള നാട് , നമ്മുടെ അഭിമാനമാവട്ടെ .

Subscribe to Infosys Limited