AKHIL
ARS T&TT
പുനര്‍ജനി
നേരം സന്ധ്യ കഴിഞ്ഞിരുന്നു. വഴിയുടെ ഇരുവശങ്ങളിലും പൂക്കള്‍ വില്പ്പനയക്കായ് നിരത്തിവെച്ചിരിക്കുന്നു, അത്ര സുഗന്ധമുള്ള ഒരു തെരുവ് ആ നഗരത്തില്‍ ആദ്യാനുഭവം ആയിരുന്നു. തിരക്കേറിയ ആ വഴിയില്‍ ഞാന്‍ തേടുന്ന ഡോക്ടറുടെ ക്ലിനിക് ഉണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു നടന്നു. തെരുവിന്റെ ഒരു വശത്ത് ഒരു ചെറിയ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അരണ്ടവെളിച്ചതിനു താഴെയുള്ള ബോര്‍ഡില്‍ അദ്ധേഹത്തിന്റെ പേര് കണ്ടു. മുകള്‍ നിലയിലേക്കുള്ള ഇടനാഴിയുടെ വശങ്ങളില് ഒരുപാട് പേര് തങ്ങളുടെ ഊഴം കാത്തു നില്കുന്നു, ചിലര്‍ പടികളില്‍ തളര്‍ന്നു ഇരിക്കുന്നു. രോഗികളെ ബുദ്ധിമുട്ടിക്കാതെ പടികള്‍ കയറി ഞാന്‍ ക്ലിനിക്കിനുള്ളിലെക്ക് കടന്നു, രോഗികളെ അവര്‍ വന്ന സമയക്രമത്തില്‍ ഡോക്ടറുടെ അരികിലേക്ക് കടത്തിവിടാന്‍ അവിടെ പ്രായംചെന്ന ഒരു സ്ത്രീ ഇരിക്കുന്നു. ഡോക്ടറോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹo കാണണമെന്ന് ആവശ്യപെട്ടതനുസരിച്ചു വന്നതാണെന്നും ഞാന്‍ അറിയിച്ചു. വളരെ സ്നേഹത്തോടെ അവര്‍ എനിക്ക് അവിടെ ഒഴിഞ്ഞ കിടന്നിരുന്ന കസേര കാട്ടി ഇരുന്നോളാനും, ഉടനെ തന്നെ വിളിക്കാമെന്നും പറഞ്ഞു. രണ്ടു രോഗികളെ കൂടി കണ്ട ശേഷം ഡോക്ടര്‍ എന്നെ ഉള്ളിലേക്ക് വിളിച്ചു. അദ്ദേഹം ഒരു ത്വക് രോഗ വിദഗ്ധന്‍ ആണ്, മൊബൈലിലും ടാബിലും ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയര്നെ കുറിച്ചും അത് ഉപയോഗിച്ച് ഡോക്ടര്‍ക്ക് സമയം ലാഭിക്കാനുള്ള മാര്‍ഗങ്ങളുo അദ്ദേഹത്തോട് വിശദീകരിച്ചു. ഒരു വര്‍ഷത്തെ സേവനത്തിനായി ഇത്ര തുക വേണ്ടി വരുമെന്നും ഞാന്‍ പറഞ്ഞു. രോഗികള്‍ക്ക് ഗുണം ചെയുമെങ്ങില് തീര്‍ച്ചയായും വാങ്ങാമെന്നു ഡോക്ടറും വാക്ക് തന്നു.
തിരികെ പടികള്‍ ഇറങ്ങി. ഡോക്ടറെ കുറിച്ചു കൂടുതല്‍ അറിയാനുള്ള ആകാംക്ഷയോടെ ക്ലിനിക്കിനു മുന്‍വശത്ത് പീടിക നടത്തുന്ന ആളോട് ഞാന്‍ സംസാരിച്ചു. ആ നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഒരു എയിഡ്സ് ചികിത്സാ കേന്ദ്രം ആണത്രേ അവിടം. ഡോക്ടറെ കാണാനായി ആ കാത്തുനില്ക്കുന്നവരില് പാതിയും മാറാരോഗികളും. ദിവസവും നൂറു പേരെങ്കിലും അദ്ധേഹത്തെ കാണാന്‍ അവടെ വരുമെന്നും അറിഞ്ഞു. ഒരു കാര്യം കൂടി അയാള്‍ പറഞ്ഞു. ആ രോഗികളില്‍ ഒരാളില്‍നിന്നുപോലും ഡോക്ടര്‍ പ്രതിഭലം വാങ്ങില്ലന്നു മാത്രമല്ല അദ്ദേഹത്തിന്റെ കൈവശമുള്ള മരുന്നുകളും സൌജന്യമായി നല്കുമത്രേ. ഞാന്‍ ക്ലിനിക്കില്‍ കണ്ട സ്ത്രീയും ഡോക്ടറുടെ ഡ്രൈവറും രോഗികള്‍. മറ്റെങ്ങും തൊഴില്‍ ചെയ്തു ജീവിക്കാനാകാതെ വന്ന അവരെ സംരക്ഷികാനും ആ ഡോക്ടര്‍ മനസ്സുകാണിച്ചു. പ്രതീക്ഷകളറ്റ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്ക് കുറച്ചു ദിവസങ്ങള്‍ കൂടി അവരുടെ പ്രിയപെട്ടവര്‍ക്കു വേണ്ടി ആ മനുഷ്യന് എഴുതിചേര്ത്തുകൊണ്ടിരുന്നു.
തിരികെ വരേണ്ടതില്ല എന്ന് ഉറപ്പിച്ചു ഞാന്‍ നടന്നു. ആ വഴിയിലെ സുഗന്ധം അപ്പൊഴെന്നെ അതിശയിപ്പിച്ചില്ല. ഏതൊരു ആരാധനാലയത്തെക്കാളും പുണ്യമാണിവിടം എന്ന് തോന്നി.
കഥയല്ല. അങ്ങനെയും ചില മനുഷ്യരുണ്ട്. മനുഷ്യരൂപമുള്ള ദൈവങ്ങള്‍. മറ്റുള്ളവരും അങ്ങനെ ആകണമെന്നല്ല. കഴിയണമെന്നുമില്ല. ജോലിയുടെ ഭാഗമായി ഞങ്ങള്‍ ആ നഗരത്തില്‍ കണ്ടിരുന്ന ഡോക്ടര്‍മാരില്‍ പലരുടെയും ആദ്യ ചോദ്യം തന്നെ നിക്ഷേപത്തിന്റെ എത്ര മടങ്ങ് തിരികെകിട്ടും? എന്നതായിരുന്നു. അവരില്‍ നിന്നും ഈ മനുഷ്യന് വേറിട്ട് നില്കുന്നു.