Sabarish Parameswaran
Allianz
ഒരു പക്ഷെ…
ഒരുപക്ഷെ ആദ്യമായിട്ടപ്പോഴായിരിക്കും താൻ വേറാണ് എന്ന് അയാൾക്ക് ഉറപ്പായും തോന്നിയത്. ഞാൻ കണ്ടിട്ടുണ്ട്, പലപ്പോഴും, ചേർത്ത്പിടിച്ച സമത്വ സിദ്ധാന്തങ്ങളിൽ എവിടെയോപിഴവുകൾ ഇല്ലേ എന്ന് ചിന്തിച്ചിരിക്കുന്ന അയാളുടെ മുഖം. മദ്യപാനം നന്നാണോ പിഴയാണോ എന്ന വാദ പ്രതിവാദത്തിനു മാറ്റ് കൂട്ടുകയല്ല ഞാൻ പക്ഷെ രണ്ട് കോപ്പ കള്ളിന്റെ ധൈര്യംഇല്ലായിരുന്നെങ്കിൽ അയാൾ ഇന്ന് എന്റെ മുന്നിൽ കരയുക അചിന്തനീയം. കലാലയത്തിന്റെ പടവുകൾ അയാളുടെ സമരവീര്യം മാത്രമേ അറിഞ്ഞിട്ടുള്ളു. ആ പോർവിളികൾക്കു പിന്നിലെഅലമുറകൾ എനിക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന വരെ...ഞാൻ പോലും അയാളുടെ ചെയ്തികളെ, അല്ലെങ്കിൽ ചെയ്തികളുടെ പുറകിലെ ചിന്തയെ പൂർണമായിമനസ്സിലാക്കിയിരുന്നില്ല.
സർക്കാർ ജീവനക്കാരായ അച്ഛനമ്മമാരുടെ മകനായ എനിക്ക് ആകെ ഉണ്ടായിരുന്ന ജോലി നന്നായി പഠിക്കുക എന്നത് മാത്രമായിരുന്നു. എല്ലാവരെയും പോലെ പലപ്പോഴും ആ പണിയിൽഞാനും മായം ചേർത്ത് തന്നെ വളർന്നു. സമൂഹം ചാർത്തി തന്ന മേൽജാതി പട്ടം പല ഘട്ടങ്ങളിലും എനിക്ക് വിലങ്ങു തടി ആയി. അന്നൊക്കെ എന്റെ പകുതി മാർക്ക് പോലും ഇല്ലാത്ത 'ഒരുകൂട്ടം' എനിക്ക് അർഹതയുള്ളത് എന്ന് ഞാൻ വിശ്വസിച്ചു പോന്ന പലയിടങ്ങളിലും എന്നേക്കാൾ എളുപ്പത്തിൽ ഇടം പിടിച്ചു. ഒരു ജാതി കോമരം അവിടെ ഉടലെടുത്തു. എന്നിലെസവർണതക്ക് മാറ്റ് കൂട്ടാൻ, വീട്ടിൽ രാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യത്തിൽ ഇന്നും ഊറ്റം കൊള്ളുന്ന മുത്തശ്ശി കൂടി ആയപ്പോൾ കാര്യങ്ങൾ കുശാൽ. 'കമ്മ്യൂണിസ്റ്റ്' എന്ന വാക്കു ഞാൻ ആദ്യം കേൾക്കുന്നത് അച്ഛനിൽ നിന്നാണ്. അന്നതിന്റെ അർഥം എനിക്കറിയില്ല...ഒരു പക്ഷെ ഇന്നും. താരതമ്യേന മുന്തിയ ജാതി വിഷം എന്റെ ഉള്ളിൽരൂപം കൊള്ളുന്നത് തിരിച്ചറിയാൻ സെക്രെട്ടറിയേറ്റിലെ ആ പഴയ യൂണിയൻ നേതാവിന് അധികം മെനക്കെടേണ്ടി വന്നതും ഇല്ല. ലോകപരിചയവും മനുഷ്യത്വവും വേണ്ടുവോളം ഉള്ളത്കൊണ്ടാകാം എന്നിലെ വായനക്കാരനെ വളർത്തി ആണ് പുള്ളി അതിനു പരിഹാരം കണ്ടത്. ഒന്നാലോചിച്ചാൽ ആ പ്രായത്തിൽ നാം എന്ത് കാണുന്നോ, അറിയുന്നോ...അവയെല്ലാം നമ്മുടെവ്യക്തിത്വത്തിന്റെ അടിക്കല്ലുകൾ തന്നെ ആണ്. അച്ഛൻ ഒരിക്കലും എന്നെ കമ്മ്യൂണിസ്റ് ആക്കി വളർത്തിയില്ല....പക്ഷെ ഏതു വിഷയത്തിലും മനുഷ്യത്വം കാണാൻ എന്നെ പഠിപ്പിച്ചു.സ്കൂൾ കടന്നു കോളേജ് തലം ആയപ്പോഴേക്കും എന്നിലെ സവർണതക്ക് ഞാൻ പിണ്ഡം വച്ചിരുന്നു.
എന്റെ ചുറ്റിലും നിറയെ വർണ്ണങ്ങൾ ആണ്. പക്ഷെ പലയിടത്തും അപ്പോഴും കറുപ്പ് മുഴച്ചു നിൽക്കുന്നത് എനിക്ക് കാണാം. എല്ലാ വർണ്ണങ്ങളിലും വച്ച് ഏറ്റവും അഴക് കറുപ്പിനാണെന്നുപറയുമ്പോഴും, പലയിടങ്ങളിലും അവൾ (അതോ അവനോ! )അധികപ്പെറ്റാകുന്നത് ഞാൻ കാണുന്നു. മുന്നേറ്റവും നവോദ്ധാനവും എല്ലാം അവകാശപ്പെടുന്ന എന്റെ മലയാളത്തിലും 'കറുപ്പ്'അഴുക്കിന്റെ നിറമാണ്. കറുപ്പിന് സ്വന്തമായി രാഷ്ട്രീയ മാനങ്ങൾ കല്പിക്കപെടുന്നു. എല്ലാവരും സർവ്വശക്തനായിവാഴ്ത്തുന്ന ദൈവം പോലും മഴവില്ലിൽ കറുപ്പിന് ഇടം നൽകിയില്ല.എന്നാൽ സദാ നിറഞ്ഞു പെയ്യുന്ന കണ്ണീർ മേഘങ്ങൾക്ക് നിറം ഇരുണ്ടതു നൽകി!!! പ്രകൃതി പോലും കറുപ്പിന് എതിരാണോ എന്ന് എന്നിലെ സമത്വ വാദി സംശയിച്ചു. അങ്ങനെ ഉള്ള എന്റെമുന്നിലേക്കാണ് അയാൾ കടന്നു വരുന്നത്. യൂണിയൻ ഭാരവാഹി ആണ്...എങ്കിലും ഒരു രാഷ്ട്രീയ അടിമ അല്ല...സ്വന്തമായ കാഴ്ചപ്പാടുകൾ ആണ് അയാളിലേക്ക് എന്നെ അടുപ്പിച്ചത്…
“കറുപ്പിനെ കറുപ്പായി നിർത്തിയാൽ എന്താണ് കുഴപ്പം!!! കറുപ്പിന്റെ കോണിലെ മനുഷ്യരുടെ തോഴരായി വരുന്നവർ പോലും കറുപ്പിനെ വെളുപ്പിലേക്കു അടുപ്പിക്കാൻ ആണ് നോക്കുന്നത്.” – അയാൾ വാദിച്ചു
മഴവില്ലിനു മാത്രമാണ് അഴകെന്നും കാര്മേഘത്തിന്റെ കറുപ്പിന് വേദന മാത്രമെന്നും ഉള്ള എന്റെ തോന്നലുകൾ ആണ് ജീർണ്ണത എന്ന് അയാൾ എന്നെ പഠിപ്പിച്ചു. സമൂഹത്തിൽ താഴ്മകല്പിക്കപെട്ടവരിൽ ഒരാളെങ്കിലും എന്റെ ചുറ്റിലുമുള്ള മേന്മ കൂടിയവരേക്കാൾ വെണ്മ അയാളുടെ മനസ്സിനാണെന്നു എനിക്ക് തോന്നി പോയി.
വിഷയങ്ങൾക്ക് പഞ്ഞമേതുമില്ലാത്ത നമ്മുടെ നാട്ടിലെ കലാലയങ്ങളും വ്യത്യസ്ഥമല്ലല്ലോ. ഞങ്ങളുടെ ഇടയിലും നടന്നു സമരങ്ങളും, ആഘോഷങ്ങളും, തർക്കങ്ങളും, പ്രണയങ്ങളും,പഠനവും. പ്രണയം പോലെ തന്നെ എല്ലാ കലാലയങ്ങളിലും, എന്തിനു എല്ലാ തുറകളിലും ഒരു പോലെ നിത്യ ഹരിതമാണ് ‘സംവരണം’ എന്ന വിഷയവും. ഒരു പക്ഷെഭരണഘടനഅനുശാസിക്കുന്ന മറ്റൊരു വിഷയത്തിലും ഇത്രമേൽ വാദപ്രതിവാദങ്ങളും മുതലെടുപ്പും നടന്നിട്ടുണ്ടാവില്ല.
ഒരു തർക്ക സഭയിൽ (മെറിറ്റിൽ സീറ്റ് കിട്ടിയ) അയാളോട് “നീ ഉൾപ്പടെ ഉള്ളവർ പഠിക്കാൻ അർഹത ഉള്ള ഒരു വലിയ സമൂഹത്തിന്റെ അവസരം നശിപ്പിക്കുകയാണെന്നു” മറ്റൊരുമാന്യദേഹം പറഞ്ഞതിന് - "അഷ്ടിക്ക് വകയില്ലാത്ത നമ്പൂതിരിക്കു അരി നൽകേണ്ട എന്ന് ആരും പറഞ്ഞില്ല....അഞ്ചക്ഷരം പഠിച്ചവന്റെ ഉയർച്ച കണ്ടാലേ അവന്റെ കൂടെ ഉള്ളവരുംപാഠപുസ്തകം കയ്യിലെടുക്കു എന്ന ന്യായമേ എനിക്ക് നിങ്ങളോടു പറയാനുള്ളു...നെറികെട്ടവർ എല്ലാ കൂട്ടത്തിലും ഉണ്ട്...അത് മാത്രം കണ്ടിട്ട്, ഇപ്പോഴും ഗാന്ധിയും ഗന്ധർവനും തമ്മിൽവ്യത്യാസം അറിയാത്തവന്റെ അസ്തിത്വം നശിപ്പിക്കരുത്" എന്ന് മറുപടി പറഞ്ഞു പോകുന്നതും ഞാൻ കണ്ടു. കലുഷിതമായ അയാളുടെ മുഖത്ത് ഞാൻ കണ്ടത് രോഷത്തെക്കാൾനിരാശയായിരുന്നു.
ഹോസ്റ്റലിലെ സദസ്സുകളേക്കാൾ ഏറെ ഞങ്ങൾ സംവദിച്ചിരുന്നത് പുസ്തക കൂനകൾക്കിടയിൽ ആയിരുന്നു. അച്ഛന് ശേഷം ഒരു പക്ഷെ അക്ഷരങ്ങളോട് ഇത്രയേറെ പ്രണയം കാത്തു വച്ചഒരാളെ ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. അതിനു കാരണം ചോദിച്ചപ്പോ തന്ന മറുപടി പോലും എന്നെ ഇരുത്തി ചിന്തിപ്പിച്ചതാണ് - "പുസ്തകങ്ങൾക്ക് അയിത്തം ഇല്ലല്ലോ... എനിക്കുംതോന്നിയിട്ടുണ്ടെടോ പ്രണയമൊക്കെ...പറയണമെന്നും ധരിച്ചതാണ്, പക്ഷെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏതൊരു ദളിതനും മനസ്സിൽ പ്രണയം തോന്നുന്നത് മേൽജാതിക്കാരിയോടാണെങ്കിൽ അവനൊന്നു മടിക്കും. അവനെ ഒഴിവാക്കാൻ അവൾക്കോ അവളുടെ വീട്ടുകാർക്കോ ആയിരം കാരണങ്ങൾ ഉണ്ടാകാം...ചിലപ്പോ അവയെല്ലാംസത്യവുമായേക്കാം..പക്ഷെ അതിലൊന്ന് അവന്റെ ജാതിയാണെങ്കിൽ, ആ മുറിവിനു നൂറ്റാണ്ടുകളുടെ ആഴമുണ്ടാകും.അതറിയാൻ അടിയാനായി ജനിച്ചെങ്കിലേ പറ്റൂ. എന്റെ പോരാട്ടം'സമൻ' ആകാനാണ്. ഞാൻ നേടുന്നതെല്ലാം മേലാളന്റെയോ, സർക്കാരിന്റെയോ ഇളവ് കൊണ്ടാണെന്നു ധരിച്ചു ഇന്നും തമ്പ്രാൻ കളിക്കുന്നവന്മാർക്കെതിരെ ആണ്. ആദ്യം പേടിക്കാതെനടക്കാൻ മനസ്സ് പടിക്കട്ടെ എന്നിട്ടാകാം ബാക്കി.... ഇവിടെ ഹിന്ദുവിനെ യോജിപ്പിക്കാൻ നടക്കുന്നവന് പോലും കാലു കഴുകാൻ അടിയാൻവേണം...മതസൗഹാർദ്ദം പോട്ടെ ആദ്യം ഈകുഷ്ഠത്തിനു ചികിത്സ വേണം...പ്രണയമൊക്കെ പിന്നെ അല്ലെ.."
അപ്പോഴാണ് ആ തിരിച്ചറിവ് എനിക്കുമുണ്ടായത്...തമാശക്കെങ്കിലും നമ്മളും പറഞ്ഞിട്ടില്ലേ...."അവൾ നായരാണ്...നീ ഈഴവനാണ്"...വേണ്ട കേട്ടോ" എന്നൊക്കെ?. അറിഞ്ഞോഅറിയാതെയോ ഈ ജാതി വേരോട്ടം നിരുപദ്രവകരമായിട്ടെങ്കിലും നമ്മൾ എല്ലാവരുടെയും ഉള്ളിൽ പതിഞ്ഞു പോയി കഴിഞ്ഞില്ലേ...ഈ അടിത്തറകൾ അല്ലെ ആദ്യം ഇളക്കേണ്ടത്...ഇങ്ങനെചിന്തിച്ചിരുന്ന എന്റെ തോളത്തു തട്ടി - "എന്ന് വച്ച് ഒരു പെണ്ണ് എന്നെ ഇഷ്ടപ്പെട്ടാൽ ഒരുത്തനെയും പേടിച്ചു വിട്ടു കൊടുക്കത്തും ഇല്ല കേട്ടോ.." എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു അയാൾനടന്നു പോയി....
പുരോഗമന വാദി എന്നുള്ള എന്റെ തോന്നലുകൾക്കു ഒരു ബദൽ ചോദ്യം ആയിരുന്നു അയാൾ എന്നും. സമത്വം പറയുമ്പോഴും അതിലേക്കുള്ള ദൂരത്തെ കുറിച്ച അയാൾക്ക് വ്യക്തമായധാരണകൾ ഉണ്ടായിരുന്നു. വീട്ടുകാരെ കുറിച്ചയാൾ പറഞ്ഞ ഓര്മ ഇല്ല. പക്ഷെ കൂടെ നടന്നു മുദ്രാവാക്യം വിളിച്ച ഒരു കൂട്ടുകാരൻ ജാതിവാലിന്റെ പേരിൽ പെങ്ങടെ കല്യാണത്തിന്വിളിക്കാത്ത വിഷമം പറഞ്ഞിട്ടുണ്ട്. അയാൾക്ക് നാണക്കേട് ഉണ്ടായിട്ടല്ല പക്ഷെ തന്റെ വീട്ടിൽ കയറാൻ മാത്രം നന്മ ചുറ്റിലും ഉള്ള പലർക്കും ഇല്ല എന്നയാൾ ഉറച്ചു വിശ്വസിചിരുന്നു.
അയാൾ ഒരു പ്രഹേളിക ആണ്. ഒരു വിചിത്രൻ. ക്രൂരമായ തമാശകളാൽ സന്തുലിതമായ ഒരു സമൂഹത്തെ നേരിന്റെ, തുല്യതയുടെ കണ്ണാടി വച്ച് നോക്കി കാണുന്ന ഒരു ഒറ്റയാൻ. ഓരോസർക്കാരുകൾ മാറി മാറി വരുമ്പോഴും....അവർ പാവപ്പെട്ടവരുടെയും ദളിതരുടെയും ഒക്കെ ഉന്നമനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളെ അക്കമിട്ടു പറയുമ്പോഴും അയാളിൽ അവജ്ഞമാത്രമേ ഞാൻ കണ്ടുള്ളു. നിയമത്താൽ സ്ഥാപിതമായ ഒരു വ്യവസ്ഥിതിതിയെ ഇന്ന് വരെ പ്രവർത്തിയിൽ വരുത്താൻ ആകാത്ത സമൂഹത്തോട് അയാൾക്ക് സമരമായിരുന്നു. ഒരു പക്ഷെഅത് കൊണ്ടാകാം കോളേജിന് പുറത്തെ അയാളുടെ കൂടുതൽ സുഹൃത്തുക്കളും, നാടുകാണാനും നൃത്തം പഠിക്കാനും വന്നിരുന്ന വിദേശികൾ ആയിരുന്നു. കഞ്ചാവിന്റെ ലഹരിയാണ്അയാളുടെ വിദേശി കൂട്ടുകെട്ടുകൾ എന്ന് പലരും പറഞ്ഞു പരത്തി.... "അവിടെ അവർക്കിടയിൽ പുകയുണ്ട്...പുകമറകൾ ഇല്ല" എന്ന് മാത്രം അയാൾ മറുപടി നൽകി...
സ്ഥിരമായി അയാളെ കാണാൻ കഴിയുന്ന ഒരിടം മാത്രമേ എന്റെ അറിവിൽ ഉള്ളു...നഗരിയിലെ ഏറ്റവും വലിയ അർബുദാശുപത്രി ആയിരുന്നു അത്. മതമോ ജാതിയോ വേർതിരിവോകൂടാതെ ജീവന് മാത്രം വില നൽകപെടുന്ന അവിടെ അല്ലാതെ അയാൾക്ക് സജീവമായി പ്രവർത്തിക്കാൻ മറ്റൊരിടം ഇല്ലായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു ദിവസം, എപ്പോകണ്ടാലും ഈ ജാതി വിഷയത്തിലേക്കു മാത്രം എന്ത് കൊണ്ട് നമ്മൾ സഞ്ചരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അയാൾ എനിക്ക് കാട്ടി തന്നത് കുറച്ചു അകലെ മാറി ചായ കുടിച്ചുകൊണ്ടിരുന്ന ഒരു വയോവൃദ്ധനെ ആയിരുന്നു. അയാളുടെ ഭാര്യക്ക് ചോര കൊടുക്കാൻ വന്നതാണ് എന്റെ സുഹൃത്ത്. കാര്യം കഴിയുന്ന വരെ 'മോനെ' ഏന്നു മാത്രം വിളിച്ചിരുന്ന ആൾ,കാര്യം കഴിഞ്ഞ ഉടനെ...വിശേഷങ്ങൾ എല്ലാം ചോദിചറിഞ്ഞു തിരിഞ്ഞു നടക്കവേ കൂടെ ഉള്ള ആളിനോടായി പറഞ്ഞത്രേ... "ചെക്കൻ ഹരിജനാണെന്നു കണ്ടാൽ പറയില്ല... നല്ല ലക്ഷണം". ഇത്കേട്ടിട്ട് കൊടുത്ത ചോര തിരിച്ചു മേടിക്കാൻ അയാൾക്ക് തോന്നിപ്പോയാൽ തെറ്റ് പറയാനൊക്കുമോ? എത്രത്തോളമുണ്ട് പ്രബുദ്ധരായ നമ്മുടെ ഇടയിലും ഈ വിഷത്തിന്റെ വ്യാപ്തി?!.
ഇന്ന് പക്ഷെ എല്ലാ സീമകളും തകർത്തെറിയപ്പെട്ടതായി അയാൾക്ക് തോന്നിയിരിക്കാം...അല്ലെങ്കിൽ ആശുപത്രി കിടക്കയിൽ വച്ച് എന്നോട് രണ്ട് തുള്ളി വിഷംചോദിക്കില്ലല്ലോ...എതിർത്തപ്പോൾ എങ്ങനെ എങ്കിലും രണ്ട് തുള്ളി മദ്യം എത്തിക്കാമോ എന്നായി ആവശ്യം...ബോധം അയാൾക്കിപ്പോ പീഡനമാണ് എന്ന്.
മനുഷ്യൻ സ്വബോധത്തിൽ ചിലതു ചെയ്യാനും പറയാനും മടിക്കുന്നത് അവനിൽ വിവേചന ബുദ്ധി എന്ന ഒരു സിദ്ധി ഉള്ളത് കൊണ്ടാണ് എന്നാണ് എന്റെ പക്ഷം...മദ്യം അല്ലെങ്കിൽ ലഹരിഅതാണ് നശിപ്പിക്കുന്നത്. മരുന്നുകളുടെയും, കൂടെ ഞാൻ ഒളിച്ചു കടത്തി നൽകിയ വോഡ്കയുടെയും മയക്കം അയാളെ വികാരാധീനന്നാക്കി... അക്കമിട്ടു മനസ്സ് തുറന്ന അയാൾക്കു പറയാൻഉണ്ടായിരുന്നത് ഉപകരിച്ചാൽ പോലും അകറ്റി നിർത്തുന്ന ചെന്നായ് കൂട്ടത്തെ കുറിച്ചായിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു പോയ ഒരുഅമ്മയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ആരും വന്നില്ല... എന്റെ സുഹൃത്ത് ഉൾപ്പെട്ട ഒരു സംഘം ചെറുപ്പക്കാരാണ് അന്ന് അവരുടെ കർമങ്ങൾ ചെയ്തത്... ഇന്നിപ്പോ ആരോ അവരുടെവിവരം അറിഞ്ഞു വന്നു പ്രശ്നം ഉണ്ടാക്കിയത്രേ...ഇവരുടെ ജാതികൂടി അറിഞ്ഞപ്പോൾ, ബ്രാഹ്മണത്വത്തിനോടുള്ള ‘കലി’ക്ക്, കൊന്നതാണ് എന്ന് വരെ ആരോപിച്ചിരിക്കുന്നു. ഏതുധൈര്യശാലിയും പതറുന്ന ഒരു നിമിഷം ഉണ്ടല്ലോ, അതാണ് അയാളെ ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യാ ശ്രമം.
എനിക്ക് വിശ്വാസമായില്ല....കൂടുതൽ ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു –
"ഞാനാര്!! നേടിയാലും നശിച്ചാലും ഒളിഞ്ഞും തെളിഞ്ഞും അവഹേളനം മാത്രം കേൾക്കാൻ വിധിച്ച ഒരു അധഃകൃതൻ. ഒരു വേള സ്വർഗ്ഗത്തിലും അടിയാൻപണി ആകില്ലെന്ന്ആരുകണ്ടു...എങ്കിലും അവിടൊരു ദേവൻ ഉണ്ടെങ്കിൽ, അയാൾക്കായി കരുതിവെച്ച ചില ചോദ്യങ്ങൾ ഉണ്ടെനിക്ക് ചോദിക്കാൻ...ഭൂമിയിൽ തുടർന്നിട്ട് അർഥം ഇല്ല.... ഇത് അവസരം ആണ്....എല്ലാറ്റിനും മുകളിൽ ഒരു ശക്തി ഉണ്ടെങ്കിൽ അവനോടു അന്തരത്തിന്റെ അളവുകോൽ ചോദിച്ചറിയാൻ. അറിയണമല്ലോ... താണവൻ മരിക്കുന്നതിന്റെ അന്ന് മരിച്ചാൽ ആത്മാവിനോടുംഅയിത്തം ഉള്ള സഹ പ്രേതങ്ങൾ ഉണ്ടോ എന്ന്...അങ്ങനെ ഉണ്ടങ്കിൽ അവിടെയും സമരം നടത്താൻ ആള് വേണ്ടേ...”
ആശുപത്രിയിലെ സന്ദർശന സമയം കഴിഞ്ഞു വീട്ടിലെത്തി, ഈ കുറിപ്പെഴുതുമ്പോൾ, അയാൾ എന്റെ മനസ്സിൽ നിറയുന്നു...നാളെ പുലരുമ്പോൾ ഒരു പക്ഷെ അയാൾ....