Abhilash Kunjukrishnan
Allianz
മാറാല
മാറാല
"ആലുവ - ഒണ്‍ ടിക്കറ്റ് പ്ലീസ്..!"
06-ഡിസംബര്‍-1997
ചുവന്ന മഷിയില്‍ പഞ്ച് ചെയ്യപ്പെട്ട തീയതി.
ജോലാര്‍പേട്ട് യളഗിരികുന്നിന്റെ താഴ്വാരമാണ്. ഭംഗിയുള്ള സ്റ്റേഷന്. നനുത്ത കാറ്റത്ത് മഞ്ഞുകണങ്ങള്‍ പൊഴിക്കുന്ന ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ മേഞ്ഞ നീളന്‍ പ്ലാറ്റ്ഫോമുകള്. മഞ്ഞു വീണ മേല്‍ക്കൂരയില്ലാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാതിരാ ചന്ദ്രന് പ്രതിബിംബിച്ചു.
ട്രെയിന്‍ വന്നു നിന്നു.
അധികം തിരക്കില്ല എന്ന് തോന്നിച്ച ട1 കോച്ച്.
"വേഗം വരൂ.... പെരുമ്പാവൂരെത്തീട്ടോ....! "
കോച്ചിലേയ്ക്കു കയറുമ്പോള്‍ ഏറെ വൃദ്ധമായ ഒരു ശബ്ദം എതിരേറ്റു.
"ഒന്ന് പിടിച്ചേക്കൂ മോനേ... വയ്യായ്കയുള്ള ആളാ.."
പിന്നാലെ ഒരു സ്ത്രീ ശബ്ദവും.
കൈവിടര്‍ത്തി വഴിതടഞ്ഞുകൊണ്ട് അല്പം ബലമായി അയാളുടെ കയ്യില്‍ പിടിച്ച് ഉള്ളിലേയ്ക്കു നടന്നു. കാലിയായിരുന്ന സൈഡ് സീറ്റില്‍ ബാഗ് നീക്കി ഞാന്‍ ആ അമ്മയ്ക്കു അഭിമുഖമായി ഇരുന്നു.
കമ്പാര്‍ട്ട്മെന്റിനകത്ത് യളഗിരിക്കുന്നിനെ തൊട്ടുരുമ്മി വരുന്ന നേരിയ തണുപ്പ്.
ഡൈ ചെയ്ത തലമുടി മാടിയൊതുക്കി, കഴുത്തിലെ ചാര നിറമുള്ള ഷാള്‍ ശരിയാക്കി, കൈപ്പത്തികള്‍ പിന്നിലേയ്ക്കൂന്നി അദ്ദേഹം ലോവര്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു.
എഴുപത്തിയാറിനു മേല്‍ തോന്നിക്കില്ല.
നോട്ടത്തില്‍ ഒരു റിട്ടയേര്‍ഡ് ഗവണ്മെന്റുദ്യോഗസ്ഥന്റെ ആഢൃത്വം കാണാനുണ്ട്.
അലസമായി ചുറ്റിയ കസവുകരയുള്ള കോട്ടണ്‍ സാരിയാണ് ഭാര്യയുടെ വേഷം.
വീണ്ടും ചാടിയെണീറ്റ അയാളെ അവര്‍ ശബ്ദമൊതുക്കി ശകാരിച്ചു.
"ദെന്താദ് കാണിക്ക്ണേ ?"
"അവിടെ കിടക്കൂ... കിടക്കൂന്നേ...."
"ഭാനൂ.... ആലുവ എത്തീട്ട്വോ" അദ്ദേഹം പരവശപ്പെട്ടു.
"ഇല്ല്യാ... ആലുവയ്ക്ക് ഇനിയുമുണ്ട്."
അവര്‍ സ്വല്പം ശുണ്ഠിയോടെ അയാളെ കിടത്താന്‍ ശ്രമിച്ചു.
ഉറക്കത്തിന്റെ പല തലങ്ങള്‍ പിന്നിട്ട ആരുടേയോ കൂര്‍ക്കം വലി ഏതോ ബര്‍ത്തില്‍ ഉയര്‍ന്നു.
കണ്ണ് കൊണ്ട് ഞാന്‍ അവരുടെ ബദ്ധപ്പാടളക്കുന്നു എന്ന് തോന്നിയപ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങി.
"കൊറച്ച് കാലായി ഓര്‍മ്മക്കുറവ് തൊടങ്ങീട്ട്.... യാത്ര ചെയ്യുമ്പ്ളാ പെട്ആ. ഒരിക്കല്‍ ഞാന്‍ നല്ലോണം പെട്ടു. "
അവര്‍ വൃദ്ധന്റെ വലതു കൈ തലോടി.
എന്നിട്ട് ചോദിച്ചു.
"മോന് എങ്ങോട്ടേയ്ക്കാ ?"
"ആലുവയ്ക്ക്.."
"ഞങ്ങളും ആലുവയ്ക്കാ... വീട് പെരുമ്പാവൂര്‍.
എനിക്ക് രണ്ട് പെണ്‍കുട്ട്യോളാണേയ്"
"മൂത്തവള്‍ മദ്രാസിലാ..... കല്‍പ്പാക്കം.... ഇളയവള്‍ നാട്ടിലും.
ഇപ്പോ മൂത്തോള്‍ടുത്ത്ന്ന് മടങ്ങ്േ.”
മുകള്‍ ബര്‍ത്തില്‍ ആരോ ചുമച്ച് പുതപ്പ് വലിച്ച് തിരിഞ്ഞു കിടന്നു.
"അപ്പോ ആലുവയിലെവിടെയാ..........?"
അവരുടെ ശബ്ദം കിണറ്റില്‍ വീണ തൊട്ടിപോലെ മുഴങ്ങുന്നതായിരുന്നു.
അതിനൊരു താളവുമുണ്ട്.
"വീടു പാലക്കാടാ.....ആലുവയില്‍ ഒരു കല്യാണത്തിന് പോവ്വാണ്."
"രാത്രി ഉറങ്ങിക്കോളുമോ..?” ഞാന്‍ അദ്ദേഹത്തിനു നേരേ കണ്ണയച്ചു.
”ഉം..... ചെലപ്പ കുഴപ്പല്ല്യാ...."
ഭാരമിറക്കി വെയ്ക്കുന്ന പോലെ കുറേ ശ്വാസമെടുത്ത് അവര്‍ തുടര്‍ന്നു.
"കഴിഞ്ഞ തവണ ഞാന്‍ ശരിക്കും പെട്ടു".
എടയ്ക്കെങ്ങാണ്ട് എറങ്ങി പോയി.... ഏതോ സ്റ്റേഷനില്‍.....
ചായ കുടിക്കാനാരുന്നൂത്രേ.......
ഞാന്‍ ഈറോഡിറങ്ങി പരാതി കൊടുത്ത് പ്രയാസപ്പെട്ടു വീട്ടിലെത്ത്യപ്പ... ദേ ചാരു കസേരയിലിരുന്ന് ഉറങ്ങുന്നു...”
വേദന കലര്‍ന്ന നര്‍മ്മത്തോടെ അവരതോര്‍ത്തു പുഞ്ചിരിച്ചു.
ടി.ടി.ഇ പുറകിലെത്തി.
ബര്‍ത്ത് ഒപ്പിക്കണം. കയ്യിലുള്ള സാദാ ടിക്കറ്റ് കാണിച്ച് കാര്യം പറഞ്ഞപ്പോള്‍
"ഇന്ത കോച്ചില്‍ കാലി ഇല്ലെ സാര്‍... നീങ്ക ട3 യിലെ ഉക്കാറുങ്ക. I will come there “ എന്ന് ടിടിഇ.
ബാഗ് എടുത്ത് എണീറ്റപ്പോള്‍ ആ അമ്മ നേര്‍ത്ത ചിരിയോടെ തലയാട്ടി.
ട3യിലെ ഒഴിഞ്ഞ സൈഡ് ലോവര്‍ ബര്‍ത്തില്‍ ഞാന്‍ ബാഗും ചാരിക്കിടന്നു.
തൊണ്ണൂറ്റിരണ്ടില് ബി.ടെക് കഴിഞ്ഞ് ബാംഗ്ലൂരില്‍ വിവിധ കമ്പനികളില്‍ ചേക്കേറിയത് ഇന്നലെ കഴിഞ്ഞപോലെ. മഡിവാള മാരുതിനഗര്‍ റോഡിലെ രണ്ട് മുറി വീട്ടിലെ താമസം ഹോസ്റ്റല്‍ ദിനങ്ങളുടെ പുനരാവര്‍ത്തനങ്ങളായി. അച്ഛന്റെ പെട്ടെന്നുള്ള മരണശേഷം അമ്മയുടെ നിരന്തര സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആണ് അരുണ്‍ സൈറ്റില്‍ ആവാന്‍ തീരുമാനിച്ചത്. കൂട്ടത്തിലെ ആദ്യത്തെ കല്ല്യാണം.
കൂടെ താമസിക്കുന്നവരെല്ലാം തലേന്നേ തിരിച്ചു.
പ്രോജക്റ്റ് റിലീസുായിരുന്നതു കൊണ്ട് അവരോടൊപ്പം കൂടാന്‍ കഴിഞ്ഞില്ല.
അടുത്ത റൂമിലെ സെല്‍വരാജാണ് ജോലാര്‍പേട്ട്ന്ന് രാത്രി പന്ത്രമേുക്കാലിന് ആലപ്പി എക്സ്പ്രസ് ഉണ്ട്ന്ന പറഞ്ഞത്.
വേണു എല്ലാര്ക്കും ആലുവ ഠൗണില്‍ തന്നെ മുറി ശരിയാക്കിയിട്ടുണ്ട്.
അവന്മാര് ഇന്ന് ഫുള്‍ ഫോമിലാകും.
ബാഗ് തലേയ്ക്കലേയ്ക്കു നീക്കി ഉറങ്ങാനുളള വട്ടം കൂട്ടുമ്പോള്‍ വെറുതെ മനസ്സിലേയ്ക്ക് ആ വൃദ്ധ ദമ്പതികള്‍ കടന്നു വന്നു.
ഗതിവേഗം കുറച്ച തീവണ്ടി സേലം പ്ലാറ്റ്ഫോമില്‍ നിര്‍ത്തി.
പുറത്തെ ടി സ്റ്റാളില്‍ നിന്ന് ഇളയരാജയുടെ ‘ആഗായ വെണ്ണിലാവേ...’ !
ഇടയ്ക്കിടെ ഓര്‍മ്മ നഷ്ടമാകുന്ന ട1 ലെ ആ മനുഷ്യന് അന്നിവിടെയാകുമോ ചായകുടിക്കാനിറങ്ങിയത് ?
പകലത്തെ ജോലിഭാരവും യാത്രാക്ലേശവും കണ്ണുകളെ ക്ഷീണിപ്പിച്ചു.
എപ്പോഴോ ഉറക്കം പിടിച്ചു.
..............
...............
വലിയൊരു കുലുക്കവും പൊട്ടിത്തെറിയും അനുഭവിച്ചുകൊണ്ടണ് പിന്നെ കണ്ണു തുറന്നത്.
നേരം വെളുത്തിരുന്നു.
ശബ്ദം കേട്ടതെവിടെനിന്നാണെന്ന് അമ്പരക്കുമ്പോള്‍ എല്ലാവരും പ്ളാറ്റ്ഫോമിലൂടെ ഓടുന്നു.
കോച്ചിനകത്തും പരിഭ്രാന്തമായ ചലനങ്ങള്‍
"എന്താ.......?
എന്താണ് സംഭവിച്ചത്...?"
ആരോടെന്നില്ലാതെ ചോദിച്ചു.
"ബോംബ്...... ബോംബ് പൊട്ടിയതാ.........ട1ലാണ്......”
ആ മരണപ്പാച്ചിലിനിടയില്‍ തെറിച്ചു വീണ ഉത്തരം.
പുറത്തു കനത്ത പൊടിപടലം.
അവ്യക്തമായ മുഖങ്ങള്‍.......
രൂപങ്ങള്‍...........
അമര്‍ന്നുതാണ പൊടിപടലങ്ങള്‍ക്കിടയിലൂടെ ചൂടു ചായ ഊതിയാറ്റാതെ നുകരുന്ന തലേന്നത്തെ വൃദ്ധന്റെ ചുണ്ട്കള്‍.
വിറയലില്ലാത്ത കൈകള്‍..........
അതേ ചാരനിറമുള്ള ഷാള്‍..........
“അപ്പോള്‍ ആ അമ്മ........!!?”
അറിയാതെ വാച്ചിലേക്കു നോക്കി.
സമയം 7.30 AM
06-ഡിസംബര്‍- 1997
പശ്ചാത്തലത്തില്‍ അനൗണ്‍സറുടെ പെണ്‍ശബ്ദം
“തൃശ്ശൂര്‍ റെയില്വേസ്റ്റേഷന് നിങ്ങളെ സ്വാഗതം ചെയ്യുന്നു".
Note: 06- ഡിസംബര്‍- 1997, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനമാണ് ഈ കഥയ്ക്ക് അവലംബം.