Anish Chandran
UST Global
ശൂർപ്പണഖ
പ്രിയേ നീ പ്രകൃതി, ഞാൻ പുരുഷൻ, സനാതനപ്രപഞ്ചസത്യത്തിൻ്റെ ഇഴപിരിയാത്ത ഉടലുയിരുകൾ നമ്മൾ.
നീ കാറ്റാവുക, കളകളംകൊഞ്ചുന്ന കിളികളെത്താലോലിച്ചരുമയാം പൂവിൻ്റെ ഗന്ധമായ്മാറുക.
ഇടയിൽ ഞാൻ പരിഭവം പറയുന്നമാത്രയിൽ, പ്രചണ്ഡപ്രവാഹമാം കൊടുങ്കാറ്റായി മാറുക.
നീ മഴയാവുക, ഒരുവേനലറുതിക്കുകാക്കുന്ന വേഴാമ്പൽ കുഞ്ഞിന്നുമധുവായി കനിവോടെ പൊഴിയുക.
ഇടയിൽ ഞാൻ നിന്നേ പുലഭ്യം പറയുകിൽ, കുലം കുത്തിയൊഴുകുന്ന പ്രളയപ്രവാഹമായ് തീരുക.
നീ അഗ്നിയാവുക, അന്ധകാരത്തിന്നകക്കാമ്പിലുയിരിടും പ്രത്യാശാദീപപ്രഭയായി തീരുക.
താപമേറുമ്പോൾ ഇടക്കു ശപിക്കിലാ തീജ്വാല കൈകളാലെന്നെ സ്ഫുടം ചെയ്യുക.
നീ പ്രപഞ്ചമാവുക, ഉറങ്ങാതെ കണ്ണു ചിമ്മി കളിക്കുന്ന താരകകുഞ്ഞിന്നു മുലയൂട്ടുമമ്മയായ് തീരുക.
ഇടയിൽ നിൻ പ്രഭയിൽ തെല്ലസൂയ പൂണ്ടീടുകിൽ, മേഘഗർജനത്താൽ ശകാരിച്ചു നീ നിർത്തുക.
നീ മണ്ണായിമാറുക, അന്നമൂട്ടി തണലേകി പടർക്കുന്ന വൃക്ഷജാലങ്ങളുടെ വേരിനേ പുൽ കുക.
ഒടുവിൽ ഞാൻ നീയായിമാറുന്ന മാത്രയിൽ, നിന്നുടലിലോരുപിടി മണ്ണായി ചേർക്കുക.
പെണ്ണേ, ഇതാണെൻ്റെ പ്രണയവാഗ്ദാനങ്ങൾ ചുരുക്കത്തിൽ, ഇനിയുമിതുനിർദ്ദയം തള്ളിക്കളഞ്ഞിടുകിൽ
മുഖവുമുടലും വെന്തുരുകിയരൂപിയായ് തീരുന്ന അമ്ലവർഷത്തിന്നും ഒരുങ്ങി ഞാൻ നിൽക്കുന്നു.
പ്രണയനഷ്ടത്തിന്നരൂപികൾകൊക്കെയും ശൂർപ്പണഖ യെന്നൊരേപേരുലകിതിൽ.