Skip to main content
Srishti-2022   >>  Short Story - Malayalam   >>  ലോപമുദ്രയുടെ അർച്ചന

Sreelekshmi U

Tata Elxsi

ലോപമുദ്രയുടെ അർച്ചന

ലോപമുദ്രയുടെ അർച്ചന

കപിലൻ ഇരുട്ടിനെയും വന്യമൃഗങ്ങളെയും വകവയ്ക്കാതെ ആ ഘോരവനത്തിലൂടെ മുന്നോട്ടു നടന്നു.അവൻ്റെ തോളിൽ തളർന്നു കിടക്കുകയാണ് ലോപമുദ്ര.അവൾ ഇന്ന് പതിവില്ലാത്തത്ര സന്തോഷവതിയാണ്.കാരണം,അവൾ ആഗ്രഹിച്ചതൊക്കെ കപിലൻ ഇന്ന് സാധിച്ചു കൊടുത്തു.ശുദ്ധ  വായു ശ്വസിക്കണം,പിന്നെ കാടും,മലയും,പുഴയുമൊക്കെ ഒന്ന് കാണണം.അതായിരുന്നു അവളുടെ ആഗ്രഹം.എല്ലാം കൺകുളിർക്കെ കണ്ട് തിരികെ പോകാൻ ഒരുങ്ങവെയാണ് മുള്ളു കൊണ്ട് ലോപമുദ്രയുടെ കാലിൽ രക്തം പൊടിഞ്ഞത്.നടക്കാൻ ക്ലേശമുണ്ട് എന്ന് അറിഞ്ഞമാത്രയിൽ തന്നെ കപിലൻ അവളെ തൻ്റെ തോളിലേക്ക് എടുത്തിട്ടു .

എത്രയോ കാലങ്ങൾ കൂടിയാണ് അവളുടെ ശരീരത്തിൽ ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.ലോപമുദ്രയുടെ ഓർമ്മകൾ അവളുടെ ബാല്യത്തിലേക്ക് സഞ്ചരിച്ചു.

ഹിമേരുസാനുക്കളുടെ താഴ്വാരത്തുള്ള ബിലേശ്വർ എന്ന ഗ്രാമത്തിലാണ് ആ സുന്ദരിയായ പെൺകുട്ടി ജനിച്ചത്.ആ നാടിൻ്റെ കണ്ണിലുണ്ണിയായിരുന്നു അവൾ.എല്ലാരോടും ബഹുമാനവും സ്നേഹവും,വേദത്തിലും മന്ത്ര തന്ത്രങ്ങളിലും ചെറു പ്രായത്തിലെ അഗാധമായ ജ്ഞാനം,മറ്റുകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അവൾ.

ലോപമുദ്രയ്ക് പന്ത്രണ്ട് വയസ്സ് തികഞ്ഞ കൊല്ലം,സന്തോഷം മാത്രം നിറഞ്ഞുനിന്ന ബിലേശ്വറിൽ നിർഭാഗ്യം വന്നു ഭവിച്ചു.നിറഞ്ഞൊഴുകിയ ബിലേശ്വറിലെ പുഴകൾ വറ്റിവരണ്ടു.ഇലകൾ കരിഞ്ഞുണങ്ങി.വരണ്ടുണങ്ങിയ ബിലേശ്വറിൽ ദാഹജലത്തിനായി പോലും ജനങ്ങൾ വലഞ്ഞു.
തങ്ങൾക്കുണ്ടായ ഈ  മഹാവിപത്തിൻ്റെ കാരണമറിയാൻ ഗ്രാമത്തലവനും മറ്റുള്ളവരും ജ്യോതിഷപണ്ഡിതനെ പോയി കണ്ടു. ജ്യോതിഷ പണ്ഡിതൻ ഏറെ നേരം ധ്യാനിച്ച ശേഷം,ഗ്രാമീണരെ തൻ്റെ കണ്ടെത്തൽ അറിയിച്ചു.

 

ബിലേശ്വറിൽ കുടിയിരിക്കുന്ന ദേവി ഒരു പുത്രിക്കായി വല്ലാതെ ആഗ്രഹിക്കുന്നു.അത് ലഭിക്കാത്ത ദുഃഖത്തിൽ നോവുന്ന ദേവിയുടെ ശാപമാണത്രെ ഈ വരൾച്ച.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ട്."ഈ ഗ്രാമത്തിൽ നിന്നും ദേവിക്ക് ഒരു മകളെ സമർപ്പിക്കണം.ദേവിയോളം ചൈതന്യവതിയും സുന്ദരിയുമായ ഒരു പെൺകുട്ടി.വേദങ്ങളിലും ശാസ്ത്രത്തിലും നൈപുണ്യം ഉള്ളവൾ.",അദ്ദേഹം പറഞ്ഞു.

 

അത് കൊണ്ട് തന്നെ  ജനങ്ങൾക്ക് അധികം അലയേണ്ടി വന്നില്ല.


ലോപമുദ്രയെ തന്നെ അവർ തിരഞ്ഞെടുത്തു .വൈകാതെ അവളുടെ മാതാപിതാക്കളെ കണ്ട് അവളുടെ നിയോഗം ഇതാണെന്നു ബോധ്യപ്പെടുത്തി.ദുഖമുണ്ടായെങ്കിലും അവർ ഭക്തിയോടെ ആ തീരുമാനം അംഗീകരിച്ചു.പിറ്റേന്ന് പുലർച്ചെ,ലോപമുദ്രയെ ദേവിയുടെ ക്ഷേത്രനടയിൽ കൊണ്ട് പോയി സമർപ്പിച്ചശേഷം,മാതാപിതാക്കൾ സ്വന്തം ഗൃഹത്തിലേക്ക് തിരികെ പോയി.

ക്ഷേത്രത്തിലെ പ്രധാന പൂജാരി,അവളുടെ ദേഹത്ത് പനിനീരും പ്രസാദങ്ങളും അർപ്പിച്ചു,പൂജകൾ നടത്തി.അമ്പരന്നു പോയ ലോപമുദ്ര തൻ്റെ
അമ്മയെ കണ്ണുകൾ കൊണ്ട് തിരഞ്ഞു.കാണാഞ്ഞപ്പോൾ വാ പിളർന്നു കരഞ്ഞു.പൂജയ്ക്കു ശേഷം അവളെ കുറേപേർ ചേർന്നു തൊട്ടപ്പുറത്തുള്ള ചെറിയ ഒരു മുറിയിൽ അടച്ചു.പൂജയ്ക്കു നേദിച്ച പഴവും ചോറും അവിടെ പാത്രങ്ങളിൽ നിറച്ചിരുന്നു.വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൾ ആ ഭക്ഷണം കഴിച്ചു,പിന്നീട് ഇരുട്ടിനോട് തോൽവി സമ്മതിച്ചു കിടന്നുറങ്ങി.തുടർന്നുള്ള നാളുകളിളിലും ഇത് തന്നെയാകും തൻ്റെ ദിനചര്യ എന്നവൾ അന്ന് തിരിച്ചറിഞ്ഞില്ല.

പിറ്റേന്ന് ഉണർന്നപ്പോൾ ,സ്‌നാനത്തിനായി പൂജാരി അവളെ പറഞ്ഞയച്ചു.അത് കഴിഞ്ഞു ചുവന്ന പട്ട് ധരിച്ചു വന്ന അവളെ ദേവിയുടെ തൊട്ടു താഴെ ആയി ഒരു പീഠത്തിൽ ഇരുത്തി.ബിലേശ്വറിലെ ദേവീപുത്രിയായി അഭിഷേകം ചെയ്‌തു .

ഒരു വിസ്മയം പോലെ, അടുത്ത ദിവസം തന്നെ ബിലേശ്വറിൽ മഴ പെയ്‌തു .ദിവസങ്ങൾക്കുള്ളിൽ,ബിലേഷ്വറിനെ വരൾച്ച വിട്ടൊഴിയുകയും ചെയ്‌തു .ഗ്രാമത്തലവൻ അത് ദേവിയുടെ അനുഗ്രഹമായി കരുതി.ലോപമുദ്രയോ,തൻ്റെ കണ്ണുനീര് കൊണ്ടാണ് ദിഗ്‍രി നദി നിറഞ്ഞത് എന്ന് വിശ്വസിച്ചു.

അത്രകണ്ട് ഒറ്റപ്പെടൽ ആയിരന്നു അവൾക്കു.പ്രാതൽ മുതൽ അത്തായം വരെ അവൾ ഒറ്റയ്ക്കായിരുന്നു.ഇരുട്ടിലും വെളിച്ചത്തിലും അവൾ ഒറ്റയ്ക്കായിരുന്നു.അമ്പല നടയിൽ ദിനവും പ്രാർത്ഥിക്കാനായി ഏറെ ആളുകൾ വന്നുകൊണ്ടേയിരുന്നു.അവർ അവളെ ബഹുമാനത്തോടെ നോക്കി,പ്രത്യാശയോടെ പ്രാർത്ഥിച്ചു.സ്വന്തം ദുഖങ്ങളും ആഗ്രഹങ്ങളും പിറുപിറുത്തു ഗ്രാമീണർ ലോപമുദ്രയെ ശ്വാസംമുട്ടിച്ചു.എന്നാൽ അവർക്ക്,അവളോട് ഒരു അനുകമ്പയും തോന്നിയിരുന്നില്ല. തൊട്ടു മുകളിൽ ഇരുന്ന ദേവി വിഗ്രഹം ഒരു കൽപ്രതിമ മാത്രം ആണെന്ന് പതിയെ അവളുടെ മനസ്സിന് തോന്നിത്തുടങ്ങി,അവിടെ നിന്നും അവൾക്ക് രക്ഷപെടണമായിരുന്നു.പക്ഷെ അവൾ എപ്പോഴും കാവൽക്കാരാൽ ചുറ്റപ്പെട്ടിരുന്നു.
 

അങ്ങനെയിരിക്കെ, ഒരുനാൾ ലോപമുദ്രയുടെ മാതാവ് ദേവി ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി.ലോപമുദ്രയുടെ ചുണ്ടുകൾ സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും വിറച്ചു,കണ്ണുകൾ നിറഞ്ഞൊഴുകി.പക്ഷെ ആ അമ്മ മകളെ നോക്കി,കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്.

 

ആ കാഴ്ച്ച കണ്ടതോടെ, അവൾക്കു അവിടെ നിന്നും രക്ഷപെടാനുള്ള ആഗ്രഹം അവസാനിച്ചു.

അതിനു ശേഷം പത്തു വർഷങ്ങൾക്കിപ്പുറം,ഇന്നാണ് അവൾക്കു വീണ്ടും ജീവിതത്തോട് ഒരു മോഹം വരുന്നത്.

ലോപമുദ്ര ഓർമകളിൽ നിന്നും ഉണർന്ന,അവൾ വീഴാതിരിക്കാനായി,കപിലനെ മുറുകെ പിടിച്ചു.

കപിലൻ ക്ഷേത്രത്തിലെ പുതിയ കാവൽക്കാരൻ ആണ്.ആദ്യമായി ദർശിച്ച മാത്രയിൽ തന്നെ അവൾ ഒരു ദേവിയുടെയും പുത്രിയല്ല എന്ന് കപിലന് തോന്നി.അയാൾ അനുകമ്പയോടെ അവളെ നോക്കി.ആദ്യമായി സംസാരിച്ചപ്പോൾ തന്നെ,അവൾ വെറുമൊരു സാധാരണ യുവതിയാണെന്ന് അയാൾക്കു ബോധ്യപ്പെട്ടു.അവർ സുഹൃത്തുക്കൾ ആയി.തൻ്റെ ആഗ്രഹങ്ങൾ ഓരോന്നായി ലോപമുദ്ര കപിലനെ അറിയിച്ചു.അയാൾ അത് ഓരോന്നും സ്നേഹത്തോടെ നിറവേറ്റി കൊടുത്തു.

ഇന്നിതാ, കാട് കണ്ട ശേഷം അവളെ തോളിൽ ചുമന്നു തിരികെ നടക്കുന്നു.വർഷങ്ങൾ കൂടിയാണ് അവൾക്ക് ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.അയാളുടെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് തന്നെ ലോപമുദ്ര തൻ്റെ മറ്റൊരാഗ്രഹം അറിയിച്ചു.

ദൈവപുത്രിക്ക് മനുഷ്യസഹജമായ വികാരങ്ങൾ നിഷിദ്ധമത്രെ.അനുഗ്രഹാശിസ്സുകൾ ചൊരിയാൻ മാത്രമുള്ളതാണത്രേ  ദൈവപുത്രി.എങ്കിലും അവൾ അയാളുടെ കരപരിലാളനം ആഗ്രഹിച്ചു.അയാൾ സന്തോഷത്തോടെ അവളുടെ ആവശ്യം സ്വീകരിച്ചു.

നേരംപുലരാറായപ്പോളാണ് അവർ തിരികെ ക്ഷേത്രത്തിൽ എത്തിയത്.കുറച്ചു കാലം രഹസ്യമായി,ആ സ്നേഹബന്ധം തുടർന്നു.പക്ഷെ ലോപമുദ്രയുടെ ശരീരത്തിന് അധികനാൾ ആ രഹസ്യം സൂക്ഷിക്കാനായില്ല.

ലോപമുദ്രയുടെ ഗർഭവിവരം നാടാകെ പരന്നു.ഗ്രാമത്തിലെ ജനങ്ങൾ ലജ്ജിതരായി.

ഒടുവിൽ ജ്യോതിഷപണ്ഡിതൻ അറിയിച്ചു ."കന്യകാത്വം നഷ്ട്ടപെട്ട ലോപമുദ്രയിൽ ഇനി ദേവി ചൈതന്യമില്ല.ഗ്രാമത്തിൻ്റെ ചട്ടങ്ങൾ തെറ്റിച്ച ലോപമുദ്രയെയും കപിലനെയും നാടുകടത്തണം ."

പക്ഷെ ആ ഗർഭത്തിൽ ജനിക്കുന്നത് ഒരു പെൺകുഞ്ഞാണെങ്കിൽ അവളെ അടുത്ത ദൈവപുത്രിയാക്കുന്നതാണ് യോജ്യമായ തീരുമാനമെന്നും ജ്യോതിഷപണ്ഡിതൻ ഗ്രാമീണരെ അറിയിച്ചു.കുഞ്ഞു ജനിക്കുന്നതുവരെ കപിലനെയും  ലോപമുദ്രയെയും തടവിൽ പാർപ്പിക്കാനും തീരുമാനമായി .

മാസങ്ങൾ കടന്നുപോയി.ഒടുവിൽ ലോപമുദ്രയ്ക് കുഞ്ഞു പിറന്നു.സുന്ദരിയായ ഒരു പെൺകിടാവ് .

ഗ്രാമത്തിലെ ജനങ്ങൾ ആ വാർത്തയിൽ സന്തോഷിച്ചു.ലോപമുദ്രയുടെ പാപത്തിന് ദേവി കണ്ട പരിഹാരം എന്ന് നാട്ടുകാർ പറഞ്ഞു.

ഈ തീരുമാനത്തിൽ തെല്ലു ദുഃഖം പോലും ലോപമുദ്ര പ്രകടിപ്പിച്ചില്ല,ആ ഗ്രാമവും അവിടുത്തെ വിശ്വാസങ്ങളും അവളെ നാളുകൾക്കു മുമ്പുതന്നെ ഒരു കല്ലാക്കി മാറ്റിയിരുന്നു.

ദേവിയുടെ തിരുനടയിൽ കുഞ്ഞിനെ സമർപ്പിച്ച ശേഷം,ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ലോപമുദ്ര നടന്നകന്നു.മലയും പുഴയും താണ്ടി, അവളും കപിലനും,മറ്റൊരു നാട്ടിലേക്ക് യാത്ര തിരിച്ചു.

ലോപമുദ്ര അർച്ചനയായി സമർപ്പിച്ച ആ ശിശുവിനെ,ഗ്രാമത്തലവൻ തൻ്റെ കൈകളിൽ എടുത്തുപൊക്കി,പീഠത്തിലേക്കു വയ്ക്കാൻ ആഞ്ഞു.

പക്ഷെ ആ പിഞ്ചുശരീരം തണുത്ത്‌ മരവിച്ചിരുന്നു .ശ്വാസം നിലച്ചിരുന്നു .വായിൽ ചോര പൊടിഞ്ഞിരുന്നു.

അതെ,ലോപമുദ്ര ദേവിക്ക് അർച്ചനയായി നൽകിയത് മറ്റൊരു ദേവപുത്രിയെ അല്ല.പകരം തണുത്ത് ഉറഞ്ഞ ഒരു ശവശരീരം ആയിരുന്നു.
 

സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത,അന്ധവിശ്വാസത്തിൻ്റെ പല്ലക്കിലേറി നടന്നിരുന്ന ആ നാടിനെയും,നാട്ടുകാരെയും സഹിക്കാൻ ഒരു ശവത്തിനു മാത്രമേ കഴിയു എന്ന് ലോപമുദ്ര അടിയുറച്ചു വിശ്വസിച്ചത് പോലെ !!