Skip to main content
Srishti-2022   >>  Short Story - Malayalam   >>  ജനുവരി 23

Rahul K Pillai

Oracle India

ജനുവരി 23

ജനുവരി 23

വൈകുന്നേരത്തെ സ്ഥിരം ചായ കുടി നേരം. റോഡ് സൈഡിൽ കിടന്ന എന്റെ കാറിന്റെ മുന്നിൽ ജീപ്പ് കൊണ്ടു നിർത്തി എസ് ഐ ഇറങ്ങി കടയിലേക്ക് വന്നു.. ലക്ഷ്യം ഞാൻ ആണെന്ന് എന്റെ മുന്നിലെത്തി അയാൾ "പോകാം രാഹുലേ" എന്ന് പറയും വരെ മനസ്സിലായിരുന്നില്ല...

"എന്താ സാറെ കാര്യം? " ദേഷ്യം വിനയത്തിൽ ഒളിപ്പിച്ചെന്റെ ചോദ്യം !

ചെറുപ്പത്തിന്റെ തിളപ്പ് ഒന്നും അധികം ഇല്ലാത്ത ആ മനുഷ്യൻ സമാധാനത്തോടെ പറഞ്ഞു "രാഹുൽ വാ, കുറച്ച് സംസാരിക്കാനുണ്ട്. സ്റ്റേഷനിൽ പോകണം"

കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിനാൽ സമ്മതം മൂളി.. പകുതി കുടിച്ച ചായ ഗ്ലാസ് കുമാർ അണ്ണന്റെ കയ്യിൽ കൊടുക്കുമ്പോൾ ആ കട മുഴുവൻ മൗനം തളം കെട്ടി നിന്നു.. പിന്നണിയിൽ ഏതോ റേഡിയോ ഗാനവും...

"സർ, ഞാനെന്റെ വണ്ടിയുടെ പാർക്ക് ലൈറ്റ് ഒന്ന് ഓഫ് ചെയ്തിട്ട് വരട്ടെ? "

"വേണ്ട, ആ താക്കോൽ ഇങ്ങ് തന്നേരെ.. വണ്ടി കോൺസ്റ്റബിൾ അങ്ങ് സ്റ്റേഷനിൽ എത്തിക്കും"

ആ ഒരൊറ്റ ഡയലോഗിൽ അപകടം മണത്തു, ജീവിതത്തിൽ ആദ്യമായി പോലീസ് ജീപ്പിൽ !! പിറകിൽ അധികമാർക്കും കൈ മാറാത്ത എന്റെ വണ്ടിയുമായി ആ കോൺസ്റ്റബിളും !!

സ്റ്റേഷനിലെത്തി നേരെ എസ് ഐയുടെ മുറിയിലേക്ക്. മാന്യമായ പെരുമാറ്റം, ഇരിക്കാനൊരു കസേരയും !! എന്താണ് നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാത്തതിനാൽ ഒന്നും മിണ്ടിയില്ല, ചോദിച്ചതുമില്ല. പോക്കറ്റിൽ ഫോൺ കിടപ്പുണ്ട്, എടുത്ത് ഒന്ന് സൈലന്റ് ആക്കിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ ചെയ്തില്ല...

"അപ്പൊ രാഹുലേ, എന്തിനാ കൊണ്ടു വന്നേ എന്ന് മനസിലായല്ലോ അല്ലേ?"

"ഇല്ല സർ, എന്താണ് കാര്യം?"

"ആ അത് പോട്ടെ, കഴിഞ്ഞ 23ആം തീയതി രാത്രി വെൺപാലവട്ടത്ത് നടന്നതൊക്കെ ഒന്ന് പറഞ്ഞേ, കേൾക്കട്ടെ.."

ജനുവരി 23 ബുധനാഴ്ച, മറ്റൊരു ദുരന്ത ദിനം.. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതാരുന്നു, എന്തിന്റെയൊക്കെയോ പേരിൽ വഴക്കിട്ടു, അടിയും ഇടിയും പാത്രം തല്ലിപ്പൊട്ടിക്കലും ഒക്കെ തകൃതിയായി നടന്നു... ഒടുവിൽ എപ്പോഴോ ജയം തേടി നടത്തിയ നാദ സരസ്വതിയിൽ എന്റെ പഴയ കാമുകിയുടെ പേരു കേട്ടു !! ആ പേരു കേട്ടാൽ സകല ഞരമ്പുകളും ഇന്നും വലിഞ്ഞു മുറുകും, മദപ്പാട് വിട്ട ആനയെപ്പോലെ ഞാൻ ശാന്തനാകും.. പിന്നെ മദം പൊട്ടുക എന്റെ മനസിലാവും !! അങ്ങനൊരു മാനസിക മദപ്പാടിലാണ് അന്നും വണ്ടിയെടുത്ത് അപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയത്... കുറേ ദൂരം പോയി എവിടെയോ നിർത്തി ഇരുട്ടിൽ നോക്കി ഓർമകളെ കണ്ണീരിനൊപ്പം ഒഴുക്കി കളഞ്ഞു... ഏതാണ്ട് അര മണിക്കൂറിനൊടുവിൽ മനസ്സ് ശാന്തമാക്കി തിരിച്ചു പോയി...

വെൺപാലവട്ടത്തെ ഏതോ ഉൾഭാഗം ആണെന്ന് ഗൂഗിൾ മാപ്സ് പറഞ്ഞു തന്നു.. വന്ന വഴിയേ പതുക്കെ തിരിച്ചു പോയി തുടങ്ങി...

അര കിലോമീറ്ററിനപ്പുറം ഒരു വളവിൽ റോഡരികിലായി ഒരാൾ കിടക്കുന്നത് കണ്ടു. അടുത്തായി തെറിച്ചു പോയ ചെരുപ്പും സൈക്കിളും കണ്ടപ്പോൾ ഏതോ ആക്സിഡന്റ് ആണെന്ന് മനസിലായി.. അയലത്തൊക്കെ വീടുകളുണ്ടെങ്കിലും ആരും സംഗതി അറിഞ്ഞതായി തോന്നുന്നില്ല.. വണ്ടി ഒതുക്കി ഞാൻ ഇറങ്ങി ചെന്നു, മധ്യ വയസ്കനായ ഒരാൾ, വ്യക്തമല്ലാതെ എന്തോ സംസാരിക്കുന്നുണ്ട്, അബോധത്തിലാണ്, രക്തം കുറേ പോയിട്ടുമുണ്ട് ... വേറൊന്നും നോക്കിയില്ല, അയാളെ ഒരു വിധത്തിൽ ചുമന്ന് കാറിന്റെ പിറകിൽ കിടത്തി.. റോഡിൽ പോയി അയാളുടെ മൊബൈൽ ഉണ്ടോയെന്നു തപ്പി, കുറച്ചു മാറി കിടന്ന ചെരുപ്പിൽ നിന്ന് അതും കിട്ടി.. നേരെ കിംസിന്റെ എമർജൻസി സെക്ഷനിലേക്ക്.. അയാളെ ഐ സി യൂ വിലേക്ക് കൊണ്ടു പോയി.. അയാളുടെ ഫോണിലെ നമ്പറുകൾ തപ്പി മകനെ വിവരം അറിയിച്ചു.. 10 മിനിറ്റിനുള്ളിൽ അവരെത്തി... ആഗ്രഹിച്ചില്ലെങ്കിലും അർഹിച്ച നന്ദി വാക്യങ്ങൾ എന്നോട് അവർ പറഞ്ഞു... തലയുടെ സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പുറത്ത് വന്നു പറഞ്ഞു. കിംസിലെ ഭീമമായ ചിലവുകളെ ഓർത്ത് അയാളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ വീട്ടുകാർ തീരുമാനിച്ചു... അയാളുടെ മകന്റെ ഫോൺ നമ്പറും വാങ്ങിച്ച് ഞാൻ അവിടുന്ന് ഇറങ്ങി... വീട്ടിൽ വന്ന് ആ രാത്രിയിൽ തന്നെ വണ്ടി വൃത്തിയാക്കി സീറ്റിലെ രക്ത കറയും കഴുകി കളഞ്ഞു... ആ രാത്രി പുലരുമ്പോഴേക്കും വീട് ശാന്തം, നശിച്ച ഇന്നലെയുടെ ഓർമ്മകൾക്ക് ഇടയിലും ചെയ്തൊരു സദ് പ്രവൃത്തിയുടെ നിർവൃതി മാത്രം നിറഞ്ഞു നിന്നിരുന്നു...

"ഇത്രേ നടന്നുള്ളു രാഹുൽ?" എസ് ഐയുടെ ചോദ്യം ഇത്തവണ കുറേക്കൂടി മൃദു ശബ്ദത്തിൽ ആയിരുന്നു...

"അതെ സർ"..മറുപടിയിൽ തൃപ്തനായ രീതിയിൽ എസ് ഐ തുടർന്നു...

"രാഹുൽ, അയാളുടെ പേര് മോഹനൻ, വെൺപാലവട്ടം സ്വദേശി ആണ്.. ചാക്കയിൽ ഒരു കടയിലാണ് ജോലി. ജനുവരി 31 വ്യാഴാഴ്ച അയാൾ മരിച്ചു !! അന്നത്തെ ആക്സിഡന്റിൽ തല പോസ്റ്റിൽ ഇടിച്ചതിന്റെ ആഘാതം ആണ് മരണ കാരണം. മെഡിക്കൽ കോളേജിൽ ആയിരുന്നു മരിക്കുമ്പോൾ, സംഭവം കേസ് ആയിട്ടുണ്ട് ... "

"ഓഹ്, ഞാൻ അറിഞ്ഞില്ല സർ, അന്ന് ഞാൻ അയാളെ എടുത്തു കൊണ്ടു പോകുമ്പോഴേക്കും കുറേ ബ്ലഡ് പോയിട്ടുണ്ടായിരുന്നു.. തലയ്ക്കു സ്കാൻ വേണമെന്ന് കിംസിലെ ഡോക്ടർ പറഞ്ഞിരുന്നു ..കഷ്ടം !"

"അന്ന് രാഹുൽ അയാളെ കണ്ടിടത്തേക്ക് വരുമ്പോൾ ഏതെങ്കിലും വാഹനങ്ങൾ ആ റോഡ് വഴി പോയതായി ഓർക്കുന്നുണ്ടോ? "

"ഇല്ല സർ, അവിടെങ്ങും ഒരാളെ പോലും ഞാൻ കണ്ടതായി ഓർക്കുന്നില്ല, ആ പ്രദേശത്ത് CCTV ക്യാമറ ഒന്നുമില്ലേ സർ? ഉണ്ടെങ്കിൽ അത് നോക്കിയാൽ പോരേ? "

അയാൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല,

"രാഹുൽ, മോഹനന്റെ തല ഇടിച്ച പോസ്റ്റിൽ തന്നെ ക്യാമറ ഉണ്ടായിരുന്നു, അതു കൊണ്ടാണ് രാഹുൽ ഇപ്പോൾ ഇവിടെ എന്റെ മുന്നിൽ ഇരിക്കേണ്ടി വന്നത് "

നിയന്ത്രണം വിട്ട മനസ്സുമായി ആക്സിലേറ്റർ ചവുട്ടി താഴ്ത്തി ഞാൻ അന്ന് അങ്ങോട്ട് പോയ പോക്കിൽ ആ പാവം മനുഷ്യന്റെ സൈക്കിളിന്റെ പിറകിൽ ഒന്ന് തട്ടിയത് എനിക്കിന്നും ഓർമയില്ല... സത്യത്തെ റെക്കോർഡ് ചെയ്ത CCTV ദൃശ്യങ്ങൾ എസ് ഐ എനിക്ക് കാണിച്ച് തരുമ്പോഴേക്കും പ്രതീക്ഷയറ്റു പോയിരുന്നു... ഒരു പാവം മനുഷ്യന്റെ ജീവനെടുത്ത മാനസിക വിഭ്രാന്തിയുടെ ഓർമ്മകൾ അലയടിച്ചു... എന്നെ കാത്തിരിക്കുന്ന ഇരുണ്ട മുറിയുടെ സിനിമാ ആവിഷ്കാരങ്ങൾ ഓർമ വന്നു... നാളെ വന്നിട്ട് ചെയ്യാം എന്ന് മാറ്റി വച്ച് പോന്ന കാര്യങ്ങൾ ഓർമ വന്നു.. പ്രിയപ്പെട്ടവരെ ഓർമ വന്നു!!

ഒടുവിൽ, നാളെ എന്തെന്ന് അറിയാത്തവന്റെ മാനസിക വൈകാരിതയിൽ കണ്ണിൽ പടർന്ന ഇരുട്ടിൽ മൗനം ഭുജിച്ച് ഞാൻ തല കുനിച്ചു !!!!!!!

 

(സാങ്കല്പികം മാത്രം)