Skip to main content
Srishti-2022   >>  Poem - Malayalam   >>  അതുല്യ ബാല്യം

അതുല്യ ബാല്യം

നിറമഞ്ഞിൽ വഴി കീറി, വന്നെത്തി ഇളവെയിൽ ,

പൊൻതൂവൽ വീശിയൊരു , പുലർകാല പക്ഷിയായ് ..

പാതിയോളം വീണ്ട പാട വരമ്പേറി ,

കുളിർമഞ്ഞിൻ കുറിയിട്ട തളിർപുല്ലിൻ തലോടലിൽ ,

ഇളവെയിൽ ചൂടിൻ സുഖമറിഞ്ഞു നടന്നു നാം ,

 

ഇഴവിട്ട നിക്കറും പുസ്തക സഞ്ചിയും,

കയ്യിലും തോളിലും താങ്ങി നടക്കവേ,

ഇടവഴിക്കിരുവശം ആരാന്റെ അതിരിലെ,

ചുവന്ന ചാമ്പക്കയിൽ  വിശപ്പൊളിപ്പിച്ചന്നു ,

പാടത്തിനരികിലായ് കതിർ തഴുകി ഒഴുകുന്ന ,

ചോലയിലെ വെള്ളം മോന്തിക്കുടിച്ചേറെ,

നോക്കെത്താ ദൂരത്തെ സ്കൂളിലേക്കോടി നാം ..

 

അന്നെന്റെ ഹൃദയത്തിനൊരുകൊച്ചു പൂവും ,

തരള മന്ദസ്മിതം തന്നിരുന്നു ..

അന്നെന്റെ മനസ്സിനെ പരവശമാക്കുവാൻ ,

ആ പാൽ എസിൻ മണി പോന്നതായി,

അൻപതു പൈസയിൽ ആകാശം നേടി ഞാൻ ,

അഞ്ചു രൂപയാൽ കുബേരനായ നാൾ ..

നൽതളിർ തിന്നെന്നും പൊൻതൂവൽ വീശുന്ന,

പൂമ്പാറ്റയോടൊത്തു കളിച്ചു നിൽക്കവേ,

വെയിലുമായ് മഴയൊന്നും പറയാതെ വന്നാലും,

പിണങ്ങാതെ കുറുക്കനെ കെട്ടിച്ച നാളുകൾ..

 

എപ്പോഴോ വഴിയിലെ നഗ്നപാദത്തിൽ ,

തറച്ച മുള്ളന്നൊരു തിരിച്ചറിവായതും ,

എന്നുമെൻ ചൂടിൽ സ്വയം തണലായ്‌ മാറിയ ,

പടുവൃക്ഷം എന്നിൽ പകർന്ന സന്ദേശവും ,

വിശപ്പറിഞ്ഞെന്ന പോൽ ഒരുകൊച്ചു മാമ്പഴം ,

കാറ്റിന്റെ കൈകളാൽ അയക്കുമാ കോമാവും ,

മാഞ്ചുന വീണു തുടുത്ത കവിളത്തമ്മ,

ദിനം തരും സ്നേഹം ഒരുക്കിയ മുത്തവും,

പെയ്തൊഴിയാത്തൊരീ ഓർമ്മ തൻ മഴയിലായ് ,

ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു ,

എന്റെ ഇന്നിന്റെ ചൂടിലും ഹൃദയം തളിർക്കുന്നു...